Wednesday 25 December 2013

മഞ്ഞുകാല മര്‍മ്മരങ്ങള്‍ .

മഞ്ഞുകാല മര്‍മ്മരങ്ങള്‍ :-




ചക്രവാളത്തിന്റെ അരികിലായ് ഉദിച്ച താരകത്തിനു വന്യമായ തിളക്കമുണ്ട് . ഉദയത്തിനു ഏതാനും നാഴികകള്‍ മാത്രമുള്ളപ്പോള്‍ ആ നക്ഷത്രത്തിന്റെ ഹൃദയത്തില്‍ നിന്നും ഒരു മഞ്ഞുനൂല്‍ ഊര്‍ന്നു വരും..അതിന്റെ തുഞ്ചത്ത് എണ്ണിയാലൊടുങ്ങാത്ത സമ്മാനപ്പൊതികള്‍ നിറച്ച സഞ്ചിയും തോളിലേറ്റി പഞ്ഞി പോലെ വെളുത്ത താടിയും തലയില്‍ ഒരു വശത്തേക്ക് തൂങ്ങിക്കിടക്കുന്ന ചുവന്ന തൊപ്പിയും ധരിച്ച് ചുണ്ടില്‍ തെളിഞ്ഞ ചിരിയും കണ്ണുകളില്‍ ഒത്തിരി കുസൃതിയുമായി വലിയ കുടവയറും താങ്ങി ഒരു അപ്പൂപ്പന്‍ ഉണ്ടായിരിക്കും. മഞ്ഞു പുതഞ്ഞ പാതയില്‍ ഒരു ശരഭത്തേരു മണി മുഴക്കവുമായി കാത്തു നില്ക്കുന്നുണ്ട് . ആ അപ്പൂപ്പന്‍ സമ്മാന സഞ്ചിയുമായ്‌ ഭൂമിയില്‍ തന്റെ പാദത്തെ സ്പര്‍ശിക്കാതെ തന്നെ തേരിലേറി യാത്രയാകുന്നു. നിദ്രയിലാണ്ട കുടിലുകള്‍ക്ക് മുന്നിലെത്തി അടര്‍ന്നു വീഴുന്ന മഞ്ഞിനെ വകഞ്ഞ് പുകക്കുഴലിലൂടെ ഇറങ്ങി ഓരോ സമ്മാനപ്പൊതികളും ഉറങ്ങി കിടക്കുന്ന കുട്ടിയുടെ കിടക്കയില്‍ നിശ്ശബ്ദം നിക്ഷേപിച്ചു അടുത്ത വീടിനെ ലക്ഷ്യമാക്കി നീങ്ങുന്നു. ഉറക്കത്തില്‍ നിന്നും ഉണരുന്ന കുട്ടി സമ്മാനപ്പൊതി കണ്ടു ആഹ്ലാദത്തോടെ തുള്ളിച്ചാടുന്നു...എന്റെ ബാല്യത്തില്‍ ഞാന്‍ ഏറെ കണ്ടിട്ടുള്ള ഒരു മധുര സ്വപ്നം ആയിരുന്നു അത്..മഞ്ഞുറഞ്ഞ വഴിത്താരകളും, നക്ഷത്രഖചിതമായ ആകാശവും, മിന്നിത്തിളങ്ങുന്ന താരങ്ങളും, നിറുത്താതെയുള്ള മണികിലുക്കവുമായി പായുന്ന കലമാനുകളും.വാതിലനരികില്‍ കൊണ്ട് വെച്ച പാദയുറകളില്‍ ഒളിഞ്ഞിരിക്കുന്ന സമ്മാനങ്ങള്‍ ..സ്വപ്നം തൂങ്ങുന്ന ഇമകളില്‍ മിന്നിത്തെളിയുന്ന ദൃശ്യങ്ങളായിരുന്നു ഇതൊക്കെ..

എനിക്ക് വേണ്ടി ആരെങ്കിലും എന്തെങ്കിലും സമ്മാനവുമായി വരുമെന്ന് വെറുതെ മോഹിച്ചിരുന്ന ബാല്യം ..അരക്കൊല്ല പരീക്ഷ കഴിഞ്ഞു പിരിയുന്ന ദിവസം കൂട്ടുകാര്‍ക്ക് ക്രിസ്മസ്സ് കാര്‍ഡുകള്‍ കൊടുക്കുമ്പോള്‍ ,തിരിച്ചും ഒരെണ്ണം കിട്ടിയെങ്കില്‍ എന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു.വെറും കയ്യോടെ വീട്ടിലേക്ക് നടക്കുമ്പോള്‍ സങ്കല്‍പ്പത്തിലെ അപ്പൂപ്പന്‍ സമ്മാനപ്പൊതികളുമായ് രാവിന്റെ ഏതോ യാമത്തില്‍ വരുമെന്നുള്ള ചിന്ത ഉള്ളിലെ മോഹത്തിനു മേലെ നറും നിലാവ് പോലെ പരന്നോഴുകി കൊണ്ടിരിക്കും .. ഉറക്കം വരാതെ കിടക്കുമ്പോള്‍ ഇടനാഴിയിലെ മരയഴികളുള്ള കുഞ്ഞു ജാലകത്തിനപ്പുറം കലമാനുകളുടെ കുളമ്പടികള്‍ കേള്‍ക്കുന്നുണ്ടോ എന്ന് സംശയിച്ചിരുന്നു. അല്ലെങ്കില്‍ ആ കുളമ്പടി ശബ്ദം ശരിക്കും കേട്ടിരുന്നു പതിഞ്ഞ സീല്‍ക്കാരത്തോടെ മുന്‍കാലുകള്‍ ഉയര്‍ത്തി എന്റെ കിളിവാതിലിനരികില്‍ വന്നു നിന്ന് ആ ശരഭങ്ങള്‍ കിതപ്പണച്ചിരുന്നത് .പിന്നെ കണ്ണുകള്‍ ഇറുകെ പൂട്ടി തലയിണക്ക് താഴെ കൊണ്ട് വന്നു വെക്കുന്ന മിന്നുന്ന വര്‍ണ്ണക്കടലാസ് പൊതിയുടെ കിരുകിരെന്ന ശബ്ദത്തിനു ചെവിയോര്‍ത്തു കിടക്കവെ നക്ഷത്ര ചക്രത്തില്‍ നിന്ന് മിന്നുന്ന നക്ഷത്ര ശല്‍ക്കങ്ങള്‍ മഞ്ഞു കണങ്ങള്‍ക്കൊപ്പം ഉതിരുന്നത് ഞാനറിയുന്നുണ്ടായിരുന്നു .ആരോ എന്റെ കണ്ണും പൊത്തി മുറ്റത്ത് കൊണ്ട് വന്നു നിറുത്തുന്നുണ്ട് അന്നേരം . ..ഇറുകെ അടച്ച കണ്ണ് പതിയെ തുറക്കുമ്പോള്‍ എനിക്ക് മുന്നില്‍ സ്വര്‍ണ്ണത്തിളക്കമുള്ള കുഞ്ഞു ചിറകുകള്‍ പിടപ്പിച്ചു കൊണ്ട് ഒരായിരം മാലാഖക്കുഞ്ഞുങ്ങള്‍ കൈകോര്‍ത്തു നൃത്തം വെക്കുന്നു. അവര്‍ക്കിടയിലൂടെ ഒഴുകുന്ന മഞ്ഞിന്റെ മണമുള്ള അപ്പൂപ്പന്‍ എനിക്ക് നേരെ നീട്ടുന്ന സമ്മാനപ്പൊതി ഇരു കയ്യും നീട്ടി സ്വീകരിക്കുമ്പോള്‍ എനിക്കും അപ്പൂപ്പനും ഇടയില്‍ സമരിയന്‍ ഗീതികളുടെ പദവിന്യാസങ്ങള്‍ അലയടിക്കുന്നുണ്ടായിരുന്നു.കിളിവാതിലിലൂടെ ഇളം കാറ്റിനൊപ്പം ഒഴുകിയെത്തുന്ന ജമന്തിപ്പൂക്കളുടെ സുഗന്ധം മിഴികളെ തൊട്ടുണര്‍ത്തുമ്പോള്‍ എന്റെ ചിന്ത തലേന്ന് രാത്രിയില്‍ ഞാന്‍ എവിടെയോ രഹസ്യമായി സൂക്ഷിച്ച ആ സമ്മാനത്തെ കുറിച്ച് മാത്രമായിരിക്കും ..അതെവിടെ എന്നോ, അതൊന്നു തിരയണമെന്നോ അഥവാ കയ്യില്‍ കിട്ടിയാല്‍ ഒന്ന് തുറന്നു നോക്കണമെന്ന ത്വരയോ എന്നെ അലോസരപ്പെടുത്താറില്ല. കാരണം ആ രഹസ്യം അതീവ രഹസ്യമായി തന്നെ എന്റെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഞാന്‍ അപ്പോഴേക്കും പഠിച്ചിരുന്നു...

മേഘങ്ങളേക്കാള്‍ വേഗത്തില്‍ മറയുന്ന ഋതുക്കള്‍ ഏറെ മഞ്ഞു കാലങ്ങളെ സമ്മാനിച്ചിട്ടും ഞാനെന്റെ പഴയ സ്വപ്നം കാണുന്നത് തുടര്‍ന്ന് കൊണ്ടേ ഇരുന്നു. ബാല്യത്തിലെ ശീലങ്ങളോ ചിന്തകളോ ഒരിക്കലും എന്നെ വിട്ടു പോകുന്നതായിരുന്നില്ല.അതിനാലാകാം വര്‍ഷങ്ങള്‍ പോകുന്തോറും എന്നിലെ കുട്ടി എന്നോടൊപ്പം യാത്ര തുടര്‍ന്നത് .സമ്മാനങ്ങള്‍ വലുതോ ചെറുതോ ആകട്ടെ അത് കൊടുക്കുന്ന ആളിനും കിട്ടുന്ന ആളിനും ഉണ്ടാകുന്ന ആഹ്ലാദം ഒരു പക്ഷെ ആ പൊതിക്കുള്ളിലെ സമ്മാനത്തേക്കാള്‍ മൂല്യമുള്ളതായിരിക്കും എന്ന് പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു.അതിനു പ്രത്യേക ദിനങ്ങളുടെ ആവശ്യമില്ലെന്നും വിലപിടിപ്പുള്ള പാരിതോഷികങ്ങള്‍ എന്നതിനപ്പുറം അപ്രതീക്ഷിതമായും നിറഞ്ഞ മനസ്സോടേയും സ്നേഹത്തോടെയും അത് കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതിലാണ് എല്ലാ മൂല്യവും നിക്ഷിപ്തമായിരിക്കുന്നതെന്ന് പിന്നീടെപ്പോഴോക്കെയോ ഞാന്‍ മനസ്സിലാക്കി..

ചിത്രപ്പണികളാല്‍ അലങ്കരിച്ച കാര്‍ഡുകളിലും സമ്മാനപ്പൊതികളിലും ഓരോ ജന്മദിനങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളും കടന്നു പോകുമ്പോള്‍ എന്റെ ഉള്ളിലെ കുട്ടി വാനോളം ഉയരത്തില്‍ തുള്ളിച്ചാടുകയായിരുന്നു.സമ്മാനിക്കാനുള്ള വസ്തുക്കള്‍ വാങ്ങാനും അത് എത്രയും മനോഹരമാക്കി പൊതിഞ്ഞ് നല്‍കാനും ആവേശം കൊണ്ടിരുന്നത് എന്റെ മനസ്സില്‍ കുടികൊള്ളുന്ന സാന്താ അപ്പൂപ്പന്‍ തന്ന പ്രചോദനം ആകാം ..കുറെ കാലങ്ങളായി മുടങ്ങാതെ ഡിസംബര്‍ മാസത്തിലെ ജന്മദിനങ്ങളില്‍ എന്നെ തേടിയെത്തുന്ന പാരിതോഷികങ്ങള്‍ തുറന്നു നോക്കാന്‍ മനസ്സ് വരാറില്ല.അവ തുറന്നാല്‍ എന്റെ ആകാംക്ഷ അണഞ്ഞാലോ..എങ്കിലുംസമ്മാനിക്കുന്നവര്‍ക്ക് ഞാനത് തുറന്നു നോക്കണമെന്ന ശാഠ്യം എന്നെ ആ പൊതിയിലൊളിഞ്ഞിരിക്കുന്ന നിഗൂഡത വെളിവാക്കുന്നതിനു നിര്‍ബന്ധിതയാക്കുന്നു. അത് തുറന്നാല്‍ എന്റെ മുഖത്ത് പ്രകടമാകുന്ന ഭാവഭേദങ്ങള്‍ എനിക്ക് ചുറ്റുമുള്ളവര്‍ ആസ്വദിക്കുന്നത് ഞാനറിയുന്നില്ല എന്ന് നടിക്കും...

ഞാനേറ്റവും അധികം സ്വീകരിച്ചിട്ടുള്ളതും കിട്ടിയപ്പോഴൊക്കെ അത്യധികം സന്തോഷിച്ചിട്ടുള്ളതും എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ എനിക്ക് സമ്മാനമായപ്പോഴാണ്..വായനയാണ് എന്റെ ഇഷ്ടവിനോദം എന്ന് തിരിച്ചറിഞ്ഞ എന്റെ ജ്യേഷ്ടന്‍ സാധ്യമാകുമ്പോഴോക്കെ സമ്മാനിച്ചിരുന്ന പുസ്തകങ്ങള്‍ എനിക്ക് അമൂല്യങ്ങള്‍ ആണ് .അവയൊക്കെ എന്റെ വീട്ടില്‍ ഞാനൊരുക്കിയ ഒരു പുസ്തപ്പുരയില്‍ മനോഹരമായി അടുക്കി വെച്ചിരിക്കുന്നു..എത്രയോ ആവര്‍ത്തി വായനകള്‍ അനുഭവിച്ച അതിലെ ഏടുകളില്‍ ഞാനെന്റെ ഓര്‍മ്മകളില്‍ മയങ്ങുന്ന മയില്‍‌പ്പീലിതുണ്ടുകളെ പെറ്റ് പെരുകാന്‍ വെച്ചിട്ടുണ്ട്.

പിന്നീട് മക്കള്‍ വലുതായപ്പോള്‍ എന്റെ ജീവിതത്തിലെ ഓരോരോ വിശിഷ്ട ദിനങ്ങളെയും സമ്മാനം തന്നു ഓര്‍മ്മിപ്പിച്ചപ്പോള്‍ ബാല്യത്തില്‍ സാന്താ അപ്പൂപ്പന്‍ എന്റെ തലയിണക്കടിയില്‍ ഒളിപ്പിച്ചു വെച്ച ആ സമ്മാനങ്ങളൊക്കെയാണ് ഇന്ന് പല കൈകളിലൂടെ എന്റെ മുന്നിലെത്തുന്നതെന്ന് തോന്നി. ഒരു പുസ്തകം അല്ലെങ്കില്‍ ഒരു ബുക്ക്‌ മാര്‍ക്ക് കുഞ്ഞു പൊതികളിലെ പാരിതോഷികങ്ങളായ് കൈകളില്‍ വന്നു ചേരുമ്പോള്‍ എന്റെ സന്തോഷങ്ങള്‍ ഡിസംബര്‍ മഞ്ഞു പോലെ സാന്ദ്രമാകും ..

മഞ്ഞുകാലം എനിക്ക് പ്രിയപ്പെട്ടതാകുന്നത് ആഘോഷങ്ങളെ സമ്മാനിക്കുന്ന ചില മാസങ്ങള്‍ ഈ ഋതുവില്‍ നിന്നും പിറക്കുന്നത്‌ കൊണ്ട് മാത്രമല്ല .പ്രകൃതി തന്നെ ഒരു നവോഢയായ് നിരവധി മനോഹരങ്ങളായ ദൃശ്യങ്ങളെ മിഴികള്‍ക്കും ഹൃദയത്തിനുമേകുന്നത് കൊണ്ട് കൂടിയാണ്.
മഞ്ഞണിഞ്ഞ തരുലതാദികളും പ്രണയ പരവശരായ് ഈണങ്ങള്‍ മൂളുന്ന പക്ഷികളും തെളിഞ്ഞ നീലാകാശവും അതിന്റെ മടിയില്‍ അലസഗമനം ചെയ്യുന്ന വെണ്‍മേഘങ്ങളും, മേഘങ്ങള്‍ക്ക് കുറുകെ വരി തെറ്റാതെ ശിശിരത്തിന്റെ കൂട്ടുകാരായെത്തുന്ന ദേശാടനക്കിളികളുമായി മഞ്ഞു കാലത്ത് ഭൂമി തരളിതയാകുന്നു.നിറഞ്ഞൊഴുകുന്ന കാട്ടാറുകളും തളിര്‍ത്തു നില്‍ക്കുന്ന മുളങ്കാടുകളും,വര്‍ണ്ണങ്ങള്‍ വാരിപ്പൂശിയ കാട്ടുപ്പൂക്കള്‍ പൂത്തുലയുന്ന ഒറ്റയടിപ്പതകളും,നിലാവ് പൂത്തിറങ്ങുന്ന താഴ്വാരങ്ങളും വെയിലുരുകി വീഴുന്ന മലമടക്കുകളും ,കാറ്റ് ചുംബിച്ചുലയ്ക്കുന്ന ഇലച്ചാര്‍ത്തുകളും ..പ്രകൃതി ശിശിരത്തിന്റെ മടിയിലേക്ക് തന്റെ അഴകിന്റെ അലകള്‍ ഒന്നൊന്നായ് വിടര്‍ത്തുകയാണ്..മഞ്ഞുകാലം മടങ്ങി പോകുന്നതും ഭൂമിക്ക് മനോഹരമായൊരു വസന്തം സമ്മാനിച്ചു കൊണ്ടാണ്..

ആഘോഷങ്ങളും സമ്മാനങ്ങളും മനുഷ്യനു ജീവിതമെന്ന സമസ്യക്കിടയില്‍ ലക്ഷ്യം കാണാന്‍ സാഹയകമാകുന്ന സൂചനകള്‍ പോലെയാണ്.അല്ലെങ്കില്‍ മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജ്ജം പകരുന്ന ഇടവേളകള്‍ പോലെയോ .സ്നേഹവും സൌഹാര്‍ദ്ദവും ആര്‍ദ്രതയും പ്രണയവും എല്ലാം സമ്മാനങ്ങളിലൂടെ ആശയവിനിമയം നടത്തുന്നത്തില്‍ നിന്നും ഈ വര്‍ണ്ണക്കടലാസ് പൊതികള്‍ക്ക് മനുഷ്യജീവിതത്തിലുള്ള
പ്രാധാന്യം എത്രയെന്നു വെളിവാകുന്നു...ആദ്യമായി കാണുന്ന കുഞ്ഞിനായാലും സുഹൃത്തിനായാലും ,പ്രണയിനിക്കായാലും ഒരു കുഞ്ഞു പൊതി സമ്മാനിച്ചു കൊണ്ട് ഒരു നല്ല ബന്ധം തുടങ്ങുന്നത് മനുഷ്യമനസ്സിന്റെ ലോല വികാരമായ സന്തോഷത്തെയാണ്‌ വ്യാഖ്യാനിക്കുന്നത്.നൂറ്റാണ്ടുകള്‍ക്ക് മുന്പ് പുല്‍ക്കുടിലില്‍ പിറന്ന ദിവ്യാത്മാവിനെ കാണാന്‍ കിഴക്ക് നിന്നുള്ള രാജാക്കന്മാര്‍ പാരിതോഷികങ്ങളുമായി നക്ഷത്രങ്ങള്‍ തെളിച്ച വഴിയിലൂടെ പോയതും ആ കുഞ്ഞുപാദങ്ങളില്‍ ഭയഭക്തിയോടെ അതെല്ലാം അര്‍പ്പിച്ചതുമെല്ലാം ചരിത്രങ്ങള്‍ ഉദ്ഘോഷിക്കുന്നു. പരസ്പ്പരം സമ്മാനങ്ങള്‍ കൈമാറുന്നത് ഇന്നും തുടര്‍ന്ന്‍ പോരുന്നത് സമൂഹത്തില്‍ നിന്നും ഇനിയും അന്യം നില്‍ക്കാത്ത മാനവികതയുടെയും നന്മയുടേയും പ്രതിഫലനങ്ങളായിട്ടാണ്. .ആഘോഷങ്ങള്‍ സമ്മാനങ്ങളുടെ പെരുമഴയായും സമ്മാനങ്ങള്‍ മനുഷ്യമനസ്സിലേക്കൊഴുകുന്ന സ്നേഹധാരയായും മാറട്ടെ എന്നാശിക്കട്ടെ . ..മഞ്ഞിനൊപ്പം പരക്കുന്ന നിലാവുള്ള ഈ ഡിസംബര്‍ രാവില്‍ ഇരുന്നു ഈ കുറിപ്പെഴുതുമ്പോള്‍ മുഹമ്മദ് റഫി സാബിന്റെ ഒരു മധുര ഗാനം എവിടെയോ അലയടിക്കുന്നുണ്ടായിരുന്നു.. "ബഡി ദൂര്‍ സെ ആയെ ഹെ ..പ്യാര്‍ കാ തോഹ്ഫ ലായേ ഹെ " ......

10 comments:

  1. മനോഹരമായൊരോര്‍മ്മക്കുറിപ്പ്
    ജീവിതാന്ത്യം വരേയ്ക്കും സമ്മാനിതമാകട്ടെ നാളുകള്‍

    നന്മകള്‍ ആശംസിയ്ക്കുന്നു

    ReplyDelete
  2. അരനൂറ്റാണ്ടുമുമ്പ് ചെറുകഥാരചനയ്ക്കു കിട്ടിയ പ്രോത്സാഹനസമ്മാനം
    ഇന്നും മനസ്സില്‍ തിളക്കമുള്ള ഓര്‍മ്മയാണ്.വര്‍ണ്ണക്കടലാസുകൊണ്ട് പൊതിഞ്ഞ സമ്മാന പുസ്തകം പ്രചോദനമേകി.......
    ആശംസകള്‍

    ReplyDelete
  3. വര്‍ണ്ണക്കടലാസ് പൊതികളുമായുള്ള ഓര്‍മ്മക്കുറിപ്പ് ......

    ReplyDelete
  4. ഓർക്കുവാൻ..ഓമനിക്കുവാൻ മഞ്ഞുകാല സ്മരണകൾ എന്നിലും പെയ്തിറങ്ങുന്നുണ്ട്‌.. വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ സമ്മാനപ്പൊതികൾ നൽകുന്ന വസന്തം അന്നും ഇന്നും ഒന്നുതന്നെ... നേരിയ മഞ്ഞിന്ത്തണുപ്പിലിങ്ങനേ ഓർമ്മക്കിടക്കമേലിരിക്കാൻ എന്തു സുഖം. സ്നേഹം ഇത്താ..!

    ReplyDelete
  5. നന്മകൾ മാത്രം ഉണ്ടാകട്ടെ എന്നും..

    ReplyDelete
  6. ഒരു മോഹസമ്മാനം പോലെ ഹൃദ്യമായ കുറിപ്പ്..ആശംസകള്‍

    ReplyDelete
  7. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം....

    ReplyDelete
    Replies
    1. supper.. neelakuriji.....://prasanth-unni.blogspot.in/

      Delete
  8. നന്നായിടുണ്ട്

    ReplyDelete
  9. Opportunities are unlimited; Welcome to The world"s first democratic social economy www.empowr.com/srees

    ReplyDelete