ഷീബ അമീര്‍ ..നടന്നു പോയവള്‍ ..നമുക്കൊരുപാട് മുന്നില്‍ :-
ഒന്നരവര്‍ഷം മുന്‍പൊരവധിയില്‍ നാട്ടിലെത്തിയ എനിക്ക് ജ്യേഷ്ടന്റെ(യാഹ്യ സൂര്യകാന്തി) സുഹൃത്തായ ജോര്‍ജ്ജ് മാഷില്‍ നിന്നും തികച്ചും ആകസ്മികമായാണു ഷീബ അമീറിന്റെ ഫോണ്‍ നമ്പര്‍ കിട്ടുന്നത്.. ജ്യേഷ്ടനു ഷീബയെ നേരത്തെ പരിചയമുണ്ടെങ്കിലും തിരക്ക് പിടിച്ച അവധികളോട് മല്ലിട്ടിരുന്ന എനിക്കവരെ പരിചയപ്പെടാനൊരവസരമുണ്ടായില്ല.ഞങ്ങളെ കാണാനായ് കെ. വിനയനോടൊപ്പമെത്തിയ ജോര്‍ജ്ജ് മാഷ് സംസാരത്തിനിടയില്‍ എനിക്ക് ഷീബയുടെ നമ്പര്‍ കൈമാറി.അന്നു തന്നെ ഞാനവരെ വിളിച്ച് സംസാരിക്കുകയും ചിരകാല മിത്രങ്ങളെ പോലെ പരസ്പരം ഉള്ളു തുറക്കുകയും ചെയ്തു...ആ പരിചയത്തോടെ എനിക്ക് ഷീബയെന്ന വ്യക്തി എന്റെ സുഹൃദ് വലയത്തിലെ ഒരു കണ്ണിയായ് മാറിയെങ്കിലും നേരിട്ട് കാണണമെന്ന മോഹം വെറും ഇരുപത് കിലോമീറ്ററിനകത്തെ വൈതരണിയില്‍ കിടന്നുഴറി..
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മാധ്യമം പത്രത്തിന്റെ വാരാന്ത്യപതിപ്പായ ചെപ്പില്‍ ഷീബ അമീര്‍ എഴുതിയ ഒരു ഫീച്ചര്‍ വായിക്കാനിടയായി.അവര്‍ക്ക് ലഭിച്ച ആ അസുലഭ സൌഭാഗ്യത്തെ കുറിച്ച് വശ്യമനോഹരമായ ഭാഷയിലുള്ള വിവരണം .ജ്ഞാനപീഠം ,പദ്മവിഭൂഷണ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ പ്രശസ്ത ബംഗാളി എഴുത്തുകാരി ശ്രീമതി മഹാശ്വേതാ ദേവിയുടെ കേരള യാത്രയില്‍ അവര്‍ക്കും പ്രശസ്ത എഴുത്തുകാരനും ഷീബയുടെ അടുത്ത കുടുംബ സുഹൃത്തുമായ ശ്രീ ആനന്ദിനോടൊപ്പവും ചിലവഴിച്ച അസുലഭ മുഹൂര്‍ത്തങ്ങളെ കുറിച്ചുള്ള ആ റൈറ്റ് അപ്പ് അല്പം വിസ്മയത്തോടേയും തെല്ലസൂയയോടേയും ഞാന്‍ വായിച്ച് തീര്‍ത്തു.അതിനടിയില്‍ ഷീബയുടെ ഒരു കൊച്ചു പ്രണയകവിത ..അഞ്ചിതള്‍ പൂവ്..ആ കവിത എന്തു കൊണ്ടോ മനസ്സിലുടക്കി നിന്നു.പ്രണയത്തെ ഇഷ്ടപ്പെടാനാവാത്തൊരാള്‍ക്ക് ആ വികാരത്തിന്റെ കാണാക്കയത്തില്‍ മുങ്ങിത്താഴേണ്ടി വരുന്ന ഒരവസ്ഥ ചുരുങ്ങിയ വരികളിലൂടെ ഒരു കാവ്യം പോലെ പറഞ്ഞ് തീര്‍ത്ത ഷീബയിലെ കവിയെ നേരിട്ട് അപ്പോള്‍ തന്നെ പ്രശംസിക്കണമെന്ന് തോന്നി.
ഇക്കഴിഞ്ഞ ഡിസംബറില്‍ വീണ്ടും അവധിയില്‍ എത്തിയ ഞങ്ങളുടെ തിരക്കുകളൊഴിഞ്ഞപ്പോഴേക്കും തിരിച്ച് പോകേണ്ട ദിവസവും അടുത്തു.എന്റെ ജന്മദിനമായ ഡിസംബര്‍ 29 നു വൈകുന്നേരം ജ്യേഷ്ടന് എനിക്കൊരു സമ്മാനവുമായ് വന്നു.എപ്പോഴും സമ്മാനമായ് എനിക്ക് പുസ്തകങ്ങള്‍ തന്നു എന്റെ അക്ഷരസ്നേഹത്തെ ആദരിക്കുന്ന ഒരു വ്യക്തിയാണദ്ദേഹം .കൊട്ടാരത്തില്‍ ശങ്കുണ്ണി എഴുതിയ ഐതിഹ്യമാലയായിരുന്നു ആ സമ്മാനം .അതും ജ്യേഷ്ടന്റെ പുസ്തകശേഖരത്തില്‍ നിന്നു.ഇത്തിരി പഴക്കം വന്ന ആ പുസ്തകം തന്നെന്റെ നെറുകയില്‍ ഉമ്മ വെച്ചനുഗ്രഹിച്ച നേരത്താണു ഒരുള്‍ വിളി പോലെ ഞാനെന്റെ ആഗ്രഹം പറഞ്ഞത്.എനിക്ക് ഷീബയെ കാണണം .എന്റെ അടുത്ത് നില്ക്കുന്ന ഭര്‍ത്താവും അതിനെ ഏറ്റ് പിടിച്ചു.ശരിയാണു കുറേ നാളായുള്ള ഇവളുടെ ആഗ്രഹമാണിത്.നമുക്കൊന്നവിടം വരെ പോയാലോ.ഇതു കേട്ട ജ്യേഷ്ടന് അവരെ ഫോണില്‍ വിളിച്ച് എനിക്ക് തന്നു.ജ്യേഷ്ടന്റെ ഫോണില്‍ നിന്നായത് കൊണ്ട് ഹലോ പറഞ്ഞ് യാഹ്യ എന്നു വിളിച്ചപ്പോള്‍ ഞാന്‍ എന്റെ പേരു പറഞ്ഞതും അവര്‍ക്കെന്നെ മനസ്സിലായി.പിന്നെ നിഷ്കളങ്കമായ ആ ചിരിയിലൂടെ സുഖാന്വേഷണങ്ങള്‍ .തുടര്‍ന്നുള്ള സംസാരത്തിനിടയില്‍ മാധ്യമത്തില്‍ വന്ന ഫീച്ചറിനെകുറിച്ചും എന്റെ ഹൃദയത്തില്‍ കുടിയേറിയ അഞ്ചിതള്‍ പൂവിന്റെ പ്രണയത്തെ കുറിച്ചും പറഞ്ഞു.ഇന്ത്യയൊട്ടുക്കും ആദരിക്കുന്ന ആ മഹദ് വ്യക്തിത്വത്തിനൊപ്പം ഒരു ദിവസം ചിലവിടാനയത് മഹാഭാഗ്യമെന്ന് പറഞ്ഞ് ഞാന്‍ അഭിനന്ദനമറിയിച്ചപ്പോള്‍ ഷീബയെന്നോട് പറഞ്ഞു ,സാജിദാക്ക് ഞാനൊരവസരം കൂടി തരാം അഭിനന്ദനം പറയാന്‍ .ഇപ്പൊ കിട്ടിയ വാര്‍ത്തയാണു,എന്നെ വനിത വുമണ്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തിരിക്കുന്നു.ഇതു കേട്ട എന്റെ സന്തോഷത്തിനതിരില്ലാതായ്.അവരപ്പോള്‍ മാത്രം ശ്രവിച്ച ഒരു വാര്‍ത്തയ്ക്കൊപ്പം എനിക്കും പങ്കാളിയാവേണ്ടി വന്നതില്‍ .ഞാനെന്റെ അഭിനന്ദനം അറിയിച്ചതിനു ശേഷം നാളെ തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ടയിലെ ഷീബയുടെ ഓഫീസില്‍ വന്നു കാണാമെന്ന് പറഞ്ഞു ശുഭരാത്രി ആശംസിച്ച് ഫോണ്‍ വെച്ചു .
അന്നേ ദിവസം തൃശ്ശൂര്‍ കൌസ്തുഭത്തില് ഞങ്ങള്‍ക്കൊരു വിവാഹവിരുന്നുള്ളത് കൊണ്ട് അതില്‍ പങ്കെടുത്ത ശേഷം ഷീബയെ വിളിച്ചു.അപ്പോഴാണു അവര്‍ പറയുന്നത് ഇന്നത്തെ ദിവസം ഒരു വല്ലാത്ത തിരക്കും വിഷമവും പിടിച്ച ഒന്നായിരുന്നു.മോള് നിലൂഫക്ക് ചെറിയൊരു ചെസ്റ്റ് ഇന്ഫെക്ഷന് അത് കൊണ്ട് ഞാനിന്നു ഓഫീസിലും പോയില്ല എന്നും സാജിദ എന്റെ വീട്ടിലേക്ക് വരൂ എന്നും .ഇതു കേട്ടപ്പോള്‍ നേരിയൊരു നിരാശയെന്നിക്ക് തോന്നി .എനിക്കാണെങ്കില്‍ ഷീബയെ കാണണമെന്നുമുണ്ട്..എന്റെ ഉമ്മയുടെ തറവാടായ കൂട്ടുങ്ങല്‍ പോകാനുമുണ്ട്..ഒളരിയിലുള്ള ഷീബയുടെ വീട്ടില്‍ കയറി അവരെ കണ്ടതിനു ശേഷം ചാവക്കാട് പോവാന്‍ എളുപ്പമായിരിക്കുമെന്നോര്‍ത്തപ്പോള്‍ മനസ്സില്‍ ഷീബയെ കാണാനുള്ള പ്രതീക്ഷക്ക് ജീവന് വീണു.
വീട്ടിലേക്കുള്ള വഴി ചോദിച്ച് വിളിച്ചപ്പോള്‍ മുതല്‍ ഞാനൊരു തരം ഉന്മാദത്തിലായിരുന്നു..ഉച്ചക്ക് രണ്ടര മണിയോടെ "ചിപ്പി"യിലേക്ക് കയറിചെല്ലുമ്പോള്‍ അതിനുള്ളിലെ മുത്തിനു പത്തരമാറ്റ് തിളക്കമാണെന്നത് അവിടെ ചിലവഴിച്ച നിമിഷങ്ങളിലാണു എനിക്ക് മനസ്സിലാക്കാനായത്.സ്വതസിദ്ധമായ ആ നിഷ്കളങ്ക ചിരിയോടെ ഞങ്ങളെ അകത്തെക്കാനയിക്കുമ്പോള്‍ എനിക്കവരുടെ ലാളിത്യത്തിനു മുന്നില്‍ ശിരസ്സ് നമിക്കേണ്ടി വന്നു.അവര്‍ക്കന്നു എ ഐ ആറില്‍ (ആള് ഇന്ത്യ റേഡിയോ)ഒരു പരിപാടിയില്‍ പങ്കെടുക്കാനുള്ളതിനാല്‍ അതിനുള്ള തയ്യറെടുപ്പ് ചെയ്തു കൊണ്ടിരിക്കയായിരുന്നു.എന്റെ കയ്യില്‍ പിടിച്ച് മുഖത്തേക്ക് സൂക്ഷിച്ച് നോക്കി കൊണ്ട് പറഞ്ഞു ഞാന്‍ സാജിദയെ ഇതിനു മുന്‍പ് കണ്ടിട്ടുണ്ട് എന്നു.എനിക്കും അങ്ങനെ തോന്നിയിരുന്നു.ഒരു പക്ഷെ ഒരു മുജ്ജന്മ സൌഭാഗ്യം പോലെയായിരിക്കാം ആ തോന്നല്‍ ..
ഷീബയെന്ന വ്യക്തി ജീവിതം തുടങ്ങുന്നത് സാഹിത്യ മേഖല സ്വന്തം ഭൂമികയാക്കിയ നല്ലൊരു മനുഷ്യനായ് ജീവിക്കുകയെന്നതാണ് മനുഷ്യന്റെ ആദ്യത്തെ കടമയെന്ന് മക്കളെ പഠിപ്പിച്ച പിതാവ് ശ്രീ റഹീമിന്റെ വാല്‍സല്യത്തണലില്‍ . പ്രമുഖ സാഹിത്യ സാംസ്കാരിക വക്താക്കളുടെ ഇടയില്‍ ചിലവിട്ട ബാല്യവും കൌമാരവും യൌവനവും വിവാഹ ശേഷം ഷീബക്ക് തികഞ്ഞ ഒരു കുടുംബിനിയെന്ന നിലയിലേക്ക് മാത്രമായൊതുക്കേണ്ടി വന്നു .ഖത്തറിലെ മൈക്രൊ ബയോളജിസ്റ്റായ ഭര്‍ത്താവ് അമീറും മക്കളായ നിഖിലും നിലൂഫയുമായുള്ള സ്വഛന്ദ ജീവിതത്തിലേക്ക് വിധി തന്റെ ക്രൂര മുഖവുമായ് കടന്നെത്തിയത് ഷീബയുടെ ജീവിതത്തിന്റെ സമാധാനത്തിനും സന്തോഷത്തിനും കടിഞ്ഞാണിട്ട് കൊണ്ടാണു.തന്റെ കുരുന്ന് മകള്‍ക്കു അക്ക്യൂട്ട് ലുക്കീമിയയാണെന്നറിഞ്ഞ നിമിഷത്തില്‍ ഷീബ കൈവരിച്ച ധൈര്യവും സഹനശക്തിയും ഓരോ മനുഷ്യനും സ്വായത്തമാക്കേണ്ടതാണു.മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ പ്രശസ്തനായ ഡോക്ടര്‍ പര്‍വീഷ് പാരിഖിന്റെ മേല്‍ നോട്ടത്തില്‍ ഷീബയുടെ മകന്റെ തന്നെ മജ്ജ മകള്‍ക്ക് മാറ്റിവെക്കേണ്ട ശസ്ത്രക്രിയ നടന്നു.പിന്നീട് നടത്തേണ്ടി വന്ന നാലു കീമോ തെറാപ്പി.ശസ്ത്രക്രിയക്ക് ശേഷം മകന് ആശുപത്രിയിലെ മറ്റൊരു നിലയിലെ വാര്‍ഡിലും മകള്‍ മറ്റൊരു നിലയിലെ വാര്‍ഡിലും ..ഇതിനിടയില്‍ ആ മാതാവ് വേദനയുടെ മുള്ളുകള്‍ നെഞ്ചിലമര്‍ത്തി വിധിയുടെ മുന്നില്‍ മകളുടെ പ്രാണന്റെ ഭിക്ഷ തേടി.ആശുപത്രിയിലെ മറ്റു അര്‍ബുദ രോഗികള്‍ക്ക് സാന്ത്വനമേകിയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയും സ്വയം ആശ്വസിച്ചിരുന്ന ഒരമ്മ.അര്‍ബുദം കാര്‍ന്നു തിന്നു വേദനയോടെ ജീവിക്കുന്ന മനുഷ്യായുസ്സുകളെ നിസ്സഹായതയോടെ നോക്കി കൈകെട്ടി ഇരിക്കാതെ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തെ മതിയാകൂ എന്ന ആശയവുമായാണന്നവര്‍ പുതു ജീവിതം തിരിച്ച് കിട്ടിയ മകളുമായ് ആശുപത്രി വിട്ടത് .ഒരു ജീവനും വേണ്ടത്ര ചികില്‍സയും മരുന്നും കിട്ടാതെ പൊലിയാനിടയാവരുതെന്ന നന്മ നിറഞ്ഞ ചിന്ത ഷീബയുടെ ഉള്ളില്‍ ഉദയം കൊള്ളുമ്പോള്‍ അവര്‍ക്ക് താങ്ങും തണലുമായ് അവരുടെ അമീര്‍ മാത്രം ..നാട്ടില്‍ തിരിച്ചെത്തിയ ശേഷം യാഥാസ്ഥിതികരായ ബന്ധുക്കളുടെയും സമൂഹത്തിന്റേയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഷീബ നിഷ്ക്രിയയാങ്കിലും തന്റെ തീരുമാനം നടപ്പിലാക്കാന്‍ സുമനസുള്ള ചില സുഹൃത്തുക്കളുടെ സഹായത്തോടെ പിന്നീടവര്‍ക്ക് സാധിച്ചു..
ആദ്യപടിയായ് അവര്‍ തൃശ്ശൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ തന്റെ ആതുര സേവനം ആരംഭിച്ചു .ആറു വര്‍ഷത്തെ ആ അനുഭവ സമ്പത്ത് പതിനെട്ട് വയസ്സിനു താഴേയുള്ള നിരാലംബരായ അര്‍ബുദ ബാധിതരായ കുട്ടികള്‍ക്ക് മരുന്നു വാങ്ങാനുള്ള പണം നല്കുന്ന സൊലേസ് എന്ന ട്രസ്റ്റ് രൂപപ്പെടുന്നതിനു ഹേതുവായി.മക്കള്‍ക്കസുഖം വരുമ്പോള്‍ ചേതനയറ്റ് നിസ്സഹായരായി നില്കുന്ന അമ്മമാരുടെ ദയനീയ മുഖം ഷീബയുടെ ഉറക്കത്തെ അപഹരിച്ച നാളുകളിലാണിങ്ങനെയൊരാശയം പിറന്നത്.സാന്ത്വനം എന്നര്‍ത്ഥം വരുന്ന ആ പദം തന്നെ സ്ഥാപനത്തിനായ് തിരഞ്ഞെടുത്തു.തൃശ്ശൂരിലെ മെഡിക്കല്‍ കോളേജിലേയും ഷീബയുടെ സുഹൃത്തുക്കളായ മറ്റു പ്രമുഖ ഡോക്ടര്‍മാരുടേയും ഉപദേശത്താല്‍ സൊലേസ് തൃശ്ശൂര്‍ കേന്ദ്രമായ് പ്രവര്‍ത്തനമാരംഭിച്ചു.ഇന്നീ ട്രസ്റ്റിന്റെ കീഴില്‍ രോഗം ഭേദമായ് പോയവരനവധി..എണ്‍പത് മുതല്‍ നൂറു വരെ കുട്ടികള്‍ ഇപ്പോഴും ഈ സേവനം ഉപയോഗപ്പെടുത്തുന്നു.അര്‍ബുദ രോഗികള്‍ മാത്രമല്ല കിഡ്നിയുടെ പ്രവര്‍ത്തനം തകരാരിലായവര്‍ ,പിറ്റ്യുട്ടറി ഗ്രന്ഥിയുടെ തകരാര്‍ മൂലം വളര്‍ച്ച മുരടിച്ചവര്‍ തുടങ്ങി അവിടുത്തെ സേവനോപയോക്താക്കളുടെ എണ്ണം ഏറെ .മാസം തോറും ചുരുങ്ങിയത് ഒരു ലക്ഷം രൂപയോളം ചിലവ് വരുന്ന ഈ ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തെ സുഗമമാക്കാന്‍ ഷീബ അവരുടെ വീട്ടില്‍ തുടങ്ങിയ ഒരു സ്ഥാപനമാണു."ബ്ലൂമിങ് പേള്‍സ് "എന്ന കൈവേല തയ്യല്‍ യൂണിറ്റ്.മുസ്ലീം മണവട്ടികള്‍ക്കും കൃസ്ത്യന്‍ മണവാട്ടികള്‍ക്കും കല്യാണാവശ്യത്തിനുള്ള വെയിലുകളില്‍ (തട്ടങ്ങള്‍ ) മനോഹരങ്ങളായ ഡിസൈനില്‍ കൈതുന്നല്‍ ചെയ്തു കൊടുക്കുന്ന സ്വയം തൊഴില്‍ശാല.ഇവിടെ ഒരുങ്ങുന്ന മനോഹരങ്ങളായ തട്ടങ്ങള്‍ പ്രമുഖ ടെക്സ്റ്റൈല്‍ ഷോപ്പുകളില്‍ വിറ്റഴിയുന്നുണ്ട്. ഷീബയും മകളും ഡിസൈന്‍ ചെയ്യുന്ന തട്ടങ്ങളില്‍ മുത്തും പട്ടു നൂലുകളും കൊരുക്കുന്നത് രോഗികളുടെ ബന്ധുക്കളും കൂടിയാണു.ഈ ട്രസ്റ്റിനു പണം സ്വരൂപിക്കാന്‍ ഷീബ ആരുടെ മുന്നിലും കൈനീട്ടുന്നില്ല.അസുഖം ഭേദമായി പോയ കുട്ടികളുടെ ഫോട്ടൊ വെച്ച് ധനസമാഹരണം നടത്തുന്നത് അവരുടെ രീതിയല്ല. .ഈ സ്ഥാപനത്തിന്റെ നന്മയും പ്രവര് ത്തന ശൈലിയും കണ്ട് സുമനസ്സുകള്‍ നല്കുന്ന സംഭാവനകള്‍ മാത്രമാണിതിലേക്കുള്ള മറ്റൊരു ധനശേഖരണ മാര്‍ഗം . ഇ എം എസ്സിന്റെ ഇളയ മകന് ശശിയുടെ ഭാര്യയും കേരളവര്‍മ കോളേജില്‍ ഷീബയുടെ ക്ലാസ്മേറ്റുമായിരുന്ന ഗിരിജയാണു ട്രസ്റ്റിന്റെ ട്രഷറര്‍ .വരവ് ചിലവ് കണക്കുകള്‍ കൃത്യമായ് ഓഡിറ്റ് ചെയ്യുന്നുണ്ട്.ലഭിക്കുന്ന പണം നന്നായി തന്നെ വിനിയോഗിക്കുന്നത് കൊണ്ട് സംഭാവന നല്‍കുന്നവര്‍ക്കു അവരുദ്ദേശിക്കുന്ന രീതിയില്‍ പണം ചിലവാകുന്നതിന്റെ സംതൃപ്തിയും സൊലേസ് നല്കുന്നു.
അന്നു ഞാനവിടെ ചിലവഴിച്ച ഒരു മണിക്കൂര്‍ എനിക്കൊരുപാട് അനുഭങ്ങളെ സമ്മാനിച്ചു..ഞങ്ങളവിടെയുള്ളപ്പോള്‍ ഉണ്ടായിരുന്ന ഞങ്ങളുടെ നാട്ടുകാരനും യുവകലാ സാഹിതിയുടെ സംസ്ഥാന സെക്രട്ടറിയുമായ ഇ.എം സതീശന് ,പിന്നെ ഞങ്ങളുടെ കൂടിക്കാഴ്ച്ചക്കിടയിലേക്ക് കയറി വന്ന യുവസാഹിത്യകാരനായ ഷൌക്കത്തിനെ ഗുരു നിത്യ ചൈതന്യ യതിയുടെ അരുമശിഷ്യനും ഗുരുവിന്റെ അവസാന നാളുകളില്‍ അദ്ദേഹത്തെ ശുശ്രൂഷിച്ച് ഗുരുവിന്റെ അനുഗ്രഹം വാങ്ങിയ ആളാണെന്ന് സന്തോഷത്തോടെ എന്നോട് പറഞ്ഞാണു ഷീബ പരിചപ്പെടുത്തുന്നത്.ഷൌക്കത്തിന്റെ രചനയായ "ഹിമാലയ യാത്രകള്‍ "ഏറ്റവും അധികം വിറ്റഴിക്കപെട്ട സഞ്ചാരസാഹിത്യമാണെന്നും പറഞ്ഞ് പുതിയ പുസ്തകമായ "മൊഴിയാഴം "എപ്പോള്‍ പുറത്തിറങ്ങും എന്നും അന്വേഷിക്കുന്നുണ്ടായിരുന്നു.ഷൌക്കത്തിനൊപ്പം വന്ന നജീബ് കുറ്റിപ്പുറം "മിന്നാമിനുങ്ങ്" എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ അനിമേഷന്‍ കൈകാര്യം ചെയ്യുന്ന ആളാണെന്നു പറഞ്ഞു പരിചയപ്പെടുത്തി..
ഞങ്ങള്‍ സംസാരിച്ചിരിക്കുന്നതിനിടയിലേക്ക് തുള്ളിച്ചാടികൊണ്ടൊരാള്‍ കൂടി വന്നു..ഓമനത്വം തുളുമ്പുന്ന മുഖഭാവത്തോടെ,വിടര്‍ന്ന കണ്ണുകളുമായൊരു സുന്ദരിവാവ..അവള് നേരെ ഷൌക്കത്തിന്റെയടുത്തേക്ക് ചെന്നു കസേരക്ക് പിന്നില്‍ നിന്നു കൊണ്ട് എന്നെ നോക്കി ചിരിച്ചു.ഞാന്‍ കൈകൊണ്ട് മാടി വിളിച്ചപ്പോഴേക്കും നാണം കൊണ്ട് തുടുത്ത മുഖവുമായ് അകത്തേക്കോടി..ആരാണീ കുട്ടിയെന്ന എന്റെ ചോദ്യത്തിനു ഷീബ അല്പനേരം മൌനമായിരുന്നു പിന്നെ ഒരു ദീര്‍ഘനിശ്വാസത്തോടെ പറയാന്‍ തുടങ്ങി..ഇവള് ആയിന ..എന്റെയടുക്കല്‍ രോഗം ബാധിച്ച് നോക്കാനാരുമില്ലാത്ത കുട്ടികള്‍ ഒരു പാടുണ്ടായിട്ടുണ്ട്..രോഗം പൂര്‍ണ്ണമായും ഭേദമായാല്‍ അവരെയൊക്കെ ബന്ധുക്കള്‍ ആരെങ്കിലും വന്നു കൊണ്ട് പോകാറാണ് പതിവ്.എന്നാലിവളിപ്പോള്‍ ഞങ്ങളുടെ ജീവിതത്തിലെ ഒരവിഭാജ്യ ഘടകമായ് മാറിയിരിക്കയാണ്..അസുഖം ആയിനയുടെ ഉമ്മ റാഹിലക്കായിരുന്നു.നിങ്ങള്‍ക്ക് വാതില്‍ തുറന്നു തന്നില്ലേ ആ കുട്ടിയാണിവളുടെ ഉമ്മ.അപ്പോഴാണു ഞാനോര്‍ക്കുന്നത് ഞങ്ങള്‍ വന്നപ്പോള്‍ ഗേറ്റ് തുറന്നു തന്ന ഇരുപത്താറു വയസ്സു തോന്നിക്കുന്ന കാണാന്‍ സുന്ദരിയായ മെലിഞ്ഞ ഒരു യുവതിയെ കണ്ടത്.ഷീബയുടെ ബന്ധുവാരെങ്കിലും ആയിരിക്കുമെന്നാണപ്പോള്‍ കരുതിയത്.ഷീബ തുടര്‍ന്നു പറഞ്ഞത് കേട്ടപ്പോഴേക്കും എന്റെ കണ്ണുകള്‍ മാത്രമല്ല എന്റെ ഭര്‍ത്താവിന്റെ കണ്ണുകളും നിറഞ്ഞു.തിരുവനന്തപുരത്തെവിടെയോ ആണിവരുടെ കുടുംബം ..അസുഖം അര്‍ബുദമാണെന്നും ചികില്‍സക്കൊരുപാട് പണം വേണ്ടി വരുമെന്നും കണ്ടപ്പോള്‍ ബാധ്യതയായി തോന്നിയ റാഹിലയേയും കുഞ്ഞിനേയും ഉപേക്ഷിച്ച് റാഹിലയുടെ ഭര്‍ത്താവ് കടന്നു കളഞ്ഞത്രെ.അസുഖം പൂര്‍ണ്ണമായും ഭേദമായ റാഹില മിടുക്കിയായിരിക്കുന്നു. ഏറ്റെടുത്ത് കൊണ്ടൂ പോകാനാരുമില്ലാത്തതിനാല്‍ ഷീബയുടെ കൂടെ കഴിയുന്നു അവരുടെ വീട്ടിലെ ഒരംഗമായ്..ഷീബക്ക് ആയിനയിപ്പോള്‍ പറിച്ച് മാറ്റാനാവാത്ത ഒരു പനിനീര്‍ച്ചെടിയാണ്.അവളുടെ കൊഞ്ചലുകളാല്‍ ആ വീടിന്റെ അകത്തളം ശബ്ദമുഖരിതമാണ്.
നിലൂഫ കൊണ്ടു തന്ന നാരങ്ങവെള്ളം കുടിക്കുമ്പോഴേക്കും ഷീബ അകത്ത് പോയി രണ്ട് പുസ്തകങ്ങളുമായ് വന്നു..ഒരെണ്ണം നജീബിനും ഒരെണ്ണം എനിക്കും തന്നു.എന്റെ പുസ്തകത്തില്‍ "സ്നേഹത്തോടെ സാജിദക്ക് ഷീബ അമീര്‍ "എന്നെഴുതി ഒപ്പിട്ട് തരുമ്പോള്‍ എന്റെ ഹൃദയം ആ വലിയ മനസ്സിനു മുന്നില്‍ ഞാന്‍ അടിയറ വെക്കുകയായിരുന്നു.പതിമൂന്നു വര്‍ഷം മുന്‍പ് മുംബൈയിലെ ആശുപത്രിയില്‍ കഴിഞ്ഞ കാലത്തെ ഡയറിക്കുറിപ്പുകള്‍ "നടന്നു പോയവള്‍ "എന്ന പേരില്‍ പുസ്തകമാക്കിയതിന്റെ ഒരു കോപ്പിയായിരുന്നു അതു.ജീവിതം പ്രതീക്ഷക്ക് വക നല്‍കാതെ വഴിയറ്റ് നില്ക്കുന്ന ഒരമ്മയുടെ വിചാരങ്ങളും വികാരങ്ങളും കണ്ണുനീരില്‍ ചാലിച്ച് നൊമ്പരത്തിന്റെ കടലാസില്‍ വിങ്ങലും വേദനയും പദങ്ങളാക്കി വരയുമ്പോള്‍ ഞാന്‍ വായിച്ചേതൊരു കൃതിയേക്കാളും മേന്മയുള്ള ഒന്നായ് എനിക്കതിനെ തോന്നി..അതിലെ ഓരോ ഏടും എനിക്ക് ഓരോ അനുഭവമായിരുന്നു.വേദനിക്കുന്ന മനുഷ്യര്‍ ക്ക് ആശ്വത്തോടേയുള്ള ഒരു തലോടല്‍ ..അല്ലെങ്കില്‍ സാന്ത്വനം നിറഞ്ഞ നല്ല വാക്കുകള്‍ ഇതിലുമപ്പുറം ഒരു മനുഷ്യസ്നേഹിക്ക് എന്തൊക്കെ ചെയ്യാനാകും എന്നത് ഷീബയുടെ പ്രവര്‍ത്തനത്തിലൂടെ ഞാന്‍ മനസ്സിലാക്കി.
വീണ്ടും കാണാമെന്ന് പറഞ്ഞ് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഞാനവരെ ആശ്ലേഷിച്ച നേരത്ത് എന്നെ മുറുകെ പിടിച്ച് കൊണ്ട് പറഞ്ഞു "a hug is worth a thousand words ".കാറില്‍ കയറി കുറേ നേരത്തേക്ക് ഞാനും ഭര്‍ത്താവും പരസ്പരം ഒന്നും പറയാനാവാതെ ഇരുന്നു..ആയിനയും റാഹിലയും നിലൂഫയും ഒപ്പം വേദന മാത്രം അനുഭവിക്കുന്ന ചിരിക്കാന്‍ പോലും മറന്ന കുറേ കുരുന്നുകളും എന്റെ അടച്ച കണ്ണുകള്‍ക്ക് മുന്നില്‍ മിന്നി മറയുന്നു.ആ നിമിഷം ഞാനൊരു ദൃഢനിശ്ചയം എടുത്തു എന്നാലാവുന്ന ഒരു സംഖ്യ എനിക്കാവും കാലത്തോളം സൊലേസിനു വേണ്ടി നീക്കി വെക്കും ..പുരസ്ക്കാരങ്ങളും ,പ്രോല്‍സാഹനങ്ങളും , അഭിനന്ദനങ്ങളും വേണ്ടുവോളം ആ മനുഷ്യ സ്നേഹിക്ക് ലഭിക്കുന്നുണ്ട്.എങ്കിലും മനസ്സില്‍ നിന്നും കാരുണ്യത്തിന്റെ ഉറവ വറ്റാത്ത നമ്മളില്‍ ചിലരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ സാന്ത്വനത്തണലായ സൊലേസിനു തന്നാലാവുന്ന സംഭാവനകള്‍ നല്കാനായാല് ഷീബ അമീര്‍ എന്ന വ്യക്തിയെ ആദരിക്കുന്നതിലുപരി വേദനയുടെ നീര്‍ച്ചുഴിയില്‍ പിടയുന്ന കുരുന്നുകള്‍ക്കൊരാശ്വാസമേകാനെങ്കിലും ആയാല്‍ അതിലും വലിയൊരു പുണ്യം ഇല്ല തന്നെ.വൃശ്ചികകാറ്റിന്റെ തലോടലില്‍ ശരീരം തണുക്കുമ്പോഴും ഉള്ളിലെ താപത്താല്‍ മനസ്സിന്റെ വിങ്ങല്‍ ഘനീഭവിക്കുകയായിരുന്നു.ജീവിതത്തിലെ സുഖങ്ങള്‍ മാത്രം അന്വേഷിച്ച് പോകുകയും അതിനു വേണ്ടി പടവെട്ടുകയും ചെയ്യുമ്പോള്‍ ഒരു നിമിഷമെങ്കിലും നമ്മള് ക്ഷണികജീവിതത്തിലെ വിലപെട്ട നിമിഷങ്ങള്‍ അവിസ്മരണീയവും മൂല്യവത്തവുമാക്കാന്‍ ശ്രമിക്കാത്തതെന്തു കൊണ്ടെന്നു ചിന്തിക്കുകയായിരുന്നു ഞാന്‍ ..ജീവിതം സുഖദുഃഖ സമ്മിശ്രമാണെങ്കിലും മാരക രോഗങ്ങളുടെ പിടിയലകപെട്ടവരുടെ ജീവിതം പക്ഷെ ദുരിതം നിറഞ്ഞത് മാത്രമാണ്.ആ ദുരിതത്തില്‍ അവര്ക്കല്പ്പം ആശ്വാസമേകാനായാല്‍ നമ്മുടെ ജീവിതം ധന്യമായ്.മനുഷ്യ മനസ്സുകളിലെ കാരുണ്യവും സ്നേഹവും നന്മയും ഒരിക്കലും നശിക്കാതിരിക്കട്ടെ...
=============================================================================
പത്രാധിപ ലോകത്ത് ചിന്ത രവിയെന്നറിയപെട്ടിരുന്ന ദൃശ്യ മാധ്യമ രംഗങ്ങളിലെ രവീന്ദ്രന് ഞങ്ങള്‍ സ്നേഹപൂര്‍വം രവിയേട്ടന് എന്നു വിളിച്ചിരുന്ന ചലചിത്ര സാഹിത്യ സാംസ്ക്കാരിക രംഗത്തെ നിറ സാന്നിധ്യം .ഈ രംഗത്തെ പ്രമുഖര്‍ കാണിക്കുന്ന ബുദ്ധിജീവി ജാഡകളില്ലാത്ത വര്‍ഷങ്ങളോളമായി തൃശ്ശൂര്‍ താമസമാക്കിയിട്ടും തന്റെ മലബാര്‍ ചുവയോടെയുള്ള നിഷ്കളങ്ക സംസാര ശൈലിയില്‍ ആദ്യം കാണുന്നവരെ പോലും തന്റെ സൌഹൃദ വലയത്തിനുള്ളിലാക്കി എണ്ണമറ്റ സുഹൃത്തുക്കളും പരിചയക്കാരുമുള്ള ആ മഹാന് കുറച്ചു നാളായി അനുഭവിച്ചിരുന്ന വേദനകളുടെ പിടിയില്‍ നിന്നും മലയാള സാഹിത്യ ലോകത്തിനു നികത്താനാവാത്ത ഒരു വിടവുണ്ടാക്കി കാല യവനികക്കുള്ളില്‍ മറഞ്ഞിരിക്കുന്നു.
പന്ത്രണ്ട് വര്‍ഷം മുന്‍പ് ഒരവധിയില്‍ നാട്ടിലെത്തിയ ഞങ്ങള്‍ ജ്യേഷ്ടന്റെ വളരെ അടുത്ത സുഹൃത്തായ രവിയേട്ടനെ പരിചയപെടുമ്പോള്‍ ഏഷ്യനെറ്റില്‍ അവതരിപ്പിച്ചിരുന്ന "എന്റെ കേരളം " എന്ന പോപ്പുലര്‍ പരിപാടിയുടിയിലൂടെ രവിയേട്ടന് ടെലിവിഷന്‍ മാധ്യമത്തില്‍ തിളങ്ങി നില്ക്കയായിരുന്നു.പുതിയ വീട്ടില്‍ താമസമാക്കിയ ഞങ്ങളെ കാണാനെത്തിയ രവിയേട്ടന് ഞങ്ങളുടെ സാഹിത്യ സ്നേഹത്തെ മനസ്സിലാക്കി ഇവിടെ ഒരു വായനാ മുറിയുടെ കുറവുണ്ടെന്ന് പറഞ്ഞ് അതൊരുക്കണമെന്ന് നിര്‍ദ്ദേശിച്ചു.പിന്നീടാ ഉപദേശം ഞങ്ങളുടെ വീട്ടില്‍ നല്ലൊരു പുസ്തക ലൈബ്രറി ഒരുക്കുന്നതിനു ഞങ്ങള്‍ക്ക് പ്രചോദനമായി.
നിരവധി പുരസ്കാരങ്ങള്‍ സഹിത്യത്തില്‍ നിന്നും സിനിമയില്‍ നിന്നും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.ശ്രീ ജി.അരവിന്ദനെ കുറിച്ചുള്ള"മൌനം സൌമനസ്യം "എന്ന ഡോക്യുമെന്ട്രിക്ക് രാഷ്ട്രപതിയില്‍ നിന്നുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.കൂടാതെ അദ്ദേഹത്തിന്റെ "ഒരേ തൂവല്‍ പക്ഷികള്‍ "എന്ന സിനിമ മികച്ച ചിത്രത്തിനുള്ളതുള് പ്പടെ മൂന്നു സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്...അവസാനമായി ഞാന്‍ വായിച്ചത് ഇംഗ്ലണ്ടില്‍ പോയ യാത്ര വിവരണമായ "ശീതകാല യാത്രകള്‍ " മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചതായിരുന്നു ."സ്വിസ്സ് സ്കെച്ചുകള്‍ ,അകലങ്ങളിലെ മനുഷ്യര്‍ ,ദിഗാരുവിലെ ആനകള്‍ , ബുദ്ധപഥം ,സിനിമയുടെ രാഷ്ട്രീയം ,അന്റോണീയോ ഗ്രാംഷി,,കലാവിമര്‍ശം -മാര്‍ക്സിസ്റ്റ് മാനദണ്ഡം (എഡിറ്റര്‍ )തുടങ്ങിയവ പ്രധാന കൃതികള്‍ ..
കഴിഞ്ഞയാഴ്ച്ചയില്‍ വീണു കിട്ടിയ മൂന്നു ദിവസത്തെ അവധിയില്‍ നാട്ടിലെത്തിയ ഞങ്ങള്‍ രവിയേട്ടന് രോഗത്തിന്റെ തീവ്രാവസ്ഥയിലാണെന്നറിഞ്ഞപ്പോള് വടക്കാഞ്ചേരിയിലെ ഞങ്ങളുടെ വീട്ടില്‍ നിന്നും എയര്‍ പോര്‍ട്ടിലേക്ക് പോകും വഴി രവിയേട്ടനും ഭാര്യ ചന്ദ്രിക ചേച്ചിയും ചേച്ചിയുടെ അമ്മയും (പ്രശസ്ത എഴുത്തുകാരി ദേവകി നിലയം കോട്)താമസിക്കുന്ന തൃശ്ശൂരിലെ തിരൂരിലുള്ള കപില വസ്തുവിലേക്ക് ഞങ്ങള്‍ ഉച്ചക്ക് മൂന്നു മണിയായോടെ ചെന്നു.വാതില്‍ തുറന്നു ഞങ്ങളെ സ്വീകരിച്ച അമ്മ രവിയേട്ടന് എന്നത്തേക്കാളും അന്നു ക്ഷീണിതനാണെന്ന് പറഞ്ഞു.ചന്ദ്രിക ചേച്ചിയും സങ്കടത്തോടെ ഇന്ന് ഒന്നും കഴിക്കാന്‍ കൂട്ടാക്കുന്നില്ല എന്ന് പരിതപിച്ചു.രവിയേട്ടന്കിടക്കുകയായിരുന്നു.യഹ്യക്ക(ജ്യേഷ്ടന് )അദ്ദേഹത്തെ പതുക്കെ വിളിച്ചു നോക്കി.കണ്ണു തുറന്ന് യാഹ്യ എന്നു രണ്ട് പ്രാവശ്യം വിളിച്ചുകൊണ്ട് ജ്യേഷ്ടന്റെ കൈത്തലം അദ്ദേഹത്തിന്റെ നെഞ്ചോട് ചേര്‍ത്ത് വെച്ചു.ഞാനും ഭര്‍ത്താവും അദ്ദേഹത്തിന്റെ ആ കിടപ്പു കണ്ട് വിഷമിച്ച് നില്‍ക്കുകയാണ്.
അവസാനമായ് നടത്തിയിരുന്ന ആയുര്‍വേദ ചികില്‍സയുടെ ഭാഗമായ് അദ്ദേഹം കഴിച്ചു കൊണ്ടിരുന്ന നാടന്‍ പനിനീര് പൂവും മുല്ലപ്പൂവും എത്തിച്ച് കൊടുക്കുവാന്‍ ശുഷ്കാന്തി കാണിച്ചിരുന്നത് ജ്യേഷ്ടന്റെ ഭാര്യ അസ്മയായിരുന്നു.അവര്‍ പരിപാലിച്ചിരുന്ന വിവിധ പൂക്കളുടെ കേദാരമായിരുന്ന ഉദ്യാനത്തിലെ ഈ രണ്ട് നാടന്‍ ഇനങ്ങള്‍ ശേഖരിക്കാനായ് രവിയേട്ടന് ചന്ദ്രിക ചേച്ചിയുമായി വന്നതാണ് എന്റെ ഭര്‍ത്താവു നാട്ടില്‍ ചെന്ന ആ സമയത്ത് (ഏപ്രിലില്‍ ) ജ്യേഷ്ടന്റെ വീട്ടില്‍ വെച്ചു രവിയേട്ടനെ കാണാനിടയാക്കിയത് . വല്ലാത്ത അവശ നിലയിലായിരിക്കുന്നു രവിയേട്ടന് എന്നെന്നോട് അബ്ദുള്‍ റഹിമാന്‍ക്ക പറഞ്ഞിരുന്നു.അപ്പോള്‍ മുതലാണു എനിക്കദ്ദേഹത്തെ കണ്ടേ തീരു എന്നു തോന്നിയത്.യഹ്യക്ക ഞങ്ങള്‍ യാത്ര പുറപ്പെടുന്നതിനു മുന്‍പ് അതോര്‍മിപ്പിക്കുകയും ചെയ്തു."ഒരു പക്ഷെ നിങ്ങള്‍ അടുത്ത പ്രാവശ്യം വരുമ്പോള്‍ രവിയേട്ടനെ കാണാന്‍ കഴിഞ്ഞെന്നു വരില്ല"..
ചേച്ചിയും അമ്മയും ഞങ്ങളുടെ കൂടെ ആ മുറിയില്‍ നില് ക്കുന്നുണ്ട്..കൈകൂപ്പി നിന്ന എന്നെ കാണിച്ച് ജ്യേഷ്ടന് രവിയേട്ടനോട് പറഞ്ഞു ഇവള് രവിയേട്ടന്റെ വല്യ ആരാധികായാണുട്ടോ.എന്നെ നോക്കി അദ്ദേഹം ഒന്നു മന്ദഹസിച്ചു.പിന്നെ കണ്ണടച്ചു.കാല് വണ്ണയില്‍ കണ്ട നീരു എന്നിലെന്തോ ഒരു അസ്വസ്ഥത ജനിപ്പിച്ചു..ആ മുറിയില്‍ നിന്നിറങ്ങുമ്പോള്‍ ഏകദേശം ഉറപ്പാക്കി ഇനി എനിക്കൊരിക്കലും രവിയേട്ടന്റെ മനോഹരങ്ങളായ വാക്കുകളെയും യാത്രാവിവരണങ്ങളേയും വായിക്കാന്‍ സാധിക്കില്ലാന്നു...ഇരുപത് മിനിറ്റോളം അവിടെ ഞങ്ങള്‍ ചിലവിട്ടു.ദുഃഖ സാന്ദ്രമായ ആ അന്തരീക്ഷത്തിനു അയവു വരുത്താനായി അമ്മയെ നോക്കി യഹ്യക്ക എന്നോട് പറഞ്ഞു."നോക്കു സജി അമ്മയ്ക്കിത്തിരി പത്രാസ് ഈയിടെ കൂടീട്ടൊ".ആ അമ്മയുടെ മുഖത്തെ തെല്ലൊരു നാണത്തോടെയുള്ള തെളിഞ്ഞ ചിരി എന്നില്‍ കൌതുകമുണര്‍ത്തി.അവരുടെ "അന്തര്‍ജനം" എന്ന പുസ്തകം ഓക്സ്ഫോര്‍ഡ് അടുത്തിടെ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതിനു വേണ്ട എഴുത്ത് കുത്തുകളൊക്കെ ഓണ്‍ ലൈനില്‍ യഹ്യക്കയാണു ചെയ്തു കൊടുത്തത്.അതിന്റെ നന്ദി സൂചകമായ് അമ്മയ്ക്ക് കിട്ടിയ രണ്ട് കോപ്പികളില്‍ ഒന്ന് യഹ്യക്കാക്കുള്ളതാണെന്നവര് പറഞ്ഞു.എനിക്ക് പിറന്നാള്‍ സമ്മാനമായി യഹ്യക്ക ഇതിന്റെ മലയാളം പതിപ്പ് നാലു വര്‍ഷങ്ങള്‍ ക്കു മുന്‍പ് സമ്മാനിച്ചതവരുമായി പങ്കിട്ടത് അവരില്‍ സന്തോഷമുളവാക്കി.രവിയേട്ടനെ അവസാനമായി കണ്ട് ചേച്ചിയോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു.ഇനിയൊരിക്കലും രവിയേട്ടനെ കാണാന്‍ കഴിയില്ലല്ലോ എന്ന ദുഃഖ സത്യം ഉള്‍കൊണ്ട് ആ പടിയിറങ്ങുമ്പോള്‍ എന്റെ മിഴികളും നിറഞ്ഞിരുന്നു.....
ഒരു വാസ്തവം പറയട്ടെ. ഞാന്‍ എന്റെ സുഹൃത്ത് ഷീബയെ പറ്റി കൂടുതല്‍ മനസ്സിലാക്കിയിരിക്കുന്നത് ഈ പോസ്റ്റ് വായിച്ചിട്ടാണ്. ഈ പോസ്റ്റിന്റെ ലിങ്ക് ഞാന്‍ ഷീബയെ കുറിച്ചെഴുതിയ പോസ്റ്റില്‍ കൊടുത്തോട്ടേ സുഹൃത്തേ...?
ReplyDeleteവളരെ മനോഹരമായി ഹൃദയത്തില്‍ തൊടുന്ന മാതിരി എഴുതിയിരിക്കുന്നു സജിദ... ആശംസകള്‍ നേരുന്നു
ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പലരെയും പറ്റി അറിഞ്ഞിട്ടുണ്ട്. അതില്‍ ചിലരെങ്കിലും സ്വയം സേവനത്തിനുള്ള ഒരുപാധിയായി അതിനെ കാണുന്നുമുണ്ട്. സ്വന്തം അനുഭവങ്ങളുടെ തീച്ചൂളയില്‍ കാച്ചിയെടുതതുകൊണ്ട് solace നു മാറ്റ് കൂടും. മനസ്സില്‍ അനുകമ്പയുടെ ആര്‍ദത അവശേഷിചിട്ടുള്ളവര്, ഇതുമായി സഹകരിക്കും.. അതിനൊരു നിമിത്തമാകുന്നതില്‍ ലേഖികക്ക് അഭിമാനിക്കാം..
ReplyDelete