Saturday 13 July 2013

പ്രവചനങ്ങളുടെ ചിറകടികള്‍ :-

പ്രവചനങ്ങളുടെ ചിറകടികള്‍ :-

ചില പക്ഷികള്‍ക്കു  മരണത്തെ മുന്‍കൂട്ടി അറിയാനാകുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.അവിചാരിതമായുണ്ടാകുന്ന വേര്‍പാടുകള്‍ .അതും  മരണത്തിലൂടെ .എന്റെ ജീവിതതില്‍ നേരിടേണ്ടി വന്ന ചില വേര്‍പാടുകള്‍ അങ്ങനെയായിരുന്നു.അപ്പോഴൊക്കെ അത് ഓരോ നിമിത്തം പോലെ ഏതെങ്കിലും പക്ഷിയുടെ രൂപത്തില്‍ എനിക്കുള്ള മുന്നറിയിപ്പുമായി എത്തുന്നു. ആദ്യമായി ഒരു മരണമെനിക്ക് മുന്നില്‍ വന്നത് എനിക്ക് ഒമ്പത് വയസ്സുള്ളപ്പോള്‍ ആയിരുന്നു. സുഖമില്ലാതെ കിടന്ന വല്യുപ്പാക്ക്  ഞങ്ങളെ കാണണമെന്നാവശ്യവുമായ് പറഞ്ഞയച്ച വല്യുപ്പയുടെ അനിയന്‍ ഇയാപ്പയുമായി ഉമ്മയുടെ തറവാട്ടിലേക്ക്   പുറപ്പെട്ട് പോകുന്ന സമയത്ത് . കുതിച്ച് പായുന്ന വാഹനത്തിലെ താഴ്ത്തി വെച്ച കണ്ണാടി ജനലിലൂടെ വിലങ്ങന്‍കുന്നിനു താഴെ പരന്നു കിടക്കുന്ന പാടങ്ങള്‍ക്ക്  നടുവില്‍ നിന്നുമെത്തിയ കാലന്‍കോഴിയുടെ ദുരൂഹത നിറഞ്ഞ "പൂവ്വാ പൂവ്വാ " എന്ന കരച്ചില്‍ പറയാതെ പറഞ്ഞത് ഒരു മരണത്തിന്റെ മഞ്ചല്‍ കുലുക്കമാണ്. അതെനിക്ക് മനസ്സിലാക്കി തന്നത് വീട്ടില്‍ ഉമ്മയെ സഹായിക്കുന്ന ലീലേച്ചി.കുറ്റിച്ചുടാന്‍ എന്ന് പ്രാദേശിക പേരുള്ള ആ പക്ഷി രാത്രിയില്‍ മരണദേവന്റെ പാത പദനത്തെ തിരിച്ചറിയുന്നു. മരണം നടക്കുന്ന വീടിനു കേള്‍ക്കത്തക്ക ദൂരത്തില്‍ ഏതെങ്കിലും വടവൃക്ഷത്തിന്റെ ഇരുട്ട് മയങ്ങുന്ന ചില്ലയിലിരുന്നു കരയും. അതൊരു സൂചനയാണ്..ദുഃസ്സൂചന.പക്ഷെ അന്ന് പുഴക്കല്‍ പാടത്തിനു നടുവില്‍ മുഴങ്ങിയ ആ കിളിയുടെ കരച്ചില്‍ ഒരു മരണമാണുദ്ദേശിച്ചതെന്നു എനിക്ക് ബോധ്യപ്പെടാന്‍ ഏതാനും നാഴികകളെ വേണ്ടി വന്നുള്ളൂ..വൈകുന്നേരം  അസുഖ കിടക്കയിലായ എന്റെ പ്രിയപ്പെട്ട വല്യുപ്പ വെളുപ്പിനെ  ഞങ്ങളെ വിട്ടു പോയി.





അന്ന്  സന്ധ്യാനേരത്തെ പ്രാര്‍ത്ഥനക്ക് ശേഷം പൂമുഖത്തെ തിണ്ണയിലിരുന്നു ഖുറാന്‍ ഉറക്കെയുറക്കെ പാരായണം ചെയ്യുന്നതിനിടയില്‍ പറമ്പിന്റെ പടിഞ്ഞാറേ അതിരിലെ  അത്തിമരത്തില്‍ വന്നിരുന്നു ഒരു കുറ്റിചുടാന്‍ പൂവ്വാ  പൂവ്വാ എന്നുറക്കെ കരഞ്ഞു .ഞങ്ങള്‍  കുട്ടികള്‍  അതിഭയാനകമായ ആ ശബ്ദത്തില്‍ ചകിതരായ് ..അപ്പോഴാണ് അകത്തു നിന്നും ഇച്ചമ്മയുടെ ശബ്ദം കേള്‍ക്കുന്നത് . ഇനിയും ആരെ കൊണ്ട് പോകാനാണ് നിന്റെ വരവെന്നു ചോദിച്ച് വടക്കിനി കോലായിലിരിക്കുന്ന വെട്ടുകത്തിയെടുത്ത് കനലെരിയുന്ന അടുപ്പില്‍ തിരുകി വെച്ചു. .വെട്ടുകത്തി ചൂട് പിടിക്കുന്നതോടെ മരക്കൊമ്പിലിരിക്കുന്ന കാലന്‍ കോഴിയുടെ കാലുകളിലേക്ക് അസഹ്യമായ ചൂട് ചെന്നു അതവിടെ നിന്നും ഇപ്പൊ തന്നെ പറന്നു പോകുമെന്ന് ഇച്ചമ്മ ദേഷ്യത്തോടെ പറഞ്ഞു.അവര്‍  പിന്നെയും എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് വെട്ടു കത്തിയെ കനലിലേക്ക് പൂഴ്ത്തി വെച്ച് കൊണ്ടിരുന്നു..അല്‍പസമയം കൊണ്ട്  കാലു ചുട്ടു പൊള്ളിയിട്ടോ എന്തോ  ആ പക്ഷി നീണ്ട ചിറകടിയോടെ അകലെയേതോ മരണവീട് ലക്ഷ്യമാക്കി പറന്നു പോയി.അതോടെ ഞങ്ങള്‍ക്കും സമാധാനമായി..

എനിക്ക് ഒരു ഗുരുവും കളിക്കൂട്ടുകാരനുമൊക്കെയായിരുന്ന എന്റെ വല്യുപ്പയുടെ മരണത്തോടെ ഞാന്‍ അഗാധമായ എകാന്തത അനുഭവിക്കാന്‍ തുടങ്ങി.മുറ്റത്ത് വെയില്‍ കായാനെത്തുന്ന തൂവാനത്തുമ്പികളെ നോക്കി ഉമ്മറപ്പടിയില്‍ മൌനത്തിന്റെ ശംഖുമായി  ഞാനിരുന്നു.ജിവിതത്തിലെ ദിനചര്യകളിലെ പ്രധാനപ്പെട്ടതെന്തോ മറന്നു പോയ പോലെ ആയിരുന്നു എനിക്ക് ഓരോ ദിവസവും ..രണ്ടു മൂന്നു മാസങ്ങളെടുത്തു ആ മരവിപ്പില്‍ നിന്നും മോചനം കിട്ടാന്‍ . ഇടക്കൊക്കെ എവിടെ നിന്നോ വല്യുപ്പാടെ സജുമ്മാ എന്ന വിളി ഞാന്‍ കേട്ടിരുന്നു. പുല്ലാനിപൊന്തയില്‍ കൂടുള്ള കുളക്കോഴികള്‍ തോട്ടിലേക്ക് ഇറങ്ങുന്നതും  നോക്കി ഇടവഴിയിലേക്കുള്ള പടിക്കെട്ടില്‍ ചെന്ന് നില്‍ക്കുമ്പോള്‍ ..അമ്പത്തെ പാടത്ത് വെള്ള കൊക്കുകള്‍ ചിക്കി പരത്തി നടക്കുന്നതും കണ്ടു പൂവരശിന്റെ കൊമ്പില്‍ കയറി ഇരിക്കുമ്പോള്‍ ..കുളപ്പടവില്‍ ചെന്നിരുന്നു സന്ധ്യാ നേരത്ത്  ആകാശത്തിനു കുറുകെ അലയുന്ന മേഘങ്ങളോട് താഴേക്കിറങ്ങി വരൂ എന്ന് പതുക്കെ അപേക്ഷിക്കുന്ന നേരങ്ങളിലുമൊക്കെ ഞാനാ വിളി കേട്ടിരുന്നു.





പിന്നീട്  കുറച്ച് നാളുകള്‍ കഴിഞ്ഞാണ് കളിക്കൂട്ടുകാരിയും ബന്ധുവുമായിരുന്ന സുബുവിന്റെ മരണം സംഭവിക്കുന്നത് .  രക്തത്തിലെ വിഷബാധ അതായിരുന്നു  അവളുടെ മരണകാരണമെന്നു ഉമ്മ പറഞ്ഞപ്പോള്‍ അതെന്താണെന്ന് മനസ്സിലാക്കാനുള്ള പ്രായമായിരുന്നില്ല എനിക്ക്. ആ മരണ വാര്‍ത്തക്ക് മുന്പ് എന്നെ വേദനിപ്പിച്ച ഒരു കാര്യമുണ്ടായി. അന്ന്  വൈകുന്നേരം സ്കൂള്‍ വിട്ടു വന്നപ്പോള്‍ കണ്ട കാഴ്ച്ച  മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പിലുള്ള കൂട് തകര്‍ന്നു വീണു അതിലെ കാക്ക കുഞ്ഞു പറക്കാനാവാതെ തത്രപ്പെടുന്നതും ചുറ്റും കുറെ കാക്കകള്‍ കാറുന്നതും ആണ്.അടുത്തെത്തിയാല്‍  കൊത്തിപ്പറിക്കാന്‍ വെറി പൂണ്ടു നില്‍ക്കുന്ന കാക്കകണ്ണുകളില്‍ നിന്നും ഞാന്‍ പതുക്കെ  അകത്തേക്ക് വലിഞ്ഞു. കിഴക്കേ മുറിയുടെ ജനലിലൂടെ ആ  കാക്കക്കുഞ്ഞു അവിടെ തന്നെയില്ലേ എന്ന് നോക്കി.കനത്ത ഇരുള്‍ പറന്നിറങ്ങിയ മുറ്റത്തു  ഒന്നും കാണുന്നില്ലായിരുന്നു.അത്താഴത്തിനിരിക്കുമ്പോള്‍ വീട്ടിലെ സഹായി ലീലേച്ചിയോട് പതുക്കെ ചോദിച്ചു .ആ കാക്കക്കുഞ്ഞിനെ അതിന്റെ അമ്മ കൊണ്ട് പോയിട്ടുണ്ടാകുമോ എന്ന്.ലീലേച്ചി പറഞ്ഞ മറുപടി  അത്ര പ്രതീക്ഷയ്ക്ക് വകയില്ലാത്തതായിരുന്നു .നേരം പുലരാന്‍ ഞാന്‍ കാത്തിരുന്നു..പക്ഷെ  അന്ന് രാത്രി ഒടുങ്ങുന്നതിനു മുന്പ് സുബുവിന്റെ മരണ വാര്‍ത്തയുമായി വീട്ടിലേക്ക് ആളെത്തി. അതിരാവിലെ തന്നെ ആദ്യത്തെ ബസ്സിനു ഞങ്ങള്‍ സുബുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.അപ്പോഴും സൂര്യന്‍ ഉദിച്ചുയരാത്തതിനാല്‍ വെളിച്ചം ഒട്ടുമില്ലാത്ത മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ ആ കാക്കക്കുഞ്ഞു ഉണ്ടോ എന്ന് നോക്കാന്‍ എനിക്കായില്ല..അത് ചത്തു കാണുമെന്ന്  ലീലേച്ചി തലേന്നു രാത്രി പറഞ്ഞത്  മനസ്സില്‍ കിടന്നു നീറുന്നുണ്ടായിരുന്നു.പുഴക്കല്‍ പാടങ്ങള്‍ക്ക് നടുവിലൂടെ ഞങ്ങളെയും കൊണ്ട് പായുന്ന ബസ്സ്  കൂട്ടുങ്ങലിലെത്തുമ്പോള്‍ വഞ്ചിക്കടവത്തു ആളുകള്‍ നിറഞ്ഞിരുന്നു..സുബു അങ്ങനെ പള്ളിക്കാട്ടിലെ വെള്ളിലക്കാടുകള്‍ക്ക് നടുവില്‍ അന്ത്യവിശ്രമം കൊണ്ടു. തറവാട്ടില്‍ രണ്ടു ദിവസം കൂടി ഞങ്ങള്‍ ഉണ്ടായിരുന്നു.അന്ന് വൈകുന്നേരം അറബിക്കടലിനു മേലെ വെയില്‍ ചാഞ്ഞ നേരം എനിക്കൊരു ഉള്‍വിളി ..സുബുവിന്റെ കബറിടത്തില്‍ പോകണം .ഞങ്ങള്‍ കുട്ടികള്‍ മൂന്നു നാല് പേര് കൂടി മുതിര്‍ന്നവര്‍ കാണാതെ മണത്തല പള്ളി ലക്ഷ്യമാക്കി കനോലി പുഴക്ക് കുറുകെയുള്ള ചെറിയ പാലത്തിലൂടെ മുഖത്തിന്‌ നേരെ വന്നു പതിക്കുന്ന അസ്തമയ നാളങ്ങളെ വകവെക്കാതെ നടന്നു.കബറിടത്തില്‍ ചെന്നിരുന്നു മണ്ണെല്ലാം മാടി വെച്ചു അതിനു മുകളില്‍ ഒരു മൈലാഞ്ചി ചെടി നട്ടു.പള്ളിക്കുളത്തില്‍ നിന്നും അവിടെ കിടന്ന കമുകിന്‍ പാളയില്‍ വെള്ളം നിറച്ചു നട്ട മൈലാഞ്ചിച്ചെടിയുടെ മേലെ ഒഴിച്ച് കൊടുത്തു..ഇരുട്ട് കനക്കുന്നതിനു  മുന്പ് ഞങ്ങള്‍ തറവാട്ടിലേക്ക്  തിരിച്ചു നടന്നു.







അവളുടെയും വല്യുപ്പയുടെയും മരണം എനിക്ക് എട്ടു വയസ്സുള്ളപ്പോള്‍ ആയതിനാല്‍ അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ഇന്നും മഴമുല്ലകളുടെ സൌരഭ്യമാണ് .പോക്കുവെയിലിന്റെ സ്വര്‍ണ്ണനാളങ്ങള്‍ തോട്ടിലെ വെള്ളത്തില്‍ ഉരുകി വീഴുമ്പോള്‍ പരല്‍ മീനിനെ പിടിക്കാന്‍ സുബുവുമായി ഈരിഴതോര്‍ത്തു തോട്ടിലെ വെള്ളത്തില്‍ മുക്കി പിടിച്ച് പരലുകള്‍ തോര്‍ത്തിനുള്ളില്‍ പുളയുന്നതും നോക്കി ആഹ്ലാദിക്കാറുള്ളതും പെരുന്നാളിന് പാടവരമ്പിലൂടെ പോകുന്ന വളക്കാരികളെ വിളിച്ചു ഇഷ്ടത്തിനുള്ള വളകള്‍ ഇടുന്നതും മൈലാഞ്ചി ഇല പൊട്ടിച്ച് അരച്ചെടുത്തു കൈവള്ളയില്‍ വലിയ പുള്ളികള്‍ ഇട്ടിരുന്നതും ..ഓത്തുപള്ളിയിലേക്ക് പോകും വഴി ശങ്കരന്‍ മാഷിന്റെ തൊടിയിലെ ചാമ്പ മരത്തില്‍ കയറി ചാമ്പക്ക പോട്ടിച്ച് തിന്നിരുന്നതും അരിനെല്ലിയും ഉപ്പ് മാങ്ങയും ആയി വന്നു ആരും കാണാതെ പങ്കു വെച്ചതുമൊക്കെ എന്തിനെന്നറിയാതെ എന്റെ മനസ്സിലേക്ക് ഇടയ്ക്കിടെ ഓര്‍മ്മകളുടെ വിലാപയാത്ര പോലെ  വന്നു കൊണ്ടിരുന്നു.പക്ഷെ കുറച്ചു മാസങ്ങള്‍ക്ക് ശേഷം സുബുവും കാലത്തിന്റെ വായിച്ചു കഴിഞ്ഞ ഏതോ അദ്ധ്യായം പോലെ പിന്നിലേക്ക് മറിച്ചിടപ്പെട്ടു..





മുറ്റത്തോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലുമോ കെട്ടി കിടക്കുന്ന വെള്ളത്തില്‍ കാക്ക കുളിച്ചു ചിറകു കുടയുന്നതും കണ്ടിട്ടുണ്ടോ ? ആ കാഴ്ച്ചയെ ഏറെ കൌതുകത്തോടെ ഞാന്‍ നോക്കിയിരിക്കുമായിരുന്നു .ഒരിക്കല്‍ മുറ്റമടിക്കാന്‍ വരുന്ന നാണിത്തള്ളയാണ്  അത് ഒരു ദുശ്ശഃകുനമാണെന്ന് എന്നോട് പറഞ്ഞത്.അങ്ങനെ കാക്കകള്‍ കുളിക്കുന്നത് കണ്ടാല്‍ മരണവാര്‍ത്ത കേള്‍ക്കുമെന്നും  പുല കുളിക്കേണ്ടി വരുമെന്നും വിവക്ഷിക്കണമെന്നു എന്നോട് കുപ്പായമിടാത്ത മാറിടത്തിലെ തൂങ്ങി നില്‍ക്കുന്ന ചുളിഞ്ഞ മുലകളെ ആട്ടി കൊണ്ട് മുറ്റമടിക്കുകയായിരുന്നു നാണിത്തള്ള പറഞ്ഞു.ഒരു പെരുമഴക്കാലത്ത് ഉറക്കത്തില്‍ നിന്ന് ഞാന്‍  കണ്ണ്  തുറന്നത് കിഴക്കേ മുറ്റത്തെ തെങ്ങിന്‍ തടത്തില്‍ കെട്ടി നില്‍ക്കുന്ന മഴവെള്ളത്തില്‍ രണ്ടു കാക്കകള്‍ കുളിക്കുന്നതും കണ്ടുകൊണ്ടാണ്. ചന്നം പിന്നം പെയ്യുന്ന തോരാതെ നില്ക്കുന്ന മഴ തലേന്ന് മുതല്‍ പെയ്യുന്ന രാമഴയുടെ തനിയാവര്‍ത്തനമാണെന്ന് തോന്നി..ഉദിച്ചുയരാനാവാതെ സൂര്യന്‍ കാര്‍മേഘത്തിനുള്ളില്‍ കിടന്നു വീര്‍പ്പുമുട്ടുകയായിരുന്നുവെന്ന് തോന്നുന്നു.ഇരുണ്ടു മൂടിയ ആകാശം രാത്രി ഇനിയും  പടിയിറങ്ങിയിട്ടില്ല എന്ന് തോന്നിപ്പിച്ചു.പക്ഷെ രാവിലെ തന്നെ കണ്ട ഈ കാക്കക്കുളി എന്നില്‍ അജ്ഞാതമായ ഒരു ഭീതി പടര്‍ത്തിയിരുന്നു...നാണിത്തള്ള പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയിലേക്കെത്തി . കന്നാലിക്കുളത്തില്‍ നിന്ന്  കുളിച്ചു ഈറന്‍ മാറുമ്പോഴും , ഇടനാഴിയില്‍ ഇരുന്നു പ്രാതല്‍ കഴിക്കുമ്പോഴും മനസ്സില്‍ ഒരേയൊരു പ്രാര്‍ത്ഥന ..ആര്‍ക്കും ഒന്നും വരുത്തല്ലേ..

അല്ലെങ്കിലും നാണത്തള്ള കാക്കക്കുളിക്ക് ഇങ്ങനെയൊരു വിവക്ഷ മനസ്സിലാക്കി തരുന്നതിനു മുന്‍പും ഞാന്‍ ഈ കാഴ്ചകളൊക്കെ കണ്ടിട്ടില്ലേ ?ഞാന്‍ ചിന്തിച്ചു .അന്നാരെങ്കിലും മരിച്ച വിവരം ഞാന്‍ കേള്‍ക്കുകയോ കാണുകയോ ചെയ്തിട്ടുണ്ടോ..പഴയ കുട്ടിയില്‍  നിന്നും കുറച്ചു കൂടെ വളര്‍ന്ന ഞാന്‍ തെല്ലു പക്വതയോടെ ചിന്തിച്ചതില്‍ അതിശയിക്കാനില്ല.ഏയ്‌ അങ്ങനെയൊന്നും ഉണ്ടാവില്ല ..ഞാനെന്നെ സമാധാനിപ്പിച്ചു.

അന്ന് സ്കൂള്‍ അവധിയായതിനാല്‍ വീട്ടിലിരുന്നു ഗൃഹപാഠങ്ങള്‍ ചെയ്തും ഇടയ്ക്കിടെ പെയ്യുന്ന മഴയെ കണ്ടും ഉച്ച വരെ കഴിച്ച് കൂട്ടി .അപ്പോഴാണ്‌ അടുത്ത വീട്ടിലെ ആസിയത്ത വന്നു ഉമ്മയോട് പറയുന്നത്.നമ്മുടെ ഒസ്സാന്‍ ബീരാന്‍ക്കാടെ മൂത്ത മോന്‍ മോമ്മദ്  മണത്തല ചെറിയ പാലത്തിന്റെ അടിയില്‍ മുങ്ങി മരിച്ചു.കൂട്ടുകാരുമായി കുളിക്കാന്‍ പോയതാ. ചുഴി വന്നു കൊണ്ടോയീത്രേ ..ആ നിമിഷം ഓത്തുപ്പള്ളിയിലെ സഹപാഠിയായ മുഹമ്മദ്‌ എന്ന ആ ആണ്‍കുട്ടി എന്റെ മനോമുകരത്തില്‍ തെളിഞ്ഞു.വെളുത്ത മുഖത്ത് നിറയെ വസൂരിക്കലകളുള്ള ഇപ്പോഴും ചിരിച്ചു കൊണ്ട് നടക്കുന്ന കുട്ടി. കൂട്ടുങ്ങല്‍ അങ്ങാടിയിലൂടെ ഫയര്‍ ഫോഴ്സുകാര്‍ പോകുന്നതിന്റെ ശബ്ദം എനിക്കപ്പോള്‍ കേള്‍ക്കാമായിരുന്നു..ഏറെ തിരച്ചിലിനോടുവില്‍ കിട്ടിയ ആ ചേതനയറ്റ ശരീരത്തെ കീറിമുറിക്കാന്‍ സര്‍ക്കാരാശുപത്രിയിലെക്ക് കൊണ്ട് പോയെന്നു പിന്നെ ആരോ വന്നു ഉമ്മയോട് പറയുന്നത് കേട്ടു.അന്ന് രാത്രി ഉറക്കത്തില്‍ എന്റെ കണ്ണുകള്‍ക്ക്  മുന്നില്‍  നാണിത്തള്ള നിന്ന് ചിരിക്കുന്നതായ്  എനിക്ക് തോന്നി.ചുക്കി ചുളിഞ്ഞ കുപ്പായമിടാത്ത അവരുടെ മാറില്‍ തൂങ്ങിയാടുന്ന മുലകള്‍ .അവരുടെ മുന്നോട്ടിത്തിരി വളഞ്ഞു കൂനിയുള്ള നടത്തത്തിന്റെ ആക്കത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലയുന്നുണ്ടായിരുന്നു..കാക്കക്കൂട്ടങ്ങള്‍ കുളിച്ച് ചിറക് കുടയുന്ന വെള്ളക്കെട്ടിലേക്ക് കൈചൂണ്ടി നാണിത്തള്ള എന്നോട് അങ്ങോട്ട്‌ നോക്കാന്‍ പറഞ്ഞു പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. ..കണ്ണുകള്‍ ഇറുകെ അടച്ച്  കിടക്കുമ്പോള്‍  ജനാലയ്ക്കപ്പുറം പെയ്യുന്ന പേമാരിയില്‍ നാണിത്തള്ളയുടെ പൊട്ടിച്ചിരി നേര്‍ത്ത് വരുന്നത് പോലെ എനിക്ക് തോന്നുകയും അമ്പത്തെ പാടത്തിനു നടുവില്‍ വലിയൊരു ഇടിമിന്നല്‍  നിലം താണ് വെട്ടുകയും  ചെയ്തു.ഏതൊക്കെയോ മരങ്ങള്‍ കട പുഴകി വീഴുന്നതിന്റെ ഭയാനക ശബ്ദങ്ങളുമപ്പോള്‍  എന്റെ കാതുകളില്‍ വന്നലയ്ക്കുന്നുണ്ടായിരുന്നു.



Wednesday 10 July 2013

ഇടവഴികളില്‍ പൂക്കുന്ന നഗരങ്ങള്‍ :-

രാവേറെയായി..ഇത് നാലാം ദിവസമാണു നിദ്ര  ഇങ്ങനെ പിണങ്ങി നില്ക്കുന്നത്.ഇക്കഴിഞ്ഞ പത്തു പന്ത്രണ്ട് ദിവസങ്ങളിലായി മസ്തിഷ്ക്കത്തിനു ആവശ്യത്തിലേറെ വിശ്രമം കിട്ടിയിരിക്കുന്നു..ഒരു പക്ഷെ അതായിരിക്കാം ഈ ഉണര്‍വ്വിന്റെ ഹേതു..ചിന്തകളെ വിഴുങ്ങാന്‍ വേണ്ടിയുള്ള ഉറക്കത്തെ ക്ഷണിക്കാന്‍ കഴിച്ച മരുന്നു വിഫലമായിരിക്കുന്നു. എനിക്കുറങ്ങാന്‍ കഴിയില്ല എന്ന ധാരണയില്‍  വീട്ടിലുറങ്ങുന്ന മറ്റ് അംഗങ്ങളെ ഉണര്‍ത്താതെ പതുക്കെ എഴുന്നേറ്റ് ഞാന്‍ തപ്പിയെടുത്ത കടലാസും പേനയുമായി ഈ കുറിപ്പെഴുതാനിരിക്കുമ്പോള്‍  വിഹ്വല ചിന്തകളെ കടിഞ്ഞാണിടാനുള്ള ഉറക്കം  ദൂരെ എവിടെയോ ഒരു മൂടല്‍ മഞ്ഞിന്റെ സാന്ദ്രതയില്‍ കുരുങ്ങി കിടക്കുകയായിരുന്നു. കുറെ നാളായി എന്റെ എഴുത്തെല്ലാം സംഭവിക്കുന്നത് ടൈപ്പിങ് വഴിയാണ്.ഇതിപ്പോള്‍ അസുഖക്കിടക്കയിലേക്ക് ലാപ്ടോപ്പ് അനുവദിക്കാത്തതിനാല്‍ പഴയശീലത്തെ  ഒന്നു ശ്രമിച്ച് നോക്കാമെന്ന് കരുതി..വിരലുകള്‍ക്കിടയില്‍ പേന വെച്ച് കടലാസിലേക്ക് പദങ്ങളെ ഉന്തി വിടുമ്പോള്‍ അനുഭവപ്പെട്ട അങ്കലാപ്പ് വിരല്‍ത്തുമ്പിനെ ആയാസകരമാക്കി എങ്കിലും പതുക്കെ ഞാനെന്റെ അസ്വസ്ഥതകളെ കടലാസിലേക്ക് പകര്‍ത്താന്‍ തുടങ്ങി.






രണ്ട് വ്യാഴവട്ടത്തിലേറെയായിരിക്കുന്നു ഞാനെന്റെ തറവാട്ടിലെ നടുത്തളത്തിനു വടക്കുള്ള മുറിയുടെ അതിഥിയായിട്ട്.മരത്തിന്റെ മച്ചും വടക്കോട്ടേക്ക് തുറക്കുന്ന മരത്തിന്റെ ഇരട്ട പാളികളും അഴികളുമുള്ള ജനലും ഉള്ള ആ കിടപ്പ് മുറി അവസാനമായി ഞാനുപയോഗിച്ചത് എന്റെ മകനെ പ്രസവിച്ച് കിടന്നപ്പോഴാണ്.എപ്പോഴും തളം കെട്ടി നില്ക്കുന്ന ശൈത്യവും നേരിയ ഇരുട്ടുമുള്ള ആ മച്ചകത്ത് ഞാനിപ്പോള്‍ കിടക്കുന്നത് ഒരു ചെറിയ ശസ്ത്രക്രിയ കഴിഞ്ഞതിന്റെ ആലസ്യത്തോടെ..വര്‍ഷങ്ങള്‍ക്ക് മുന്‍പ്  ശബ്ദമുഖരിതവുമായ അന്തരീക്ഷത്തില്‍ ആറു മക്കളുമായി എന്റെ മാതാപിതാക്കള്‍  കഴിഞ്ഞിരുന്ന തറവാട്ടില്‍ ഇന്നു കാലം ശരീരത്തിനേല്പ്പിച്ച ചില അവശതകളോടെ അവര്‍  തനിച്ച് ..ഇതുവരെ അനുഭവപ്പെടാത്ത ഒരു കുറ്റബോധം എന്നെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു...ആറു മക്കള്‍ സ്വന്തം കുടുംബങ്ങളുമായി നാനാദിക്കില്‍ സന്തോഷത്തോടെ കഴിയുമ്പോള്‍ മക്കളും പേരക്കിടാങ്ങളുമായി വന്നു അവധി ആഘോഷിച്ച്  പോകുന്ന ആ തറവാട്ടില്‍ കൊല്ലത്തിലൊരിക്കല്‍  മാത്രം കിട്ടുന്ന  സംഗമങ്ങളുടെ സുഖമുള്ള ഓര്‍മ്മകള്‍ അയവിറക്കി അടുത്ത അവധിയിയാഘോഷത്തിലേക്ക് പടിപ്പുരയും തുറന്നു വെച്ച് കാത്തിരിക്കുന്ന എന്റെ മാതാപിതാക്കളുടെ അവസ്ഥ ഒറ്റപ്പെട്ടതല്ല എന്നറിയാമെങ്കിലും അറിഞ്ഞോ അറിയാതേയോ ഞാനും അവരുടെ ഈ ഏകാന്തവാസത്തിനു കാരണക്കാരിയല്െ എന്നോര്‍ക്കുമ്പോള്‍ ഇടനെഞ്ചിലൊരു   വേദന.ഏറെ ഉത്തരവാദിത്തങ്ങളുള്ള ഒരാളാണ് ഞാനെന്ന യാഥാര്‍ത്ഥ്യത്തെ മനഃപ്പൂര്‍വ്വം സ്മൃതിയറയില്‍ അടച്ച് വെച്ചു പഴയ ആ കൌമാരക്കാരിയുടെ കുതൂഹലത്തോടെ അവരുടെ വാര്‍ദ്ധക്യത്തിന്റെ വേദനയിലേക്കും ഒറ്റപ്പെടലിലേക്കും ആണ് വീണ്ടും ഞാനെത്തിയിരിക്കുന്നത്..തള്ളക്ിളിയുടെ ചിറകിനുള്ളില്‍ ചൂടും പറ്റി കിടക്കുന്ന കിളിക്കുഞ്ഞിനെ പോലെ .ഉമ്മയുടെ സ്നേഹവായ്പ്പിലും വാപ്പയുടെ പരിലാളനയിലും കഴിച്ച് കൂട്ടിയ  ദിനങ്ങള്‍ ഒരു നിമിത്തം പോലെയാണെനിക്കെന്റെ ജീവിതത്തില്‍ വന്നു ഭവിച്ചത്..മരുഭൂമിയുടെ പ്രണയിനിയായ് അവിടുത്തെ ഓരോ ഋതുവിനേയും നെഞ്ചിലേറ്റുമ്പോഴും കാതങ്ങള്‍ക്കപ്പുറത്തെ കാലവര്‍ഷവും വൃശ്ചികകാറ്റും ,മകരമഞ്ഞും ,വേനല്‍ മഴയും ,ആതിര നിലാവുമൊക്കെ ആര്‍ദ്രതയോടെ എനിക്ക് ചുറ്റും ഭ്രമണം ചെയ്യുന്നുണ്ടായിരുന്നു.ജീവിതത്തിലെ  സങ്കീര്‍ണ്ണങ്ങളായ കെട്ടുപാടുകളില്‍ നിന്നും  അവധിയെടുത്ത് ഒറ്റപ്പെടലിന്റെ തുരുത്തില്‍ സന്തോഷത്തിന്റെ വസന്തം പൂത്തിറങ്ങുന്നതും കാത്ത് ഇടവഴിയിലേക്ക് ഉറ്റു നോക്കിയിരിക്കുന്ന ഉമ്മയുടേയും വാപ്പയുടേയും അടുത്ത് പോയി കുറച്ച് നാളെങ്കിലും അവരുടെ തൃപ്തിക്കനുസരിച്ച് പരിചരിക്കണമെന്നുമുള്ള വളരെ നാളത്തെ ആഗ്രഹവും  പ്രാര്‍ത്ഥനയും  നിറവേറ്റാന്‍ തുണയായത് എന്റെ ഒരു ചെറിയ രോഗാവസ്ഥ.രണ്ടാഴ്ച്ച പൂര്‍ണ്ണ വിശ്രമമെന്ന കല്പ്പനയില്‍ തെല്ലധികാരത്തോടെ എന്റെ ജീവിത പങ്കാളിയില്‍ നിന്നും എന്നെ തല്ക്കാലത്തേക്ക് ഏറ്റെടുക്കുമ്പോള്‍ ഞങ്ങള്‍ ഒരു കുഴപ്പവും കൂടാതെ നോക്കുമെന്ന വാഗ്ദാനം നല്കി കെഞ്ചുമ്പോള്‍ എന്റെ ഭര്‍ത്താവിന്റെ അലിയുന്ന വാശിയും ,നിസ്സഹായത നിറഞ്ഞ മൌനസമ്മതവും വീണ്ടും എന്നെ എന്റെ മാതാപിതാക്കളുമായി കുറച്ച് നാള്‍ ചിലവിടുന്നതിനുള്ള അവസരത്തിനു വഴിയൊരുക്കി.



അമ്പാടി ലെയിനിലെ എന്റെ തറവാട്ടിലെ ഈ കിടപ്പു മുറിയില്‍   ശൂന്യത മുറ്റുന്ന മിഴികളോടെ നൂറു വര്‍ഷത്തെയെങ്കിലും നെടുവീര്‍പ്പുകളും പതം പറച്ചിലുകളും അടക്കത്തോടെയുള്ള പൊട്ടിച്ചിരികളും അടിഞ്ഞു കൂടിയ ഇരുണ്ട നിറമുള്ള മച്ചിലേക്ക് നോക്കി ഉറക്കം വരാതെ കിടക്കുമ്പോളും എനിക്കറിയില്ല ഇനി ഇങ്ങനെ ഒരവസരം എന്റെ ജീവിതത്തില്‍  ഉണ്ടാകുമോ എന്ന്.അതെ എനിക്ക് തോന്നുന്നില്ല ഇനിയൊരിക്കല്‍ കൂടി  എന്റെ ബാല്യ കൌമാര യൌവന സ്മരണകള്‍ തളം കെട്ടി നില്ക്കുന്ന ഈ വീട്ടില്‍ കഴിയാനാകും എന്നു.ആ ചിന്ത ശക്തി പെട്ടത് സന്ധ്യയോടെയാണ്.ഇടവഴികളെ ആര്‍ത്തിയോടെ വിഴുങ്ങാനെത്തുന്ന നഗരവല്ക്കരണമെന്ന ശൂലത്തിനു മുകളിലാണിന്നു അമ്പാടി ലെയിന്‍ .ഉമ്മ ഇടക്കിടക്ക് പരിതപിക്കുന്നു..ഇവിടെയൊന്നു മിണ്ടി പറയാന്‍ പോലും ആരുമില്ലാതെ ആയി എന്ന്..അത്രയകലെയല്ലാതെ മസ്ജിദിനു മുന്നില്‍ മഗ്രിബ് നമസ്ക്കാരവും കഴിഞ്ഞ് കൊച്ചു കൊച്ചു പരദൂഷണവുമായി നില്ക്കുന്ന വാപ്പയെ കുറിച്ചോര്‍ത്ത് ഉമ്മ അരിശപ്പെടാറുണ്ട്."ഇത്രേം നേരം ഇവടെ ഒരാള്‍ ഒറ്റക്കാന്നുള്ള ഒരു വിചാരോം ഇല്ലാണ്ടെ സൊറ പറഞ്ഞ് നിന്നു കൊള്ളും" ..പൊതുവെ സംസാര പ്രിയ ആയ ഉമ്മയുടെ പരിവേദനത്തില്‍ കഴമ്പില്ലാതില്ല.ഒരു പാടു നല്ല അയല്‍ക്കൂട്ടങ്ങളുടെ സമൃദ്ധിയുടെ കഥ പറയാനുണ്ട് ഞങ്ങളുടെ ഇടവഴിക്ക്..തൃശ്ശൂര്‍ നഗരത്തിനുള്ളിലെ  നല്ല ഒരു ഗ്രാമമായിരുന്നു അമ്പാടി ലെയിന്‍ .ഇടതിങ്ങിയ വീടുകളും അതിനു തണല്‍ വിരിക്കുന്ന മാവും പ്ലാവും കണിക്കൊന്നകളും ഉതിര്‍മുല്ല മരവും ഇലഞ്ഞിമരവും നിറഞ്ഞ ഒരു തെരുവ് ആയിരുന്നു അത്..ഇന്നു ഒഴിഞ്ഞ് പോയ വീടുകള്‍ നിന്നിടത്ത് റിങ്ങ് റോഡും ബഹുനില കെട്ടിടങ്ങളും പഴയ ഗ്രാമ ചാരുതയില്‍ ആധുനികതയുടെ വക്രിച്ച മുഖഛായയുമായി ആകെയുള്ള അഞ്ചാറു കുടുംബങ്ങളുടെ നേരെ വെല്ലുവിളിയുയര്‍ത്തി നില്ക്കുന്നത് കാണുമ്പോള്‍ തിമിര്‍ത്താടിയ കുറെ  ബാല്യങ്ങളും  കൌമാരങ്ങളും  ഇടവഴിയിലെ ഇനിയും മുറിച്ച് മാറ്റാന്‍ കഴിയാത്ത  തണല്‍ മരങ്ങള്‍ക്ക് കീഴില്‍ പകച്ച് നില്ക്കുന്നത് എനിക്കിപ്പോള്‍ കാണാന്‍ കഴിയുന്നുണ്ട്.

അന്നു വൈകുന്നേരം രാത്രി പ്രാര്‍ത്ഥനയും കഴിഞ്ഞ് വാപ്പ എത്തിയത് ഒരു പുതിയ വിശേഷവുമായിട്ടായിരുന്നു..അമ്പാടി ലെയിന്‍ എന്ന ആ ഇടവഴി തുടങ്ങുന്നിടത്ത് ഒരു പഞ്ച നക്ഷത്ര മദ്യശാല വരാനുള്ള സാധ്യതയുണ്ടെന്നു ഒരു അഭ്യൂഹം കേട്ടുവത്രെ..ഇതു കേട്ട മാത്രയില്‍ ഉമ്മയുടെ മുഖം കോപം കൊണ്ട് തുടുക്കുകയും സങ്കടം കൊണ്ട് ഇമകള്‍ താഴുകയും ചെയ്തു.പിന്നെ വാപ്പ ആശ്വസിപ്പിക്കാനെന്നോണം പറയുന്നുണ്ട്..തൊട്ടപ്പുറത്തെ വീട്ടിലെ മേനോനുമായും ഞങ്ങളുടെ വീടിനു മുന്നിലെ മൂത്താനുമായും വാപ്പ ഇതേ കുറിച്ച് ചര്‍ച്ച ചെയ്തതിനെ കുറിച്ച്. അങ്ങനെ ഒന്ന് അവിടെ വരുന്നതിന്റെ വരും വരായ്കകളെ കുറിച്ച് എല്ലാവരും കൂലങ്കഷമായ് തന്നെ ചിന്തിച്ച് തങ്ങളുടെ നിഗമനങ്ങള്‍ പങ്കു വെച്ചു. അമ്പാടി ലെയിനിനു തെക്കു വശത്തും വടക്കു വശത്തുമുള്ള ക്ഷേത്രങ്ങള്‍   പിറകിലുള്ള  ജുമാ മസ്ജിദും ..അന്നേ വരെ കാണിച്ചു പോന്ന അതേ മതസൌഹാര്‍ദ്ദത്തിന്റെ ഭാഷയില്‍ അവിടെ ശേഷിച്ച കുടുംബങ്ങളെല്ലാം ഒറ്റ സ്വരത്തില്‍ പറഞ്ഞു .ഇല്ല അങ്ങനെ ഇവിടം മലിനപ്പെടുത്താന്‍ ഞങ്ങള്‍ സമ്മതിക്കില്ല.അഥവാ വിപരീതമായെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ശക്തമായ് തന്നെ അതിനെ നേരിടും ..വാപ്പ ഇത്രയും പറഞ്ഞ് നിറുത്തിയപ്പോള്‍ ഉമ്മയുടെ മുഖത്ത് ആശ്വാസത്തിന്റെ നേരിയ പ്രകാശം കണ്ടു.അവര്‍ സമാധാനത്തോടെ അത്താഴവും കഴിച്ച് ഉറങ്ങാനായ് പോയി ..പക്ഷെ ഞാന്‍ അസ്വസ്ഥയാണ്. ഡ്രാഗണിനെ പോലെ വായില്‍ നിന്നും തീനാളങ്ങള്‍ തുപ്പി  ഗ്രാമങ്ങളെ ചാമ്പലാക്കുന്ന നഗരവല്ക്കരണം ആര്‍ക്കും തടുക്കാനാവുന്നതല്ല.ഓരോ മാഫിയകളുടേയും ലോബികളൂടേയും കൈകളില്‍ ഇത്തരം അപകടകാരികളായ വികസനത്തിന്റെ വിഷവിത്തുകള്‍ സുരക്ഷിതമാണ്.ഇവിടം ഉപേക്ഷിച്ച് പോകാനേ നിവൃത്തിയുള്ളൂ..പക്ഷെ അത് അത്ര പെട്ടെന്നു എന്റെ മാതാപിതാക്കള്‍ക്ക് ഉള്‍ക്കൊള്ളാനാകുമോ.എന്റെ ചിന്തകള്‍ ആവേഗപ്പെട്ട് ഉയരം താണ്ടുന്ന നേരത്ത്  രണ്ട് പേരും ഉറങ്ങാതെ നടുത്തളത്തില്‍ ഇരുന്നു കാര്യമായി തന്നെ ഭാവി പരിപാടികളെ കുറിച്ച് ആശങ്കപ്പെടുകയാണെന്നു മനസ്സിലായി.പതുക്കെ ഞാന്‍ കാതോര്‍ത്തു  .വാപ്പയും ഉമ്മയും നടത്തുന്ന സംഭാഷണ ശകലങ്ങള്‍ ഇപ്പോള്‍  എനിക്കും കേള്‍ക്കാനാകുന്നുണ്ട്.ഇനിയും ഇവിടെ കെട്ടിപിടിച്ച് നില്ക്കുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല.വാപ്പയുടെ ശബ്ദത്തിനു ഒരിടര്ച്ചയുണ്ടായിരുന്നുവോ..ഇടക്കെന്തൊക്കെയോ പറയുന്നുണ്ടെങ്കിലും തികഞ്ഞ നിശ്ശബ്ദതയാണ് സംസാരത്തേക്കാള്‍ കൂടുതലായി അവര്‍ക്കിടയില്‍ ഉണ്ടായതെന്നു വ്യക്തം ...റെസിഡെന്‍ഷ്യല്‍ ഏരിയ ആയിരുന്ന അമ്പാടി ലെയിന്‍ കെട്ടിട സമുച്ചയങ്ങളടങ്ങിയ നഗരത്തിരക്കിന്റെ ഒരു ഭാഗമായത് കെ.എസ്.ആര്‍ .ടി.സിക്ക് അടുത്തുള്ള റിങ്റോഡ് വന്നതിനു പിറകെയാണ്.തീവണ്ടി ആപ്പീസിലേക്കും .ടൌണിലേക്കും ,മാര്‍ക്കറ്റിലേക്കും നടക്കാനുള്ള ദൂരം മാത്രമുള്ളൊരിടത്ത് നിന്ന് താമസം മാറ്റുക എന്നത് ഞങ്ങള്‍ മക്കള്‍ക്ക് വലിയ ദുഷ്ക്കരമായി തോന്നില്ലെങ്കിലും ജനിച്ച് വളര്‍ന്ന വീടും പരിസരവും വിട്ടു പോകാനുള്ള വാപ്പയുടെ വിഷമവും ,അര നൂറ്റാണ്ടോളമായ് വാപ്പയുമായുള്ള ജീവിതം തുടങ്ങി അവരുടെ സന്തോഷങ്ങളും സന്താപങ്ങളും അടിഞ്ഞ് കൂടിയ ഈ വീടിനോടുള്ള ഉമ്മയുടെ അടുപ്പം .ഇങ്ങനെയൊരു സാഹചര്യത്തെ നേരിടുമ്പോളുണ്ടാകുന്ന ഉമ്മയുടെ വേദനയും കാണാതിരിക്കാനാവുന്നതല്ല..നിസ്സഹായതയുടെ വക്കിലിരുന്നു അവരിപ്പോള്‍ ഏകസ്വരത്തില്‍ പറയുന്നു  ഇവിടുന്നു എങ്ങോട്ടെങ്കിലും പോയാല്‍ മതി എന്ന്.ഇതു പറഞ്ഞതിനു ശേഷം പിന്നീടൊരു ശബ്ദവും എനിക്ക് കേള്‍ക്കാനായില്ല. .അവര്‍ക്ക് സമാധാനത്തോടെ ഉറങ്ങാന്‍ കഴിഞ്ഞെങ്കില്‍ എന്നു ഉള്ളുരുകി പ്രാര്‍ത്ഥിച്ച് കൊണ്ട് കിടക്കാനേ എനിക്കപ്പോള്‍ കഴിഞ്ഞുള്ളൂ..



അസ്തമയം കഴിഞ്ഞ് ഏകദേശം പത്തിരുപത് നാഴികയെങ്കിലും  കഴിഞ്ഞ് കാണും ...വീടിനു വടക്ക്  മൂലയിലെ മുത്തശ്ശിപ്ലാവില്‍ കൂടുള്ള കുയില്‍ ഉണര്‍ന്ന് കൂകാന്‍ തുടങ്ങിയിരിക്കുന്നു..ഉറക്കത്തെ പുണരാന്‍ മടിച്ച എന്റെ മിഴികള്‍  ഇപ്പോള്‍ കനം തൂങ്ങുന്നുണ്ട്.അടച്ച് വെച്ച കണ്ണുകളിലൂടെ നൃത്തം വെച്ച് നീങ്ങുന്ന എന്റെ ചിന്തകള്‍ ബോധമണ്ഡലം വിട്ടെങ്ങോ കുതറിയോടുന്നതിനിടയിലാണു ഈ കുയില്‍ കൂജനം കേള്‍ക്കുന്നത്.അതോടെ ഞാന്‍ വീണ്ടും ഉണര്‍വ്വിലേക്ക് തിരിച്ചെത്തി.കൊതുകുകളെ ഭയന്നു അടച്ചിടുന്ന ജനല്‍ തുറന്ന്  മുറ്റത്തേക്ക് നോക്കി ..പിന്‍ നിലാവിന്റെ അവ്യക്ത രശ്മികള്‍ മുറ്റത്ത് ചിതറി കിടക്കുന്നു.ശ്രുതി ശുദ്ധമായ് കൂകുന്ന ആ കോകിലം ഇണയുടെ മറുവാക്കിനു കതോര്‍ത്തു  കേള്‍ക്കാതെ ഇടക്കൊക്കെ പതറുന്നത് പോലെ .മരച്ചില്ലകള്‍ക്കിടയിലൂടെ ഊര്‍ന്നു വീണ നിലാവില്‍ കൊഴിഞ്ഞ് കിടക്കുന്ന പാരിജാത പൂക്കള്‍ മണ്ണിനെ പുതഞ്ഞ മഞ്ഞു പോലെ തോന്നിച്ചു .നഗരത്തിന്റെ തിരക്കുകള്‍ക്കിടയിലും സ്വസ്ഥമായൊരിടമാണിതെന്ന ചിന്ത ഈ കുയിലിനു മാത്രമല്ല എന്റെ മുറ്റത്ത് പറന്നിറങ്ങാറുള്ള എല്ലാ പക്ഷികള്‍ക്കുമുണ്ടെന്നു എനിക്ക് തോന്നിയിട്ടുണ്ട്.മുറ്റത്തെ മുല്ലവള്ളിപ്പടര്‍പ്പില്‍ ഞാനിന്നും കണ്ടു ചെമ്പോത്തിണകളെ.രാജകീയമായ പദചലനങ്ങളോടെ മന്ദം മന്ദം നടന്നു മതിലിനു മുകളിലൂടെ ചാഞ്ഞ് കിടക്കുന്ന മാവിന്റെ കൊമ്പിലേക്ക്..പിന്നേയും പേരറിയാത്ത ഒരു പാട് കിളികള്‍  ,തൂക്കണാം കുരുവികള്‍ ,സൂചിമുഖി കുരുവികള്‍ ,മൈനകള്‍ .കൂടാതെ വാപ്പ ഭക്ഷണം കൊടുത്ത് വളര്‍ത്തുന്ന കുറെ പൂച്ചകള്‍ .. സമയാസമയങ്ങളില്‍ കുഴച്ചുരുട്ടിയ ചോറുരുളകളുമായി വാപ്പ എത്തുന്നതും നോക്കി ഉമ്മറക്കോലായില്‍ കാത്തിരിക്കുന്ന പൂച്ചകളെ വാപ്പ സ്നേഹിക്കുന്നത് കണ്ടപ്പോള്‍ എവിടെയോ വീണു പോയ വാല്‍സല്യത്തിന്റെ തരികളെ ഞാനാ ഉമ്മറക്കോലായില്‍ പരതി.പഴക്കൂടയില്‍ നിന്നും പഴങ്ങളെടുത്ത് മുറിച്ച് മതിലിനു മുകളില്‍ കൊണ്ടു വെച്ച് വാപ്പ ഒരു പ്രത്യേക ഈണത്തില്‍ ചൂളമടിക്കും ..അതിശയമെന്നു പറയട്ടെ ഒരു പാടു കിളികള്‍ എവിടെനിന്നൊക്കെയൊ ആ പഴങ്ങള്‍ ഭക്ഷിക്കാനായി പറന്നെത്തുന്നു.കയ്യെത്തും അകലത്തില്‍ ആ പക്ഷികള്‍ ഭയം തെല്ലുമില്ലാതെ കൊത്തി പെറുക്കുന്നത്  കാണുമ്പോള്‍ സ്നേഹം കൊണ്ട് എന്തിനേയും വശത്താക്കാനാകും എന്ന പ്രകൃതി  തത്വം ഒന്നു കൂടെ വ്യക്തമാകുന്നു..അകലങ്ങളില്‍ സ്വന്തം കുടംബങ്ങളുമായി മക്കള്‍ സസുഖം കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കുമ്പോഴും അവര്‍ക്കിവിടെ സ്നേഹം പ്രകടമാക്കാന്‍ പ്രകൃതിയുടെ ഈ മക്കള്‍ മാത്രം .എത്രയും വേഗം ഇവിടുന്നു പോകാനായെങ്കില്‍ എന്നു പറഞ്ഞ് സങ്കടപ്പെടുമ്പോഴും  അവരുടെ ഉല്‍ക്കണ്ഠ നിറഞ്ഞ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു ഞങ്ങള്‍ ഇവിടം വിട്ടാല്‍ ഈ കാഴ്ച്ചകള്‍ അന്യം നില്ക്കുമല്ലോ എന്ന ഭാവം .ഈ മിണ്ടാപ്രാണികളുമായുള്ള ചങ്ങാത്തത്തെ എങ്ങനെ ഉപേക്ഷിക്കാനാകും അവര്‍ക്ക് എന്ന ചിന്ത എന്നെ ഇപ്പോള്‍ വല്ലാതെ അലട്ടുന്നുണ്ട്..ഒരു പക്ഷെ കിളികള്‍ക്ക് സുപരിചിതമായ ആ ചൂളം വിളി കാറ്റിലലയുമ്പോള്‍ എവിടെയാണെങ്കിലും അവര്‍ പറന്നെത്തുമായിരിക്കും .ഞാന്‍ എന്നെ ആശ്വസിപ്പിച്ചു.


വികസനത്തിന്റെ പേരില്‍ ശിഥിലമാകുന്നത് നൂറ്റാണ്ടുകളായ് നെഞ്ചോട് ചേര്‍ത്ത് വെച്ചു പോന്ന ഒരു സംസ്ക്കാരം  മാത്രമല്ല.പ്രകൃതി വിഭങ്ങളുടെ ചൂഷണവും ശോഷണവും കൂടിയാണു എന്നു ആധുനികതയുടെ വക്താക്കളെന്നു അഹങ്കരിക്കുന്ന വന്‍ കിട വ്യവസായികളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണ യന്ത്രങ്ങളും ചിന്തിക്കാത്തതെന്തു കൊണ്ടാണ്.?.മണ്ണിനു മേലെ വളരുന്ന വികസനങ്ങള്‍ മണ്ണിന്റെ ഉള്ളം കാണാതെ പോകുന്നതെന്തു കൊണ്ടാണു..കേവലം സ്വാര്‍ത്ഥലാഭം മാത്രം കൊയ്യുന്നതിനു തിരക്കിട്ട് തെരുവുകളുടെ നിത്യസ്പന്ദനത്തെ കുടിയിറക്കുമ്പോള്‍ മതിയായ അടിസ്ഥാന സൌകര്യങ്ങളിലേക്കാണോ നാട് നീങ്ങുന്നതെന്നു ഒരു മാത്ര ചിന്തിച്ചിരുന്നെങ്കില്‍ .മണലൂറ്റി നഗ്നമാക്കപ്പെടുന്ന പുഴകളും ,മരം വെട്ടിത്തെളിച്ച് കൊഴുപ്പിക്കുന്ന ഗ്രാമങ്ങളും അംബരചുംബികള്‍ വിളയിക്കാന്‍ നികത്തുന്ന വയലുകളും ,പറവകളെ നിശ്ശബ്ദരാക്കാന്‍ പിഴുതെറിയുന്ന കണ്ടല്‍ക്കാടുകളും മൃഗങ്ങളില്‍ നിന്നും പിടിച്ച് പറിച്ച് ലഹരി വിതക്കുന്ന വനസ്ഥലികളും ആര്‍ക്കാണു സ്വന്തമെന്ന് ചിന്തിക്കാനുള്ള കഴിവു പോലും നഷ്ടമായ ഒരു സമൂഹത്തിലാണല്ലോ എന്റെ തലമുറക്ക് ജീവിക്കേണ്ടി വരുന്നത് എന്നോര്‍ത്ത്   ആകുലപ്പെടുമ്പോള്‍ തന്നെ വരും തലമുറക്ക് നഷ്ടമാകുന്ന പ്രകൃതി വിഭവങ്ങളെ കുറിച്ചും സംസ്ക്കാരപൈതൃകത്തെ കുറിച്ചും ആശങ്കപ്പെടാന്‍  മാത്രമേ എന്റെ തലമുറക്ക് കഴിയൂ എന്നുണ്ടോ..?പ്രകൃതിയെ നോവിക്കാതേയും നമ്മുടെ ആവാസവ്യവസ്ഥതിക്ക്  കോട്ടം പറ്റാതേയുമുള്ള വികസനങ്ങളില്‍ ശ്രദ്ധയൂന്നാന്‍ മാറി മാറി വരുന്ന ഭരണകര്‍ത്താക്കള്‍ നിഷ്ക്കര്‍ഷത പാലിച്ചെങ്കില്‍ എന്നു ഞാനപ്പോള്‍ വെറുതെ മോഹിച്ചു..

കിഴക്കിന്റെ മേലാപ്പില്‍ വെള്ളിവെളിച്ചം പരന്നൊലിക്കുന്നു.എന്റെ ഇമകള്‍ക്ക് മേലെ  ആകാശം   ചിറക് വിടര്‍ത്തിയിരിക്കുന്നത് പോലെ തോന്നി.അശോകത്തെച്ചി പൂങ്കുലകള്‍ക്ക് മേലെ  സൂചിമുഖിക്കുരുവികള്‍ പറന്നു തേന്‍ കുടിക്കുന്നുണ്ട്.കുറച്ച് ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഞാന്‍ തിരിച്ച് പോകും ..ഇനിയൊരവധിക്കാലം ചിലവിടാന്‍ പോലും ഇവിടമെന്നെ കാത്തിരിക്കുമെന്നു തോന്നുന്നില്ല.ഉമ്മറത്തെ കോലായില്‍ വന്നിരുന്നു ഞാന്‍ ആ പ്രഭാത കാഴ്ച്ചകളെ എന്നിലേക്കാവാഹിക്കാന്‍ തുടങ്ങി..കണ്ണുമടച്ച് എന്റെ ഉടലിനെ മറന്ന് ആത്മാവിന്റെ ജാലകങ്ങളെ തുറന്നു വെച്ച് അപ്പോളവിടെ നിറഞ്ഞ് നിന്ന ഇലമണവും കിളിമണവും നാസാരന്ധ്രങ്ങളിലേക്ക് ആവോളം ഞാന്‍ വലിച്ച് കയറ്റി.എന്റെ സിരകളിലേക്ക് പടര്‍ന്നു കയറിയ അവാച്യമായ ലഹരിയില്‍ ഞാനെന്നെ മറന്നു.എന്റെ ബാല്യ കൌമാരങ്ങള്‍ ഇടവഴിയില്‍ കലപില കൂട്ടുന്നതും കണ്ട് ഞാന്‍ എന്റെ യാത്ര തുടര്‍ന്നു. മരക്കരുത്തും  പച്ചില ഗന്ധങ്ങളും കിളിപ്പാട്ടുകളും മാത്രമുള്ള ഒരു ലോകത്തിലൂടെ ...