Thursday 10 September 2015

തീന്‍ മേശയിലെ വിഷ വൈവിധ്യങ്ങള്‍ :- (മലയാള നാട് ഓണ്‍ ലൈന്‍ മാസികയില്‍ വന്നത് )

"ദേ ഉമ്മാരെ ഈ ചക്ക വരട്ടി പാകായോന്നൊന്നു നോക്യേ "..മധ്യ വേനലവധിയിലെ ഒരുച്ചതിരിഞ്ഞ നേരം .വടക്കിനിയിലെ ചായ്പ്പില്‍ നിന്നും കോടഞ്ചേരി അമ്മുവെന്ന സഹായിയുടെ പരുപരുത്ത ശബ്ദം എന്റെ അയഞ്ഞ മയക്കത്തെ  അലോസരപ്പെടുത്തിക്കൊണ്ട് .തെക്കേ മുറ്റത്തെ ആഞ്ഞിലിയില്‍ ഉലഞ്ഞു വീശുന്ന മേടക്കാറ്റിനൊപ്പം ഇടനാഴിയിലെ മരയഴികള്‍ക്കുള്ളിലൂടെ എന്റെ ചെവിയില്‍ തട്ടി നിന്നു.അപ്പോഴേക്കും വല്യുമ്മയുടെ ശബ്ദം അകത്തളത്തില്‍ നിന്നെവിടെ നിന്നോ ഉയര്‍ന്നു ."ന്റെ അമ്മു ഞാ ഇപ്പ വരാം..ഈ നിസ്ക്കാരപ്പായൊന്നു മടക്കി വെക്കട്ടെ.".


ഉമ്മയുടെ തറവാട്ടില്‍ മധ്യ വേനലവധി ആഘോഷിക്കാന്‍ മക്കളും പേരമക്കളും എത്തിയിട്ടുണ്ട്.ഞങ്ങള്‍ കുട്ടികള്‍ വേനലവധിക്കാലം ആഘോഷിക്കുന്നത് ഞങ്ങളുടെ കുഞ്ഞു ഓര്‍മ്മകളില്‍ കുറെ ആഘോഷത്തിന്റെയും ആസ്വാദനത്തിന്റെയും നിറക്കൂട്ടുകള്‍ കോരിയൊഴിച്ച് കൊണ്ടാണ് .വയറു മുട്ടെ നാടന്‍ ഭക്ഷണങ്ങളുടെ രുചി നുകര്‍ന്നും  ശരീരം തളരും വരെ കളിച്ചും ഒന്നര മാസത്തോളം തറവാട്ടില്‍ കൂടുന്നു.കാലവര്‍ഷം അമ്പത്തെ പാടത്ത് വിണ്ടു കിടക്കുന്ന മണ്ണിലേക്ക് ആവേശത്തോടെ പെയ്തമരുമ്പോള്‍ വിരുന്നു വന്ന കുട്ടികളൊക്കെയും മടങ്ങി പോയിട്ടുണ്ടാകും ..പക്ഷെ ഈ അഞ്ചാറു ആഴ്ചകള്‍ എത്രയൊക്കെ കളിചിട്ടുണ്ടാകും എന്ത് മാത്രം പലഹാരങ്ങള്‍   കഴിച്ചിട്ടുണ്ടാകും എന്ന് ആലോചിക്കുമ്പോള്‍ വിസ്മയം തോന്നും..

കൊല്ലപ്പരീക്ഷ കഴിയുമ്പോഴേക്കും  വല്യുമ്മ കണ്ടങ്കോരന്‍ എന്ന  പണിക്കാരനോട് തെക്കഞ്ചേരി പറമ്പിലെ വാഴത്തോപ്പില്‍ നിന്ന് നേന്ത്രക്കായക്കുലകള്‍ വെട്ടി കൊണ്ട് വരാന്‍ പറയും .പിന്നെ കായ വറുത്തതും ശര്‍ക്കര ഉപ്പേരിയും ഉണ്ടാക്കും.തറവാട്ടു തൊടിയിലെ തെക്കേ മൂലയിലെ വരിക്കപ്ലാവിന്റെ മൂത്ത ചക്ക നനുനനെ കീറി ചക്കവറവലും ഉണ്ടാക്കി വായു കയറാന്‍ അനുവദിക്കാതെ വലിയ ടിന്നുകളില്‍ ആക്കി വെക്കും.ചക്കപ്പഴം കൊണ്ടുള്ള വിഭവങ്ങളുടെ ഒരു നിര തന്നെയുണ്ട്‌..ഉച്ചയ്ക്ക് ഊണിനായാലും വൈകീട്ടത്തെ ചായ പലഹാരമായിട്ടായാലും .രുചികളിലെ വൈവിധ്യം ഓരോന്നിനും പുതുമ നല്‍കുന്നു.ഊണിനു ചക്കതോരനും ചക്ക മൊളൂഷ്യവും അവധിക്കാലത്തെ വിഭവപ്പട്ടികയില്‍ മാത്രം ഇടം പിടിക്കുന്നവയാണ്. .പറമ്പിലെ കിഴക്കേ ഇറമ്പില്‍ മുളംകൂട്ടങ്ങള്‍ക്ക് അടുത്തുള്ള ഇലവംഗ മരത്തിന്റെ ഇലയില്‍ ചക്ക വരട്ടിയതും ചിരകിയ നാളികേരവും ചുക്കുപൊടിയും വറുത്ത അരിപ്പൊടിയില്‍ കുഴച്ചത് ആവിയില്‍ വേവിച്ചുണ്ടാക്കുന്ന ഇലയട,വരിക്കച്ചുളയെ അരിമാവില്‍ മുക്കി എണ്ണയില്‍ പൊരിച്ചതോ അല്ലെങ്കില്‍  ശര്‍ക്കരയില്‍  വിളയിച്ച അവിലില്‍ ചെറു പഴനുറുക്കകളും ചിരവിയ നാളികേരവും ഇട്ടതോ അല്ലെങ്കില്‍ പഴം അരിമാവില്‍ മുക്കി പൊരിച്ചതോ അതുമല്ലെങ്കില്‍ വാഴയിലയില്‍ ചുട്ടെടുക്കുന്ന ഓട്ടട തുടങ്ങിയവ പലഹാരങ്ങളായി നിരത്തി വെച്ച് കഴിഞ്ഞാല്‍ കളി പാതിയിലാക്കി എല്ലാവരും ഓടിവരും .അത് കഴിഞ്ഞാല്‍ വീണ്ടും അമ്പത്തെ പാടത്ത് ബാക്കി വെച്ച കളികളിലേക്ക് തിരിച്ചൊരോട്ടമാണ്.  .പറമ്പിന്റെ  പടിഞ്ഞാറെ അതിരിലെ മൂവാണ്ടന്‍ മാവിലുണ്ടായ മാങ്ങയും അടുക്കളമുറ്റത്തെ കാ‍ന്താരി മുളകും ഉപ്പിലിട്ടു വെച്ചിട്ടുള്ള ഭരണി ഊണ് മുറിയുടെ മൂലയില്‍ സ്ഥാപിച്ച ബെഞ്ചില്‍ ഉണ്ടാകും .ഒപ്പം നെല്ലിക്കയും അമ്പഴങ്ങയും ഉപ്പിലിട്ട് വെച്ച തുണികൊണ്ട് വായ്‌ മൂടിയ ഭരണികളും...ചക്കയും മാങ്ങയും തിന്നു മതിയായാല്‍ പിന്നെ ചക്ക വരട്ടിയും മാങ്ങയുടെ പള്‍പ്പ് എടുത്തു സര്‍ബത്ത് ഉണ്ടാക്കലുമൊക്കെ ആയി വേനലവധി തിന്നും കുടിച്ചും കളിച്ചും ആഘോഷിക്കുമ്പോള്‍ അടുത്ത കൊല്ലത്തെ മാമ്പഴ ചക്ക കാലത്തെ ആസ്വദിക്കാന്‍ ഇനിയും കുറെ കാത്തിരിക്കണമല്ലോ എന്ന ചിന്തയില്‍ ആയിരിക്കും വിരുന്നു വന്നവര്‍ തിരിച്ചു പോകുക.

ഈ കുട്ടിക്കാല തീറ്റ വിചാരത്തെ ഇപ്പോള്‍ ഓര്‍മ്മിക്കാന്‍ കാരണമായത് ഈയിടെയായി നമ്മുടെയൊക്കെ ഉറക്കം കെടുത്തിയ  വിഷം തീണ്ടിയ പഴങ്ങളും പച്ചക്കറികളും കേരളക്കരയുടെ അതിര്‍ത്തി കടന്നു മലയാളിയുടെ ഊണ് മേശയിലേക്ക്‌ എത്തുന്നതിനെ കുറിച്ചും അതു മൂലമുണ്ടാകുന്ന മാരക വ്യാധികളെ കുറിച്ചുമുള്ള ഞെട്ടിപ്പിക്കുന്ന മാധ്യമ വാര്‍ത്തകള്‍ ആണ്.നമ്മള്‍ എന്തോ അമൂല്യ അന്നം എന്നാ മട്ടില്‍ കുട്ടികളെ കൊണ്ട് മൂന്നു നേരവും തീടിചിരുന്ന മാഗി നൂഡില്‍സ് എന്ന പരിഷ്ക്കാര ഭക്ഷണം (ഇത് നമ്മുടെ നാടന്‍ നൂലപ്പം ആണെന്ന് പറഞ്ഞാല്‍ നിരാകരിക്കാന്‍ കഴിയില്ല ) അതിന്റെ ചേരുവകളില്‍ നിര്‍ലോഭം ഉള്‍ക്കൊള്ളിച്ച മാരക വിഷങ്ങള്‍ .ചൈനീസ് അരിയിലെ പ്ലാസ്റ്റിക് സാന്നിധ്യം ..ഇതെല്ലാം തെളിവോടെ പിടിക്കപ്പെടുമ്പോള്‍ ഒരു ചോദ്യം അവശേഷിക്കുന്നു..ഇത്രയും വിഷാംശങ്ങള്‍ വാങ്ങി കഴിക്കാന്‍ നമ്മുടെ കേരളം വിളകള്‍ വിളയാത്ത മരുഭൂമിയാണോ ?

കോരിച്ചൊരിയുന്ന പെരുമാഴക്കാലമായാലും രുചിക്ക് കോട്ടം വരാതെ കഴിക്കാനുള്ള പച്ചക്കറികള്‍  നമ്മുടെയൊക്കെ പറമ്പുകളില്‍ തന്നെ സുലഭമായിട്ടുണ്ടാകുമായിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു..തകരയും ചേമ്പും ചേനയും പലതരം ഇലവര്‍ഗ്ഗങ്ങളും ചോറിനുള്ള ഉപദംശങ്ങളാകുമ്പോള്‍ മലയാളിയുടെ ആയുസ്സും ആരോഗ്യവും ആശുപത്രികളിലെ മരുന്ന് കലവറയില്‍ അടിയറ വെക്കേണ്ട ആവശ്യമില്ലായിരുന്നു. ..നമ്മള്‍ മലയാളികള്‍ക്ക് ദൈവം അനുഗ്രഹിച്ചു തന്നിട്ടുള്ള ഈ ഉദര ഭാഗ്യത്തെ ഇപ്പോള്‍ വേണ്ട പോലെ ഉപയുക്തമാക്കുന്നുണ്ടോ എന്ന് ചിന്തിക്കുമ്പോള്‍ നമുക്ക് മുന്നില്‍ മാറിയ മലയാളിയുടെ ഭക്ഷണ ശൈലിയാണ് മുന്നില്‍ തെളിയുന്നത്.

വിഷം കൊടുത്തു വളര്‍ത്തിയ തമിഴ് പച്ചക്കറികളാകട്ടെ നിറവും രാസവസ്തുക്കളും പൂശിയ പഴങ്ങളാകട്ടെ കേരളത്തിന്റെ ഭക്ഷണ ചന്തയില്‍ മാത്രം വിറ്റഴിക്കുന്നതിന്റെ മനഃശ്ശാസ്ത്രം അന്വേഷിച്ചു വേവലാതി പെടുന്ന ഒരു കൂട്ടം സാമൂഹ്യ സേവകര്‍ നവമാധ്യമങ്ങളുടെ സഹായത്തോടെ ജനങ്ങള്‍ക്കിടയില്‍ അവബോധവും ജാഗ്രത നിര്‍ദ്ദേശങ്ങളും നല്‍കി വരുന്നുണ്ട് .പക്ഷെ  കേരളത്തിലെ പൊതു സമൂഹം തങ്ങളുടെ ആരോഗ്യത്തെ വലിയ വില കൊടുത്ത് നശിപ്പിക്കുന്നല്ലോ എന്ന കുറ്റബോധത്താല്‍ പരസ്പ്പരം സര്‍ക്കാരിനെയും അന്യസംസ്ഥാന വിപണിയെയും പഴി ചാരി നിഷ്ക്രിയരായി മാറി നില്‍ക്കുന്നു എന്നല്ലാതെ ഈ അവസ്ഥ മാറാന്‍  വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാനാകും എന്ന് ചിന്തിക്കാനോ അതനുസരിച്ച് പ്രവര്‍ത്തിക്കാനോ കേരള സമൂഹം തയ്യാറായിട്ടുണ്ട് എന്ന് തോന്നുന്നില്ല..ചില ശുഭ പ്രതീക്ഷകളുടെ വിത്ത് വിതറിക്കൊണ്ട് ഹൌ ഓള്‍ഡ്‌ ആര്‍ യു പോലുള്ള സിനിമകള്‍ പ്രചോദനം നല്‍കിയെങ്കിലും  എല്ലാ സിനിമ കഥകളും പോലെ അതിലെ  സന്ദേശവും നമ്മള്‍ മറന്നു കഴിഞ്ഞിരിക്കുന്നു .അതല്ലെങ്കില്‍ അതെല്ലാം സിനിമയില്‍ മാത്രം സാധ്യമായത് എന്ന ധാരണയിലെത്തുന്നു.നമ്മള്‍ എല്ലാ മാറ്റങ്ങളെയും സമ്മിശ്ര വികാരങ്ങളോടെ സ്വീകരിക്കുമെങ്കിലും തീന്‍ മേശയിലെ മാറ്റങ്ങള്‍ സ്വന്തം ആരോഗ്യത്തെ കണക്കിലെടുത്ത്  നമ്മുടെ പൂര്‍വികര്‍ പിന്തുടര്‍ന്ന പാതയിലൂടെ ഞാറ്റുവേലയും കൊയ്ത്തു പാട്ടും വിഷുപ്പക്ഷിയുടെ ഈണവും ഒക്കെ ആസ്വദിച്ചു കൊണ്ട് തന്നെ തികഞ്ഞ മാനസിക ആരോഗ്യവും ശാരീരിക ആരോഗ്യവും ഉള്ളവരായി ദീര്‍ഘായുസ്സോടെ ജീവിതം ആനന്ദകരമാക്കാന്‍ കഴിഞ്ഞെങ്കില്‍ ...

4 comments:

  1. ഇപ്പോള്‍ അല്പാല്പം മാറ്റം വന്നിട്ടുണ്ട്.
    ജനത്തിന്‌ ഭയം വന്ന മട്ടുണ്ട്........
    ഉള്ളിടത്തു് കൃഷിചെയ്യാനുള്ള ശ്രമവും നല്ലതിനാവട്ടെ...............
    ആശംസകള്‍

    ReplyDelete
  2. ജീവഭയം പടര്‍ന്നിട്ടുണ്ട്. മാറ്റങ്ങളും വന്നിട്ടുണ്ട്

    ReplyDelete
  3. മാറ്റങ്ങള്‍ കാണുന്നുണ്ട്... നല്ലതിനാവട്ടെ!

    ReplyDelete
  4. മാറ്റങ്ങൾ നല്ലതിനാവട്ടെ

    ReplyDelete