Wednesday 29 April 2015

കൈതപ്പൂക്കള്‍ കാറ്റിനോട് പറഞ്ഞത് .. (ഓര്‍മ്മക്കുറിപ്പ്‌ )



ഒരവധി ദിവസം. ഉച്ചവെയിലില്‍ തിളങ്ങുന്ന കൂട്ടുങ്ങലങ്ങാടിയിലൂടെ ഞാനും എന്റെ അനിയത്തിയും അമ്പത്തെ പാടം
ലക്ഷ്യമാക്കി നടക്കുകയാണ്. അങ്ങാടിയുടെ കിഴക്കേ അതിരില്‍ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ആ വയലിന് നടുവിലൂടെ ഒരു പുഴയൊഴുകുന്നുണ്ട് . ചേറ്റുവ പുഴയില്‍ നിന്നും പിരിഞ്ഞൊഴുകുന്ന കന്നാലിപ്പുഴയെന്നു വിളിച്ചിരുന്ന കനോലി കനാല്‍.ആ പുഴയുടെ തീരത്ത് സുഗന്ധം പരത്തുന്ന കൈതപ്പൂക്കള്‍ തേടിയാണ് ഞങ്ങള്‍ പോകുന്നത്.
ഓടിയും നടന്നും ഞങ്ങളവിടെ എത്തുമ്പോള്‍ എന്റെ ഉമ്മൂമയുടെ ചങ്ങാതിയും സമപ്രായക്കാരിയുമായ ഇയ്യാത്തുമ്മ പുഴക്കടവില്‍ നിന്ന് തുണികള്‍ അലക്കുന്നുണ്ട്. .പുഴക്കടവിലിട്ടിരിക്കുന്ന വലിയ കരിങ്കല്ലില്‍ ആഞ്ഞുവീശി തുണിയെ വെളുപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ മുഖം നിറയെയുള്ള അവരുടെ ചിരിയുമായി ഞങ്ങളോട് ചോദിച്ചു ."എന്താ ഉണ്ണ്യോളെ ഈ നട്ടുച്ചയ്ക്ക് ഇവടെ".
ഞങ്ങളാണെങ്കില്‍ വീട്ടുകാരുടെ കണ്ണ് വെട്ടിച്ചാണ് ഈ സാഹസത്തിനു വന്നിരിക്കുന്നത്.അത് കൊണ്ട് തന്നെ ആ ചോദ്യം കേട്ട ഞാനൊന്ന് നടുങ്ങി.ഒരു പ്രത്യേക താളത്തില്‍ ആഞ്ഞു കൊണ്ട് തുണികള്‍ അലക്കുന്ന അവരുടെ മൂക്കിലണിഞ്ഞ ചുവപ്പും വെളുപ്പും കല്ല്‌ വെച്ച ചന്ദ്രത്തുണ്ട് മൂക്കുത്തിയിലെ ഞാലികള്‍ വിറയ്ക്കുകയും പുഴയിലേക്ക് ചാഞ്ഞിറങ്ങുന്ന വെയില്‍ നാളങ്ങളില്‍ തിളങ്ങുകയും ചെയ്യുന്നുണ്ട്.

എന്റെ മുഖത്ത് പരന്ന പേടിയും ജാള്യതയും പുറത്തു കാണിക്കാതെ ഞാന്‍ പറഞ്ഞു കൈതപ്പൂവ് പൊട്ടിക്കാന്‍ വന്നതാണ് എന്ന് .ഇത് കേട്ട് പുഴക്കടവില്‍ കിടക്കുന്ന തെങ്ങോലയില്‍ വെള്ളം പിഴിഞ്ഞ് തുണികള്‍ ഉണക്കാനിടുന്ന അവരുടെ മകളും ഞങ്ങളുടെ ഉമ്മയുടെ സമപ്രായക്കാരിയുമായ ബീവുത്ത ഒരു ചെറുചിരിയോടെ എളിയില്‍ തിരുകിയ താക്കോല്‍ കൂട്ടത്തില്‍ തൂങ്ങിയ പേനാക്കത്തിയുമായി കൈതക്കൂട്ടത്തിനടുത്തേക്ക് നടന്നു.കൈതച്ചെടിയുടെ നെറുകയില്‍ നിന്നു ഇളം മഞ്ഞ നിറമുള്ള കൂര്‍ത്ത ഇതളുകള്‍ മൂടിയ താഴമ്പൂ മുറിച്ചു തന്നു.സന്തോഷത്തോടെ അതും വാങ്ങി അതിന്റെ വാസന നുകര്‍ന്ന് കൊണ്ട് ഞങ്ങള്‍ ആ പുഴയോരത്ത് ഇയ്യാത്തുമ്മടെ കൂടെ കുറച്ച നേരം കൂടി ചിലവഴിച്ചു.ബീവുത്താടെ മകന്‍ മമ്മദിന് എന്റെ പ്രായമാണ് .അവനവിടെ തോര്‍ത്ത്‌ മുണ്ടില്‍ പരല്‍ മീനുകളെ പിടിക്കുന്നതും നോക്കി കുറച്ചു നേരം കൂടി നിന്നതിനു ശേഷം ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചു നടക്കാന്‍ തുടങ്ങവെ ഇയ്യാത്തുമ്മ ഞങ്ങളെ വീട്ടിലേക്ക് നിര്‍ബന്ധപൂര്‍വ്വം ക്ഷണിച്ചു ."ഉണ്ണ്യോളെ പോകാന്‍ വരട്ടെ ഒരാപ്പ് ചായ കുടിച്ചിട്ട് പോകാം . ഇയ്യാത്തുമ്മ ഇന്ന് നല്ല പയമ്പൊരി ഇണ്ടാക്കീട്ടുണ്ട് .അത് തിന്നട്ടു പോകാം" .ഞങ്ങള്‍ വേണ്ടെന്നെത്ര പറഞ്ഞിട്ടും ബീവുത്ത ഞങ്ങളുടെ ക്ഷണം നിരസിക്കലിനോട് സ്നേഹത്തോടെ ദേഷ്യപ്പെട്ടു കൊണ്ട് ഞങ്ങളുടെ കയ്യില്‍ വലിച്ചു കടവിന് തൊട്ടുള്ള തൊടിയിലൂടെ ആ ഓലമേഞ്ഞ വീട്ടിലേക്ക് നടന്നു. കളിമണ്ണ് മെഴുകിയ കോലായിലിരുന്നു ചൂടുള്ള ശര്‍ക്കരയിട്ട കട്ടന്‍ ചായയും മധുരമിറ്റുന്ന പഴമ്പൊരിയും തിന്നുമ്പോള്‍ എന്റെ സതീര്‍ത്ഥ്യന്‍ മമ്മദ് ആ തൊടിയിലെ അയിനി മരത്തിന്മേല്‍ പറ്റി കിടക്കുന്ന കാക്കപ്പൊന്ന് ഞങ്ങള്‍ക്ക് വേണ്ടി ശേഖരിക്കുകയായിരുന്നു. എപ്പോഴും ഒരു വള്ളിട്രൌസറില്‍ നടക്കുന്ന മമ്മദ് പൊതുവേ ഉയരം കുറഞ്ഞു പ്രായത്തെക്കാള്‍ ചെറുതെന്ന് തോന്നിപ്പിക്കുന്ന ശരീരത്തിന് ഉടമയായിരുന്നു.അവനൊരു പത്തു വയസ്സുകാരനാണെന്ന് തോന്നില്ലായിരുന്നു . ഇയ്യാത്തുമ്മ തന്റെ കാലുകള്‍ നീട്ടി മുറുക്കാന്‍ ചെല്ലത്തില്‍ നിന്നു ഒരു കഷ്ണം പുകയില എടുത്ത് പല്ലുകള്‍ക്കിടയിലേക്ക് വെച്ചു.പിന്നെ എന്റെ നെറുകയില്‍ തലോടി കൊണ്ട് പറഞ്ഞു "ഇന്റെ മമ്മദിന്റെ പ്രായാ ന്റെ മോള്‍ക്ക്.അവന്‍ പെണ്കുട്ട്യെര്‍ന്നെങ്കി ഇന്റെ മോള്‍ടെ അത്രയ്ക്കുണ്ടാര്‍ന്നെനെ .."അത് പറഞ്ഞു അവരുറക്കെ ചിരിച്ച് .തുടര്‍ന്ന്‍ എന്റെ നെറ്റിയില്‍ അമര്‍ത്തി ഒരുമ്മയും തന്നു ഞങ്ങളെ യാത്രയാക്കുമ്പോള്‍ അവരുടെ നെഞ്ചില്‍ നിന്നനുഭവപ്പെട്ട സ്നേഹത്തിനും വാത്സല്യത്തിനും ഞാനെപ്പോഴോ നുകര്‍ന്ന മുലപ്പാലിന്റെ ചൂടും ഗന്ധവും ഉണ്ടായിരുന്നു.

എന്റെ ഉമ്മയുടെ വിവരണത്തിലൂടെയാണ് ഞാന്‍ ഇയ്യാത്തുമ്മയുടെ ഭൂതകാലമറിയുന്നത്. ഇയ്യാത്തുമ്മ സ്നേഹിക്കാനും സഹായിക്കാനും മാത്രമറിയുന്ന ഒരു സ്വഭാവത്തിനുടമയാണ്.കൂട്ടുങ്ങലങ്ങാടിയുടെ ഹൃദയ ഭാഗത്ത് ഒരു ചെറിയ ഓലക്കൂര ..കളിമണ്ണ് മെഴുകിയ വരാന്തയില്‍ പനയോലത്തട്ടിക വെച്ചു മറച്ചത് സ്ത്രീകള്‍ മാത്രം താമസിക്കുന്ന ആ കുടിലിലേക്ക് അങ്ങാടിയില്‍ എത്തുന്നവരുടെ നോട്ടത്തെ തടയിടാനായിട്ടാണ്..ചെറുപ്പത്തില്‍ തന്നെ അനുഭവിക്കേണ്ടി വന്ന വൈധവ്യം അവരെ തന്റെടമുള്ള ഒരു സ്ത്രീ ആക്കി മാറ്റിയിരുന്നു.എങ്കിലും കുഞ്ഞായിരുന്ന മകളെയും വെച്ചു കൊണ്ട് ഒറ്റയ്ക്ക് എങ്ങനെ മുന്നേറും എന്ന ആശങ്കയില്‍ മുന്നോട്ടുള്ള ജീവിതത്തിനു മുന്നില്‍ പതറി നിന്നപ്പോള്‍ ധാര്‍മ്മിക സഹകരണവും സഹായവും ഞങ്ങളുടെ തറവാട്ടില്‍ നിന്നാണ് അവര്‍ക്ക് ലഭിച്ചത് .ഒന്നാന്തരം പാചകക്കാരി ആയിരുന്നതിനാല്‍ കൂട്ടുങ്ങല്‍ അങ്ങാടിയില്‍ അന്നുണ്ടായിരുന്ന ചായപ്പീടികകളിലേക്കുള്ള പ്രാതല്‍ വിഭവങ്ങള്‍ ആയ പത്തിരി ,പുട്ട്,ഇടിയപ്പം എന്നീ പലഹാരങ്ങള്‍ ഇയ്യാത്തുമ്മയാണ് എത്തിച്ചിരുന്നത്.അങ്ങനെയൊരു സംരംഭം തുടങ്ങാനും ആ ചായക്കടകളുടെ ഓര്‍ഡറുകള്‍ അവര്‍ക്ക് കിട്ടാനും സഹായിച്ചത് എന്റെ ഉപ്പൂപ്പ ആയിരുന്നു..ഈ കച്ചവടമായിരുന്നു അവരുടെ വരുമാന മാര്‍ഗ്ഗവും.സുബുഹി ബാങ്കിന് മുന്‍പേ ഇയ്യാത്തുമ്മയുടെ അടുക്കളയില്‍ തീ പുകയാന്‍ തുടങ്ങും.അമ്പത്തെ പാടത്തേക്ക് സൂര്യന്‍ ഉദിച്ചുയരും മുന്‍പേ അവരും മകളും കൂടി തയ്യാറാക്കിയ എല്ലാ പലഹാരങ്ങളും ചെറിയ ഈറ കുട്ടകളില്‍ വിരിച്ച വാഴയിലയില്‍ നിരത്തി മറ്റൊരു വാഴയിലക്കീറു കൊണ്ട് മൂടി ചായപ്പീടികകളിലേക്ക് എത്തിച്ചിട്ടുണ്ടാകും.അവരുണ്ടാക്കുന്ന തൂവെള്ള നിറത്തില്‍ തീരെ കനം കുറഞ്ഞ അരിപ്പത്തിരിയുടെ സ്വാദ് കൂട്ടുങ്ങലങ്ങാടിയില്‍ മാത്രമല്ല സമീപ ദേശങ്ങളിലും പ്രസിദ്ധി നേടിയിരുന്നതിനാല്‍ സമീപ ദേശങ്ങളില്‍ നിന്നുമുള്ള കല്യാണ സദ്യക്ക് വേണ്ട പത്തിരിയും ഇയ്യാത്തുമ്മയുടെ അടുക്കളയില്‍ നിന്ന് വലിയ വട്ടികളില്‍ കൂട്ടുങ്ങല്‍ അതിര്‍ത്തി കടന്നു പോയിരുന്നു ..അവരുടെ മകളെ കല്യാണം കഴിച്ചത് മദ്രാസ്സില്‍ ജോലിയുള്ള ഒരാളായിരുന്നു.അയാള്‍ക്കും പറയത്തക്ക ബന്ധുക്കള്‍ ഇല്ലാത്തതിനാല്‍ ബീവുത്തയും മമ്മദും പിന്നെ വല്ലപ്പോഴും അവധിയില്‍ വന്നിരുന്ന മമ്മദിന്റെ ഉപ്പയും ഇയ്യാത്തുമ്മയോടൊപ്പം തന്നെ കഴിഞ്ഞു പോന്നു.അല്ലെങ്കില്‍ തന്നെ ഇവര്‍ മാത്രമായിരുന്നുവല്ലോ ഇയ്യത്തുമ്മയുടെ ലോകവും.

അക്കാലത്ത് കൂട്ടുങ്ങല്‍ പ്രദേശത്തെ വലിയ തറവാടുകളില്‍ നടക്കുന്ന കല്യാണങ്ങള്‍ ഇയ്യാത്തുമ്മയുടെ നിറസ്സാന്നിധ്യം കൊണ്ട് സജീവമായിരുന്നു.നെയ്ച്ചോര്‍ അരിയില്‍ ഒളിഞ്ഞിരിക്കുന്ന കടുക് മണികള്‍ പോലെയുള്ള ചെറിയ കല്ലുകള്‍ പെറുക്കി ചേറ്റിക്കൊഴിച്ച് വെക്കുന്നത് മുതല്‍ ചുക്കപ്പം.പൂരപ്പൊടി,വെട്ടു മിട്ടായി തുടങ്ങിയ എണ്ണപ്പലഹാരങ്ങള്‍ ഉണ്ടാക്കാനും മൈലാഞ്ചി കല്യാണത്തിന് ഒപ്പന പാടുന്നതിനും അവര്‍ മറ്റുള്ളവര്‍ക്കൊപ്പം നേതൃത്വം കൊടുത്തു കൊണ്ട് ഉണ്ടാകുമായിരുന്നു .കൂടാതെ ആ പ്രദേശത്ത് ഏതെങ്കിലും മുസ്ലിം സ്ത്രീ മരിച്ചിട്ടുണ്ടെങ്കില്‍ മൃതദേഹം കുളിപ്പിക്കുന്നതും ആ ഭൌതിക ശരീരത്തെ അത്തറു പൂശി മൈലാഞ്ചി ഇലകള്‍ വിതറി അണിയിച്ചൊരുക്കിയിരുന്നതും ഇയ്യാത്തുമ്മയുടെ നേതൃത്വത്തിലായിരുന്നു. സന്തോഷമായാലും സന്താപമായാലും പണക്കാരായാലും ദരിദ്രരായാലും ഇയ്യാത്തുമ്മ തന്റെ സഹായ ഹസ്തവുമായി അവിടെ ഹാജരുണ്ടാകും.

എന്റെ ഉപ്പൂപ്പ മരിച്ചതിനു ശേഷം ഒറ്റപ്പെട്ടു പോയ ഉമ്മൂമയുടെ മുഖത്ത് എപ്പോഴെങ്കിലും ചിരിയും സന്തോഷവും കണ്ടിട്ടുണ്ടെങ്കില്‍ അത് ഇയ്യാത്തുമ്മ വന്നു നാല് വിശേഷങ്ങള്‍ പറയുമ്പോഴായിരുന്നു..അത്രയ്ക്ക് ദൃഢമായിരുന്നു അവരുടെ സ്നേഹബന്ധം.വൈകുന്നേരങ്ങളില്‍ തറവാടിന്റെ കിഴക്കേ കോലായില്‍ നടക്കാറുള്ള ആ സ്നേഹിതകളുടെ ദീര്‍ഘ സംഭാഷണങ്ങളില്‍ കഴിഞ്ഞു പോയ കാലങ്ങളുടെ നിലയ്ക്കാത്ത തേനരുവികള്‍ ഒഴുകുന്നത് കേള്‍ക്കാം .സരസമായി നര്‍മ്മ ബോധത്തോടെ കൂട്ടുങ്ങലിലെ ഓരോ വിശേഷങ്ങളും അവര്‍ പങ്കു വെക്കുമ്പോള്‍ എന്റെ തറവാട്ടിലെ മറ്റു സ്ത്രീകളും കൌതുകത്തോടെ ഇയ്യാത്തുമ്മയുടെ ചുറ്റിലും കൂടും..എനിക്ക് എന്റെ ഉമ്മൂമയോടെന്ന പോലെ സ്നേഹം തോന്നിയിട്ടുള്ള ഒരുമ്മയായിരുന്നു അവരും..അത് കൊണ്ടാകാം കുറച്ചു ദിവസത്തേക്ക് അവരെ കണ്ടില്ലെങ്കില്‍ മനസ്സിന് അനുഭവപ്പെട്ടിരുന്ന അസ്വസ്ഥത മാറ്റാന്‍ ഞാന്‍ അവരുടെ വീട് വരെ പോകുന്നത് എന്റെ ശീലങ്ങളില്‍ ഒന്നാക്കി മാറ്റിയത്.

അന്നൊക്കെ കൂട്ടുങ്ങലിലെ സായാഹ്നങ്ങള്‍ക്ക് എന്തെന്നില്ലാത്ത ഒരു വശ്യതയുണ്ടെന്നു എനിക്ക് തോന്നിയിരുന്നു .വൈകുന്നേരമായാല്‍ നാലും കൂടിയ മുക്കിലെ ഇരു നില കെട്ടിടത്തിലെ ഏതോ പാര്‍ട്ടി ആപ്പീസ് മുറിയില്‍ നിന്നും കേള്‍ക്കുന്ന അക്കാലത്തെ സിനിമാഗാനങ്ങള്‍ ,ചില പീടികകളുടെ പരസ്യങ്ങള്‍ തുടങ്ങി ഇടക്കൊക്കെ വന്നു പോകുന്ന ബസ്സുകളുടെ നീണ്ട ഹോണുകള്‍ എല്ലാം ചേര്‍ന്നു കൂട്ടുങ്ങലിനു ഒരു ആഘോഷ പ്രതീതി കൈവരുത്തുമായിരുന്നു. .പടിഞ്ഞാറ് കടലില്‍ താഴാനൊരുമ്പെടുന്ന സൂര്യനില്‍ നിന്നും ഉതിരുന്ന പോക്കുവെയില്‍ വീണു തിളങ്ങുന്ന കൂട്ടുങ്ങലങ്ങാടിയിലൂടെ വെറുതെ നടക്കാനും ഒരു സുഖമാണ് .പക്ഷെ ഒരു പെണ്‍കുട്ടിയായ എനിക്ക് അതിനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു.എന്റെ സ്വാതന്ത്ര്യത്തിന്റെ അതിര് ഇയ്യാത്തുമ്മയുടെവീട് വരെ മാത്രമായിരുന്നു.ഇയ്യാത്തുമ്മാടെ വീട്ടിലേക്ക് എന്ന് പറഞ്ഞു പോകാനും അവരുടെ വീടിനടുത്ത് കൂടെ ഒഴുകുന്ന പുഴയുടെ ഓളങ്ങളെ കണ്ടിരിക്കാനും ഞാന്‍ അവസരങ്ങള്‍ ഒരുക്കുമായിരുന്നു. കുളിക്കാനോ തുണി കഴുകാനോ ഒക്കെയായി പുഴക്കടവില്‍ നില്‍ക്കുന്ന ഇയ്യാത്തുമ്മയോടോ അവരുടെ മകളോടോ വെറുതെ എന്തെങ്കിലുമൊക്കെ പറഞ്ഞു നില്‍ക്കുക എന്നത് എന്റെ ബാല്യ കാല വിനോദങ്ങളില്‍ ഒന്നായിരുന്നു.പഞ്ചായത്ത് കിണറിനു സമീപമാണ് ചുട്ട കൊള്ളിക്കിഴങ്ങും കപ്പി എന്ന് വിളിക്കുന്ന ശര്‍ക്കര കാപ്പിയും വില്‍ക്കുന്ന കപ്പിക്കാരന്‍ വേലുവിന്റെ ഓല മേഞ്ഞ തട്ട് പീടിക .അരക്കയ്യന്‍ വെള്ള കുപ്പായവും മുട്ട് വരെ മാത്രമുള്ള വെള്ളമുണ്ടും ഉടുത്ത വേലു വലുതായൊന്നും ആരുമായും ചങ്ങാത്തം കൂടാത്ത വ്യക്തിയാണ് .ചിലപ്പോഴൊക്കെ അത് വഴി ഞങ്ങള്‍ പോകുന്നത് കാണുമ്പോള്‍ സ്നേഹത്തോടെ മൂപ്പര് ചോദിക്കും, "ലേശം എടുക്കട്ടെ ഉണ്യെ" എന്ന്.."വേണ്ട വേലുചേട്ടാ" എന്ന് പറയുമ്പോളും അതൊന്നു രുചിച്ചു നോക്കാന്‍ മനസ്സ് പറയും..പക്ഷെ അതാരെങ്കിലും കാണുകയോ വീട്ടില്‍ ചെന്ന് പറയുകയോ ചെയ്‌താല്‍ കിട്ടുന്ന ശിക്ഷയെ പറ്റി ചിന്തിക്കുമ്പോള്‍ അള്ളോ വേണ്ട..അടുത്ത നിമിഷം തന്നെ അങ്ങനെയുള്ള കുഞ്ഞു കുഞ്ഞു മോഹങ്ങള്‍ മനസ്സിനുള്ളിലെ നടക്കാത്ത സ്വപ്‌നങ്ങള്‍ വിശ്രമിക്കുന്ന അറയില്‍ താഴിട്ടു പൂട്ടി വെക്കും.അപ്പോഴൊക്കെ തോന്നാറുണ്ട് ഞാന്‍ ഒരു ആണ്‍കുട്ടി ആയി ജനിച്ചിരുന്നെങ്കില്‍ എത്ര മാത്രം സ്വാതന്ത്ര്യം അനുഭവിക്കമായിരുന്നു എന്ന്.

ഒരിക്കല്‍ പീടികയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ ആണ്‍കുട്ടികളാരും ഇല്ലാതിരുന്ന ഒരു ദിവസം .എന്തോ പലഹാരം ഉണ്ടാക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ ആവശ്യപ്പെട്ടപ്പോള്‍ അതിലേക്ക് വേണ്ട താറാവ് മുട്ട വാങ്ങേണ്ടി വരുമെന്നു പറഞ്ഞപ്പോള്‍ ഞാനും അനിയത്തിയും ആഹ്ലാദത്തോടെ പോകാന്‍ തയ്യാറായി. ..കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങിയോന്നും അത്ര പരിചയമില്ലാത്ത ഞങ്ങള്‍ താറാവ് മുട്ട അന്വേഷിച്ചു കുറെ നടന്നു..അവസാനം മുട്ടിപ്പാലത്തിനടുത്തുള്ള ഒരു ചെറിയ പലചരക്ക് പീടികയില്‍ നിന്നും താറാവ് മുട്ട വാങ്ങി .കൊറ്റനാടിന്റെ മുഖച്ഛായയുള്ള ഒരാള്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത് .അയാള്‍ ഞങ്ങളോട് പേരുകള്‍ ചോദിച്ചെങ്കിലും ഞങ്ങള്‍ അപരിചിത ഭാവത്തില്‍ നിന്നു . പൊതി വാങ്ങി കാശ് കൊടുക്കുന്ന നേരം അയാള്‍ എന്റെ കയ്യില്‍ മുറുകെ പിടിച്ചു ഒരു ചിറികോട്ടി കൊണ്ട് ആ പീടികയുടെ ഇരുട്ട് നിറഞ്ഞ മൂലയിലേക്ക് നോക്കി ..അയാളുടെ മുഖവും ഭാവവും എന്നില്‍ ഭയവും ജുഗുപ്സയും ഉളവാക്കി .കൈ കുതറി കൊണ്ട് ബാക്കി വാങ്ങാന്‍ നില്‍ക്കാതെ കാശു അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു ഞാനും അനിയത്തിയും ഓടി .നെഞ്ചിനോട് അടക്കി പിടിച്ച താറാവ് മുട്ടയുടെ പൊതി നിലത്തു വീഴുമോ എന്ന പേടിയും പിന്നില്‍ അയാളുടെ നീണ്ട കൂര്‍ത്ത നഖങ്ങളോട് കൂടിയ കൈകള്‍ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ ഞങ്ങളുടെ പിന്നിലുണ്ടെന്ന ചിന്തയിലും ഓടിക്കൊണ്ട് എത്തിയത് ഇയ്യത്തുമ്മയുടെ കോലായിലേക്കാണ്. അവിടെ നിന്നു കിതപ്പണക്കുമ്പോള്‍ ആ വീടിന്റെ പിന്നാമ്പുറത്ത് നിന്നും ഉരലില്‍ അരി ഇടിക്കുന്നതിന്റെ ശബ്ദം കേള്‍ക്കാനുണ്ടായിരുന്നു .
ഞങ്ങള്‍ പതുക്കെ അങ്ങോട്ട ചെന്നു.ഞങ്ങളെ കണ്ടതും "എന്താ ഉണ്യോളെ "എന്ന് ചോദിച്ചുകൊണ്ട് ഇയ്യാത്തുമ്മ ഉരലില്‍ നിന്നും ഉലക്ക മാറ്റി അവിടെയുള്ള ഇളം തിണ്ണയുടെ മുക്കില്‍ തല കീഴാക്കി ചാരി വെച്ചു.സങ്കടവും ഭയവും ഞങ്ങള്‍ക്ക് മറച്ചു വെക്കാന്‍ കഴിഞ്ഞില്ല.നടന്ന സംഭവങ്ങള്‍ അതേ പടി വിവരിച്ചു.ഇത് കേട്ട് ദേഷ്യം കൊണ്ട് അവരുടെ മൂക്ക് വിറക്കുകയും മുറുക്കി ചുവന്ന ചുണ്ട് കൂര്‍ത്തു പോകുകയും ചെയ്തു."ആ ഹമുക്കിനോട് ഞാന്‍ ചെന്ന് ചോയ്ക്കും അവനെന്തിന്റെ കേടാന്നു ".അവര്‍ ക്രോധത്തോടെ അലറി.പിന്നീട് എന്റെ നേരെ നോക്കി പറഞ്ഞു "ഉണ്യെ ഇയ് ഇഞ്ഞി മുതല്‍ സാമാനങ്ങള്‍ വാങ്ങാന്‍ അങ്ങാടില്‍ക്ക് പോകണ്ട.കാണാന്‍ ചൊവ്വും ചേലുംള്ള പെങ്കുട്ട്യോള് കുടീല് അടങ്ങി ഇരുന്നാ മതി .പൊറത്തെറങ്ങി നടക്കണ്ട..ഒറ്റൊന്നിനേം വിശ്വയിക്കാന്‍ പറ്റുല്ല .അതോണ്ടാ ഉണ്യെ ഇയ്യാത്തുമ്മ ഇങ്ങനെ പറേണത് ട്ടാ .."എന്നെ അടക്കി പിടിച്ചു കൊണ്ട് പറഞ്ഞ കരുതലും സ്നേഹവും നിറഞ്ഞ ആ ഉപദേശത്തിനു മുന്നില്‍ ഞാന്‍ വിതുമ്പിപ്പോയി .പെണ്ണിന്റെ ജീവിതം ഒരു കണ്ണാടി പാത്രം പോലെയാണെന്നും ഒന്ന് ചിന്നിയാല്‍ മതി അതിന്റെ ഭംഗി നഷ്ടപ്പെടാന്‍. അത് കൊണ്ട് തന്നെ വളരെ സൂക്ഷിച്ചു വേണം പെണ്‍കുട്ടികള്‍ നടക്കാനും ഇരിക്കാനും,ഇയ്യാത്തുമ്മ വളരെ പതിഞ്ഞ ശബ്ദത്തില്‍ ഞങ്ങളെ ഉപദേശിക്കുമ്പോള്‍ ഒരു പെണ്ണായാല്‍ അവള്‍ എന്തെല്ലാം സഹിക്കണം ആരെയൊക്കെ നേരിടണം എന്തിനോടൊക്കെ പൊരുതണം എങ്ങനെയൊക്കെ അതിജീവിക്കണം എന്നെല്ലാം ഒരു ഗുരുവിന്റെ ദീര്‍ഘ വീക്ഷണത്തോടെ വിശദീകരിക്കുമ്പോള്‍ എന്നിലെ സ്ത്രീ ഒരു പാട് വളയങ്ങള്‍ക്കുള്ളില്‍ കറങ്ങി കറങ്ങി വീഴുകയായിരുന്നു.ഞങ്ങള്‍ അവിടെ നിന്നു പോരുമ്പോള്‍ എന്റെ ചിന്തകളിലൂടെ ഞാനൊരു വെറും പെണ്‍കുട്ടി ആയതിന്റെ പാരതന്ത്ര്യം അനുഭവിക്കുകയായിരുന്നു.

പിന്നീടൊരിക്കലും കൂട്ടുങ്ങലങ്ങാടിയിലൂടെ അന്തിവെയില്‍ ഉതിരുന്ന സായന്തനങ്ങളില്‍ ഒരു ശലഭം പോലെ പറന്നലയണമെന്നോ പുഴക്കടവില്‍ പോയിരുന്നു ഓളങ്ങളില്‍ പരല്‍ മീനുകള്‍ പുളഞ്ഞു മറിയുന്നത് നോക്കിയിരിക്കണമെന്നോ ഞാന്‍ ആഗ്രഹിച്ചിട്ടില്ല.തറവാട്ടു തൊടിയിലെ അതിരുകളോളം മാത്രം നടന്നു നടന്നു ഞാനെനിക്ക് ചുറ്റുമൊരു സങ്കല്‍പ്പ ലോകം തീര്‍ത്തതിനാലാവാം ബാല്യവും കൌമാരവും പിന്നിടുമ്പോഴേക്കും ഞാന്‍ തികഞ്ഞ ഏകാകിയായ്‌ മാറിയിരുന്നു.വീട്ടില്‍ നിന്ന് സ്കൂളിലേക്കുംകോളേജിലേക്കും മാത്രമായി എന്റെ സഞ്ചാരങ്ങളുടെ പാതകള്‍ ഞാന്‍ വെട്ടി ഒതുക്കി .ഒരു പെണ്‍കുട്ടി എത്രമാത്രം അടക്കത്തോടെയും ഒതുക്കത്തോടെയും വളരണമെന്നത് സമൂഹവും സാമൂഹ്യ വ്യവസ്ഥിതികളുമാണ് നിശ്ചയിക്കുന്നതെന്ന് എനിക്ക് തോന്നി .ആ വ്യവസ്ഥിതിയുടെ ചട്ടക്കൂടില്‍ ഒരു മുയല്‍ കുഞ്ഞിനെ പോലെയോ അരിപ്രാവിനെ പോലെയോ ചുറ്റുമുള്ളതിനെ ഭീതിയോടെയും സംശയത്തോടെയും നോക്കാന്‍ ഒരു പെണ്‍കുട്ടി പഠിക്കണമെന്നും ഞാന്‍ മനസ്സിലാക്കി ...അവള്‍ക്ക് യഥേഷ്ടം പറന്നുയരാന്‍ ആഗ്രഹമുണ്ടെങ്കിലും ആരൊക്കെയോ അവളുടെ ചിറകുകള്‍ വെട്ടി ചെറുതാക്കി വെച്ചിരിക്കുകയാണ്.ഒരിക്കലും അവള്‍ക്കവളുടെ ചിറകുകള്‍ വിടര്‍ത്താനോ അടക്കത്തോടെയെങ്കിലും ആ ചിറകുകളടിച്ച് കുറുകാനോ കഴിയുമായിരുന്നില്ല .എന്റെ ചിന്തകള്‍ക്ക് വല്ലാതെ ഭാരം കൂടുകയായിരുന്നു..

വിവാഹ ശേഷമുള്ള എന്റെ ജീവിതത്തിനു പ്രവാസത്തിന്റെ രൂപം കൈവന്നതിനാല്‍ നീണ്ട നീണ്ട ഇടവേളകളില്‍ മാത്രമേ ഞാന്‍ തറവാട്ടിലേക്ക് പോയിരുന്നുള്ളൂ..അങ്ങനെ ഒരിക്കല്‍ അവധിയില്‍ ചെന്നപ്പോള്‍ അടിമുടി മാറിയ കൂട്ടുങ്ങലങ്ങാടിയില്‍ ഇയ്യാത്തുമ്മാടെ വീടിനു പകരം ഒരു കെട്ടിട സമുച്ചയം കാണാന്‍ കഴിഞ്ഞു.ഗ്രാമങ്ങളെ വിഴുങ്ങുന്ന നഗരത്തിന്റെ ജ്വാല ആദ്യം നക്കിയെടുത്തത് ഇയ്യാത്തുമ്മയുടെ കുടിലിനെ ആയിരുന്നു.അക്കരെ എന്ന് ഞങ്ങള്‍ പറഞ്ഞിരുന്ന പുഴയുടെ മറു തീരത്ത് അവര്‍ പുതിയ വീട് വെച്ച് താമസം തുടങ്ങി എന്നറിഞ്ഞു. അപ്പോഴേക്കും മമ്മദും ദുബായിക്കാരനായി മാറിയിരുന്നു.അത് കൊണ്ട് തന്നെ മെച്ചപ്പെട്ട ജീവിതമാണ് അവരിപ്പോള്‍ നയിക്കുന്നതെന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി.. അവധിക്ക് നാട്ടിലെത്തിയാല്‍ കൂട്ടുങ്ങല്‍ തറവാട്ടില്‍ ഉമ്മൂമയെ കാണാന്‍ പോകുമ്പോഴൊക്കെ ഞാനിവരെ കുറിച്ചന്വേഷിക്കുകയും സാധ്യമായാല്‍ പോയി കാണുകയും ചെയ്യുമായിരുന്നു.

ഗ്രാമങ്ങള്‍ നഗരവല്‍ക്കരിക്കപ്പെടുമ്പോള്‍ ഗ്രാമങ്ങളിലെ മനുഷ്യര്‍ക്കിടയിലെ നിഷ്കളങ്കതയും നൈര്‍മ്മല്യവും പഴങ്കഥകളിലോ നാടോടിക്കഥകളിലോ മാത്രം കേള്‍ക്കുന്ന അപൂര്‍വ്വങ്ങളായ മനുഷ്യ വികാരങ്ങള്‍ മാത്രമായി മാറുന്നുവന്നു പതുക്കെ ഞാന്‍ മനസ്സിലാക്കി തുടങ്ങി.. ഇയ്യാത്തുമ്മ എന്ന വ്യക്തിയെ കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ അവരുടെ നിഷ്കളങ്കമായ സംസാര ശൈലിയും വാത്സല്യം തുളുമ്പുന്ന നോട്ടവും പാലരുവി പതഞ്ഞൊഴുകുന്ന പോലുള്ള ചിരിയും ,കാതുകളില്‍ അണിഞ്ഞ ഞാലി ചിറ്റുകളുടെ ഇളക്കങ്ങളും മൂക്കുത്തിയിലെ ചുവപ്പ് കല്ലിന്റെ തിളക്കവും ആണ് തെളിയുക.വീടും നാടും വിട്ടു പോരുമ്പോള്‍ കെട്ടിമുറുക്കിയ ഓര്‍മ്മകളുടെ ഭാണ്ഡത്തിലെ പുറത്തു ചാടാന്‍ വെമ്പുന്ന കൌമാര സ്മരണകള്‍ പ്രവാസ ജീവിതത്തിലെ എകാന്തതയില്‍ എനിക്കൊരാശ്വാസം തന്നെയായിരുന്നു. ഞാന്‍ പിറന്ന നാടിനെയും നാട്ടുകാരെയും എപ്പോഴൊക്കെ ഓര്‍മ്മിക്കുന്നുവോ അപ്പോഴെല്ലാം മുന്‍നിരയില്‍ തിളങ്ങി നില്‍ക്കുന്ന മുഖം ഇയ്യാത്തുമ്മയുടെതാണ്

എന്റെ ജീവിതത്തിലെ തീരാ നഷ്ടങ്ങളില്‍ ഒന്നായ ഉമ്മൂമയുടെ മരണം സംഭവിച്ചത് സ്ഥിരീകരിക്കാനെത്തിയ ഡോക്ടര്‍ പോകുമ്പോഴാണ്‌ ആ വിവരമറിഞ്ഞ് ഇയ്യാത്തുമ്മ ഓടിയെത്തുന്നത് . ഉറക്കത്തില്‍ ഉമ്മൂമ മാത്രം അറിഞ്ഞ ആ മരണ നേരത്തെ ഡോക്ടര്‍ വന്നതും വിധിയെഴുതി.പക്ഷെ ഇയ്യാത്തുമ്മ അത് അംഗീകരിക്കാന്‍ തയ്യാറാവാതെ ഉമ്മൂമയുടെ മുഖവും ദേഹവും തൊട്ടു ഇവളുടെ ശരീരത്തിനു ഇപ്പോഴും ചൂടുണ്ട്..ഇവള്‍ മരിച്ചിട്ടില്ല .നിങ്ങള്‍ക്ക് തെറ്റിയതാണ് എന്ന് പറഞ്ഞു കരഞ്ഞു . മരണത്തിനൊപ്പം ഉമ്മൂമയെ വിടാന്‍ സമ്മതിക്കാത്ത ഒരു ആത്മമിത്രത്തിന്റെ ശാഠ്യമായിരുന്നു അപ്പോളവരുടെ മുഖത്ത് കണ്ടതത്രെ ..പിന്നീട് യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ടത്തിനു ശേഷം ഇതെല്ലാം തന്റെ മാത്രം കടമയാണെന്ന ഭാവത്തില്‍ ഉമ്മൂമയുടെ മരണാനന്തര ശുശ്രൂകള്‍ക്ക് നേതൃത്വം കൊടുക്കുമ്പോള്‍ ഇയ്യാത്തുമ്മയെന്ന സാമൂഹ്യ പ്രതിബദ്ധത കാത്തു സൂക്ഷിക്കുന്ന ഒരു മനുഷ്യ സ്നേഹിയായിരുന്നു അവിടെ നിറഞ്ഞു നിന്നത് ..

എന്റെ മകളുടെ കല്യാണം ക്ഷണിക്കാന്‍ പോയപ്പോഴാണ് അവരെ ഞാന്‍ അവസാനമായി കണ്ടത് .വാര്‍ദ്ധക്യം വലുതായൊന്നും അവരെ ബാധിച്ചിട്ടില്ല എന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും കാല്‍മുട്ടിന്റെ വേദന അസഹ്യമാണെന്ന് എന്റെ കവിളില്‍ തലോടി കൊണ്ട് പറഞ്ഞു.വളരെ ആഹ്ലാദത്തിലായിരുന്നു ഇയ്യാത്തുമ്മ.ആ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍.എന്നെ പുണര്‍ന്നു കൊണ്ട് പറഞ്ഞു "ഉണ്ണ്യേ നിയ്ക്ക് പൊന്നിന്റെ കല്യാണത്തിന് കൂടാന്‍ കയ്യില്ല.ന്നാലും ഞാനിന്റെ ഉണ്യോള്‍ക്ക് വേണ്ടി ഖോജരാജാവായ റബ്ബിനോട് കഅബയില്‍ നിന്നു കൊണ്ട് ദുആ ഇരക്കും ട്ടാ.."അവരെന്നെ കെട്ടിപ്പിടിക്കുകയും നെറുകയില്‍ ചുംബിക്കുകയും ചെയ്തു കൊണ്ട് യാത്രയാക്കുമ്പോള്‍ ഞാന്‍ കരുതിയില്ല അത് അവസാനത്തെ കണ്ടുമുട്ടലാണെന്ന്.അധികമൊന്നും അസുഖമായി കിടക്കേണ്ട അവസ്ഥ അവര്‍ക്ക് ഉണ്ടായില്ല .എത്ര ചുറുചുറുക്കൂടെയാണ് അവര്‍ തന്റെ ജീവിതം ജീവിച്ചത് അത്രയും ലാഘവത്തോടെ അവര്‍ മരണത്തിനൊപ്പം പടിയിറങ്ങി പോയി.

ജീവിതം ഒറ്റക്ക് പൊരുതി ജയിക്കേണ്ട സമരമെന്ന് കരുതി ജീവിക്കുകയും ആ സമരത്തില്‍ തനിക്ക് ലഭിക്കേണ്ട നീതിയെ ആര്‍ക്ക് മുന്നിലും തളരാതെയും അടിയറവ് പറയാതെയും നേടിയെടുക്കുകയും ചെയ്ത ചില സ്ത്രീകള്‍ക്കൊപ്പം ഞാന്‍ ഇയ്യത്തുമ്മയേയും കൂട്ടി വായിക്കാറുണ്ട്.അക്ഷര വിദ്യ ഇല്ലെങ്കിലും ജീവിതത്തില്‍ പാലിക്കേണ്ട കൃത്യവും വ്യക്തവുമായ പാഠങ്ങള്‍ അനുഭവങ്ങളിലൂടെ പഠിച്ചെടുക്കുകയും തന്റെ ജീവിതത്തില്‍ സ്വായത്തമാക്കുകയും ജീവിത ചര്യയിലൂടെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്ത ഇങ്ങനെയുള്ള സ്ത്രീ വ്യക്തിത്വങ്ങള്‍ കാലഘട്ടത്തിന്റെ സുകൃതമാണ്.കൂട്ടുങ്ങല്‍ എന്ന ദേശപ്പേര് ഞങ്ങളുടെ നാടിന്റെ ഭൂപടത്തില്‍ നിന്ന് മാഞ്ഞെങ്കിലും ഞങ്ങളുടെയൊക്കെ മനസ്സില്‍ ഇന്നും മായാതെ തങ്ങി നില്‍ക്കുന്നുണ്ട് ഇത്തരം നിഷ്കളങ്ക ജന്മങ്ങള്‍ . കാലയവനികയ്ക്കുള്ളില്‍ മറയാന്‍ സാധിക്കാത്ത ഉത്തമ ജീവിതങ്ങളുടെ ചരിത്രങ്ങള്‍ ഇനിയുള്ള തലമുറകളിലൂടെ പറഞ്ഞു ജീവിക്കട്ടെ...

14 comments:

  1. മനസ്സിനുള്ളില്‍ തളിര്‍ത്തു നില്‍ക്കുന്ന പരശ്ശതം ഓര്‍മ്മകളില്‍ ഇന്നും സുഗന്ധം പരത്തുന്ന ചില സ്മൃതി മലരുകള്‍ ..ഒന്നൊന്നായ് അടര്‍ത്തി നെഞ്ചോട്‌ ചേര്‍ത്ത് തുന്നി ചേര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന അപൂര്‍വ ദളങ്ങള്‍ ..

    ReplyDelete
  2. ഓര്‍മ്മപ്രവാഹമാണല്ലോ

    ReplyDelete
  3. ഹൃദ്യമായ ഓർമ്മ കുറിപ്പ് . ആത്മബന്ധത്തിന്റെ ആഴം അടുത്തറിയുന്ന വരികൾ . ചിലർ അങ്ങിനെയാണ് . ജീവിച്ചിരിക്കുമ്പോഴും അതിനു ശേഷവും ഒരു സ്വാധീനമായി നമ്മുടെ കൂടെ കാണും . അക്ഷരങ്ങൾ കൊണ്ടൊരുക്കിയ അശ്രുപൂജ

    ReplyDelete
  4. ഹൃദ്യമായിരിക്കുന്നു ഈ ഓര്‍മ്മക്കുറിപ്പ്.
    'ഇയ്യാത്തുമ്മ' നന്മയുടെ പൊന്‍വിളക്കായി തിളങ്ങിനില്‍ക്കുന്നു.
    'കൂട്ടുങ്ങല്‍' എന്നുകേട്ടപ്പോള്‍ അമ്പതുവര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഓര്‍മ്മകളിലേക്ക്‌ സഞ്ചരിച്ചുപോയി.എന്‍റെ വല്ല്യമ്മയുടെ വീട് അവിടെയായിരുന്നു.സ്കൂള്‍ വേനലവുധിക്കാലത്ത് ഞങ്ങള്‍ അവിടെ പോകും.മണലും,തെങ്ങുകളും,പുഴയും പുഴയിലൂടെ നീങ്ങുന്ന വഞ്ചികളും ആഹ്ലാദിക്കാനുള്ള വകയാണ്.ഞങ്ങളുടെ പ്രദേശത്ത് ഇതെല്ലാം കുറവാണ്.പിന്നെ പുഴയില്‍ കുളിക്കാനിറങ്ങും.ഒരുദിവസം ഞാന്‍ നിലയില്ലാത്ത വെള്ളത്തില്‍ പെട്ടുപോയി.ഒടുവില്‍ ആരൊക്കെയോ പിടിച്ച് കരയ്ക്ക്‌ കയറ്റി.അന്നു പേടിച്ചപേടിയും,കുടിച്ചവെള്ളവും........
    ഓര്‍ക്കുമ്പോള്‍...........
    ആശംസകള്‍

    ReplyDelete
  5. ഹൃദ്യം,ഈ ഓര്‍മ്മകളുടെ പ്രവാഹം

    ReplyDelete
  6. വായിച്ച് കഴിഞ്ഞിട്ടും മനസ്സില്‍ നിന്ന് ഇറങ്ങി പോകാന്‍ കൂട്ടാക്കാതെ 'ഇയ്യത്തുമ്മ'.....

    ReplyDelete
  7. അനുഭവിപ്പിച്ചു ആ സ്നേഹം.മുബിത്ത പറഞ്ഞ പോലെ മനസ്സീന്നു പോണില്ല്യ.അവരോടും സാജിത്തോടും ഒരുപാട് സ്നേഹം.

    ReplyDelete


  8. ഇയ്യത്തുമ്മയും ചുവപ്പും വെളുപ്പും കല്ല്‌ വെച്ച ചന്ദ്രത്തുണ്ട് മൂക്കുത്തിയും കണ്ണിനു മുൻപിൽ തെളിയുന്നു..ഓര്മ്മകളുടെ കൈതപ്പൂമണത്തിൽ എന്റെ ഹൃദയവും നിർവൃതി കൊള്ളുന്നു. വളരെ ഭംഗിയായി എഴുതി ഇലഞ്ഞിപൂവേ ... ഓരോ വരിയും ഹൃദ്യം. എന്റെ ഗ്രാമവും ഇലഞ്ഞിപൂവിന്റെ ഗ്രാമവും കണ്ട നന്മകൾ നഷ്ടപ്പെടുന്നവരാണല്ലോ നമ്മൾ!! ആശംസകൾ ഈ നല്ല ഓർമ്മക്കുറിപ്പിന്

    ReplyDelete


  9. ഇയ്യത്തുമ്മയും ചുവപ്പും വെളുപ്പും കല്ല്‌ വെച്ച ചന്ദ്രത്തുണ്ട് മൂക്കുത്തിയും കണ്ണിനു മുൻപിൽ തെളിയുന്നു..ഓര്മ്മകളുടെ കൈതപ്പൂമണത്തിൽ എന്റെ ഹൃദയവും നിർവൃതി കൊള്ളുന്നു. വളരെ ഭംഗിയായി എഴുതി ഇലഞ്ഞിപൂവേ ... ഓരോ വരിയും ഹൃദ്യം. എന്റെ ഗ്രാമവും ഇലഞ്ഞിപൂവിന്റെ ഗ്രാമവും കണ്ട നന്മകൾ നഷ്ടപ്പെടുന്നവരാണല്ലോ നമ്മൾ!! ആശംസകൾ ഈ നല്ല ഓർമ്മക്കുറിപ്പിന്

    ReplyDelete
  10. ഇയ്യത്തുമ്മയും ചുവപ്പും വെളുപ്പും കല്ല്‌ വെച്ച ചന്ദ്രത്തുണ്ട് മൂക്കുത്തിയും കണ്ണിനു മുൻപിൽ തെളിയുന്നു..ഓര്മ്മകളുടെ കൈതപ്പൂമണത്തിൽ എന്റെ ഹൃദയവും നിർവൃതി കൊള്ളുന്നു. വളരെ ഭംഗിയായി എഴുതി ഇലഞ്ഞിപൂവേ ... ഓരോ വരിയും ഹൃദ്യം. എന്റെ ഗ്രാമവും ഇലഞ്ഞിപൂവിന്റെ ഗ്രാമവും കണ്ട നന്മകൾ നഷ്ടപ്പെടുന്നവരാണല്ലോ നമ്മൾ!! ആശംസകൾ ഈ നല്ല ഓർമ്മക്കുറിപ്പിന്.

    ReplyDelete
  11. ഇതാണ് ഇലഞ്ഞിപ്പൂവിന്റെ വശ്യത ,ജീവനുള്ള വരികള്‍ക്ക് ആശംസകള്‍ ഷെമി ചേച്ചി , ഈ പോസ്റ്റ്‌ ഇത്രയും ദിവസം എവിടെയായിരുന്നോ എന്തോ ?

    ReplyDelete
  12. ഇയ്യാത്തുമ്മ കുറിച്ച് വായിക്കുംപോൾ പല മുഖങ്ങളും മനസ്സിൽ കാണുന്നു.
    ഓർമ്മയൊഴുക്കിന് മനോഹരമായ താളം

    ReplyDelete
  13. Replies
    1. നന്ദി റിജാം ഭായ് ...ഇത്രടം വന്നതിനും വായിച്ചതിനും നല്ലത് പറഞ്ഞതിനും ....

      Delete