Thursday 27 August 2015

വസന്തം ഒരു ചിത്രകാരന്റെ ഭാവനയില്‍ ..



വസന്തം ഒരു ചിത്രകാരന്റെ ഭാവനയില്‍ ..

എവിടെയോ ഒരു ചിത്രകാരന്‍ തന്റെ 
രക്തത്തില്‍ മുക്കി ഒരു വസന്തം വരയുന്നുണ്ട്  
കഥകള്‍ കേള്‍ക്കാന്‍  ചെറിമരങ്ങള്‍ 
വിസമ്മതിച്ച ഒരു വസന്ത കാലത്തെ ..
അവന്‍ തന്റെ  പ്രണയ സങ്കല്പങ്ങള്‍ 
ഏതോ  യുദ്ധ  കെടുതികള്‍ക്കിടയില്‍
കബറടക്കിയിരിക്കിരിക്കുന്നു .

സ്നേഹമില്ലാത്ത സ്പന്ദനങ്ങളില്‍ ഹൃദയം നഷ്ടപ്പെട്ട 
കരുണയില്ലാത്ത കണ്ണുകളിലെ കാഴ്ച മറഞ്ഞ 
സാന്ത്വനം മറന്ന കരങ്ങളുടെ സ്പര്‍ശനത്തില്‍ 
പൊള്ളി കരിഞ്ഞു പോയ പ്രണയത്തെ 
അതിജീവനത്തിന്റെ വിലപേശലുകള്‍ക്കിടയില്‍ 
അവനത് കബറടക്കിയിരിക്കുന്നു.

അടച്ചിട്ട കൂടുകളില്‍ മെയ്യോടുമെയ് ചേര്‍ത്ത് 
അന്ത്യശ്വാസം വലിക്കുന്നു വര്‍ണ്ണങ്ങള്‍ വാരി പൂശിയ 
പ്രണയക്കിളികള്‍ .
അകലെ പീരങ്കികള്‍ ഉതിര്‍ക്കുന്ന തീജ്വാലകളില്‍  
കരിയുന്ന ചിറകുകള്‍ക്കടിയിലെ  
മിടിക്കുന്ന ഹൃദയത്തെ കൊക്കില്‍ കുരുക്കാന്‍ 
വെമ്പുന്ന പ്രണയക്കിളികള്‍ .

യുദ്ധങ്ങളെ കുറിച്ച് മാത്രമിപ്പോള്‍  പാടുന്ന  
കാനറി പക്ഷികള്‍ പ്രണയ രാഗങ്ങള്‍ 
മറന്നിരിക്കുന്നു . 
ചുണ്ടില്‍ കൊരുക്കാന്‍ ഒലിവില തിരയുന്ന
അരിപ്രാവുകള്‍ക്ക് സമാധാനത്തിന്റെ 
ദിശ തെറ്റിയിരിക്കുന്നു.
ഈന്തപ്പനകളില്‍ ചേക്കേറിയ 
സിഡാര്‍ പക്ഷികള്‍ പുറന്തോട് പൊട്ടിച്ചു 
പുറത്തു വരാന്‍ വിസമ്മതിക്കുന്ന 
കുഞ്ഞുങ്ങള്‍ക്ക് മേലെ അടയിരിക്കുന്നു.

കളിമണ്ണ് പുതഞ്ഞ പാതയോരങ്ങളില്‍ 
പൂത്തുലഞ്ഞു നില്‍ക്കുന്നു 
പിളര്‍ന്ന ഹൃദയത്തിന്റെ ആകൃതിയുള്ള പൂക്കള്‍ ...
വസന്തത്തില്‍ തളിര്‍ക്കാന്‍ മറന്നുപോയ
കൊടും വേനലില്‍ പൂത്തുലഞ്ഞ പൂക്കളാണത്രെ അത് .

ചിത്രകാരന്‍ വരയ്ക്കുകയാണ് 
രക്തത്തില്‍ മുക്കിയ തൂലികകൊണ്ട് ..
കഥ പറയുന്ന വസന്തങ്ങളെ 
കിളികള്‍ പാടുന്ന വസന്തങ്ങളെ 
സമാധാനത്തിന്റെ ഒലിവിലകള്‍
തളിര്‍ക്കുന്ന വസന്തങ്ങളെ ...