Sunday 4 November 2018

പൊരുള്‍ തേടി 


ദൂരെ നിന്ന് നിലാവിനൊപ്പം ഒഴുകിയെത്തിയ ഈറത്തണ്ടിന്റെ നാദം  കാതുകളിലേക്ക് ഒരു ചോദ്യം പോലെ തുളഞ്ഞു കയറിയപ്പോള്‍ താന്‍ തേടി കൊണ്ടിരിക്കുന്ന ഉത്തരം കിട്ടാന്‍ സമയമായെന്നവള്‍ക്ക്  ബോധ്യമായി . അര്‍ത്ഥം വെച്ചുള്ള മൂളലുകളോടെ ചക്കര കുന്നിലെ ചെമ്പകപ്പാലയില്‍ ഇരിക്കുന്ന കൂമന്റെ വട്ടക്കണ്ണുകള്‍  അന്നേരം ഗോമേദകം പോലെ തിളങ്ങുന്നുണ്ടായിരുന്നു.ചക്കര കുന്നിനപ്പുറം നിലാവ് കുടിച്ചു മദിച്ചു തേങ്ങുന്ന അലകളുമായുള്ള കടലിന്റെ ഓളപ്പരപ്പ് അവയ്ക്ക് മേലെ ആ കനത്ത പാദങ്ങള്‍  അമരുന്നത് കാത്തു കിടക്കുന്നുണ്ടായിരുന്നു ..രാവിന്റെ  കരിനിഴലില്‍ നനഞ്ഞു കുതിര്‍ന്നു വീണു കിടക്കുന്ന പാരിജാത പൂക്കളില്‍ ചവിട്ടി അവള്‍ ആ ഒറ്റയടിപ്പാതയിലൂടെ ചക്കരകുന്നിനപ്പുറത്തെ കടല്‍ തീരത്തേക്ക് നടന്നു..കയ്യിലെ റാന്തല്‍ വിളക്കിലെ തിരി കാറ്റിനൊപ്പം ലാസ്യ നൃത്തം ചെയ്യുന്നുണ്ടായിരുന്നു.അവളുടെ നീളന്‍ മേല്‍ക്കുപ്പായത്തിന്റെ കനം കുറഞ്ഞ മടക്കുകളില്‍ മഞ്ഞിന്റെ സ്വേദ കണങ്ങള്‍  പൊടിഞ്ഞു വീഴുന്നുണ്ടായിരുന്നു.കാതടച്ചു വെച്ച ശിരോവസ്ത്രത്തിന്റെ തുമ്പ് അലകളെ മാടി വിളിച്ചു .അതോ അലകള്‍ക്ക് മേലെ നടന്നു വരുന്ന ആ വെള്ളി വെളിച്ചത്തെയോ...നേരിയ കിതപ്പോടെ കയ്യിലെ  റാന്തല്‍ വിളക്ക്  മണലില്‍ വെച്ച് മൈലാഞ്ചി ചോപ്പ് തുടുത്ത തന്റെ രണ്ടു കൈപ്പ്ത്തികളും തലക്ക് നേരെ പിടിച്ചു നെറ്റി കൊണ്ട് ഭൂമിയെ തൊട്ടു....കണ്ണും തുറന്നു ഭൂമിയുടെ ഉള്ളറകളിലേക്ക് ദൃഷ്ടികളെ പായിച്ചു.അവിടെ പ്രാഞ്ചി പ്രാഞ്ചി നടക്കുന്ന തന്റെ മുതു മുത്തച്ചന്മാരെയും മുത്തച്ചികളെയും നോക്കി കിടക്കവേ  മെല്ലെ തന്റെ അടുത്തേക്ക് നടന്നടുക്കുന്ന പാദപതനത്തെ അവള്‍ വ്യക്തമായി കേട്ടു..സാഷ്ടാംഗത്തില്‍ നിന്നുയര്‍ന്ന അവള്‍ക്ക് മുന്നില്‍ വെള്ളിത്താടിയും നീളന്‍ വെളുത്ത കുപ്പായവുമണിഞ്ഞ് കണ്ണില്‍ പ്രകാശ ധൂളികളുമായി അവളുടെ പ്രിയപ്പെട്ട മസ്താനുപ്പാപ്പ ഇരിക്കുന്നുണ്ടായിരുന്നു.കയ്യിലെ നീളന്‍ വടിയിലെ അറ്റത്ത് വെട്ടിത്തിളങ്ങുന്ന വൈഡൂര്യ കല്ലുകളുടെ മിനുക്കം അവളുടെ മുഖത്തേക്ക് തെറിച്ചു  ..വലതു കയ്യിലെ വെളുത്തു നീണ്ട വിരലുകള്‍ക്കിടയില്‍ ഉരുണ്ടു മറിയുന്ന ജപമാലയില്‍ നിന്നും  ഇറ്റിറ്റ് പരക്കുന്ന ഹൂദിന്റെ സൌരഭ്യം അവളുടെ തണുത്തുറഞ്ഞ വിരലുകളിലെക്ക് പടര്‍ന്ന നേരം കണ്ണുകളില്‍ വിസ്മയം വിടര്‍ത്തി മസ്താനുപ്പാപ്പയോടു അവളുടെ മനസ്സിനെ മദിക്കുന്ന ചോദ്യം ചോദിച്ചു..ഉപ്പാപ്പാ  ഈ ദിവ്യ പ്രണയത്തിന്റെ പൊരുള്‍ എന്താണ് .?..ഉപാധികളില്ലാതെ ഉടലിനോടല്ലാതെ  പ്രണയിക്കുന്നവരെ ഉന്മാദികള്‍ എന്ന് പറയുന്നത് ശരിയാണോ..? 
ഉപ്പാപ്പ തന്റെ വെളുത്ത നീളന്‍ കുപ്പായക്കീശയില്‍ നിന്നും ഉണങ്ങിയ മൂന്നു കാരക്കപ്പഴം  നീട്ടി അവളുടെ തെറ്റും ശരിയും രേഖകളായ് പിണഞ്ഞു കിടക്കുന്ന കൈവെള്ളയിലേക്ക് വെച്ച് കൊടുത്തു കൊണ്ട് അത് കഴിക്കാന്‍  തന്റെ വെള്ളാരം കല്ലുകള്‍ പോലുള്ള കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിച്ചു..അവള്‍ ഒരു കാരക്കയെടുത്തു  തന്റെ മുല്ലപ്പൂവിന്റെ നിറവും ഉറുമാമ്പഴക്കുരുവിന്റെ  ആകൃതിയുമുള്ള ദന്തനിരകള്‍ക്കിടയില്‍ വെച്ച് കൊണ്ട് നുണയാന്‍ തുടങ്ങി..ചോദ്യത്തെ ആവര്‍ത്തിക്കാന്‍ അനുവദിക്കാതെ ഉപ്പാപ്പ ദൂരെ ചക്രവാളത്തില്‍ തിളങ്ങുന്ന നക്ഷത്രത്തെ ചൂണ്ടി കൊണ്ട് ചോദിച്ചു ..ആ നക്ഷത്രത്തിന്റെ ദൂരമോ പ്രകാശത്തിന്റെ ആഴമോ ഇവിടിരുന്നു തിട്ടപ്പെടുത്താന്‍ കഴിയുമോ...?
കാരക്കയുടെ സ്വാദിന്റെ അനുഭൂതിയില്‍ പാതി കണ്ണുകളടച്ചു അവള്‍ ഇല്ലെന്നര്‍ത്ഥത്തില്‍ തല ചലിപ്പിച്ചു..
ഉപ്പാപ്പ തന്റെ കയ്യുയര്‍ത്തി തലയ്ക്ക് മീതെ ഉറ്റു നോക്കുന്ന ചന്ദ്രബിംബത്തെ ചൂണ്ടി അവളോടെ ചോദിച്ചു ,.

"ഈ നിലാവിന്റെ പ്രകാശ വീഥികളിലൂടെ  പരന്നൊഴുകുന്ന രാവിന്റെ വിരഹത്തെ  നിനക്കനുഭവിക്കാനാകുന്നുണ്ടോ ...?

 പ്രഹേളികകള്‍ക്കുള്ളിലെ നിഗൂഢങ്ങളായ ഉത്തരങ്ങള്‍ക്ക് വേണ്ടി ദാഹിക്കുന്ന അവളുടെ നാവു  കാരക്കയുടെ മധുരത്തില്‍ വരണ്ടുണങ്ങാന്‍ തുടങ്ങി..തനിക്കൊന്നും അറിയില്ലല്ലോ .അടക്കി പിടിച്ച നിശ്വാസത്തോടെ അവള്‍ ചിന്തിച്ചു ...ഇരുളിനെ പായ തെറുക്കുന്ന പോലെ തെറുത്ത്  പതഞ്ഞു പരക്കുന്ന നീല നിലാവിനെ പ്രണയിക്കാന്‍ മാത്രമല്ലേ തനിക്കറിയൂ .. നിലാവിനെ കണ്ണിമക്കാതെ നോക്കിയിരിക്കാന്‍ മാത്രമല്ലേ തന്നെ കൊണ്ട് കഴിയൂ....അവളുടെ കണ്ണുകളില്‍ നിരാശയുടെ രാത്രി ഉദിക്കാന്‍ തുടങ്ങി..തനിക്കാരെയും പ്രണയിക്കാന്‍ കഴിയുന്നില്ല .എന്നാലോ എന്റെ ഉള്ളില്‍ നിറയെ കരകവിഞ്ഞൊഴുകുന്ന പുഴ പോലെ ഒരു പ്രണയം ആര്‍ത്തിരമ്പുന്നു.പക്ഷെ ആരോടെന്നറിയില്ല ..നിലാവില്ലാത്ത രാവുകളില്‍ ഇരുള്‍ ചില്ലകളെ ചുംബിച്ചുലയ്ക്കുന്ന രാക്കാറ്റിനോടാണെന്ന് തോന്നും ..ചിലപ്പോള്‍ തീക്ഷ്ണമായ വെയില്‍ചീളുകള്‍ ചാട്ടുളി പോലെ തറയ്ക്കുന്ന നേരത്ത് കത്തിജ്വലിക്കുന്ന സൂര്യനോടാണെന്ന് തോന്നും ..അല്ലെങ്കില്‍ ഇടവഴികളിലെക്ക് പതറി വീഴുന്ന പോക്കുവെയിലിനൊപ്പം ചാഞ്ഞിറങ്ങുന്ന അപരാഹ്നത്തോടാണെന്ന് .അതോ ഇടറിയ കാല്‍വെപ്പുകളോടെ പരിക്ഷീണനായി മറയുന്ന സൂര്യനെ നോക്കി വിതുമ്പുന്ന മൂവന്തിയോടോ ..അറിയില്ല ഞാന്‍ ഒരു പക്ഷെ എല്ലാവരെയും പ്രണയിക്കുന്നു ..അല്ലെങ്കില്‍ ആരെയും പ്രണയിക്കാനാവാതെ ചലനം മറന്ന നിശ്ചല തടാകം പോലെ നിര്‍വികാരതയോടെ കാലത്തിന്റെ അനന്തതയിലേക്ക് കൂപ്പു കുത്തുന്നു....പറയൂ ഉപ്പാപ്പ ..എന്താണ് പ്രണയത്തിന്റെ പൊരുള്‍ ..എനിക്ക് തോന്നുന്ന ഈ വികാരം തന്നെയല്ലേ പ്രണയം ...
അതോ പ്രപഞ്ചത്തിന്റെ  അതിവിശാലവും അതിഗൂഢവുമായ പരമസത്യം പോലെ ദൂരെ നിന്ന് മോഹിപ്പിക്കുന്ന മൃഗതൃഷ്ണയോ ... കടലില്‍ അലകളുടെ സംഗീതം ഒന്ന് നേര്തത്തിനു ശേഷം വീണ്ടും ഉച്ചസ്ഥായിയിലേക്ക് പൊടുന്നനെ ഉയര്‍ന്നു ..ഉശിരോടെ കടലുപ്പിന്റെ ഗന്ധവുമായി വീശിയ കാറ്റില്‍ അവളുടെ മേലുടുപ്പിന്റെ  അടുക്കുകള്‍ ഒച്ചയുണ്ടാക്കി കടലിന്റെ ദിശയിലേക്ക് ശബ്ദത്തോടെ പറക്കാന്‍ തുടങ്ങി.
വീതിയേറിയ ഞാന്നു തൂങ്ങുന്ന നീളന്‍ കുപ്പായത്തിന്റെ കയ്യ് രണ്ടു മേലോട്ടുയര്‍ത്തി മസ്താനുപ്പാപ്പ തന്റെ മിഴികളെ അടച്ചു മുഖമുയര്‍ത്തി ഇരുന്നു .നിലാവ് മൊത്തം പതഞ്ഞിറങ്ങിയ ആ വെള്ളത്താടിയിലെ രോമങ്ങള്‍ വിറയ്ക്കുന്നത് പോലെ അവള്‍ക്ക് തോന്നി..പതിയെ കണ്ണുകള്‍ തുറന്നു ഉപ്പാപ്പ മൊഴിയാന്‍ തുടങ്ങി .
"പെണ്ണെ നീ പ്രകൃതിയില്‍ കാണുന്ന സൌന്ദര്യം അത് പ്രണയത്തിന്റെ അടയാളങ്ങളാണ് ..മനുഷ്യാത്മാവില്‍ പ്രണയത്തിന്റെ പ്രകാശം  വഴിയുന്നിടത്തോളം ;അതിന്റെ പ്രതിഫലനം ഹൃദയത്തിലെ അന്ധകാരത്തെ മാറ്റി വെളിച്ചം വിതറിക്കുന്നിടത്തോളം പ്രണയത്തിന്റെ ആനന്ദത്തെ നിനക്കനുഭാവിക്കാനാകും.അത് തന്നെ യഥാര്‍ത്ഥ പ്രണയം ..പ്രണയത്തിന്റെ ഉന്മാദാവസ്ഥയില്‍ ആണ് പെണ്ണെ നിനക്ക് പ്രകൃതിയിലെ സൌന്ദര്യം മുഴുവന്‍ നുകരാന്‍ കഴിയുന്നത് .അത് തന്നെയാണ് പരമപ്രണയത്തിന്റെ പാതയും ..ആ പാതയ്ക്കിരുവശങ്ങളിലും തണല്‍ മരങ്ങള്‍ പോലെ ദേഹവും ദേഹിയും നിന്നെ വട്ട നൃത്തത്തിന്റെ ചുവടുകളുമായി ദിവ്യ പ്രണയത്തിലേക്ക്   ചുഴറ്റി വിടുന്നു .ഭൌതികവും ആത്മീയവുമായ ഹര്‍ഷത്തെ നീ അനുഭവിക്കുന്നു..."
ഉപ്പാപ്പ വീണ്ടും തന്റെ നീളന്‍ കുപ്പായത്തിന്റെ കീശയില്‍ നിന്ന് കാരക്കയെടുത്തു അവളുടെ തെറ്റുകള്‍ ശരികളിലെക്ക് ചാല് വെട്ടിയ  ഉള്ളം കയ്യിലേക്ക് വെച്ച് കൊടുത്തിട്ട് അവള്‍ വന്ന വഴി ചൂണ്ടി പോയ്ക്കോളാന്‍ ആംഗ്യം കാണിച്ചു ...ശിരോവസ്ത്രത്തിന്റെ തലപ്പിനെ മുഖത്തേക്കിട്ട് പൂഴിമണ്ണിലൂടെ ഓടി ചക്കരകുന്നു കയറി ചെമ്പകപാലയുടെ ചുവട്ടില്‍ നിന്ന് കിതപ്പാറ്റി..നിലാവില്‍ തെളിഞ്ഞ ഒറ്റയടി പാതയിലെ മഞ്ഞു പോലെയുള്ള പഞ്ചാര മണലിലൂടെ  വലതു കൈത്തലത്തെ ആകാശത്തിന്റെ അനന്തതയിലേക്കും ഇടത് കരത്തെ ഭൂമിയുടെ അഗാധമായ നിഗൂഢതയിലേക്കും പിടിച്ചു വട്ടത്തില്‍ കറങ്ങി കറങ്ങി പടിക്കെട്ടുകള്‍   കയറുമ്പോള്‍ ആകാശത്തിന്റെ തുഞ്ചത്ത് പവിഴമല്ലി പൂക്കള്‍ ഉതിര്‍ന്നു വീഴുന്നത് പോലെ പ്രകാശ നുറുങ്ങുകള്‍ വെണ്‍മേഘങ്ങളില്‍ തട്ടി ചിതറി അവളുടെ തലയ്ക്ക് മീതെ ദിവ്യാനുരാഗത്തിന്റെ വലയങ്ങള്‍ തീര്‍ക്കുന്നുണ്ടായിരുന്നു..


Thursday 10 September 2015

തീന്‍ മേശയിലെ വിഷ വൈവിധ്യങ്ങള്‍ :- (മലയാള നാട് ഓണ്‍ ലൈന്‍ മാസികയില്‍ വന്നത് )

"ദേ ഉമ്മാരെ ഈ ചക്ക വരട്ടി പാകായോന്നൊന്നു നോക്യേ "..മധ്യ വേനലവധിയിലെ ഒരുച്ചതിരിഞ്ഞ നേരം .വടക്കിനിയിലെ ചായ്പ്പില്‍ നിന്നും കോടഞ്ചേരി അമ്മുവെന്ന സഹായിയുടെ പരുപരുത്ത ശബ്ദം എന്റെ അയഞ്ഞ മയക്കത്തെ  അലോസരപ്പെടുത്തിക്കൊണ്ട് .തെക്കേ മുറ്റത്തെ ആഞ്ഞിലിയില്‍ ഉലഞ്ഞു വീശുന്ന മേടക്കാറ്റിനൊപ്പം ഇടനാഴിയിലെ മരയഴികള്‍ക്കുള്ളിലൂടെ എന്റെ ചെവിയില്‍ തട്ടി നിന്നു.അപ്പോഴേക്കും വല്യുമ്മയുടെ ശബ്ദം അകത്തളത്തില്‍ നിന്നെവിടെ നിന്നോ ഉയര്‍ന്നു ."ന്റെ അമ്മു ഞാ ഇപ്പ വരാം..ഈ നിസ്ക്കാരപ്പായൊന്നു മടക്കി വെക്കട്ടെ.".


ഉമ്മയുടെ തറവാട്ടില്‍ മധ്യ വേനലവധി ആഘോഷിക്കാന്‍ മക്കളും പേരമക്കളും എത്തിയിട്ടുണ്ട്.ഞങ്ങള്‍ കുട്ടികള്‍ വേനലവധിക്കാലം ആഘോഷിക്കുന്നത് ഞങ്ങളുടെ കുഞ്ഞു ഓര്‍മ്മകളില്‍ കുറെ ആഘോഷത്തിന്റെയും ആസ്വാദനത്തിന്റെയും നിറക്കൂട്ടുകള്‍ കോരിയൊഴിച്ച് കൊണ്ടാണ് .വയറു മുട്ടെ നാടന്‍ ഭക്ഷണങ്ങളുടെ രുചി നുകര്‍ന്നും  ശരീരം തളരും വരെ കളിച്ചും ഒന്നര മാസത്തോളം തറവാട്ടില്‍ കൂടുന്നു.കാലവര്‍ഷം അമ്പത്തെ പാടത്ത് വിണ്ടു കിടക്കുന്ന മണ്ണിലേക്ക് ആവേശത്തോടെ പെയ്തമരുമ്പോള്‍ വിരുന്നു വന്ന കുട്ടികളൊക്കെയും മടങ്ങി പോയിട്ടുണ്ടാകും ..പക്ഷെ ഈ അഞ്ചാറു ആഴ്ചകള്‍ എത്രയൊക്കെ കളിചിട്ടുണ്ടാകും എന്ത് മാത്രം പലഹാരങ്ങള്‍   കഴിച്ചിട്ടുണ്ടാകും എന്ന് ആലോചിക്കുമ്പോള്‍ വിസ്മയം തോന്നും..

കൊല്ലപ്പരീക്ഷ കഴിയുമ്പോഴേക്കും  വല്യുമ്മ കണ്ടങ്കോരന്‍ എന്ന  പണിക്കാരനോട് തെക്കഞ്ചേരി പറമ്പിലെ വാഴത്തോപ്പില്‍ നിന്ന് നേന്ത്രക്കായക്കുലകള്‍ വെട്ടി കൊണ്ട് വരാന്‍ പറയും .പിന്നെ കായ വറുത്തതും ശര്‍ക്കര ഉപ്പേരിയും ഉണ്ടാക്കും.തറവാട്ടു തൊടിയിലെ തെക്കേ മൂലയിലെ വരിക്കപ്ലാവിന്റെ മൂത്ത ചക്ക നനുനനെ കീറി ചക്കവറവലും ഉണ്ടാക്കി വായു കയറാന്‍ അനുവദിക്കാതെ വലിയ ടിന്നുകളില്‍ ആക്കി വെക്കും.ചക്കപ്പഴം കൊണ്ടുള്ള വിഭവങ്ങളുടെ ഒരു നിര തന്നെയുണ്ട്‌..ഉച്ചയ്ക്ക് ഊണിനായാലും വൈകീട്ടത്തെ ചായ പലഹാരമായിട്ടായാലും .രുചികളിലെ വൈവിധ്യം ഓരോന്നിനും പുതുമ നല്‍കുന്നു.ഊണിനു ചക്കതോരനും ചക്ക മൊളൂഷ്യവും അവധിക്കാലത്തെ വിഭവപ്പട്ടികയില്‍ മാത്രം ഇടം പിടിക്കുന്നവയാണ്. .പറമ്പിലെ കിഴക്കേ ഇറമ്പില്‍ മുളംകൂട്ടങ്ങള്‍ക്ക് അടുത്തുള്ള ഇലവംഗ മരത്തിന്റെ ഇലയില്‍ ചക്ക വരട്ടിയതും ചിരകിയ നാളികേരവും ചുക്കുപൊടിയും വറുത്ത അരിപ്പൊടിയില്‍ കുഴച്ചത് ആവിയില്‍ വേവിച്ചുണ്ടാക്കുന്ന ഇലയട,വരിക്കച്ചുളയെ അരിമാവില്‍ മുക്കി എണ്ണയില്‍ പൊരിച്ചതോ അല്ലെങ്കില്‍  ശര്‍ക്കരയില്‍  വിളയിച്ച അവിലില്‍ ചെറു പഴനുറുക്കകളും ചിരവിയ നാളികേരവും ഇട്ടതോ അല്ലെങ്കില്‍ പഴം അരിമാവില്‍ മുക്കി പൊരിച്ചതോ അതുമല്ലെങ്കില്‍ വാഴയിലയില്‍ ചുട്ടെടുക്കുന്ന ഓട്ടട തുടങ്ങിയവ പലഹാരങ്ങളായി നിരത്തി വെച്ച് കഴിഞ്ഞാല്‍ കളി പാതിയിലാക്കി എല്ലാവരും ഓടിവരും .അത് കഴിഞ്ഞാല്‍ വീണ്ടും അമ്പത്തെ പാടത്ത് ബാക്കി വെച്ച കളികളിലേക്ക് തിരിച്ചൊരോട്ടമാണ്.  .പറമ്പിന്റെ  പടിഞ്ഞാറെ അതിരിലെ മൂവാണ്ടന്‍ മാവിലുണ്ടായ മാങ്ങയും അടുക്കളമുറ്റത്തെ കാ‍ന്താരി മുളകും ഉപ്പിലിട്ടു വെച്ചിട്ടുള്ള ഭരണി ഊണ് മുറിയുടെ മൂലയില്‍ സ്ഥാപിച്ച ബെഞ്ചില്‍ ഉണ്ടാകും .ഒപ്പം നെല്ലിക്കയും അമ്പഴങ്ങയും ഉപ്പിലിട്ട് വെച്ച തുണികൊണ്ട് വായ്‌ മൂടിയ ഭരണികളും...ചക്കയും മാങ്ങയും തിന്നു മതിയായാല്‍ പിന്നെ ചക്ക വരട്ടിയും മാങ്ങയുടെ പള്‍പ്പ് എടുത്തു സര്‍ബത്ത് ഉണ്ടാക്കലുമൊക്കെ ആയി വേനലവധി തിന്നും കുടിച്ചും കളിച്ചും ആഘോഷിക്കുമ്പോള്‍ അടുത്ത കൊല്ലത്തെ മാമ്പഴ ചക്ക കാലത്തെ ആസ്വദിക്കാന്‍ ഇനിയും കുറെ കാത്തിരിക്കണമല്ലോ എന്ന ചിന്തയില്‍ ആയിരിക്കും വിരുന്നു വന്നവര്‍ തിരിച്ചു പോകുക.

ഈ കുട്ടിക്കാല തീറ്റ വിചാരത്തെ ഇപ്പോള്‍ ഓര്‍മ്മിക്കാന്‍ കാരണമായത് ഈയിടെയായി നമ്മുടെയൊക്കെ ഉറക്കം കെടുത്തിയ  വിഷം തീണ്ടിയ പഴങ്ങളും പച്ചക്കറികളും കേരളക്കരയുടെ അതിര്‍ത്തി കടന്നു മലയാളിയുടെ ഊണ് മേശയിലേക്ക്‌ എത്തുന്നതിനെ കുറിച്ചും അതു മൂലമുണ്ടാകുന്ന മാരക വ്യാധികളെ കുറിച്ചുമുള്ള ഞെട്ടിപ്പിക്കുന്ന മാധ്യമ വാര്‍ത്തകള്‍ ആണ്.നമ്മള്‍ എന്തോ അമൂല്യ അന്നം എന്നാ മട്ടില്‍ കുട്ടികളെ കൊണ്ട് മൂന്നു നേരവും തീടിചിരുന്ന മാഗി നൂഡില്‍സ് എന്ന പരിഷ്ക്കാര ഭക്ഷണം (ഇത് നമ്മുടെ നാടന്‍ നൂലപ്പം ആണെന്ന് പറഞ്ഞാല്‍ നിരാകരിക്കാന്‍ കഴിയില്ല ) അതിന്റെ ചേരുവകളില്‍ നിര്‍ലോഭം ഉള്‍ക്കൊള്ളിച്ച മാരക വിഷങ്ങള്‍ .ചൈനീസ് അരിയിലെ പ്ലാസ്റ്റിക് സാന്നിധ്യം ..ഇതെല്ലാം തെളിവോടെ പിടിക്കപ്പെടുമ്പോള്‍ ഒരു ചോദ്യം അവശേഷിക്കുന്നു..ഇത്രയും വിഷാംശങ്ങള്‍ വാങ്ങി കഴിക്കാന്‍ നമ്മുടെ കേരളം വിളകള്‍ വിളയാത്ത മരുഭൂമിയാണോ ?

കോരിച്ചൊരിയുന്ന പെരുമാഴക്കാലമായാലും രുചിക്ക് കോട്ടം വരാതെ കഴിക്കാനുള്ള പച്ചക്കറികള്‍  നമ്മുടെയൊക്കെ പറമ്പുകളില്‍ തന്നെ സുലഭമായിട്ടുണ്ടാകുമായിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു..തകരയും ചേമ്പും ചേനയും പലതരം ഇലവര്‍ഗ്ഗങ്ങളും ചോറിനുള്ള ഉപദംശങ്ങളാകുമ്പോള്‍ മലയാളിയുടെ ആയുസ്സും ആരോഗ്യവും ആശുപത്രികളിലെ മരുന്ന് കലവറയില്‍ അടിയറ വെക്കേണ്ട ആവശ്യമില്ലായിരുന്നു. ..നമ്മള്‍ മലയാളികള്‍ക്ക് ദൈവം അനുഗ്രഹിച്ചു തന്നിട്ടുള്ള ഈ ഉദര ഭാഗ്യത്തെ ഇപ്പോള്‍ വേണ്ട പോലെ ഉപയുക്തമാക്കുന്നുണ്ടോ എന്ന് ചിന്തിക്കുമ്പോള്‍ നമുക്ക് മുന്നില്‍ മാറിയ മലയാളിയുടെ ഭക്ഷണ ശൈലിയാണ് മുന്നില്‍ തെളിയുന്നത്.

വിഷം കൊടുത്തു വളര്‍ത്തിയ തമിഴ് പച്ചക്കറികളാകട്ടെ നിറവും രാസവസ്തുക്കളും പൂശിയ പഴങ്ങളാകട്ടെ കേരളത്തിന്റെ ഭക്ഷണ ചന്തയില്‍ മാത്രം വിറ്റഴിക്കുന്നതിന്റെ മനഃശ്ശാസ്ത്രം അന്വേഷിച്ചു വേവലാതി പെടുന്ന ഒരു കൂട്ടം സാമൂഹ്യ സേവകര്‍ നവമാധ്യമങ്ങളുടെ സഹായത്തോടെ ജനങ്ങള്‍ക്കിടയില്‍ അവബോധവും ജാഗ്രത നിര്‍ദ്ദേശങ്ങളും നല്‍കി വരുന്നുണ്ട് .പക്ഷെ  കേരളത്തിലെ പൊതു സമൂഹം തങ്ങളുടെ ആരോഗ്യത്തെ വലിയ വില കൊടുത്ത് നശിപ്പിക്കുന്നല്ലോ എന്ന കുറ്റബോധത്താല്‍ പരസ്പ്പരം സര്‍ക്കാരിനെയും അന്യസംസ്ഥാന വിപണിയെയും പഴി ചാരി നിഷ്ക്രിയരായി മാറി നില്‍ക്കുന്നു എന്നല്ലാതെ ഈ അവസ്ഥ മാറാന്‍  വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാനാകും എന്ന് ചിന്തിക്കാനോ അതനുസരിച്ച് പ്രവര്‍ത്തിക്കാനോ കേരള സമൂഹം തയ്യാറായിട്ടുണ്ട് എന്ന് തോന്നുന്നില്ല..ചില ശുഭ പ്രതീക്ഷകളുടെ വിത്ത് വിതറിക്കൊണ്ട് ഹൌ ഓള്‍ഡ്‌ ആര്‍ യു പോലുള്ള സിനിമകള്‍ പ്രചോദനം നല്‍കിയെങ്കിലും  എല്ലാ സിനിമ കഥകളും പോലെ അതിലെ  സന്ദേശവും നമ്മള്‍ മറന്നു കഴിഞ്ഞിരിക്കുന്നു .അതല്ലെങ്കില്‍ അതെല്ലാം സിനിമയില്‍ മാത്രം സാധ്യമായത് എന്ന ധാരണയിലെത്തുന്നു.നമ്മള്‍ എല്ലാ മാറ്റങ്ങളെയും സമ്മിശ്ര വികാരങ്ങളോടെ സ്വീകരിക്കുമെങ്കിലും തീന്‍ മേശയിലെ മാറ്റങ്ങള്‍ സ്വന്തം ആരോഗ്യത്തെ കണക്കിലെടുത്ത്  നമ്മുടെ പൂര്‍വികര്‍ പിന്തുടര്‍ന്ന പാതയിലൂടെ ഞാറ്റുവേലയും കൊയ്ത്തു പാട്ടും വിഷുപ്പക്ഷിയുടെ ഈണവും ഒക്കെ ആസ്വദിച്ചു കൊണ്ട് തന്നെ തികഞ്ഞ മാനസിക ആരോഗ്യവും ശാരീരിക ആരോഗ്യവും ഉള്ളവരായി ദീര്‍ഘായുസ്സോടെ ജീവിതം ആനന്ദകരമാക്കാന്‍ കഴിഞ്ഞെങ്കില്‍ ...

Thursday 27 August 2015

വസന്തം ഒരു ചിത്രകാരന്റെ ഭാവനയില്‍ ..



വസന്തം ഒരു ചിത്രകാരന്റെ ഭാവനയില്‍ ..

എവിടെയോ ഒരു ചിത്രകാരന്‍ തന്റെ 
രക്തത്തില്‍ മുക്കി ഒരു വസന്തം വരയുന്നുണ്ട്  
കഥകള്‍ കേള്‍ക്കാന്‍  ചെറിമരങ്ങള്‍ 
വിസമ്മതിച്ച ഒരു വസന്ത കാലത്തെ ..
അവന്‍ തന്റെ  പ്രണയ സങ്കല്പങ്ങള്‍ 
ഏതോ  യുദ്ധ  കെടുതികള്‍ക്കിടയില്‍
കബറടക്കിയിരിക്കിരിക്കുന്നു .

സ്നേഹമില്ലാത്ത സ്പന്ദനങ്ങളില്‍ ഹൃദയം നഷ്ടപ്പെട്ട 
കരുണയില്ലാത്ത കണ്ണുകളിലെ കാഴ്ച മറഞ്ഞ 
സാന്ത്വനം മറന്ന കരങ്ങളുടെ സ്പര്‍ശനത്തില്‍ 
പൊള്ളി കരിഞ്ഞു പോയ പ്രണയത്തെ 
അതിജീവനത്തിന്റെ വിലപേശലുകള്‍ക്കിടയില്‍ 
അവനത് കബറടക്കിയിരിക്കുന്നു.

അടച്ചിട്ട കൂടുകളില്‍ മെയ്യോടുമെയ് ചേര്‍ത്ത് 
അന്ത്യശ്വാസം വലിക്കുന്നു വര്‍ണ്ണങ്ങള്‍ വാരി പൂശിയ 
പ്രണയക്കിളികള്‍ .
അകലെ പീരങ്കികള്‍ ഉതിര്‍ക്കുന്ന തീജ്വാലകളില്‍  
കരിയുന്ന ചിറകുകള്‍ക്കടിയിലെ  
മിടിക്കുന്ന ഹൃദയത്തെ കൊക്കില്‍ കുരുക്കാന്‍ 
വെമ്പുന്ന പ്രണയക്കിളികള്‍ .

യുദ്ധങ്ങളെ കുറിച്ച് മാത്രമിപ്പോള്‍  പാടുന്ന  
കാനറി പക്ഷികള്‍ പ്രണയ രാഗങ്ങള്‍ 
മറന്നിരിക്കുന്നു . 
ചുണ്ടില്‍ കൊരുക്കാന്‍ ഒലിവില തിരയുന്ന
അരിപ്രാവുകള്‍ക്ക് സമാധാനത്തിന്റെ 
ദിശ തെറ്റിയിരിക്കുന്നു.
ഈന്തപ്പനകളില്‍ ചേക്കേറിയ 
സിഡാര്‍ പക്ഷികള്‍ പുറന്തോട് പൊട്ടിച്ചു 
പുറത്തു വരാന്‍ വിസമ്മതിക്കുന്ന 
കുഞ്ഞുങ്ങള്‍ക്ക് മേലെ അടയിരിക്കുന്നു.

കളിമണ്ണ് പുതഞ്ഞ പാതയോരങ്ങളില്‍ 
പൂത്തുലഞ്ഞു നില്‍ക്കുന്നു 
പിളര്‍ന്ന ഹൃദയത്തിന്റെ ആകൃതിയുള്ള പൂക്കള്‍ ...
വസന്തത്തില്‍ തളിര്‍ക്കാന്‍ മറന്നുപോയ
കൊടും വേനലില്‍ പൂത്തുലഞ്ഞ പൂക്കളാണത്രെ അത് .

ചിത്രകാരന്‍ വരയ്ക്കുകയാണ് 
രക്തത്തില്‍ മുക്കിയ തൂലികകൊണ്ട് ..
കഥ പറയുന്ന വസന്തങ്ങളെ 
കിളികള്‍ പാടുന്ന വസന്തങ്ങളെ 
സമാധാനത്തിന്റെ ഒലിവിലകള്‍
തളിര്‍ക്കുന്ന വസന്തങ്ങളെ ...




Wednesday 29 April 2015

കൈതപ്പൂക്കള്‍ കാറ്റിനോട് പറഞ്ഞത് .. (ഓര്‍മ്മക്കുറിപ്പ്‌ )



ഒരവധി ദിവസം. ഉച്ചവെയിലില്‍ തിളങ്ങുന്ന കൂട്ടുങ്ങലങ്ങാടിയിലൂടെ ഞാനും എന്റെ അനിയത്തിയും അമ്പത്തെ പാടം
ലക്ഷ്യമാക്കി നടക്കുകയാണ്. അങ്ങാടിയുടെ കിഴക്കേ അതിരില്‍ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ആ വയലിന് നടുവിലൂടെ ഒരു പുഴയൊഴുകുന്നുണ്ട് . ചേറ്റുവ പുഴയില്‍ നിന്നും പിരിഞ്ഞൊഴുകുന്ന കന്നാലിപ്പുഴയെന്നു വിളിച്ചിരുന്ന കനോലി കനാല്‍.ആ പുഴയുടെ തീരത്ത് സുഗന്ധം പരത്തുന്ന കൈതപ്പൂക്കള്‍ തേടിയാണ് ഞങ്ങള്‍ പോകുന്നത്.
ഓടിയും നടന്നും ഞങ്ങളവിടെ എത്തുമ്പോള്‍ എന്റെ ഉമ്മൂമയുടെ ചങ്ങാതിയും സമപ്രായക്കാരിയുമായ ഇയ്യാത്തുമ്മ പുഴക്കടവില്‍ നിന്ന് തുണികള്‍ അലക്കുന്നുണ്ട്. .പുഴക്കടവിലിട്ടിരിക്കുന്ന വലിയ കരിങ്കല്ലില്‍ ആഞ്ഞുവീശി തുണിയെ വെളുപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ മുഖം നിറയെയുള്ള അവരുടെ ചിരിയുമായി ഞങ്ങളോട് ചോദിച്ചു ."എന്താ ഉണ്ണ്യോളെ ഈ നട്ടുച്ചയ്ക്ക് ഇവടെ".
ഞങ്ങളാണെങ്കില്‍ വീട്ടുകാരുടെ കണ്ണ് വെട്ടിച്ചാണ് ഈ സാഹസത്തിനു വന്നിരിക്കുന്നത്.അത് കൊണ്ട് തന്നെ ആ ചോദ്യം കേട്ട ഞാനൊന്ന് നടുങ്ങി.ഒരു പ്രത്യേക താളത്തില്‍ ആഞ്ഞു കൊണ്ട് തുണികള്‍ അലക്കുന്ന അവരുടെ മൂക്കിലണിഞ്ഞ ചുവപ്പും വെളുപ്പും കല്ല്‌ വെച്ച ചന്ദ്രത്തുണ്ട് മൂക്കുത്തിയിലെ ഞാലികള്‍ വിറയ്ക്കുകയും പുഴയിലേക്ക് ചാഞ്ഞിറങ്ങുന്ന വെയില്‍ നാളങ്ങളില്‍ തിളങ്ങുകയും ചെയ്യുന്നുണ്ട്.

എന്റെ മുഖത്ത് പരന്ന പേടിയും ജാള്യതയും പുറത്തു കാണിക്കാതെ ഞാന്‍ പറഞ്ഞു കൈതപ്പൂവ് പൊട്ടിക്കാന്‍ വന്നതാണ് എന്ന് .ഇത് കേട്ട് പുഴക്കടവില്‍ കിടക്കുന്ന തെങ്ങോലയില്‍ വെള്ളം പിഴിഞ്ഞ് തുണികള്‍ ഉണക്കാനിടുന്ന അവരുടെ മകളും ഞങ്ങളുടെ ഉമ്മയുടെ സമപ്രായക്കാരിയുമായ ബീവുത്ത ഒരു ചെറുചിരിയോടെ എളിയില്‍ തിരുകിയ താക്കോല്‍ കൂട്ടത്തില്‍ തൂങ്ങിയ പേനാക്കത്തിയുമായി കൈതക്കൂട്ടത്തിനടുത്തേക്ക് നടന്നു.കൈതച്ചെടിയുടെ നെറുകയില്‍ നിന്നു ഇളം മഞ്ഞ നിറമുള്ള കൂര്‍ത്ത ഇതളുകള്‍ മൂടിയ താഴമ്പൂ മുറിച്ചു തന്നു.സന്തോഷത്തോടെ അതും വാങ്ങി അതിന്റെ വാസന നുകര്‍ന്ന് കൊണ്ട് ഞങ്ങള്‍ ആ പുഴയോരത്ത് ഇയ്യാത്തുമ്മടെ കൂടെ കുറച്ച നേരം കൂടി ചിലവഴിച്ചു.ബീവുത്താടെ മകന്‍ മമ്മദിന് എന്റെ പ്രായമാണ് .അവനവിടെ തോര്‍ത്ത്‌ മുണ്ടില്‍ പരല്‍ മീനുകളെ പിടിക്കുന്നതും നോക്കി കുറച്ചു നേരം കൂടി നിന്നതിനു ശേഷം ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചു നടക്കാന്‍ തുടങ്ങവെ ഇയ്യാത്തുമ്മ ഞങ്ങളെ വീട്ടിലേക്ക് നിര്‍ബന്ധപൂര്‍വ്വം ക്ഷണിച്ചു ."ഉണ്ണ്യോളെ പോകാന്‍ വരട്ടെ ഒരാപ്പ് ചായ കുടിച്ചിട്ട് പോകാം . ഇയ്യാത്തുമ്മ ഇന്ന് നല്ല പയമ്പൊരി ഇണ്ടാക്കീട്ടുണ്ട് .അത് തിന്നട്ടു പോകാം" .ഞങ്ങള്‍ വേണ്ടെന്നെത്ര പറഞ്ഞിട്ടും ബീവുത്ത ഞങ്ങളുടെ ക്ഷണം നിരസിക്കലിനോട് സ്നേഹത്തോടെ ദേഷ്യപ്പെട്ടു കൊണ്ട് ഞങ്ങളുടെ കയ്യില്‍ വലിച്ചു കടവിന് തൊട്ടുള്ള തൊടിയിലൂടെ ആ ഓലമേഞ്ഞ വീട്ടിലേക്ക് നടന്നു. കളിമണ്ണ് മെഴുകിയ കോലായിലിരുന്നു ചൂടുള്ള ശര്‍ക്കരയിട്ട കട്ടന്‍ ചായയും മധുരമിറ്റുന്ന പഴമ്പൊരിയും തിന്നുമ്പോള്‍ എന്റെ സതീര്‍ത്ഥ്യന്‍ മമ്മദ് ആ തൊടിയിലെ അയിനി മരത്തിന്മേല്‍ പറ്റി കിടക്കുന്ന കാക്കപ്പൊന്ന് ഞങ്ങള്‍ക്ക് വേണ്ടി ശേഖരിക്കുകയായിരുന്നു. എപ്പോഴും ഒരു വള്ളിട്രൌസറില്‍ നടക്കുന്ന മമ്മദ് പൊതുവേ ഉയരം കുറഞ്ഞു പ്രായത്തെക്കാള്‍ ചെറുതെന്ന് തോന്നിപ്പിക്കുന്ന ശരീരത്തിന് ഉടമയായിരുന്നു.അവനൊരു പത്തു വയസ്സുകാരനാണെന്ന് തോന്നില്ലായിരുന്നു . ഇയ്യാത്തുമ്മ തന്റെ കാലുകള്‍ നീട്ടി മുറുക്കാന്‍ ചെല്ലത്തില്‍ നിന്നു ഒരു കഷ്ണം പുകയില എടുത്ത് പല്ലുകള്‍ക്കിടയിലേക്ക് വെച്ചു.പിന്നെ എന്റെ നെറുകയില്‍ തലോടി കൊണ്ട് പറഞ്ഞു "ഇന്റെ മമ്മദിന്റെ പ്രായാ ന്റെ മോള്‍ക്ക്.അവന്‍ പെണ്കുട്ട്യെര്‍ന്നെങ്കി ഇന്റെ മോള്‍ടെ അത്രയ്ക്കുണ്ടാര്‍ന്നെനെ .."അത് പറഞ്ഞു അവരുറക്കെ ചിരിച്ച് .തുടര്‍ന്ന്‍ എന്റെ നെറ്റിയില്‍ അമര്‍ത്തി ഒരുമ്മയും തന്നു ഞങ്ങളെ യാത്രയാക്കുമ്പോള്‍ അവരുടെ നെഞ്ചില്‍ നിന്നനുഭവപ്പെട്ട സ്നേഹത്തിനും വാത്സല്യത്തിനും ഞാനെപ്പോഴോ നുകര്‍ന്ന മുലപ്പാലിന്റെ ചൂടും ഗന്ധവും ഉണ്ടായിരുന്നു.

എന്റെ ഉമ്മയുടെ വിവരണത്തിലൂടെയാണ് ഞാന്‍ ഇയ്യാത്തുമ്മയുടെ ഭൂതകാലമറിയുന്നത്. ഇയ്യാത്തുമ്മ സ്നേഹിക്കാനും സഹായിക്കാനും മാത്രമറിയുന്ന ഒരു സ്വഭാവത്തിനുടമയാണ്.കൂട്ടുങ്ങലങ്ങാടിയുടെ ഹൃദയ ഭാഗത്ത് ഒരു ചെറിയ ഓലക്കൂര ..കളിമണ്ണ് മെഴുകിയ വരാന്തയില്‍ പനയോലത്തട്ടിക വെച്ചു മറച്ചത് സ്ത്രീകള്‍ മാത്രം താമസിക്കുന്ന ആ കുടിലിലേക്ക് അങ്ങാടിയില്‍ എത്തുന്നവരുടെ നോട്ടത്തെ തടയിടാനായിട്ടാണ്..ചെറുപ്പത്തില്‍ തന്നെ അനുഭവിക്കേണ്ടി വന്ന വൈധവ്യം അവരെ തന്റെടമുള്ള ഒരു സ്ത്രീ ആക്കി മാറ്റിയിരുന്നു.എങ്കിലും കുഞ്ഞായിരുന്ന മകളെയും വെച്ചു കൊണ്ട് ഒറ്റയ്ക്ക് എങ്ങനെ മുന്നേറും എന്ന ആശങ്കയില്‍ മുന്നോട്ടുള്ള ജീവിതത്തിനു മുന്നില്‍ പതറി നിന്നപ്പോള്‍ ധാര്‍മ്മിക സഹകരണവും സഹായവും ഞങ്ങളുടെ തറവാട്ടില്‍ നിന്നാണ് അവര്‍ക്ക് ലഭിച്ചത് .ഒന്നാന്തരം പാചകക്കാരി ആയിരുന്നതിനാല്‍ കൂട്ടുങ്ങല്‍ അങ്ങാടിയില്‍ അന്നുണ്ടായിരുന്ന ചായപ്പീടികകളിലേക്കുള്ള പ്രാതല്‍ വിഭവങ്ങള്‍ ആയ പത്തിരി ,പുട്ട്,ഇടിയപ്പം എന്നീ പലഹാരങ്ങള്‍ ഇയ്യാത്തുമ്മയാണ് എത്തിച്ചിരുന്നത്.അങ്ങനെയൊരു സംരംഭം തുടങ്ങാനും ആ ചായക്കടകളുടെ ഓര്‍ഡറുകള്‍ അവര്‍ക്ക് കിട്ടാനും സഹായിച്ചത് എന്റെ ഉപ്പൂപ്പ ആയിരുന്നു..ഈ കച്ചവടമായിരുന്നു അവരുടെ വരുമാന മാര്‍ഗ്ഗവും.സുബുഹി ബാങ്കിന് മുന്‍പേ ഇയ്യാത്തുമ്മയുടെ അടുക്കളയില്‍ തീ പുകയാന്‍ തുടങ്ങും.അമ്പത്തെ പാടത്തേക്ക് സൂര്യന്‍ ഉദിച്ചുയരും മുന്‍പേ അവരും മകളും കൂടി തയ്യാറാക്കിയ എല്ലാ പലഹാരങ്ങളും ചെറിയ ഈറ കുട്ടകളില്‍ വിരിച്ച വാഴയിലയില്‍ നിരത്തി മറ്റൊരു വാഴയിലക്കീറു കൊണ്ട് മൂടി ചായപ്പീടികകളിലേക്ക് എത്തിച്ചിട്ടുണ്ടാകും.അവരുണ്ടാക്കുന്ന തൂവെള്ള നിറത്തില്‍ തീരെ കനം കുറഞ്ഞ അരിപ്പത്തിരിയുടെ സ്വാദ് കൂട്ടുങ്ങലങ്ങാടിയില്‍ മാത്രമല്ല സമീപ ദേശങ്ങളിലും പ്രസിദ്ധി നേടിയിരുന്നതിനാല്‍ സമീപ ദേശങ്ങളില്‍ നിന്നുമുള്ള കല്യാണ സദ്യക്ക് വേണ്ട പത്തിരിയും ഇയ്യാത്തുമ്മയുടെ അടുക്കളയില്‍ നിന്ന് വലിയ വട്ടികളില്‍ കൂട്ടുങ്ങല്‍ അതിര്‍ത്തി കടന്നു പോയിരുന്നു ..അവരുടെ മകളെ കല്യാണം കഴിച്ചത് മദ്രാസ്സില്‍ ജോലിയുള്ള ഒരാളായിരുന്നു.അയാള്‍ക്കും പറയത്തക്ക ബന്ധുക്കള്‍ ഇല്ലാത്തതിനാല്‍ ബീവുത്തയും മമ്മദും പിന്നെ വല്ലപ്പോഴും അവധിയില്‍ വന്നിരുന്ന മമ്മദിന്റെ ഉപ്പയും ഇയ്യാത്തുമ്മയോടൊപ്പം തന്നെ കഴിഞ്ഞു പോന്നു.അല്ലെങ്കില്‍ തന്നെ ഇവര്‍ മാത്രമായിരുന്നുവല്ലോ ഇയ്യത്തുമ്മയുടെ ലോകവും.

അക്കാലത്ത് കൂട്ടുങ്ങല്‍ പ്രദേശത്തെ വലിയ തറവാടുകളില്‍ നടക്കുന്ന കല്യാണങ്ങള്‍ ഇയ്യാത്തുമ്മയുടെ നിറസ്സാന്നിധ്യം കൊണ്ട് സജീവമായിരുന്നു.നെയ്ച്ചോര്‍ അരിയില്‍ ഒളിഞ്ഞിരിക്കുന്ന കടുക് മണികള്‍ പോലെയുള്ള ചെറിയ കല്ലുകള്‍ പെറുക്കി ചേറ്റിക്കൊഴിച്ച് വെക്കുന്നത് മുതല്‍ ചുക്കപ്പം.പൂരപ്പൊടി,വെട്ടു മിട്ടായി തുടങ്ങിയ എണ്ണപ്പലഹാരങ്ങള്‍ ഉണ്ടാക്കാനും മൈലാഞ്ചി കല്യാണത്തിന് ഒപ്പന പാടുന്നതിനും അവര്‍ മറ്റുള്ളവര്‍ക്കൊപ്പം നേതൃത്വം കൊടുത്തു കൊണ്ട് ഉണ്ടാകുമായിരുന്നു .കൂടാതെ ആ പ്രദേശത്ത് ഏതെങ്കിലും മുസ്ലിം സ്ത്രീ മരിച്ചിട്ടുണ്ടെങ്കില്‍ മൃതദേഹം കുളിപ്പിക്കുന്നതും ആ ഭൌതിക ശരീരത്തെ അത്തറു പൂശി മൈലാഞ്ചി ഇലകള്‍ വിതറി അണിയിച്ചൊരുക്കിയിരുന്നതും ഇയ്യാത്തുമ്മയുടെ നേതൃത്വത്തിലായിരുന്നു. സന്തോഷമായാലും സന്താപമായാലും പണക്കാരായാലും ദരിദ്രരായാലും ഇയ്യാത്തുമ്മ തന്റെ സഹായ ഹസ്തവുമായി അവിടെ ഹാജരുണ്ടാകും.

എന്റെ ഉപ്പൂപ്പ മരിച്ചതിനു ശേഷം ഒറ്റപ്പെട്ടു പോയ ഉമ്മൂമയുടെ മുഖത്ത് എപ്പോഴെങ്കിലും ചിരിയും സന്തോഷവും കണ്ടിട്ടുണ്ടെങ്കില്‍ അത് ഇയ്യാത്തുമ്മ വന്നു നാല് വിശേഷങ്ങള്‍ പറയുമ്പോഴായിരുന്നു..അത്രയ്ക്ക് ദൃഢമായിരുന്നു അവരുടെ സ്നേഹബന്ധം.വൈകുന്നേരങ്ങളില്‍ തറവാടിന്റെ കിഴക്കേ കോലായില്‍ നടക്കാറുള്ള ആ സ്നേഹിതകളുടെ ദീര്‍ഘ സംഭാഷണങ്ങളില്‍ കഴിഞ്ഞു പോയ കാലങ്ങളുടെ നിലയ്ക്കാത്ത തേനരുവികള്‍ ഒഴുകുന്നത് കേള്‍ക്കാം .സരസമായി നര്‍മ്മ ബോധത്തോടെ കൂട്ടുങ്ങലിലെ ഓരോ വിശേഷങ്ങളും അവര്‍ പങ്കു വെക്കുമ്പോള്‍ എന്റെ തറവാട്ടിലെ മറ്റു സ്ത്രീകളും കൌതുകത്തോടെ ഇയ്യാത്തുമ്മയുടെ ചുറ്റിലും കൂടും..എനിക്ക് എന്റെ ഉമ്മൂമയോടെന്ന പോലെ സ്നേഹം തോന്നിയിട്ടുള്ള ഒരുമ്മയായിരുന്നു അവരും..അത് കൊണ്ടാകാം കുറച്ചു ദിവസത്തേക്ക് അവരെ കണ്ടില്ലെങ്കില്‍ മനസ്സിന് അനുഭവപ്പെട്ടിരുന്ന അസ്വസ്ഥത മാറ്റാന്‍ ഞാന്‍ അവരുടെ വീട് വരെ പോകുന്നത് എന്റെ ശീലങ്ങളില്‍ ഒന്നാക്കി മാറ്റിയത്.

അന്നൊക്കെ കൂട്ടുങ്ങലിലെ സായാഹ്നങ്ങള്‍ക്ക് എന്തെന്നില്ലാത്ത ഒരു വശ്യതയുണ്ടെന്നു എനിക്ക് തോന്നിയിരുന്നു .വൈകുന്നേരമായാല്‍ നാലും കൂടിയ മുക്കിലെ ഇരു നില കെട്ടിടത്തിലെ ഏതോ പാര്‍ട്ടി ആപ്പീസ് മുറിയില്‍ നിന്നും കേള്‍ക്കുന്ന അക്കാലത്തെ സിനിമാഗാനങ്ങള്‍ ,ചില പീടികകളുടെ പരസ്യങ്ങള്‍ തുടങ്ങി ഇടക്കൊക്കെ വന്നു പോകുന്ന ബസ്സുകളുടെ നീണ്ട ഹോണുകള്‍ എല്ലാം ചേര്‍ന്നു കൂട്ടുങ്ങലിനു ഒരു ആഘോഷ പ്രതീതി കൈവരുത്തുമായിരുന്നു. .പടിഞ്ഞാറ് കടലില്‍ താഴാനൊരുമ്പെടുന്ന സൂര്യനില്‍ നിന്നും ഉതിരുന്ന പോക്കുവെയില്‍ വീണു തിളങ്ങുന്ന കൂട്ടുങ്ങലങ്ങാടിയിലൂടെ വെറുതെ നടക്കാനും ഒരു സുഖമാണ് .പക്ഷെ ഒരു പെണ്‍കുട്ടിയായ എനിക്ക് അതിനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു.എന്റെ സ്വാതന്ത്ര്യത്തിന്റെ അതിര് ഇയ്യാത്തുമ്മയുടെവീട് വരെ മാത്രമായിരുന്നു.ഇയ്യാത്തുമ്മാടെ വീട്ടിലേക്ക് എന്ന് പറഞ്ഞു പോകാനും അവരുടെ വീടിനടുത്ത് കൂടെ ഒഴുകുന്ന പുഴയുടെ ഓളങ്ങളെ കണ്ടിരിക്കാനും ഞാന്‍ അവസരങ്ങള്‍ ഒരുക്കുമായിരുന്നു. കുളിക്കാനോ തുണി കഴുകാനോ ഒക്കെയായി പുഴക്കടവില്‍ നില്‍ക്കുന്ന ഇയ്യാത്തുമ്മയോടോ അവരുടെ മകളോടോ വെറുതെ എന്തെങ്കിലുമൊക്കെ പറഞ്ഞു നില്‍ക്കുക എന്നത് എന്റെ ബാല്യ കാല വിനോദങ്ങളില്‍ ഒന്നായിരുന്നു.പഞ്ചായത്ത് കിണറിനു സമീപമാണ് ചുട്ട കൊള്ളിക്കിഴങ്ങും കപ്പി എന്ന് വിളിക്കുന്ന ശര്‍ക്കര കാപ്പിയും വില്‍ക്കുന്ന കപ്പിക്കാരന്‍ വേലുവിന്റെ ഓല മേഞ്ഞ തട്ട് പീടിക .അരക്കയ്യന്‍ വെള്ള കുപ്പായവും മുട്ട് വരെ മാത്രമുള്ള വെള്ളമുണ്ടും ഉടുത്ത വേലു വലുതായൊന്നും ആരുമായും ചങ്ങാത്തം കൂടാത്ത വ്യക്തിയാണ് .ചിലപ്പോഴൊക്കെ അത് വഴി ഞങ്ങള്‍ പോകുന്നത് കാണുമ്പോള്‍ സ്നേഹത്തോടെ മൂപ്പര് ചോദിക്കും, "ലേശം എടുക്കട്ടെ ഉണ്യെ" എന്ന്.."വേണ്ട വേലുചേട്ടാ" എന്ന് പറയുമ്പോളും അതൊന്നു രുചിച്ചു നോക്കാന്‍ മനസ്സ് പറയും..പക്ഷെ അതാരെങ്കിലും കാണുകയോ വീട്ടില്‍ ചെന്ന് പറയുകയോ ചെയ്‌താല്‍ കിട്ടുന്ന ശിക്ഷയെ പറ്റി ചിന്തിക്കുമ്പോള്‍ അള്ളോ വേണ്ട..അടുത്ത നിമിഷം തന്നെ അങ്ങനെയുള്ള കുഞ്ഞു കുഞ്ഞു മോഹങ്ങള്‍ മനസ്സിനുള്ളിലെ നടക്കാത്ത സ്വപ്‌നങ്ങള്‍ വിശ്രമിക്കുന്ന അറയില്‍ താഴിട്ടു പൂട്ടി വെക്കും.അപ്പോഴൊക്കെ തോന്നാറുണ്ട് ഞാന്‍ ഒരു ആണ്‍കുട്ടി ആയി ജനിച്ചിരുന്നെങ്കില്‍ എത്ര മാത്രം സ്വാതന്ത്ര്യം അനുഭവിക്കമായിരുന്നു എന്ന്.

ഒരിക്കല്‍ പീടികയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ ആണ്‍കുട്ടികളാരും ഇല്ലാതിരുന്ന ഒരു ദിവസം .എന്തോ പലഹാരം ഉണ്ടാക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ ആവശ്യപ്പെട്ടപ്പോള്‍ അതിലേക്ക് വേണ്ട താറാവ് മുട്ട വാങ്ങേണ്ടി വരുമെന്നു പറഞ്ഞപ്പോള്‍ ഞാനും അനിയത്തിയും ആഹ്ലാദത്തോടെ പോകാന്‍ തയ്യാറായി. ..കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങിയോന്നും അത്ര പരിചയമില്ലാത്ത ഞങ്ങള്‍ താറാവ് മുട്ട അന്വേഷിച്ചു കുറെ നടന്നു..അവസാനം മുട്ടിപ്പാലത്തിനടുത്തുള്ള ഒരു ചെറിയ പലചരക്ക് പീടികയില്‍ നിന്നും താറാവ് മുട്ട വാങ്ങി .കൊറ്റനാടിന്റെ മുഖച്ഛായയുള്ള ഒരാള്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത് .അയാള്‍ ഞങ്ങളോട് പേരുകള്‍ ചോദിച്ചെങ്കിലും ഞങ്ങള്‍ അപരിചിത ഭാവത്തില്‍ നിന്നു . പൊതി വാങ്ങി കാശ് കൊടുക്കുന്ന നേരം അയാള്‍ എന്റെ കയ്യില്‍ മുറുകെ പിടിച്ചു ഒരു ചിറികോട്ടി കൊണ്ട് ആ പീടികയുടെ ഇരുട്ട് നിറഞ്ഞ മൂലയിലേക്ക് നോക്കി ..അയാളുടെ മുഖവും ഭാവവും എന്നില്‍ ഭയവും ജുഗുപ്സയും ഉളവാക്കി .കൈ കുതറി കൊണ്ട് ബാക്കി വാങ്ങാന്‍ നില്‍ക്കാതെ കാശു അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു ഞാനും അനിയത്തിയും ഓടി .നെഞ്ചിനോട് അടക്കി പിടിച്ച താറാവ് മുട്ടയുടെ പൊതി നിലത്തു വീഴുമോ എന്ന പേടിയും പിന്നില്‍ അയാളുടെ നീണ്ട കൂര്‍ത്ത നഖങ്ങളോട് കൂടിയ കൈകള്‍ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ ഞങ്ങളുടെ പിന്നിലുണ്ടെന്ന ചിന്തയിലും ഓടിക്കൊണ്ട് എത്തിയത് ഇയ്യത്തുമ്മയുടെ കോലായിലേക്കാണ്. അവിടെ നിന്നു കിതപ്പണക്കുമ്പോള്‍ ആ വീടിന്റെ പിന്നാമ്പുറത്ത് നിന്നും ഉരലില്‍ അരി ഇടിക്കുന്നതിന്റെ ശബ്ദം കേള്‍ക്കാനുണ്ടായിരുന്നു .
ഞങ്ങള്‍ പതുക്കെ അങ്ങോട്ട ചെന്നു.ഞങ്ങളെ കണ്ടതും "എന്താ ഉണ്യോളെ "എന്ന് ചോദിച്ചുകൊണ്ട് ഇയ്യാത്തുമ്മ ഉരലില്‍ നിന്നും ഉലക്ക മാറ്റി അവിടെയുള്ള ഇളം തിണ്ണയുടെ മുക്കില്‍ തല കീഴാക്കി ചാരി വെച്ചു.സങ്കടവും ഭയവും ഞങ്ങള്‍ക്ക് മറച്ചു വെക്കാന്‍ കഴിഞ്ഞില്ല.നടന്ന സംഭവങ്ങള്‍ അതേ പടി വിവരിച്ചു.ഇത് കേട്ട് ദേഷ്യം കൊണ്ട് അവരുടെ മൂക്ക് വിറക്കുകയും മുറുക്കി ചുവന്ന ചുണ്ട് കൂര്‍ത്തു പോകുകയും ചെയ്തു."ആ ഹമുക്കിനോട് ഞാന്‍ ചെന്ന് ചോയ്ക്കും അവനെന്തിന്റെ കേടാന്നു ".അവര്‍ ക്രോധത്തോടെ അലറി.പിന്നീട് എന്റെ നേരെ നോക്കി പറഞ്ഞു "ഉണ്യെ ഇയ് ഇഞ്ഞി മുതല്‍ സാമാനങ്ങള്‍ വാങ്ങാന്‍ അങ്ങാടില്‍ക്ക് പോകണ്ട.കാണാന്‍ ചൊവ്വും ചേലുംള്ള പെങ്കുട്ട്യോള് കുടീല് അടങ്ങി ഇരുന്നാ മതി .പൊറത്തെറങ്ങി നടക്കണ്ട..ഒറ്റൊന്നിനേം വിശ്വയിക്കാന്‍ പറ്റുല്ല .അതോണ്ടാ ഉണ്യെ ഇയ്യാത്തുമ്മ ഇങ്ങനെ പറേണത് ട്ടാ .."എന്നെ അടക്കി പിടിച്ചു കൊണ്ട് പറഞ്ഞ കരുതലും സ്നേഹവും നിറഞ്ഞ ആ ഉപദേശത്തിനു മുന്നില്‍ ഞാന്‍ വിതുമ്പിപ്പോയി .പെണ്ണിന്റെ ജീവിതം ഒരു കണ്ണാടി പാത്രം പോലെയാണെന്നും ഒന്ന് ചിന്നിയാല്‍ മതി അതിന്റെ ഭംഗി നഷ്ടപ്പെടാന്‍. അത് കൊണ്ട് തന്നെ വളരെ സൂക്ഷിച്ചു വേണം പെണ്‍കുട്ടികള്‍ നടക്കാനും ഇരിക്കാനും,ഇയ്യാത്തുമ്മ വളരെ പതിഞ്ഞ ശബ്ദത്തില്‍ ഞങ്ങളെ ഉപദേശിക്കുമ്പോള്‍ ഒരു പെണ്ണായാല്‍ അവള്‍ എന്തെല്ലാം സഹിക്കണം ആരെയൊക്കെ നേരിടണം എന്തിനോടൊക്കെ പൊരുതണം എങ്ങനെയൊക്കെ അതിജീവിക്കണം എന്നെല്ലാം ഒരു ഗുരുവിന്റെ ദീര്‍ഘ വീക്ഷണത്തോടെ വിശദീകരിക്കുമ്പോള്‍ എന്നിലെ സ്ത്രീ ഒരു പാട് വളയങ്ങള്‍ക്കുള്ളില്‍ കറങ്ങി കറങ്ങി വീഴുകയായിരുന്നു.ഞങ്ങള്‍ അവിടെ നിന്നു പോരുമ്പോള്‍ എന്റെ ചിന്തകളിലൂടെ ഞാനൊരു വെറും പെണ്‍കുട്ടി ആയതിന്റെ പാരതന്ത്ര്യം അനുഭവിക്കുകയായിരുന്നു.

പിന്നീടൊരിക്കലും കൂട്ടുങ്ങലങ്ങാടിയിലൂടെ അന്തിവെയില്‍ ഉതിരുന്ന സായന്തനങ്ങളില്‍ ഒരു ശലഭം പോലെ പറന്നലയണമെന്നോ പുഴക്കടവില്‍ പോയിരുന്നു ഓളങ്ങളില്‍ പരല്‍ മീനുകള്‍ പുളഞ്ഞു മറിയുന്നത് നോക്കിയിരിക്കണമെന്നോ ഞാന്‍ ആഗ്രഹിച്ചിട്ടില്ല.തറവാട്ടു തൊടിയിലെ അതിരുകളോളം മാത്രം നടന്നു നടന്നു ഞാനെനിക്ക് ചുറ്റുമൊരു സങ്കല്‍പ്പ ലോകം തീര്‍ത്തതിനാലാവാം ബാല്യവും കൌമാരവും പിന്നിടുമ്പോഴേക്കും ഞാന്‍ തികഞ്ഞ ഏകാകിയായ്‌ മാറിയിരുന്നു.വീട്ടില്‍ നിന്ന് സ്കൂളിലേക്കുംകോളേജിലേക്കും മാത്രമായി എന്റെ സഞ്ചാരങ്ങളുടെ പാതകള്‍ ഞാന്‍ വെട്ടി ഒതുക്കി .ഒരു പെണ്‍കുട്ടി എത്രമാത്രം അടക്കത്തോടെയും ഒതുക്കത്തോടെയും വളരണമെന്നത് സമൂഹവും സാമൂഹ്യ വ്യവസ്ഥിതികളുമാണ് നിശ്ചയിക്കുന്നതെന്ന് എനിക്ക് തോന്നി .ആ വ്യവസ്ഥിതിയുടെ ചട്ടക്കൂടില്‍ ഒരു മുയല്‍ കുഞ്ഞിനെ പോലെയോ അരിപ്രാവിനെ പോലെയോ ചുറ്റുമുള്ളതിനെ ഭീതിയോടെയും സംശയത്തോടെയും നോക്കാന്‍ ഒരു പെണ്‍കുട്ടി പഠിക്കണമെന്നും ഞാന്‍ മനസ്സിലാക്കി ...അവള്‍ക്ക് യഥേഷ്ടം പറന്നുയരാന്‍ ആഗ്രഹമുണ്ടെങ്കിലും ആരൊക്കെയോ അവളുടെ ചിറകുകള്‍ വെട്ടി ചെറുതാക്കി വെച്ചിരിക്കുകയാണ്.ഒരിക്കലും അവള്‍ക്കവളുടെ ചിറകുകള്‍ വിടര്‍ത്താനോ അടക്കത്തോടെയെങ്കിലും ആ ചിറകുകളടിച്ച് കുറുകാനോ കഴിയുമായിരുന്നില്ല .എന്റെ ചിന്തകള്‍ക്ക് വല്ലാതെ ഭാരം കൂടുകയായിരുന്നു..

വിവാഹ ശേഷമുള്ള എന്റെ ജീവിതത്തിനു പ്രവാസത്തിന്റെ രൂപം കൈവന്നതിനാല്‍ നീണ്ട നീണ്ട ഇടവേളകളില്‍ മാത്രമേ ഞാന്‍ തറവാട്ടിലേക്ക് പോയിരുന്നുള്ളൂ..അങ്ങനെ ഒരിക്കല്‍ അവധിയില്‍ ചെന്നപ്പോള്‍ അടിമുടി മാറിയ കൂട്ടുങ്ങലങ്ങാടിയില്‍ ഇയ്യാത്തുമ്മാടെ വീടിനു പകരം ഒരു കെട്ടിട സമുച്ചയം കാണാന്‍ കഴിഞ്ഞു.ഗ്രാമങ്ങളെ വിഴുങ്ങുന്ന നഗരത്തിന്റെ ജ്വാല ആദ്യം നക്കിയെടുത്തത് ഇയ്യാത്തുമ്മയുടെ കുടിലിനെ ആയിരുന്നു.അക്കരെ എന്ന് ഞങ്ങള്‍ പറഞ്ഞിരുന്ന പുഴയുടെ മറു തീരത്ത് അവര്‍ പുതിയ വീട് വെച്ച് താമസം തുടങ്ങി എന്നറിഞ്ഞു. അപ്പോഴേക്കും മമ്മദും ദുബായിക്കാരനായി മാറിയിരുന്നു.അത് കൊണ്ട് തന്നെ മെച്ചപ്പെട്ട ജീവിതമാണ് അവരിപ്പോള്‍ നയിക്കുന്നതെന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി.. അവധിക്ക് നാട്ടിലെത്തിയാല്‍ കൂട്ടുങ്ങല്‍ തറവാട്ടില്‍ ഉമ്മൂമയെ കാണാന്‍ പോകുമ്പോഴൊക്കെ ഞാനിവരെ കുറിച്ചന്വേഷിക്കുകയും സാധ്യമായാല്‍ പോയി കാണുകയും ചെയ്യുമായിരുന്നു.

ഗ്രാമങ്ങള്‍ നഗരവല്‍ക്കരിക്കപ്പെടുമ്പോള്‍ ഗ്രാമങ്ങളിലെ മനുഷ്യര്‍ക്കിടയിലെ നിഷ്കളങ്കതയും നൈര്‍മ്മല്യവും പഴങ്കഥകളിലോ നാടോടിക്കഥകളിലോ മാത്രം കേള്‍ക്കുന്ന അപൂര്‍വ്വങ്ങളായ മനുഷ്യ വികാരങ്ങള്‍ മാത്രമായി മാറുന്നുവന്നു പതുക്കെ ഞാന്‍ മനസ്സിലാക്കി തുടങ്ങി.. ഇയ്യാത്തുമ്മ എന്ന വ്യക്തിയെ കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ അവരുടെ നിഷ്കളങ്കമായ സംസാര ശൈലിയും വാത്സല്യം തുളുമ്പുന്ന നോട്ടവും പാലരുവി പതഞ്ഞൊഴുകുന്ന പോലുള്ള ചിരിയും ,കാതുകളില്‍ അണിഞ്ഞ ഞാലി ചിറ്റുകളുടെ ഇളക്കങ്ങളും മൂക്കുത്തിയിലെ ചുവപ്പ് കല്ലിന്റെ തിളക്കവും ആണ് തെളിയുക.വീടും നാടും വിട്ടു പോരുമ്പോള്‍ കെട്ടിമുറുക്കിയ ഓര്‍മ്മകളുടെ ഭാണ്ഡത്തിലെ പുറത്തു ചാടാന്‍ വെമ്പുന്ന കൌമാര സ്മരണകള്‍ പ്രവാസ ജീവിതത്തിലെ എകാന്തതയില്‍ എനിക്കൊരാശ്വാസം തന്നെയായിരുന്നു. ഞാന്‍ പിറന്ന നാടിനെയും നാട്ടുകാരെയും എപ്പോഴൊക്കെ ഓര്‍മ്മിക്കുന്നുവോ അപ്പോഴെല്ലാം മുന്‍നിരയില്‍ തിളങ്ങി നില്‍ക്കുന്ന മുഖം ഇയ്യാത്തുമ്മയുടെതാണ്

എന്റെ ജീവിതത്തിലെ തീരാ നഷ്ടങ്ങളില്‍ ഒന്നായ ഉമ്മൂമയുടെ മരണം സംഭവിച്ചത് സ്ഥിരീകരിക്കാനെത്തിയ ഡോക്ടര്‍ പോകുമ്പോഴാണ്‌ ആ വിവരമറിഞ്ഞ് ഇയ്യാത്തുമ്മ ഓടിയെത്തുന്നത് . ഉറക്കത്തില്‍ ഉമ്മൂമ മാത്രം അറിഞ്ഞ ആ മരണ നേരത്തെ ഡോക്ടര്‍ വന്നതും വിധിയെഴുതി.പക്ഷെ ഇയ്യാത്തുമ്മ അത് അംഗീകരിക്കാന്‍ തയ്യാറാവാതെ ഉമ്മൂമയുടെ മുഖവും ദേഹവും തൊട്ടു ഇവളുടെ ശരീരത്തിനു ഇപ്പോഴും ചൂടുണ്ട്..ഇവള്‍ മരിച്ചിട്ടില്ല .നിങ്ങള്‍ക്ക് തെറ്റിയതാണ് എന്ന് പറഞ്ഞു കരഞ്ഞു . മരണത്തിനൊപ്പം ഉമ്മൂമയെ വിടാന്‍ സമ്മതിക്കാത്ത ഒരു ആത്മമിത്രത്തിന്റെ ശാഠ്യമായിരുന്നു അപ്പോളവരുടെ മുഖത്ത് കണ്ടതത്രെ ..പിന്നീട് യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ടത്തിനു ശേഷം ഇതെല്ലാം തന്റെ മാത്രം കടമയാണെന്ന ഭാവത്തില്‍ ഉമ്മൂമയുടെ മരണാനന്തര ശുശ്രൂകള്‍ക്ക് നേതൃത്വം കൊടുക്കുമ്പോള്‍ ഇയ്യാത്തുമ്മയെന്ന സാമൂഹ്യ പ്രതിബദ്ധത കാത്തു സൂക്ഷിക്കുന്ന ഒരു മനുഷ്യ സ്നേഹിയായിരുന്നു അവിടെ നിറഞ്ഞു നിന്നത് ..

എന്റെ മകളുടെ കല്യാണം ക്ഷണിക്കാന്‍ പോയപ്പോഴാണ് അവരെ ഞാന്‍ അവസാനമായി കണ്ടത് .വാര്‍ദ്ധക്യം വലുതായൊന്നും അവരെ ബാധിച്ചിട്ടില്ല എന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും കാല്‍മുട്ടിന്റെ വേദന അസഹ്യമാണെന്ന് എന്റെ കവിളില്‍ തലോടി കൊണ്ട് പറഞ്ഞു.വളരെ ആഹ്ലാദത്തിലായിരുന്നു ഇയ്യാത്തുമ്മ.ആ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍.എന്നെ പുണര്‍ന്നു കൊണ്ട് പറഞ്ഞു "ഉണ്ണ്യേ നിയ്ക്ക് പൊന്നിന്റെ കല്യാണത്തിന് കൂടാന്‍ കയ്യില്ല.ന്നാലും ഞാനിന്റെ ഉണ്യോള്‍ക്ക് വേണ്ടി ഖോജരാജാവായ റബ്ബിനോട് കഅബയില്‍ നിന്നു കൊണ്ട് ദുആ ഇരക്കും ട്ടാ.."അവരെന്നെ കെട്ടിപ്പിടിക്കുകയും നെറുകയില്‍ ചുംബിക്കുകയും ചെയ്തു കൊണ്ട് യാത്രയാക്കുമ്പോള്‍ ഞാന്‍ കരുതിയില്ല അത് അവസാനത്തെ കണ്ടുമുട്ടലാണെന്ന്.അധികമൊന്നും അസുഖമായി കിടക്കേണ്ട അവസ്ഥ അവര്‍ക്ക് ഉണ്ടായില്ല .എത്ര ചുറുചുറുക്കൂടെയാണ് അവര്‍ തന്റെ ജീവിതം ജീവിച്ചത് അത്രയും ലാഘവത്തോടെ അവര്‍ മരണത്തിനൊപ്പം പടിയിറങ്ങി പോയി.

ജീവിതം ഒറ്റക്ക് പൊരുതി ജയിക്കേണ്ട സമരമെന്ന് കരുതി ജീവിക്കുകയും ആ സമരത്തില്‍ തനിക്ക് ലഭിക്കേണ്ട നീതിയെ ആര്‍ക്ക് മുന്നിലും തളരാതെയും അടിയറവ് പറയാതെയും നേടിയെടുക്കുകയും ചെയ്ത ചില സ്ത്രീകള്‍ക്കൊപ്പം ഞാന്‍ ഇയ്യത്തുമ്മയേയും കൂട്ടി വായിക്കാറുണ്ട്.അക്ഷര വിദ്യ ഇല്ലെങ്കിലും ജീവിതത്തില്‍ പാലിക്കേണ്ട കൃത്യവും വ്യക്തവുമായ പാഠങ്ങള്‍ അനുഭവങ്ങളിലൂടെ പഠിച്ചെടുക്കുകയും തന്റെ ജീവിതത്തില്‍ സ്വായത്തമാക്കുകയും ജീവിത ചര്യയിലൂടെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്ത ഇങ്ങനെയുള്ള സ്ത്രീ വ്യക്തിത്വങ്ങള്‍ കാലഘട്ടത്തിന്റെ സുകൃതമാണ്.കൂട്ടുങ്ങല്‍ എന്ന ദേശപ്പേര് ഞങ്ങളുടെ നാടിന്റെ ഭൂപടത്തില്‍ നിന്ന് മാഞ്ഞെങ്കിലും ഞങ്ങളുടെയൊക്കെ മനസ്സില്‍ ഇന്നും മായാതെ തങ്ങി നില്‍ക്കുന്നുണ്ട് ഇത്തരം നിഷ്കളങ്ക ജന്മങ്ങള്‍ . കാലയവനികയ്ക്കുള്ളില്‍ മറയാന്‍ സാധിക്കാത്ത ഉത്തമ ജീവിതങ്ങളുടെ ചരിത്രങ്ങള്‍ ഇനിയുള്ള തലമുറകളിലൂടെ പറഞ്ഞു ജീവിക്കട്ടെ...

Saturday 28 March 2015




അനന്തമായി നീളുന്ന രാവിന്റെ ഓരത്തിരുന്നാണ് ഞാനിത് കുറിക്കുന്നത് ...അനേകം ബിന്ദുക്കള്‍ ചേര്‍ന്ന് ഒരു രേഖയുണ്ടാകുമെന്നു നീ എപ്പോഴോ എന്നെ പഠിപ്പിച്ചിരുന്നു ..രേഖകള്‍ തമ്മില്‍ കൂട്ടി ചേര്‍ക്കുമ്പോള്‍ ആകൃതികള്‍ ഉണ്ടാകുമെന്നല്ലാതെ രേഖ മാത്രമായി നില നില്‍ക്കണമെങ്കില്‍ രേഖക്കൊപ്പം ഒരു സമാന്തര രേഖ ഉണ്ടായാല്‍ മാത്രമേ സാധ്യമാകൂ എന്ന് നീ പറയുമ്പോഴൊക്കെ അതിന്റെ പൊരുള്‍ എനിക്ക് അറിയുമായിരുന്നില്ല.ഇപ്പോഴൊന്നു ആ രേഖകളിലൂടെ തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് മനസ്സിലാകുന്നു സമാന്തര രേഖകള്‍ ഒരിക്കലും കൂട്ടി മുട്ടാറില്ല എന്നും വ്യതിരിക്തമായി നിലകൊള്ളാനാണ് രേഖകളുടെ യോഗമെന്നും ...അല്ലെങ്കില്‍ തന്നെ കേവലം ജ്യാമിതീയ രൂപങ്ങളില്‍ കോരി വെക്കാനായിരുന്നോ നമ്മളുടെ സ്നേഹം കൂട്ടിവെച്ചത്...അറിയില്ല ..ബുദ്ധന്‍ പറഞ്ഞത് പോലെ ദൂരെ നിന്ന് നോക്കുമ്പോള്‍ കാണുന്ന വൃക്ഷം ധ്യാനത്തിലാണ് എന്ന അറിവാണ് തന്റെ ഉള്ളിലെ ജ്ഞാനം ഉണര്‍ന്നുവെന്നുള്ളതിന്റെ തെളിവ് എന്നതും ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു...

നിഴലും വെളിച്ചവും മാറിമറയുന്ന ചെറി തോട്ടങ്ങളില്‍ ഒരു വസന്തം വിരുന്നെത്തുമെന്നും ആ വസന്തത്തോട് ചെറിമരങ്ങള്‍ക്ക് എന്താണ് പറയാനുള്ളതെന്നും എന്റെ കവിളിലെ മറുകില്‍ തലോടി കൊണ്ട് നീ ചോദിക്കുമ്പോള്‍ ഞാന്‍ ഇലകൊഴിഞ്ഞു നഗ്നമായ ഒരു ശിശിരത്തില്‍ പ്രണയത്തിന്റെ സമവാക്യങ്ങള്‍ തേടുകയായിരുന്നു എന്ന് നീ മനസ്സിലാക്കാതെ പോയതെന്തേ ...മിഥ്യയും നശ്വരവുമായ ഉടലിനേക്കാള്‍ അനശ്വരവും സത്യവുമായ ആത്മാവിനെ നീ തിരിച്ചറിയാതിരുന്നതെന്തേ...നീ വസന്തത്തെ കുറിച്ച് ഉന്മാദിയായപ്പോള്‍ ഞാന്‍ ഗ്രീഷ്മത്തിലെ ഒരു തീജ്വാലയാകുകയായിരുന്നു ..നിന്റെ ചെവിയില്‍ പ്രണയാതുരയായ് എന്റെ വിരലുകളെ തഴുകാന്‍ അനുവദിച്ചപ്പോള്‍ നിന്റെ കണ്ണില്‍ വാന്‍ഗോഘിന്റെ സൂര്യകാന്തി പൂക്കള്‍ പൂത്തുലഞ്ഞത് ഞാന്‍ മനപ്പൂര്‍വം കണ്ടില്ലെന്നു നടിച്ചത് എന്തിനാണെന്ന് നിനക്കറിയുമോ ..? ചോരവാര്‍ന്നൊഴുകുന്ന മുറിച്ചിട്ട ചെവികളെ എന്റെ പാദങ്ങള്‍ അനുഭവിക്കാനിട വരാതിരിക്കാനായിരുന്നു എന്ന് നീ മനസ്സിലാക്കുമെന്ന് ഞാന്‍ കരുതി..നീ പക്ഷെ ഒരുന്മാദിയെ പോലെ വസന്തത്തെ കുറിച്ച് മാത്രം പാടി ..വസന്തം കഴിഞ്ഞാല്‍ എത്തുന്ന ഗ്രീഷ്മത്തെ നീ ഓര്‍ത്തതേയില്ല.. വരണ്ടുണങ്ങിയ മണ്ണിലേക്ക് വേനല്‍മഴയായ് ഉതിരാന്‍ വെമ്പുന്ന മേഘങ്ങളെപ്പോലെ തിടുക്കപ്പെട്ടു അലയുന്ന എന്റെ പ്രണയചിന്തകളെ ഒരിക്കല്‍ പോലും അധരസ്പര്‍ശത്താല്‍ അനശ്വരമാക്കാന്‍ തുനിഞ്ഞില്ല ...


ഇപ്പോള്‍ കറുത്തിരുണ്ട ആകാശത്തേക്ക് നോക്കൂ ..മിന്നാമിന്നു പോലെ മുനിഞ്ഞു കത്തുന്ന ഗോളങ്ങളെ പണ്ട് നീ പ്രണയത്തിന്റെ ഒറ്റയടിപ്പാതയിലെ നക്ഷത്ര വിളക്കുകള്‍ എന്ന് വിളിച്ചു ..എനിക്കറിയാമായിരുന്നു ഇരുള്‍ മൂടിയ എന്റെ പ്രണയ പാതയില്‍ വെളിച്ചം തൂവാന്‍ പരശ്ശതം പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഈ ഗോളങ്ങള്‍ക്കാവില്ല എന്ന്..എന്നിട്ടും നിന്റെ വിറയാര്‍ന്ന പതിഞ്ഞ ശബ്ദത്തിലെ ആത്മാര്‍ഥതയില്‍ ഞാന്‍ അനേകം നക്ഷത്ര കുഞ്ഞുങ്ങള്‍ നീലക്കുറിഞ്ഞി പൂക്കുന്ന താഴ്വരയിലേക്ക് മിനുസമുള്ള ചിറകുകളുമായി പറന്നിറങ്ങുന്നത് സ്വപ്നം കണ്ടു.രാവിന്റെ ഏതോ യാമത്തില്‍ പെയ്തമര്‍ന്ന വേനല്‍ മഴയില്‍ പൊട്ടിമുളച്ച കൂണുകള്‍ക്കടിയില്‍ ഞാനാ സ്വപ്‌നങ്ങളെ അടക്കം ചെയ്തു. ഒരു സ്വപ്നവും സപ്നമല്ലാതിരിക്കരുത് എന്ന നിര്‍ബന്ധം എന്നേക്കാള്‍ ഏറെ നിനക്കായിരുന്നുവല്ലോ...

എന്റെ കൈവിരലുകള്‍ കുഴയുന്നു..എന്റെ മിഴികളില്‍ ഒരു രാവിന്റെ നിദ്ര അടയിരിക്കുന്നുണ്ട്..അനന്തമായി നീളുന്ന ഈ രാവൊന്നു ഒടുങ്ങിയെങ്കില്‍ എന്ന് ഞാനാശിക്കുന്നു..നിന്റെയും എന്റെയും വഴികള്‍ പരസ്പ്പരം കൂട്ടിമുട്ടാതെ സമാന്തരങ്ങളായി നീണ്ടു കിടക്കുന്നു.അവിടെ ചെറിമരത്തോടു നിഗൂഡമായ ചോദ്യങ്ങളുമായി വസന്തം വിരുന്നെത്തില്ല..ഒരില പോലും പൊഴിയാന്‍ ബാക്കിയില്ലാത്ത ശിശിരത്തിന് മേലെ താണ്ഡവമാടുന്ന കാറ്റ് വഴി തെറ്റി പോലും ആ വീഥിയില്‍ വീശുന്നില്ല. ഈ ഏകാന്ത രാവില്‍ മൌനം കടഞ്ഞ പ്രണയ ചിന്തകള്‍ ഒമര്‍ഖയാമിന്റെ സ്ഫടിക ചഷകത്തില്‍ നുരയുന്ന വീഞ്ഞ് പോലെ കവിതകളെഴുതാന്‍ കൊതിക്കുന്നു.പക്ഷെ വരണ്ട ശരത്ക്കാല വയലുകള്‍ പോലെ മൃത പ്രായമായ എന്റെ ഹൃദയത്തില്‍ ശേഷിച്ചിരിക്കുന്ന നിന്റെ നിനവുകള്‍ക്ക് മേലെ ഞാനെന്റെ ഏകാന്ത വാസത്തില്‍ നിന്നും അല്‍പ്പം തീപ്പൊരി ചിതറിക്കാന്‍ ഞാന്‍ കൊതിക്കുന്നു....സമാന്തരങ്ങളായ നമ്മുടെ പ്രണയ പാതകള്‍ ദിക്കറിയാതെ നീണ്ടു നീണ്ടു യുഗങ്ങളെ മറികടക്കട്ടെ ..ഈ രാവും എന്റെ ഏകാന്ത ചിന്തകളും യുഗങ്ങളോളം കാറ്റായ് അലയട്ടെ ....കുഴയുന്ന കൈവിരലുകളില്‍ മൃത്യവിന്റെ ശൈത്യം പടരുന്നു ..ഞാനെന്റെ കാലുകള്‍ നീട്ടി മൌനത്തിന്റെ കല്ലറയില്‍ ഇമകളടച്ച്‌ ഇത്തിരി നേരം കിടക്കട്ടെ ...എന്റെ തോട്ടത്തിലെ നിശാഗന്ധികള്‍ എനിക്കൊപ്പം പുലരി കാണാതെ വാടിയമരട്ടെ..എനിക്കറിയാം നിനക്കിതു വായിക്കാനാവില്ലെന്നു ..എങ്കിലും കാലങ്ങളോളം വീശുന്ന കാറ്റ് ഈ പ്രണയ ഗാഥയെ മുളങ്കാടുകള്‍ക്ക് മേലെ പൊഴിക്കുകയും ഈ പ്രപഞ്ചമാകെ അതൊരു അനശ്വര ഈണമായ് അലയടിക്കുകയും ചെയ്യും.. മുളങ്കാടുകളുടെ ആ നാദത്തില്‍ ഞാനെന്റെ പ്രണയം സാക്ഷാല്‍ക്കരിക്കും...


നൊമ്പരക്കനവുകള്‍
===================
പകല്‍ മാഞ്ഞതും അവസാനത്തെയാ
സാന്ത്വന സ്വരവും പടി കടന്നു പോയി.
തൊടിയിലപ്പോഴും കിതപ്പാറ്റുന്നുണ്ട്
എരിഞ്ഞു തീരാത്ത ഇളം പാദമുദ്രകള്‍.

കത്തിയമര്‍ന്ന ചില്ല തിരഞ്ഞമ്മക്കിളിയുടെ
തേങ്ങലൊരു നന്തുണി നാദമായലയവേ
പതിയെ മിടിക്കുന്നൊരാ നെഞ്ചിലേക്കാഴ്ന്നിറങ്ങി
മാതൃദുഃഖത്തിന്‍ മൂര്‍ച്ചയേറും വജ്രമുനകള്‍

രാവില്‍ നിന്നിറ്റ്‌ വീഴും പാല്‍നിലാവ്
പഞ്ചാരമണലിലൊഴുകി പരക്കുമ്പോള്‍
ചുരന്നു കുതിരുന്നുണ്ടവളുടെ പാല്‍പല്ലിന്‍
ക്ഷതമേറ്റ അമ്മിഞ്ഞക്കണ്ണുകള്‍.

പിടിതരാതെ പതിയിരുന്നക്കങ്ങളെണ്ണും
കാണാമറയത്തിരിക്കുമുണ്ണിയെ തിരയാനായ്
സ്മരണകളുറങ്ങും ഇടനാഴിയിരുളിലവള്‍
ദിശയറിയാതെ പകച്ചു നിന്നു മൂകം

ഒരു മാത്ര അമ്മേയെന്ന വിളിക്കായ് വെമ്പിയ നേരം
ഓര്‍മ്മകളടക്കം ചെയ്ത മച്ചകത്ത് നിന്നും
ചിതറി വീണു മനതാരിലുരുവിട്ട
മനഃപ്പാഠമാക്കിയ പാല്‍ കൊഞ്ചലിന്നീരടികള്‍

അമ്മക്കിനാവിന്‍ വര്‍ണ്ണത്താളുകളില്‍
പിഞ്ചു വിരലിനാല്‍ കോറി വെച്ചോരാദ്യാക്ഷരം
വാടി നീര്‍വറ്റിയ മഷിത്തണ്ടിനാലാരോ മായ്ക്കുന്നു
കാലമത് വീണ്ടുമെഴുതുമെന്ന നിനവില്‍ .

ആരുമിനി വിതയ്ക്കാനില്ലെന്നറിഞ്ഞും
പെയ്യാനില്ലൊരു പെരുമഴക്കാലമെന്നറിഞ്ഞും
മണ്ണിന്‍ ഗര്‍ഭത്തില്‍ മുളപൊട്ടും വിത്തിനെ
മുലയൂട്ടാന്‍ കൊതിക്കുന്നുണ്ടൊരു ഗ്രീഷ്മമത്രേ .

എന്നോ നിലച്ചൊരു താരാട്ടിന്നീണം
ശ്രുതിയിടറി അവരോഹണം മൂളവേ
വഴിതെറ്റി വന്നൊരാ ഇലകൊഴിയും കാലം
ഋതുഭേദ കല്പ്പനക്കായ് കാതോര്‍ത്തിരിക്കുന്നു.

Tuesday 8 April 2014

പ്രണയനിര്‍വ്വചനങ്ങള്‍

പ്രണയനിര്‍വ്വചനങ്ങള്‍ :-



ഒരു പ്രണയം എത്ര വേഗമാണ്
പറയപ്പെടുന്നത്?
സങ്കോചം കൂടാതെ
മുഖവുരയില്ലാതെ ...
പരിസരമറിയാതെ...
അവര്‍ക്കിടയിലെ അപരിചിതത്വം
കോടമഞ്ഞു പോലെയെങ്കിലും
മൊഴിയാന്‍ ഭാഷകളില്ലെങ്കിലും
ദേശമോ കാലമോ രൂപമോ നോക്കാതെ...
ആലിപ്പഴങ്ങള്‍ പൊഴിയും പോലെയത് ...
അധരങ്ങളില്‍ നനവ് പടര്‍ത്തി ..
കണ്ണില്‍ നക്ഷത്രങ്ങളെ കത്തിച്ചു ..
കവിളുകളെ ശോണിമയുള്ളതാക്കുന്നു.

ഒരു പ്രണയം എത്ര വേഗമാണ്
പരസ്പ്പരമൊന്നാകുന്നത്?
മേഘങ്ങള്‍ നിതാന്ത നീലിമയില്‍
അലിയുന്ന പോലെ
മഴനൂലിഴകള്‍ മണ്ണിന്‍ ഞൊറികളില്‍
നിറഞ്ഞു തുളുമ്പുന്ന പോലെ...
വെയില്‍ നാളങ്ങള്‍ ഇലകളില്‍
ചുംബിച്ചുലക്കുന്ന പോലെ...
കാറ്റിന്റെ തലോടലില്‍ ഓളങ്ങള്‍
പിടയ്ക്കുന്ന പോലെയത് ...
ചിന്തകളില്‍ അഗ്നി കുടഞ്ഞ് ..
ശ്വാസതാളത്തില്‍ മഞ്ഞുതിര്‍ത്ത് ..
മനസ്സിനെയെവിടെയോ മേയാന്‍ വിടുന്നു.

ഒരു പ്രണയം എത്ര വേഗമാണ്
അംഗീകരിക്കപ്പെടുന്നത്?
പകലിനെ ഇരുളണയ്ക്കും പോലെ..
കൊക്കൂണുകള്‍ക്ക് ചിറക് മുളയ്ക്കും പോലെ..
കരിമ്പാറകളില്‍ മുള്‍ച്ചെടിയള്ളിപ്പിടിയ്ക്കും പോലെ...
ചിപ്പിക്കുള്ളിലെ  മുത്തു പോലെയത്
ഉടലിനെ വരിഞ്ഞ് ..
കരളിനെ പിളര്‍ന്നു ..
ആത്മാവിലെക്കാഴ്ന്നിറങ്ങുന്നു.

ഒരു പ്രണയം എത്ര വേഗമാണ്
മറന്നു പോകുന്നത് ?
അടര്‍ന്നുവീണ ഇലകള്‍ പോലെ...
പറന്നകന്ന പക്ഷിയെ പോലെ ...
പെയ്തു തോര്‍ന്ന രാമഴ പോലെ ...
കത്തിയമര്‍ന്ന തിരികള്‍ പോലെയത് .
ഇമകളെയടച്ച് ..ചൊടികളെ തുറന്ന് ..
കൈകാലുകളെ ബന്ധിച്ച മരണമായ് മറയുന്നു.