കുറും കവിതകള്‍

നിശ്ചലം പൊയ്ക 
പതിയെ വിടരുന്നോരാമ്പല്‍ 
എത്ര ശാന്തമാണീ ശരത്ക്കാല മൂവന്തി

അന്തിചുവപ്പില്‍ ഉലയുന്നു പുഴ 
ഓളങ്ങളില്‍ പുളഞ്ഞു വരാലുകള്‍ 
കരയില്‍ ധ്യാനത്തിലാണ് കൊറ്റി.

മണല്‍ ഞൊറികളില്‍ 
അടര്‍ന്നു വീഴുന്നു മേഘശകലങ്ങള്‍ 
മുനിഞ്ഞു കത്തി ഹേമന്ത സൂര്യന്‍

പനയോലകള്‍ക്കിടയിലൂടെ 
ചോരുന്നു വെയില്‍ത്തുള്ളികള്‍ 
എത്ര ദുര്‍ബ്ബലമീ മരുഭൂ ഹേമന്തം

കോടമഞ്ഞിനെ വകഞ്ഞു മാറ്റൂ 
പനയോലകളില്‍ മറഞ്ഞിരിക്കുന്നു 
ഹേമന്ത ചന്ദ്രന്‍

ഒരു തുണ്ട് നീലാകാശം 
മട്ടുപ്പാവിലൂടെ എന്റെ മുറ്റത്തേക്ക് 
പൂത്തുലഞ്ഞിരിക്കുന്നു ഉഷമലരി 

താഴ്വാരത്തിലേക്ക് അടര്‍ന്നു വീണ 
മേഘപാളികള്‍ 
ഉയരങ്ങള്‍ തേടുന്നു വരയാടുകള്‍

നിഴലും നിലാവും 
ഇലയില്ലാ കൊമ്പിലൊരു ചിറകടി 
രാഗാര്‍ദ്രം ഈ ശിശിരരാവ്

മണ്ണിന്റെ ഗന്ധം 
ഉന്മാദിയായ് മൂവന്തി 
കന്നി വേനല്‍ മഴ

കൊയ്ത്തു പാട്ടിന്റെ ഈണം 
നെല്ലോലയിലള്ളിയൊരു പുല്‍ച്ചാടി
ഈ രാവ് ശിശിര നിലാവില്‍ കുതിര്‍ന്ന് .

നിശ്ചലം ഈ ചെറുകുളം
പതിയെ വിടരുന്നുണ്ടൊരാമ്പല്‍ 
ധ്യാന നിമഗ്നനായ് ശരത്ക്കാല ചന്ദ്രബിംബം

പനയോലത്തുമ്പില്‍ നിന്നിറ്റ് വീണു 
ഒരു കുമ്പിള്‍ നിലാവ് 
മണലില്‍ രാവിന്റെ പ്രണയക്കുറിപ്പുകള്‍

സമാന്തരങ്ങളായ്
സഞ്ചരിക്കുന്ന പ്രണയചിന്തകള്‍ 
സായാഹ്നത്തിലെ നിഴലുകള്‍ പോലെ

രാവിലേക്ക് വിരല്‍ ചൂണ്ടി 
ഒരു നക്ഷത്രോദയം 
പ്രണയാര്‍ദ്രയായ് ശരത്ക്കാല മൂവന്തി.

പോക്കുവെയില്‍ ചിതറി വീണ ഇടനാഴി 
കിളി വാതിലിനരികെ 
ചകിതയായൊരു പൂച്ചക്കുഞ്ഞു

വര്‍ണ്ണങ്ങള്‍ തീര്‍ന്ന ചായത്താലം 
അപൂര്‍ണ്ണമാണ് ഈ കാന്‍വാസ്‌ 
ഒരു ശിശിര സന്ധ്യ കൂടി മായുന്നു.

പാരിജാത മലരുകളോ 
രാവില്‍ നിന്നടര്‍ന്ന നിലാത്തുണ്ടുകളോ 
എത്ര മേല്‍ പ്രണയാര്‍ദ്രമീ ശിശിര രാവ്

തെങ്ങോലത്തുമ്പില്‍ നിന്നിറ്റു വീഴുന്നു
പകല്‍ ചുരത്തിയ വെയില്‍
ഗ്രീഷ്മത്തിന്‍ അപരാഹ്നം

വെയില്‍ വിരിയ്ക്കുന്നു നിഴല്‍
കാറ്റിലാടുന്ന തെങ്ങോലകള്‍
വണ്ണാത്തിപുള്ളുകളുടെ കലഹം
ഒന്നോടോന്നായ് അലിയുന്ന 
മേഘപാളികള്‍ 
മറനീക്കി തെളിയുന്നു ശരത്ക്കാല ചന്ദ്രന്‍
ഒരിറ്റ് ചെഞ്ചായം എന്റെ മുറ്റത്തും 
കിഴക്ക് മറിഞ്ഞു കിടക്കുന്നുണ്ട് 
വര്‍ണ്ണങ്ങള്‍ പരന്ന ചായത്താലം 



വെയില്‍ കായുന്ന ചോലമരങ്ങള്‍
ഒറ്റക്കൊമ്പിലൊരു കിളി തൂവല്‍ കുടഞ്ഞ്
ഹാ ഇതൊരു ഹേമന്തകാലം

പാതി തുറന്ന ജാലകം 
വിടവിലൂടെ പറന്നിറങ്ങി നിലാത്തൂവല്‍ 
മുറ്റത്തെ പാരിജാതം പൂത്തുലയുന്നു.

മണലില്‍ വിരിയുന്ന 
മരുഭൂ പനിനീര്‍പൂവുകള്‍ 
മരുക്കാറ്റിന്റെ പ്രണയചുംബനങ്ങള്‍

പനയോലത്തുമ്പിലൂടിറ്റ് വീഴുന്നു 
ഒരു കൈക്കുടന്ന നിലാവ് 
മണലില്‍ കവിതയെഴുതി മരുക്കാറ്റ്


നക്ഷത്രത്തിരികളെരിയുന്നു 
ദീപാരാധനക്കായ് നട തുറന്നാകാശം 
ധ്യാനനിമഗ്നയായ് മൂവന്തി

തൃസ്സന്ധ്യ 
ധ്യാനനിരതരായ് ഇലച്ചാര്‍ത്തുകള്‍
പ്രണയം കുറുകുന്നു ചേക്കേറിയ ചില്ലകളില്‍

ഇലയ്ക്കൊപ്പം കണ്ണുപൊത്തി കളിക്കുന്ന ശലഭങ്ങള്‍ 
ചില്ലയിലൊളിച്ച് കിതപ്പാറ്റുന്നുണ്ട് 
ആവണിക്കാറ്റ്

നിഴല്‍ തണുപ്പില്‍ വട്ടമിട്ടു 
തൂവാനത്തുമ്പികള്‍ 
തൊടിയില്‍ പൂത്തുലയുന്നു കണ്ണാന്തളിപ്പൂക്കള്‍
ചിരപരിചിതരെന്ന പോലെ 
തലയാട്ടി സൂര്യകാന്തിപ്പൂക്കള്‍ 
ഈ വഴിയില്‍ ഞാനെപ്പോഴോ ഉണ്ടായിരുന്നിരിക്കണം ...

ഓളങ്ങളില്‍ മുത്തമിട്ട് കാറ്റ് 
പുളയുന്ന പരലിനെ 
ചുംബിക്കാനൊരുങ്ങുന്നു കൊക്ക്



1, ഇല്ലിമുളയുടെ ദുഃഖം
    മുരളീരവമായ്
   കരിമ്പാറയുടെ സന്താപം
   കന്മദമായ്
   കാട്ടാറിന്‍ സങ്കടം
   കാനന സംഗീതമായ്
   ഏണ മൃഗത്തിന്‍ അഴല്‍
   പെരുമ്പറക്കൊട്ടായ്
  അലയടിക്കുന്നിവിടം മനുജനിന്‍
  ഹര്‍ഷോന്മാദമായ് ......



2, ഞാറ്റുവേലയിലെ തോട്ടക്കാരന്‍
   ഛേദിക്കുന്നു അഹങ്കരികളാം
   തണ്ടുകളെ മുള്ളുകളെ...



3, പ്രണയം  ചാഞ്ഞും ചെരിഞ്ഞും
    പുല്‍ക്കൊടികളില്‍
   ഗ്രീഷ്മത്തിന്‍ അപരാഹ്നനാളമായ് ....


4, പായല്‍ മൂടിയ ചെറുകുളത്തിലെ
    ദുരൂഹത തേടും കുഞ്ഞിളം തെന്നല്‍
   കാതോര്‍ക്കുന്നു ഓളങ്ങള്‍
   മൊഴിയും രഹസ്യത്തിനായ് ..


5, തൂണിലും തുരുമ്പിലും
   പുല്ലിലും കല്ലിലും
   പരാശ്ശക്തിയിലും പരമാണുവിലും
   കുടികൊള്ളും പ്രണയമേ
  എന്റെ ഹൃദയത്തില്‍ മാത്രം നീയില്ല.....


6, മരപ്പൊത്തിലെ മരം കൊത്തിക്ക് 
   കാഞ്ഞിര മരത്തില്‍ കൊരുത്ത 
   കാക്ക പൊന്നു വേണം ......

7, തൂങ്ങും വള്ളികളില്‍ ജന്മത്തിന്‍ പുണ്യം 
   പടര്‍ന്ന ശാഖകളില്‍ ആത്മാവിന്‍ ദര്‍ശനം 
   മണ്ണിലേക്കിറങ്ങാന്‍ മടിക്കും വേരുകളില്‍ 
   സഹനത്തിന്‍ ധാര്‍ഷ്ട്യം ....


8, ഉത്തരത്തിലെ ഗൌളിയുടെ
   വിലാപം
   കൈത്താങ്ങായാരുമൊപ്പമില്ലെന്ന്...


9, മഴക്കാടുകള്‍ വരളുന്നു.
   എന്നിട്ടും
   ആരണ്യകം പേമാരിയില്‍ വളരുന്നു....


10, പുതുമഴയില്‍ ചിറക് മുളച്ച്
      ഉയിര്‍ത്തെഴുനേറ്റാ ജന്മം 
      ഉന്മാദത്തിന്‍ പാരമ്യത്തില്‍ 
      ചിറകൊടിഞ്ഞ് തീനാളങ്ങളിലന്ത്യമായ്......


11, ഇരുളിനെ പുണരും സന്ധ്യയോട്
     ആകാശ നീലിമയില്‍ ലയിക്കും
    മേഘജാലങ്ങള്‍ മൊഴിഞ്ഞു
    വിരഹാര്‍ദ്രമായൊരു പ്രണയകാവ്യം ....


12, നാണയക്കിലുക്കത്തിനിടയിലെ
     ഒറ്റുകാരന്റെ വിലാപം ​
    ഓര്‍ക്കാപ്പുറത്തെ വേനല്‍ മഴ..


13, എന്റയാത്മാവിനും
    നിന്റെയുടലിനുമിടയില്‍
    തകര്‍ന്നൊരു കടല്‍പ്പാലത്തിന്‍
    ദൃഢത മാത്രം ....


14, കടലാഴങ്ങളില്‍ സ്നേഹം
      കടഞ്ഞെടുത്തപ്പോള്‍
      ഉയര്‍ന്ന മൈനാകത്തോടൊപ്പം
      നിന്റെ ഹൃദയവും..........

15, അധരക്കും കോപ്പക്കുമിടയിലെ
      പനീയം
      എന്റെ പ്രണയം ....

16, ക്ഷണികമാം ജീവിതത്തിലിത്തിരി
      പുഞ്ചിരിയാലടുത്തവന്‍ മനം
      ആഹ്ലാദഭരിതാമായാലെന്‍ ജന്മം പുണ്യം ....


17, രാവിനോട് രമിച്ച ഇലകള്‍
      നിലാവില്‍ കുതിര്‍ന്നിരിക്കുന്നു..
      മരപ്പൊത്തുകളില്‍ ഒളിച്ചിരിക്കുന്ന
      വെളിച്ചം ഉദയത്തെ കാത്തിരിക്കുന്നു.


18,തലകീഴായ് തൂങ്ങിയാടും
     വവ്വാലുകള്‍ പരിഹസിക്കുന്നു
     തലതിരിഞ്ഞൊരീ ഭൂമിയെ നോക്കി...



19, ചേക്കേറാനൊരിടം തേടിയ
      ചക്രവാക പക്ഷികള്‍
      ചക്രവാതത്തില്‍പെട്ടുഴലുന്നു..


20, ശലഭ ജീവിതത്തിന്റെ
     ഊടും പാവും നെയ്യുന്നു
     രാപകലില്ലാതെ ചിലന്തികള്‍ ...


21, മായുന്ന  പകലിനും
     പരക്കുന്ന ഇരുളിനുമിടയില്‍
     ഒരു സൂര്യന്‍ ...


22, പൌര്‍ണ്ണമി ഇത്തിരി നേരം
      അവനി തന്‍ തണലില്‍
      പൌര്‍ണ്ണമിയിലെ അമവാസിയായ്...



23, തീരത്തെ ആശ്ലേഷിക്കാനെത്തും
      തിരകളുടെ പ്രണയം
      ചക്രവാളത്തിനോട്........


24, ഇരുളിനെ ഭേദിച്ചും വെളിച്ചമെത്തും
      അഴലില്‍ ഉഴലാത്ത പ്രത്യാശതന്‍
      രശ്മി പോല്‍



25, പകലിന്റെ നഷ്ടം ഇരുളില്‍ തേടിയപ്പോള്‍
      തമസ്സല്ലാതൊന്നും
     നേടിയില്ല..


26, പുഴയിലെ ഓളങ്ങളിലും
    കാറ്റിന്റെ മര്‍മരത്തിലും
   നിലാവിന്റെ ആര്‍ദ്രതയിലും
   പൂവിന്റെ മൃദുലതയിലും
   സാന്ദ്രമായ പ്രണയം ഹൃദയം തേടുന്നു....

26, ഇലക്കീറിലൊരുരുള
     മോക്ഷം കാത്ത് ആത്മാക്കള്‍
    പുളിമരത്തിലെ കാകനെ തിരയുന്നു..

27,    ജീവിച്ചപ്പോള്‍ ഓര്‍മയില്ലാത്തവരെ 
      ഓര്‍ക്കാന്‍ 
      മരണശേഷം സ്മാരകശിലകള്‍ .


28,  നിലാവിനെ മറന്ന ഇരുട്ടിനു

       പൌര്‍ണ്ണമിയൊരു കരിമ്പടമണിയിച്ചു

      കാര്‍മേഘത്തില്‍ നിന്നും കടമെടുത്ത്..




29      നീര്‍പോളകള്‍ മയങ്ങും 

        നീരാഴത്തിലെ നീരജം

        നീരദ നിര്‍മാല്യം ..

30     മച്ചിന്‍ പുറത്തെ വേട്ടാളന്റെ കൂട്ടില്‍  

        വഴി തെറ്റിയൊരു മിന്നാമിനുങ്ങ്

        ദിശയറിയാന്‍ ഇരുട്ടിനെ പരതുന്നു....      



31         ഇരുളിന്റെ അനീതിയില്‍ 

           മുറുമുറുക്കുന്ന ചീവീടുകള്‍ക്ക് 

           പകലിന്റെ മാന്യതയില്‍ രോഷം ..........




32                പ്രണയം

                ആത്മരോദനത്തോടെ പടിയിറങ്ങുന്നു

              പാതയോരത്ത് പൂത്തുലഞ്ഞ ശവനാറിപൂക്കള്‍


33  
                  വല്മീകത്തിലൊളിച്ച

            പ്രണയം 

            വേനല്‍ മഴയില്‍ കുതിര്‍ന്നൊലിച്ചു..                             




34.        മരച്ചില്ലകളില്‍ നൃത്തം വെക്കുന്നു 
           അപരാഹ്നത്തിന്‍ ഉന്മത്ത നാളങ്ങള്‍ 
           ഒളിക്കനൊരിടം തേടുന്നു നിഴലുകള്‍ 


35         മരപൊത്തുകളിലൊളിച്ച ഇരുള്‍

            മിന്നാമിനുങ്ങിനെ തേടുന്നു 


             ദിശയറിയാന്‍ 

..
36         കുടമുല്ലകള്‍ പൂക്കുന്നു

            പുതുമണ്ണിന്‍ സൌരഭ്യവുമായെത്തിയ

             വേനല്‍ മഴയില്‍ .



37            വെയില്‍ മരങ്ങള്‍ക്കിടയിലെ നാളങ്ങള്‍ 
            കാറ്റിന്റെ സഞ്ചാര സരണികളില്‍ 

             വ്യതിചലിച്ച് നിഴലുകള്‍ ..



38         പോക്കുവെയിലുരുകിയൊഴുകുന്നു 

             ഓളങ്ങളില്‍ 

            പരല്‍  മീനുകള്‍ക്ക് കസവുചേലയുമായ്.




39         കതിരുകളോട് യാത്ര മൊഴിയുമായ് 

             വയല്‍ പൂക്കള്‍ വിതുമ്പുന്നു..

             കൊയ്ത്തുകാലം വിരഹാര്‍ദ്രം .



40           കവരങ്ങളില്‍ മയങ്ങിയ ഇരുളിനെ

               തുയിലുണര്‍ത്തി 

              ചോലയില്‍ മുങ്ങി നിവര്‍ന്ന കാറ്റ്..




41         ശിഖിരങ്ങള്‍ക്കടിയിലെ ഇലപ്പച്ചകള്‍ 
             ഇനിയും തേടുന്നു 
             ശിശിരം പൊഴിക്കുമൊരിളം കാറ്റിനെ 

42        നിന്നേയും കാത്തു നിന്നയെന്റെ

            പ്രണയം 

            പൊട്ടിച്ചിതറി വേലിപ്പടര്‍പ്പിലെ കുന്നിമണികളായ്.
.


43        ഇറ്റുവീഴുന്നു ശോണാശ്രുക്കള്‍ ഓളങ്ങളില്‍ 

            പിടയുന്നു അസ്തമയസൂര്യന്‍ 

            ഇരുളിന്റെ കരങ്ങളില്‍ .
.
44         തണല്‍ മരങ്ങള്‍ക്കിടയിലൂടെ 

            പോക്കുവെയില്‍ തളര്‍ന്നു വീഴുന്നു.
.
            നീളുന്ന നിഴലുകള്‍ മണ്ണോടലിയുന്നു...


45       സൂര്യന്‍ മറയുന്നു കടലില്‍ 
           ഇരുളണയുന്നു രാവില്‍ 
           ചേക്കേറാനൊരു ചില്ല തേടുന്നു പകല്‍ 




46      ഭ്രമണപഥത്തിലുഴറി വീഴുന്നു
          നാളങ്ങളില്‍ ഭ്രമിച്ച
          ഈയാം പാറ്റകള്‍ 


47    പ്രണയം 

        പ്രണാമത്തിലേക്കുള്ള 

        ആത്മാവിന്റെ പ്രയാണം 



48  പുതുമഴയില്‍ ചിറകുമുളച്ചുയരുന്നു

      ഓര്‍മകളില്‍ അലയുന്ന ചിതലുകള്‍ 

      മൌനവത്മീകം കുതിര്‍ന്നു വീഴുന്നു 



49   ഓര്‍മകള്‍ 

       മറവിയുടെ മാറാലയില്‍ വിതുമ്പുന്നു

       കൊക്കൂണില്‍ സുഷുപ്തിയിലൊരു പുഴു...


50    കിനാവ് നഷ്ടപെട്ടതില്‍ വ്യഥയോടെ 


        നിദ്ര വിട പറയുന്നു

         ഉറക്കം സ്വപ്നം കണ്ട് ഞാനിവിടെ...



51   സൂര്യജപമാലയുരുട്ടുന്നു 

       ഭൂമി പ്രണവമന്ത്രവുമായ്

       പുലരിമുതല്‍ സന്ധ്യയോളം ....


52    മധ്യാഹ്ന സൂര്യന്‍ 

        നിഴലുകളെനിക്കന്യം

        കാല്‍പ്പാദത്തിനടിയില്‍ വിതുമ്പുന്നു മണ്‍തരികള്‍ ....



53      അര്‍ധ നിമീലിത മിഴികളോടെ 

          പ്രണയാഞ്ജലി

          ഓളങ്ങളിലൊഴുകുന്നു

          അരയന്ന മിഥുനങ്ങള്‍ ...

54     വെയില്‍ മരങ്ങള്‍ക്കിടയില്‍ 

         വാടിയ നിഴലുകള്‍ തളര്‍ന്നു വീഴുന്നു

         ഓര്‍മകള്‍ക്ക് ഉയിര്‍ത്തെഴുന്നെല്‍പ്പ്.....



55    കനത്ത രാത്രികള്‍ക്കും 

        വിളറിയ പകലുകള്‍ക്കുമിടയില്‍

        കല്പ്പാന്തദൂരം 


56   ഇമകളടച്ച് തുറക്കും മാത്രയില്‍ 

       ഓടിയകലുന്നു രാപ്പകലുകള്‍ 

       കടിഞ്ഞാണില്ലാത്ത അശ്വങ്ങള്‍ .


57   രോട്ടുരുളി കമഴ്ന്നു വീണു

       പടിഞ്ഞാറന്‍ ചക്രവാളത്തില്‍ 

      ശരത്ക്കാല സായന്തനം ..


58   സൂചിയുടെ ഇടര്‍ച്ചയില്‍ 

       കാലത്തിന്റെ തുടര്‍ച്ച 

       പ്രകൃതി നിലക്കാത്ത ഘടികാരം .


59.  നന്തുണിയുടെ തേങ്ങലില്‍ 
      മച്ചകത്തിന്റെ നിശ്ശബ്ദത
     കടമെടുത്തൊരു തെക്കന്‍ കാറ്റ്..  


60  ആത്മാക്കളുടെ വിതുമ്പലുകള്‍ 
     മൌനവത്മീകത്തിലലിഞ്ഞ്
    സ്മാരകശിലകള്‍ 

61 പൂത്തുലഞ്ഞ ഗുല്‍മോഹര്‍ 
    ഉള്ളിലാളുന്ന എന്റെ പ്രണയത്തിനൊപ്പം 
    വേനല്‍ സൂര്യന്‍ ജ്വലിക്കുന്നു 

62  വേനലില്‍ ഉള്ളം വിങ്ങി ഭൂമി

      അഗ്നിയായാളുന്നു

       ചുവപ്പു വാകകള്‍ പൂത്തുലഞ്ഞു.


63  വിണ്ണിനും മണ്ണിനുമിടയില്‍ 
      തൂങ്ങും മഴനൂലുകള്‍ 
      മോക്ഷം കിട്ടാതലയുമാത്മാക്കള്‍ 


64   മരുക്കാറ്റിന്റെ സരണികളില്‍ 

      വ്യതിചലിക്കുന്ന മണ്‍കൂനകള്‍ 

      മുഖാവരണമില്ലാതെ വിതുമ്പുന്നു മരുഭൂമി...



65  മോഹങ്ങള്‍ക്കും 

      മോഹഭംഗങ്ങള്‍ക്കുമിടയില്‍ 

      തലവരയുടെ തെളിച്ചം


66   വെളുത്തക്കടലാസിനും 
      വിരല്‍ത്തുമ്പിനുമിടയില്‍ 
      അക്ഷരങ്ങളൊഴുകുന്നു മഷിക്കറുപ്പായ്

67    ഇറയത്തിറ്റ് വീണൊരു മുത്ത്

        മഴനൂലില്‍ നിന്നടര്‍ന്നു

        വഴിതെറ്റി വന്നൊരു കാറ്റ്..

68    കാറ്റുലച്ച പ്രണയമായ് പെയ്തിറങ്ങി
        നീ ചില്ലകളില്‍ മയങ്ങിയ

        മഴനീര്‍ക്കണങ്ങള്‍ക്കൊപ്പം 

69  വെയിലുണ്ട് മയങ്ങുന്നു

      അപരാഹ്നനിഴലുകള്‍ 

      ഇലകളോട് രമിക്കുന്നു കാറ്റ്

70   കാവുതീണ്ടുന്നു കോമരങ്ങള്‍ 
..
       വിത്തു വിതറി വിഷക്കാറ്റ്

       നാഗത്താന്മാരുടെ വെളിപാടുകള്‍ 

71   പോക്കുവെയില്‍ ഉരുക്കുന്നു പൊന്‍ താലി
      മൂവന്തി നെയ്യുന്നു ചെഞ്ചേല
      രാവിനു മാംഗല്യം 

72   ഇടറുന്ന സമയസൂചി

     അടരുന്നു നിമിഷങ്ങള്‍ 

       തുടരുന്നീ കാലചക്രം .


73   ശംഖിലൊളിച്ച സാഗരരാഗം

       കടലാഴങ്ങള്‍ മൊഴിയുന്ന

       നിഗൂഢതകള്‍

74    പൂതലിച്ച മച്ചകം 

        ക്ലാവ് പിടിച്ച ഓട്ടുമൂളി

      വിണ്ട തിണ്ണയിലാരെയോ കാത്ത്..

75   ഉണ്ണിക്കരികെ നന്തുണി മീട്ടി

       നാവൂര്‍ പാടുന്നൊരു പുള്ളോത്തി

       ഉമ്മറത്തിണ്ണയില്‍ സായൂജ്യമടഞ്ഞൊരു മുത്തശ്ശി .


76   ഈസോപ്പ് കഥകളുമായ് മരുക്കാറ്റ്

       ഈന്തപ്പനത്തണലില്‍ മയങ്ങുന്നു

       ഒട്ടകകൂട്ടങ്ങള്‍ 

77     മലമടക്കിലലയുന്ന മേഘങ്ങള്‍ 

        മേടുകളില്‍ മേയുന്നു മേഷങ്ങള്‍ 

        വിദൂരതയിലൊരു മുരളീനാദം

78    ഇരുട്ടിനെ തേടിയൊരു നിശാശലഭം
        വഴിയറിയാതുഴലുന്നു 

        വഴിവിളക്കിനു താഴെ...

79     ചുവടുകള്‍ പിഴച്ച് നിഴലാട്ടങ്ങള്‍ 

         തിരശ്ശീലക്കിപ്പുറം 

         വിഷണ്ണനായ് പാവക്കൂത്തുകാരന്‍ 

80      കാറ്റിനെ പുണരാന്‍ 
         തിരിനാളത്തിന്റെ വെമ്പല്‍ 
         സന്ധ്യാവന്ദനം . 

81     തിമിരമെടുത്ത മിഴിയുമായ്
        ഒരമ്മ ഇടവഴിയില്‍ തിരയുന്നു
        ഇളം പാദമുദ്രകള്‍ 

82       ഉലയുമോളങ്ങള്‍ മൊഴിയുന്നു
നീരാഴത്തിലുഴലുന്ന
ആത്മാവിന്‍ രോദനം 

83    മങ്ങിയത്താളുകളിലെ 
       മഷിയടയാളങ്ങള്‍ 
       കാലം കോറിയ ഓര്‍മകള്‍

83     ള്‍ താപത്തില്‍ 

         വിറക്കുന്ന സ്വപ്നം 

        മിഴിയിലുടക്കി നില്ക്കുന്നു

84    പുളിനത്തെ 
        പുണര്‍ന്ന് നിഴലും നിലാവും 
        പ്രണയകാവ്യമെഴുതുന്നു. 
85  മഴനൂലുകളില്‍ തൂങ്ങും 
     വേനല്‍ സ്വപ്നങ്ങള്‍ 
    പ്രവാസത്തിന്‍ കുടീരം തേടുന്നു.

86  മണല്‍ക്കൂനകളിന്‍ 
    ശിരോവസ്ത്രമഴിഞ്ഞ് വീഴുന്നു
     മരുക്കാറ്റിന്റെയാശ്ലേഷത്തില്‍ ...

87   മുഖപടമഴിച്ച് കത്തിരിക്കുന്നു
       മണലാരണ്യം 
       രാവില്‍ രമിക്കാനെത്തും നിലാവിനെ....

88 മണലില്‍ കാറ്റിന്റെ പ്രണയം 
     പൂത്തുലയുന്നു
     മരുഭൂ പനിനീര്‍പുഷ്പങ്ങളായ്..

89 രാവിനെ വേള്‍ക്കാന്‍ 
     ചെഞ്ചേലയുടുത്ത
    സന്ധ്യ ചാര്‍ത്തുന്നു നിലാകളഭം 

90   സൂര്യന്‍ കൈവെടിഞ്ഞ
      സന്ധ്യക്ക്
    നിലാപുടവയുമായ് ചന്ദ്രന്‍ 

91 കാത്തിരുന്ന കാമുകന്‍ 
     കാണാമറയത്തൊളിക്കുമ്പോള്‍ 
    വിരഹാര്‍ദ്രയായ് മൂവന്തി..

92 ഇരുളില്‍ രമിക്കാന്‍ 
   നിലാകമ്പളവുമായെത്തുന്നു
   പുഴയില്‍ മുങ്ങിക്കുളിച്ച നിറതിങ്കള്‍ 

93     ഇലകളോട് രമിച്ച
        അപരാഹ്ന നാളങ്ങള്‍ 
        മരച്ചില്ലയിലൂടുതിര്‍ന്ന് വീഴുന്നു

94    പോക്കുവെയിലടര്‍ത്തിയ
         പകലിന്‍ വ്യഥകള്‍ 
         നിഴലായലിയുന്നു മണ്ണില്‍

95    രാവിലേക്ക്
       പകലിന്‍ പടിയിറക്കം 
       അലയാന്‍ മറന്ന് സന്ധ്യാഭ്രം 

96   കത്തിയമര്‍ന്ന കനലുമായ് 
        രാവിന്‍ ചില്ലയില്‍ ചേക്കേറുന്നു പകല്‍ 
        ശ്രാവണസന്ധ്യ

97    കുങ്കുമം കുടഞ്ഞ്
         അസ്തമനത്തിലേക്ക് 
         പറക്കുന്നൊരു പകല്‍ക്കിളി..


98    പകല്‍ പൊരുളിന്‍ 
         തിരശ്ശീല വകഞ്ഞെത്തുന്നു
         വെയില്‍ പക്ഷി..

99  വേപഥുവോടെ കരിന്തിരിയാളുന്നു
     കാറ്റില്‍ പകച്ചൊരു മണ്‍ ചിമിഴ്
    പതറിയ എന്റെ മനസ്സു പോലെ....

100 എന്റെ ഉള്‍താപത്തില്‍ 
      ഉരുകുന്നു
     നിന്റെ മിഴികളിന്‍ നിസ്സംഗത

101  മൈലാഞ്ചിയിലകള്‍ അടരുന്നു
       കുന്തിരിക്കം പുകയുന്നു
       കാറ്റിലാടുന്നൊരു വെള്ളത്തുണി

102  അരയാല്‍ വേരുകള്‍ പിണയുന്നു
       സര്‍പ്പക്കാവിന്‍ മൌനമുടച്ച്
       ഇണപാമ്പുകളുടെ സീല്‍ക്കാരം .


103   വരണ്ട മണ്ണ്. 
       കാതോര്‍ക്കുന്നൊരു മഴത്താളം 
       പിളരാന്‍ വെമ്പും ബീജങ്ങള്‍ 

104     മരുയാത്രികന്‍ കാണുന്നു
        അകലത്തല്ലാതെ മരുപ്പച്ച
       ഒരു മായാമരീചിക...

105  പിന്നേയും രാമഴ
       തോരാതെ പെയ്തു നിന്നെന്‍ 
       നഷ്ട സ്മൃതികളില്‍ ...

106  മേഘക്കുടിലില്‍ വിരുന്നുണ്ണുന്നു സൂര്യന്‍ 
        വെയില്‍ കാത്ത
       പതിറ്റടിപ്പൂക്കള്‍ വിരിയാന്‍ മറന്നു...

106   മേഘം നിവര്‍ത്തിയ
         തണല്‍ പായയില്‍ 
         മയങ്ങുന്നു മഴവെയില്‍ 

107    ചക്രവാളത്തെ നമിക്കുന്നു സൂര്യന്‍ 
         ഇമകളടച്ച് ധ്യാനനിമഗ്നരായ് ഇലകള്‍ 
            പ്രകൃതിക്ക് പ്രണാമം 

108     മഞ്ഞുപൊയ്കയെയാശ്ലേഷിച്ച് 
           ഇളം നിലാവ്
             ഉന്മത്തയാകുന്നു രാവ്..  

109    എഴുതിയതിനെ തിരുത്തുവാനായ് 
         അണയുന്നോരോ തിരമാലയും 
           അക്ഷരതെറ്റുകളിലുടക്കിയ കടല്‍ പ്രണയം 

110   പടിയിറങ്ങുന്നു പോക്കുവെയില്‍ 
        വിതുമ്പലോടെ വിട ചൊല്ലുന്നു
        നാലുമണിപ്പൂക്കള്‍ ...ക്ഷണികമീ പ്രണയം .....

111    ഇലച്ചാര്‍ത്തിലൂടിറ്റ് വീഴുന്നു 
         മഴനീര്‍ മുത്തുകള്‍ 
         തേങ്ങലോടെ പടിയിറങ്ങുന്നു തെക്കന്‍ കാറ്റ്


112     കടലില്‍ മറയുന്നു സൂര്യന്‍ 
          രാവിനെ മോഹിപ്പിക്കാനെത്തുന്നു
          മലമടക്കിലുദിച്ച നിറതിങ്കള്‍ ...

113    പോക്കുവെയിലുരുക്കുന്ന താലിയില്‍
        വജ്രം പതിപ്പിക്കുന്നു നക്ഷത്രങ്ങള്‍
         രാവിനു മാംഗല്യം ...

114    സന്ധ്യയണിയുന്നു മൈലാഞ്ചി
         വെള്ളിപ്പുടവയുമായെത്തുന്നു നിലാവ്
         ഇരുളിനു മിന്നുകെട്ട്

 115  അമ്പിളിക്കിണ്ണത്തില്‍ കഞ്ഞിയുമായ്
         നിലാവ്
        നക്ഷത്രക്കുഞ്ഞുങ്ങള്‍ക്ക് മാമൂട്ട്....
 


116    വിരഹിണി മൂവന്തി
        നെറ്റിയില്‍ പടര്‍ന്ന സിന്ദൂരം 
       പടിയിറങ്ങുന്നു സൂര്യന്‍ ..

117  പ്രവാസത്തിന്‍ കനവുകള്‍ക്ക്
        ചിന്തേരിടുന്നു
       ഉഷ്ണം രാകിയ ചിന്തകള്‍ 

118 കടലെഴുതുന്ന 
      പ്രണയക്കുറിപ്പുകള്‍ 
      കരയെ പുണരുന്നു തിരമാലകള്‍ .

119  കടലില്‍ പെയ്യുന്ന മഴ
       അലകള്‍ നെയ്യുന്ന 
       ചേലയുടെ ഊടും പാവും 
 

120 കരിയിലകളില്‍ താളമിട്ട
      കാറ്റിനൊപ്പം നൃത്തമാടുന്നു
       മഴത്തുള്ളികള്‍

121 ഇടവഴിയിലെ മുളം കൂട്ടില്‍ 
      കാറ്റിന്റെ തേങ്ങല്‍ ..
      നെഞ്ചിടിപ്പില്‍ പതറുന്നു ഇളം പാദങ്ങള്‍ .

122 നിദ്രയകന്നപ്പോഴേക്കും 
      മിഴികള്‍ ക്കിണയായിരുന്ന 
      സ്വപ്നം വെറും പാഴ്ക്കിനാവായ്

123 സന്ധ്യാപ്രാര്‍ത്ഥനയുടെ അലയൊലി
      താഴികക്കുടങ്ങളെ വലം വെച്ച് 
       വെള്ളരിപ്രാവുകള്‍ ...


124 കാറ്റിന്റെ കയ്യിലെ കൂത്തു പാവകള്‍ 
       ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന 
       മഴനൂലുകള്‍ ....

125    നഷ്ടപ്രണയത്തിന്‍ 

         വിരഹത്തീയില്‍ 

         എരിഞ്ഞമര്‍ന്ന പകല്‍ .



126    സാന്ത്വനിപ്പിക്കാനാരുമില്ലാതെ
         വിളറിയ ആകാശച്ചെരുവില്‍ 
         അലയുന്ന പിന്‍ നിലാവ്... 

127     പകലിന്‍ ചിത എരിഞ്ഞൊടുങ്ങുന്നു
         കാറ്റിലാടുന്ന മരച്ചില്ലകള്‍ 
         ചാരമാകാത്ത അസ്ഥികള്‍ . 

128   അഗ്നിയെ തിന്ന തിരികള്‍ 
        ആത്മത്യാഗത്തിന്റെ 
       തിരുശേഷിപ്പുകള്‍  

129   വേഴാമ്പലിന്‍ വിലാപം 
        കാറ്റിന്റെ അപശ്രുതിയില്‍ 
         പാടാന്‍ മടിച്ച് മഴരാഗങ്ങള്‍ . 

130  പകലിനു തിരശ്ശീല വീണു
       കഥയവസാനിച്ചതറിയാതെ
        സന്ധ്യ മയങ്ങുന്നു.. 

131    കറുത്ത വാവിനെ ഭയന്ന
         നക്ഷത്രക്കുഞ്ഞുങ്ങള്‍ 
          മേഘക്കരിമ്പടത്തിലൊളിക്കുന്നു.. 

132    കറുകമോതിരവിരല്‍ 
        ഒരുരുള ചോറും എള്ളും നാക്കിലയില്‍ 
       പരഗതി നേടിയ പിതൃക്കള്‍ക്ക് തര്‍പ്പണം 

133     ധ്യാനനിമഗ്നനായ
        ആറ്റിന്‍ കരയിലെ കൊറ്റിക്ക്
        പ്രണാമമര്‍പ്പിക്കുന്നു പരലുകള്‍ ... 

134     ആകാശത്തിനും ആഴിക്കുമിടയില്‍ 
           നിബന്ധനകളില്ലാതെ
           പ്രണയനീലിമ....


135   കടലെഴുതുന്ന 
        പ്രണയക്കുറിപ്പുകള്‍ 
       കരയെ പുണരുന്നു തിരമാലകള്‍ ..

136  പ്രവാസത്തിന്‍ കനവുകള്‍ക്ക്
        ചിന്തേരിടുന്നു
         ഉഷ്ണം രാകിയ ചിന്തകള്‍ ...

137  ഗ്രീഷ്മവിങ്ങലില്‍ 
       തളിര്‍ക്കുന്ന മഴമുല്ലകള്‍ 
       ഞാന്‍ കണ്ട വേനല്‍ കനവുകള്‍ 


138  വെയില്‍ തിന്ന മേഘങ്ങളലയുന്നു
         മഴവെള്ളത്തിനായ്
         കുംഭങ്ങളേന്തിയ മലകളോട് കിന്നരിക്കുന്നു കാറ്റ്

139   അഗ്നിയിലൊടുങ്ങിയ നിശാശലഭം 

           അരികിലൊരു മെഴുക് ഹൃദയം 

          ഉരുകുന്നു പശ്ചാത്താപത്തോടെ......

140   കാറ്റിലലയുന്ന അപ്പൂപ്പന്‍ താടികള്‍ 
          തിരയുന്നു സ്വപ്നത്തില്‍ 
          ശിഷ്ടം വന്ന സൌഭാഗ്യങ്ങളെ..

141  കാലത്തിന്റെ ഇടനാഴിയില്‍ 
        ഏറ്റുമുട്ടുന്ന സ്മൃതിയും വിസ്മൃതിയും 
‍       ബാല്യകൌമാര സ്മരണകളുമായ് മറവിരോഗം 

142  അകലങ്ങള്‍ തേടുന്ന മേഘങ്ങള്‍ 
         ഒന്നോടൊന്നായലിയുന്നു
        ലക്ഷ്യമണയും മുന്‍പേ...ക്ഷണികജന്മങ്ങള്‍ ........

143   ശാന്തമായ് കിടക്കും ആഴിതന്‍ 
          നടുവിലെ നീര്‍ച്ചുഴി പോലെന്‍ 
          പാരതന്ത്ര്യം ....

144    എരിഞ്ഞണഞ്ഞ ചുടലയായ് രാവ്
          ഉദിക്കാന്‍ മറന്ന നിലാവ്
          താരകങ്ങള്‍ മറഞ്ഞിരിക്കുന്നു കാര്‍മേഘങ്ങളില്‍ 

145    ഇടനാഴിയിലെ കട്ടളകള്‍ 
         സഞ്ചാരിയുടെ
         യാത്രക്കിടയിലെ നാഴികക്കല്ലുകള്‍

146   വിരഹിണി മൂവന്തി
        നെറ്റിയില്‍ പടര്‍ന്ന സിന്ദൂരം 
        പടിയിറങ്ങുന്നു സൂര്യന്‍ ....

147  ഉമ്മറക്കോലായിലേക്കിറ്റ്
       വീണൊരു നിലാത്തുണ്ട്
       തരു ശാഖകളില്‍ നിന്നടര്‍ന്നു..

148  മഴയെ പേടിച്ച്
        മേഘത്തുണ്ടിലൊളിക്കുന്നു
         വെയില്‍ 

148  തരുശാഖയില്‍ 
      ദീപം കൊളുത്തുന്നു
      ശരത്ക്കാല പൂര്‍ണ്ണേന്ദു

149 സങ്കോചവികാസത്തിന്‍ 
      വിടവില്‍ മയങ്ങുന്നു
       മരണം 

150   മുളനാമ്പുകള്‍ക്കിടയില്‍ 
         നിന്നൊളിഞ്ഞ് നോക്കുന്നു
         ഒരു തുണ്ടാകാശം

151  വെയില്‍ തിന്ന മണ്ണിനു

      കുടിക്കാന്‍ മഴ തേടുന്നു

       തെക്കന്‍ കാറ്റ്..

152  ചില്ലുജാലകത്തിലൂടരിച്ചെത്തി
       എന്നെ ചുംബിച്ചുണര്‍ത്തി
        ഗ്രീഷ്മത്തിന്‍ വെണ്ണിലാവ്.....

153   വേലിപ്പടര്‍പ്പിലിരുന്നു 

        ഈറന്‍ മാറുന്നു

        നീലശംഖ് പുഷ്പങ്ങള്‍ .



156    ആകാശമെഴുതുന്നു 

        മേഘപാളിയില്‍ മഴയക്ഷരങ്ങളാല്‍ 

       ഭൂമിക്കൊരു പ്രണയലേഖനം ..


157  പൊയ്കയില്‍ നീരാടാനെത്തുന്നു
        മുലക്കച്ചയണിഞ്ഞ് പിന്‍നിലാവ്
        ഉന്മത്തനായ് രാവ്...

158  രാവുമായി രമിക്കാന്‍ 
        പാതിമറച്ച മുഖവുമായ് 
        പതുങ്ങിയെത്തുന്നു പിന്‍നിലാവ് .......

159  പാതിമറച്ച ഉദരവുമായ്
        വിളറിയ പിന്‍നിലാവ്
        ഗര്‍ഭാലസ്യം 

160  .പുഴയാഴങ്ങളിന്‍ 
      നിഗൂഢതയുമായ്
     നിവരുന്നു നീര്‍പോളകള്‍ 

161  തിരിച്ചറിവുകള്‍ക്കിടയില്‍ 
        വിധികല്പിച്ച് മറഞ്ഞിരിക്കുന്നു
         ഒരു ശൂന്യബിന്ദു 

162    ഇലചാര്‍ത്തില്‍ മയങ്ങുന്നൊരു 
         നീര്‍മണി
        രാത്രിമഴയുപേക്ഷിച്ച കൈക്കുഞ്ഞ്...

163   നീലാകാശത്തെ നെഞ്ചിലേറ്റി
          ചേമ്പിലയില്‍ ഉറങ്ങുന്നു
          മഴത്തുള്ളി.

164   പിഞ്ഞിയ താളിലെ 
         മങ്ങിയ അക്ഷരങ്ങള്‍ 
         ഗതകാലത്തിന്‍ ഓര്‍മ്മചിന്തുകള്‍ 

165     ശലഭസ്പര്‍ശത്തില്‍ 
          കൂമ്പിയ തനുവോടെ
         വേലിപ്പടര്‍പ്പിലെ കന്യക ....തൊട്ടാവാടി.. 


167    രാത്രി 
         ഇരുളിന്റെ ഞൊറികളിലേക്ക് 
         പതിയെ തളര്‍ന്നു വീഴുന്നു ലോകം 

168  മലനിരകള്‍ക്ക് മേലെ
        മഴമേഘങ്ങള്‍ കൂട് കൂട്ടുന്നു
        ചേക്കേറാനൊരിടം തേടിയലയുന്നു കാറ്റ്...

169   മണല്‍ത്തരികളെ ഇക്കിളിയിട്ട്
         പനയോലനിഴലുകള്‍ 
         മരുക്കാറ്റിന്‍ കുസൃതിക്കരങ്ങള്‍ 

170    പനയോലത്തണല്‍ 
         വിരിച്ച തഴപ്പായില്‍ 
         വിരുന്നെത്തി പോക്കുവെയില്‍ 

171    മധ്യാഹ്ന സൂര്യന്‍ 
         സ്വന്തമാക്കിയ നിഴലുകള്‍ 
         ദിശയറിയാതുഴലുന്നു.....

172    ഉച്ചയുറക്കത്തിന്‍ ആലസ്യവുമായ് 
         മൂവാണ്ടന്‍ കൊമ്പിലെത്തിയൊരു 
         തെക്കന്‍ കാറ്റ്....

173  എരിഞ്ഞടങ്ങിയ പകലിനെ
       രാവിന്‍ മടിയിലുപേക്ഷിച്ച്
       സൂര്യന്‍ പടിയിറങ്ങുന്നു

174    കിഴക്കിന്‍ കുന്നിറങ്ങി
          ഓട്ടുരുളിയുമായ്
          വരുന്നുണ്ട് പകലോന്‍ ..


175    പകലിനെ ഉറക്കാന്‍ 
           ഇരുളിന്‍ പുതപ്പുമായെത്തെന്നു
           രാത്രി.

176    പടികടന്നെത്തും രാവിനെ കാത്തു
          തുളസിത്തറയില്‍ കത്തുന്നു
           വിഹ്വലയായൊരു തിരിനാളം 

177    മറയുന്ന പകലിന്‍ 
          മടിയിലിടറി വീഴുന്നു മൂവന്തി
          നിശ്ചലം ശരന്മേഘം .

178    എരിഞ്ഞണയുന്ന പകല്‍ 

          മൂവന്തിക്കാറ്റിന്‍ 

          തിടമ്പിലേറിയെത്തുന്നു രാവ് ..

179    പോക്കു വെയിലിനോട്
            ഇണചേര്‍ന്ന നിഴലുകള്‍ 
            വിപ്രലംഭരായ് മായുന്നു .

180     എണ്ണവറ്റിയെരിയുന്ന

           പകലിന്‍ തിരി താഴ്ത്തുന്നു

           മൂവന്തി..

181    എരിഞ്ഞമര്‍ന്ന പകലിന്‍ 
          ചാരത്തൂളുകളലയുന്നു
          മേഘത്തുണ്ടുകളായ്.. 


182   ഇരുളിനെ പ്രണയിച്ച് 
       വിടരാന്‍ വെമ്പുന്നു
        ഇലകള്‍ക്കിടയിലൊരു നിശാഗന്ധി..


183   വിടപറയാനാവാതെ
         ഇലത്തലപ്പില്‍ മയങ്ങുന്നു
        ഗ്രീഷ്മത്തിന്‍ പോക്കുവെയില്‍ . 


183      വെയില്‍ മരങ്ങള്‍ക്കിടയില്‍ 
           തളര്‍ന്നു വീഴുന്നു നിഴലുകള്‍ 
           ശരത്ക്കാല സായന്തനം 

184    ഇലത്തുമ്പിലെ 
         വര്‍ണ്ണത്തുള്ളി 
         മഴയുടെ സൂര്യപ്രണയം 

185    ആത്മലയത്തിനു നിര്‍വൃതിയില്‍ 
        കടലാഴത്തിലേക്ക് മറയുന്ന സൂര്യന്‍ 
        ശരത്ക്കാല മൂവന്തി 

186    അന്തിമാനത്തിനതിരില്‍ 
          ഓട്ടുരുളിയില്‍ വേവുന്നു
         രാവിനത്താഴം 

 187  തിങ്കള്‍ തിടമ്പേറിയണയും 
          രാവിന് പിച്ചകമാല
          കോര്‍ക്കുന്നു ശ്യാമാംബരം 

188   മൂവന്തി ചേക്കേറിയ 
        നക്ഷത്രമേട്ടില്‍ 
        ഇരുള്‍ പക്ഷി പറന്നിറങ്ങുന്നു..

189    മുകിലിന്‍ മുറ്റത്ത് മൂവന്തി മെതിച്ച
         ചെങ്കതിര്‍ കറ്റയുമേന്തി 

          പകലോന്‍ മടങ്ങുന്നു.

190   ആലിലകള്‍ നാമം ജപിക്കുന്നു
          നക്ഷത്രചിരാതുകളുമായെത്തുന്നു
          രാവ്..

191    അറ്റം തേടി 
         കടലാഴങ്ങളിലേക്കിറങ്ങുന്നു
         സൂര്യരഥം !!ഗ്രീഷ്മദിനാന്ത്യം ..


192     വെയില്‍ മരങ്ങള്‍ക്കിടയില്‍ 
        തളര്‍ന്നു വീഴുന്നു നിഴലുകള്‍ 
        ശരത്ക്കാല സായന്തനം .

193      ഇലത്തുമ്പിലെ 
         വര്‍ണ്ണത്തുള്ളി 
         മഴയുടെ സൂര്യപ്രണയം

194    ആത്മലയത്തിനു നിര്‍വൃതിയില്‍ 
          കടലാഴത്തിലേക്ക് മറയുന്ന സൂര്യന്‍ 
           ശരത്ക്കാല മൂവന്തി


195    
196   രാവിന്‍ വറുതിച്ചട്ടിയില്‍ 
        തട്ടിമറിഞ്ഞൊരു പാല്‍ക്കിണ്ണം 
        ശരത്ക്കാലചന്ദ്രന്‍ .

197  സൂര്യരഥമുരുട്ടുന്ന പകലിന്
         സ്വയംവര മാലയുമായ്
         കാത്ത് നില്ക്കുന്നു മൂവന്തി

198  എരിഞ്ഞൊടുങ്ങിയ പകലിനു
       കടലാഴങ്ങളില്‍ തര്‍പ്പണം 
      വിരഹചൂടില്‍ നീറുന്നു ഗ്രീഷ്മസന്ധ്യ 

199  ഇരുളില്‍ മറയാന്‍ മടിച്ച് 
       പുല്ലാനിക്കതിരില്‍ ഒളിഞ്ഞിരിക്കുന്നു 
       പോക്കുവെയില്‍

200  കുന്നിന്‍ ചെരുവില്‍ 
       തട്ടി മറിഞ്ഞൊരു പാല്‍ക്കുടം 
       ശിശിരപൌര്‍ണ്ണമി...


201 കാറ്റിന്‍ കൈകളില്‍ പിടയുന്നു
        രാവിന്‍ മൌനമുടച്ചെത്തുന്ന
         ഇലമര്‍മ്മരങ്ങള്‍ ..

202  മലമടക്കിലേക്ക് മറയുന്നു
       വേനലില്‍ എരിഞ്ഞൊടുങ്ങിയ
       പകല്‍ കിനാക്കള്‍ ..

203   മഞ്ഞു തിരശ്ശീലക്കപ്പുറം 
         പകച്ച് നില്ക്കുന്ന പകലോന്‍ 
        ഋതുഭേദവുമായ് ഹേമന്തപുലരി.


204  ഇരുളിന്‍ പക്ഷിക്ക് ചേക്കേറാന്‍ 
         ഇലത്തലപ്പുകളിലൂടിറ്റ് 
         വീഴുന്നുപകല്‍ .

205   സ്വപ്നനൂലില്‍ ചിറക് തുന്നി
         നിലാവുമായ് പറന്നിറങ്ങുന്നു
        മഞ്ഞുരുട്ടിക്കിളി..ശാരദേന്ദു..

206     ഇടവഴിയില്‍ ഇടറി വീഴുന്നു
          പകല്‍ നോവുകള്‍
         കനലായെരിയുന്നു ഗ്രീഷ്മം

207  പോക്കുവെയില്‍ തളര്‍ന്നുറങ്ങിയ
        ഇടവഴിയിലേക്ക്
        പിച്ച വെച്ചെത്തുന്നു രാവ്..

208  പകല്‍ കിനാവുകള്‍ 
        നിഴലായലിയുന്നിടത്ത്
        ചേക്കേറാനെത്തുന്നു മൂവന്തി.

209   വേനലില്‍ കരിഞ്ഞ
         മഴക്കിനാക്കളില്‍ 
         മഞ്ഞ് പൊഴിച്ചെത്തുന്നു ശിശിരം ..

210.  നക്ഷത്രചിരാതുകളുമായ്
          വന്നണയുന്നു തൃക്കാര്‍ത്തിക
          ശരത്ക്കാല പൌര്‍ണ്ണമി.

211    കരയിലേക്ക് 
         ഒരു മൂവന്തി ദൂരത്തില്‍ 
         കടലിനപ്പുറമെത്തിയ രാവ്...

212   അസ്തമിക്കാന്‍ ആഴക്കടല്‍ 
         തേടുന്ന സൂര്യനെ 
         മാറാപ്പിലാക്കുന്നു കാര്‍മേഘം

213   മാഘ പൌര്‍ണ്ണമി
        നെല്ലോലയിലൂടിടറി വീഴുന്നു 
        നിലാത്തൂവല്‍ 

214  ഇഹജന്മത്തിന്‍ വിഹ്വലതയകറ്റാന്‍ 

            പുനര്‍ജനിഗുഹ നൂണൂ ഞാന്‍ 

             തേടിയൊരു മറുജന്മം .

215   മങ്ങിയ  താളിലിന്നും 
         മോഹങ്ങളെ വിരിയിക്കുന്നുണ്ടൊരു 
         മയില്‍പീലിത്തുണ്ട് 

216    രാവിന്‍ കൊമ്പത്തെ

        ഇരുളിന്‍ ചില്ലയില്‍ ഞെട്ടറ്റാതെ

         പഴുത്തൊരു മാണിക്യചെമ്പഴുക്ക


217   ശ്യാമാംബരത്തിന്‍ 
          നെറുകയില്‍ കുങ്കുമം 
          കുടയുന്നു സന്ധ്യാഭ്രം !

218   വേര്‍പാടിന്‍ കനലില്‍ 
          കത്തിയമര്‍ന്ന ഓര്‍മച്ചിന്തുകള്‍ 
          ആത്മവിസ്മൃതിയിലലിയുന്നു..

219   ഓര്‍മ്മയിലൊരു കൈതപ്പൂമണം 
          മുത്തശ്ശിപ്പുടവമടക്കിലെ
          വാല്സല്യം 

220    നന്തുണി മീട്ടുന്നു കരിമുകില്‍ 
          ശ്രുതി ചേരാതെയെവിടേയോ മുറുകുന്നു 
            മഴത്താളം .

221   രാമഴയില്‍ കുതിര്‍ന്ന ഇലച്ചാര്‍ത്തിനു
           വെള്ളി പുടവയുമായെത്തുന്നു
          ഈറന്‍ നിലാവ്..!

222   പകല്‍ പക്ഷി ചേക്കേറിയ 
          മലമടക്കില്‍ 
         നിലാത്തൂവല്‍ പൊഴിച്ചെത്തുന്നു രാവ്.!

223     താഴ്വാരത്തേക്കൂര്‍ന്നു വീണ 
            നിലാത്തൂളൂകളെയാശ്ലേഷിക്കുന്നു
            രാവിന്‍ ചില്ലയില്‍ പൂത്ത മേഘശകലങ്ങള്‍

224    പോക്കുവെയില്‍ മറഞ്ഞ
          ഹേമന്തവീഥിയില്‍ പതിയെ 
           പറന്നിറങ്ങുന്നു മഞ്ഞുപക്ഷി

225   വെയില്‍ തിന്ന ഓക്ക് മരങ്ങളില്‍ 
         മഞ്ഞു ശില്പങ്ങള്‍ മെനയുന്നു
         ഹേമന്തം

226    നെല്ലോലയിലള്ളിയ 
          ഹിമകണങ്ങളില്‍ 
         നിലാവ് കുടയുന്നു ഹേമന്തരാവ്

227   പോക്കുവെയില്‍ ഉരുക്കിയ
          പൊന്‍ നാളങ്ങളില്‍ 
          തക്ലി നൂല്ക്കുന്നു ഹേമന്തരാവ് ..

228   പഥികരേതുമില്ലാത്ത  

         വിജനവീഥിയിലെ കരുത്തായ്

              ശിശിരം പൊഴിച്ച ഇലകള്‍ .. (basho)

229     രാവിന്‍ ചില്ലയില്‍ വിരുന്നെത്തിയ 
             മഞ്ഞിനു പാല്‍ക്കഞ്ഞി വിളമ്പുന്നു 
              ഹേമന്തചന്ദ്രന്‍ ..

230    പാത മറന്ന സഞ്ചാരി 
           പാദമുദ്രകളെ തിരയുന്നു
           പ്രയാണമവസാനിച്ചെന്നറിയാതെ

232   നെല്ലോലയില്‍ ഞൊറിയിട്ട്
           ആയം പാടി വരുന്നുണ്ട് 
            ഒരേഷണിക്കാറ്റ്

233  രാമഴയില്‍ കുതിര്‍ന്ന
         പിച്ചിപ്പൂവിന്‍ നെറുകില്‍ 
        പ്രണയമുദ്രയര്‍പ്പിക്കുന്നീറന്‍ നിലാവ് 


234   ളര്‍ന്ന പകലിന്‍ പടിയിറക്കം 
          കാത്തിരിപ്പിന്‍ വിഹ്വലതയില്‍ 
          പാതയോരത്തിരിക്കുന്നു മൂവന്തി..

235  വേര്‍പാടിന്‍ വഴിയോരത്ത്
          പിടയുന്ന മൂവന്തി മടിയില്‍ 
        തളര്‍ന്നുറങ്ങുന്നു പകല്‍

236 കടല്‍ മായ്ച്ച പ്രണയം 
       കാറ്റിലലയുന്നു
      പുതിയൊരു തീരം തേടി.

237   മൂവന്തിയൊരുക്കിയ 
        മൂശയിലേക്ക് 
        പകലുരുകി വീഴുന്നു

238  വേനല്‍ ചിതയില്‍ എരിയുന്നു
         ഓളം നിലച്ച പുഴയുടെ 
         സ്വപ്നങ്ങള്‍

239  പകല്‍ മറഞ്ഞ മൂവന്തിക്കടവില്‍ 
        രാവിനീറന്‍ മാറാന്‍ 
       വെള്ളിപ്പുടവയുമായെത്തുന്നു ശാരദേന്ദു

240  വഴിതെറ്റിയലയുന്ന കരിമുകില്‍ 
        ദിശയറിയാതെ കണ്ണുനീര്‍ വാര്‍ക്കുന്നു
        മീനത്തിലെ വേനല്‍ മഴയത്രെയത്

241  മൂവന്തിയുടെ ഓരം ചേര്‍ന്നു 
         രാവിനു വഴിമാറുന്നു
        എരിഞ്ഞടങ്ങിയ പകല്‍

242  ഈണങ്ങള്‍ മയങ്ങും മുളം തണ്ട്
        കാത്തിരിക്കുന്നു
             രാഗാര്‍ദ്രമാമൊരിളം ചുണ്ടിനെ

243  ഈന്തപ്പനയോലയിലൂടിറ്റ് 
         വീഴുന്ന നിലാവ്
         മണലിനു മഴയുടെ ഗന്ധം

244    കാറ്റിന്‍ വിരല്‍ത്തുമ്പില്‍ 
         നിന്നടര്‍ന്നൊരു മഴത്തുള്ളി
         ധ്യാനം വെടിഞ്ഞ് യോഗി

245 

1 comment:

  1. എന്റെ പ്രതിച്ഛായ പോൽ തോന്നിച്ചു നീലക്കുറിഞ്ഞിയുടെ വിവരണവും കുറുങ്കവിതകളും.. ഒരുപാട് ഇഷ്ടം

    ReplyDelete