Wednesday 17 August 2011

ഓര്‍മകുറിപ്പുകള്‍


മനസ്സില്‍ തിളങ്ങുന്ന റമദാന്‍ നിലാവ്:-
============================
ഓരോ റമദാന്‍ മാസങ്ങളും സഹനത്തിന്റേയും ത്യാഗത്തിന്റേയും ആത്മ സംശുദ്ധീകരണത്തിന്റേയും ഇളം തെന്നലായെന്നെ തലോടി മറയുമ്പോഴും ബാല്യത്തില്‍ എനിക്കനുഭവിക്കേണ്ടി വന്നിട്ടുള്ള ആ പുണ്യ മാസത്തിലെ ചില നനുത്ത ഓര്‍മകള്‍ ഉള്ളില്‍ വിങ്ങുന്ന ഒരു കുഞ്ഞു നെരിപ്പോടിന്‍ കനലുകളായ് ഇപ്പോഴും എരിയുന്നു.
ഏഴാം വയസ്സില്‍ നവംബര്‍ മാസത്തിന്റെ പകുതിയില്‍ വന്ന ഒരു റമദാന്‍ മുതലാണു ഞാന്‍ നോമ്പനുഷ്ഠിക്കാന്‍ ആരംഭിച്ചത്.കൂട്ടുങ്ങലിലുള്ള എന്റെ ഉമ്മയുടെ തറവാട്ടില്‍ എന്റെ വല്യുപ്പയും വല്യുമ്മയും അമ്മാവന്‍മാരും കുഞ്ഞുമ്മമാരും രണ്ട് പണിക്കാരുമടങ്ങിയ ആ വീട്ടില്‍ നോമ്പിനെ വലിയ ആഘോഷത്തോടേയാണു കൊണ്ടാടിയിരുന്നത്.നോമ്പു തുറക്കാന്‍ കടവത്തെ പള്ളിയിലെ ഇബ്രാഹിം മുസ്ലിയാരും കൂട്ടുങ്ങല്‍ പള്ളിയിലെ ഉണ്ണി മുസ്ലിയാരും ഉണ്ടാവാറുണ്ട്.കൂടാതെ വല്യുപ്പാടെ പരിചയക്കാരും ദൂര ദേശത്ത് നിന്നുമെത്തുന്ന കച്ചവട പങ്കാളികളുമൊക്കെയായി എന്നും കുറേ പേ ര്ക്കുള്ള നോമ്പു തുറ ഉണ്ടാകും .റമദാന്‍ മാസത്തിനു മുന്‍പായുള്ള ഷഹബാന്‍ മാസത്തിന്റെ പതിനഞ്ച് ബാറാത്ത് രാവിനു മുന്പേ തന്നെ റമദാനെ വരവേല്ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങും ... അരിപ്പൊടിയും ഇറച്ചിമസാലക്കൂട്ടുകളും ജീരക കഞ്ഞിക്കുള്ള പ്രത്യേകമസാലയും അങ്ങനെ നീളുന്നു പാചകത്തിനുള്ള ഒരുക്കങ്ങളുടെ പട്ടിക.

ആ വര്‍ഷം ഞാനും അങ്ങനെ നോമ്പെടുക്കാന്‍ വേണ്ടി നിയ്യത്ത് വെച്ചു. വല്യുമ്മാ ചൊല്ലി തന്ന നോമ്പിന്റെ നിയ്യത്ത് അവരുടെ മടിയില്‍ കിടന്ന് ഏറ്റു പറയുമ്പോള്‍ എന്റ് കുഞ്ഞു മനസ്സ് വ്രതമനുഷ്ഠിക്കാനുള്ള വെമ്പലില്‍ അസ്വസ്ഥമായി.ഉറക്കത്തിന്റെ ഏഴാം ബഹറില്‍ മുങ്ങിത്താണിരുന്ന എന്നെ കുഞ്ഞുമ്മയാണു തട്ടിയുണര്‍ത്തിയത്."എണീക്ക് കുട്ടി അത്താഴം കഴിക്കാന്‍ എല്ലാരും ഇരുന്നു.പോയി പല്ലു തേച്ച് മുഖം കഴുകി വാ"..അത് കേട്ടപ്പോള്‍ ഞാനാദ്യമായി നോമ്പെടുക്കാന്‍ പോകുന്നതിന്റെ ഉല്‍സാഹത്തില്‍ ചാടിയെണീറ്റു..കുഞ്ഞുമ്മാടെ കൂടെ അടുക്കള മുറ്റത്തെ കിണറ്റിന്‍ കരയില്‍ ചെന്നു.വൃശ്ചിക കാറ്റില്‍ പ്രകൃതി ആടിയുലയുന്നുണ്ടായിരുന്നു.ഇരുട്ടില്‍ ചാഞ്ചാടുന്ന തേങ്ങോലകളേയൂം വാഴയിലകളേയും തെല്ലൊരു ഭയത്തോടെ നോക്കി കൊണ്ട് ഞാനെന്റെ പല്ലു തേച്ചു.തിരിച്ച് അടുക്കളയിലേക്ക് കയറുമ്പോഴാണു ഞാനാ ഭയങ്കര ശബ്ദം കേള്‍ക്കുന്നത്.ഞെട്ടലോടെ കുഞ്ഞുമ്മാടെ ധാവണിയുടെ മുന്താണിയില്‍ ഇറുക്കി പിടിച്ച് കരയാന്‍ തുടങ്ങുമ്പോഴേക്കും കുഞ്ഞുമ്മ ഒരു പൊട്ടിച്ചിരിയോടെ എന്നോട് പറഞ്ഞു അത് അത്താഴം വെയ്ച്ചോളാന്‍ പറയുന്നതാണെന്നു. അതെന്താ..അതാരാ . ഇതൊക്കെ ചോദിക്കുമ്പോഴേക്കും അതു കേട്ട് വന്ന എന്റെ മാമ പറയാന്‍ തുടങ്ങി "അതാ പകലൊക്കെ കുട്ട്യോളെ പിടിക്കാന്‍ നടക്കണ തേവങ്കാണ്..അയാളുടെ കയ്യില്‍ വലിയൊരു ചാക്കുണ്ട്.അത്താഴത്തിനെണീക്കത്ത കുട്ട്യേളെ പിടിക്കാന്‍ വേണ്ടി സൈക്കിളില്‍ ഒരു റാന്തലും .തോളില്‍ ഒരു ചാക്കും ആയിട്ട് മൂപ്പരെറങ്ങും .എല്ലാ എടവഴീല്‍ കൂടേം പാടത്തിന്റെ വരമ്പത്തൂടേം ഒക്കെ നടന്ന് ഉറങ്ങികിടക്കണ കുട്ട്യോളെ പിടിച്ചോണ്ടോകും" .ങേ..ആ അറിവെന്നില്‍ എനിക്ക് ആ ശബ്ദം കേട്ടപ്പോളുണ്ടായിരുന്ന ഭയത്തിന്റെ അളവ് കൂട്ടി.വേഗം ചെന്ന് വടക്കിനിയിലെ ഇടനാഴിയില്‍ ഇട്ട പലകയില്‍ ചോറുണ്ണാനായി ഇരുന്നു.
ഇതും പറഞ്ഞ മാമ ഇടക്കിടെ എന്നെ നോക്കി ചിരിക്കുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. അവിടെയുള്ള മേശയ്ക്കിരുവശങ്ങളിലായ് വല്യുപ്പയും മാമയും അത്താഴം കഴിക്കുന്നുണ്ട്.എന്റെ സ്ഥായിഭാവമായ മുഖം വീര്‍പ്പിക്കലോടെ ഞാന്‍ എനിക്കു മുന്നില്‍ വെച്ച ചോറില്‍ വട്ടം വരച്ചിരുന്നു.ഇതു കണ്ട് ഉമ്മ മാമാനോട് പറയാന്‍ തുടങ്ങി "ഡാ ബഷീറെ ആ അത്താഴം വെയ്ച്ചോളെ ഒന്നിങ്ങോട്ട് വിളിക്ക്.സാജി ചോറു തിന്നാണ്ടിരിക്കേന്ന് പറ"..ഇതു കേട്ട വല്യുപ്പ പറയുന്നുണ്ടായിരുന്നു."എന്തിന്നാഡ കുട്ട്യേളെ വെറുതെ പേടിപ്പിക്കണത്.സജുമ്മാ വേഗം അത്താഴം തിന്നു.എന്നിട്ട് ചക്കരപ്പാലു കുടിക്കേണ്ടതല്ലേ".വല്യുപ്പാടെ സ്നേഹത്തോടെയുള്ള സാന്ത്വനപ്പെടുത്തലില്‍ ഞാന്‍ കഴിക്കാന്‍ തുടങ്ങി .തേങ്ങാപ്പാലില്‍ കുടം പുളിയിട്ട് വെച്ച ആവോലിക്കറിയും തക്കാളിചട്ണിയും മീന്‍ വറുത്തതും കൂര്‍ക്ക ഉപ്പേരിയുമൊക്കെയടങ്ങിയ അത്താഴ വിഭവങ്ങളുമായി ഉമ്മയും കുഞ്ഞുമ്മയും എല്ലാവര്‍ക്കും വിളമ്പി കൊടുക്കുന്നുണ്ട്.
വല്യുമ്മ എന്നെ സ്നേഹത്തോടെ നോക്കി കൊണ്ട് പറയുന്നുണ്ടായിരുന്നു."ന്റെ മോളു വെക്കം ചോറു തിന്ന്.ഉമ്മ ഇപ്പം ചക്കരപ്പാലു തരാം" ..ഒരു വിധം കഴിച്ചെണീറ്റ് കൈകഴുകാന്‍ കൊട്ടത്തളത്തിനടുത്ത് വെച്ച ചെമ്പിലെ വെള്ളമെടുക്കുമ്പോഴും കേട്ടു അമ്പത്തെ പാടത്തിനതിരില്‍ നിന്നും "അത്താഴം വെയ്ച്ചോളെ" എന്ന ശബ്ദം . ഇതും കേട്ട ഞാന്‍ ഓടി വന്നു വല്യുമ്മാടെ കയ്യില്‍ നിന്നും കോപ്പയില്‍ കൊഴുത്ത ചക്കരപ്പാലു വാങ്ങി കുടിക്കാന്‍ തുടങ്ങി.ഓര്‍ക്കുമ്പോള്‍ ഇന്നും നാവിലൂറുന്ന ചക്കരപ്പാലിന്റെ രുചി.വല്യുമ്മ തേങ്ങാപ്പാലും ചെറുപഴവും കല്‍ക്കണ്ടവും ഒപ്പം തന്റെ സ്നേഹവും ചേര്‍ത്തുണ്ടാക്കിയിരുന്ന ചക്കരപ്പാലെന്ന മധുര വിഭവം ..എല്ലാ റമദാനിലും ആരും കഴിക്കാനില്ലെന്നറിയാമെങ്കിലും ഞാനിടക്കൊക്കെ അതുണ്ടാക്കാറുണ്ട്.പക്ഷെ ഒരിക്കലും ആ രുചി എനിക്ക് കിട്ടാറില്ല.
പിന്നീട് വല്യുമ്മാടെ ചൂടും പറ്റി ആ പെങ്കുപ്പായത്തിന്റെ ഏറ്റവും മുകളിലെ സ്വര്‍ണ കുടുക്കില്‍ പിടിച്ച് കിടക്കുമ്പോഴും ദൂരെ നിന്നും വീണ്ടും കേട്ടു ആ പേടിപ്പെടുത്തുന്ന ശബ്ദം .ഇപ്പോഴെനിക്കയാള്‍ പറയുന്നത് വളരെ വ്യക്തമായി തന്നെ കേള്‍ക്കാമായിരുന്നു."അത്താഴം വെയ്ച്ചോളേ നേരായി പോയല്ലോ ഹൊഹോയ്യ്.".ഇതു കേട്ടപ്പോള്‍ വല്യുമ്മാനെ ഒന്നുകൂടെ ഇറുക്കെ കെട്ടിപ്പിടിച്ച് കണ്ണുമടച്ച് ഞാന്‍ കിടന്നു.
ഞാന്‍ വിജയകരമായി തന്നെ പത്ത് നോമ്പുകളെടുത്തു.സ്കൂളിലെ കല്‍ക്കിണറില്‍ ഉച്ചവെയിലില്‍ തിളങ്ങിക്കിടക്കുന്ന ജലമെന്നെ ഷൈത്താന്റെ രൂപത്തില്‍ മാടി  വിളിക്കാറുണ്ടായിരുന്നു.അപ്പോഴൊക്കെ ഉണ്ണി മുസ്ലിയാര്‍ പറഞ്ഞ് തന്നിരുന്ന സുബര്‍ക്കത്തിലെ സുപ്രയിലെ കൊതിയൂറും വിഭവങ്ങള്‍ നോമ്പനുഷ്ടിക്കുന്നവര്‍ക്ക് വേണ്ടി ഹൂറികള്‍ ഒരുക്കുന്നതോര്‍മ വരും .സ്കൂള്‍ വിട്ടു വന്നാല്‍ തറവാട്ടിലെ അടുക്കളയില്‍ പാകപെട്ടു വന്നിരുന്ന നോമ്പു തുറക്കുള്ള ഭക്ഷണ സാധനങ്ങളും മനസ്സിനെ ചഞ്ചലപ്പെടുത്താന്‍ ശ്രമിക്കാറുണ്ടെങ്കിലും കരുത്തോടെ ആ ചിന്തകളെ കടിഞ്ഞാണിടാന്‍ പഠിക്കാന്‍ തുടങ്ങി.അന്നു മുതല്‍ പ്രലോഭനങ്ങളില്‍ വീഴാതിരിക്കാന്‍ ഞാന്‍ അരുതാത്തതെന്തെങ്കിലും മനസ്സിലേക്ക് കടന്നു വരുമ്പോഴേക്കും വല്യുമ്മ പറഞ്ഞ് തന്നിട്ടുള്ള ഒരു കാര്യമോതും ..അഹൂദ് ബില്ലാഹി മിനഷൈത്ത്വാനി റജീം (ശപിക്കപെട്ട പിശാചില്‍ നിന്നും ഞാനള്ളാഹുവിലഭയം തേടുന്നു)
പടിഞ്ഞറോട്ട് ഉമ്മറമുള്ള തറവാട്ടിന്റെ പൂമുഖത്തെ കറുത്ത ചാന്തിട്ട് മിനുക്കിയ തിണ്ണയില്‍ തൂണിനെ കെട്ടി പിടിച്ചിരുന്നു അത്തി മര ചില്ലകളിലൂടെ അരിച്ച് വരുന്ന ചുവപ്പു രാശിയില്‍ സൂര്യനസ്തമിച്ചെന്നും മനസ്സിലാക്കി മഗ്രിബ് ബാങ്കു വിളിക്കായ് ഞാനും എന്റെ അനിയത്തിയും കാത്തിരിക്കും .
നാരങ്ങവെള്ളവും കാരക്കയും കൊണ്ട് തുറക്കുന്ന നോമ്പ്.അതിനു ശേഷം തേങ്ങപ്പാലില്‍ റവയിട്ട് കാച്ചി ചെറിയ ഉള്ളിയും ഉണക്ക മുന്തിരിയും കശുവണ്ടിയും പശുവിന്‍ നെയ്യിലിട്ട് മൂപ്പിച്ച് ഉണ്ടാക്കുന്ന തരിക്കഞ്ഞി. മഗ്രിബ് നമസ്ക്കാരത്തിനു ശേഷം പത്തിരിയും കറിയും . അതു കഴിഞ്ഞ് ഒന്നു വിശ്രമിക്കുമ്പോഴേക്കും ഈഷാ നമസ്കാരം തുടര്‍ന്നു തറാവീഹ് ..അതിനു ശേഷം കൂട്ടുങ്ങല്‍ പള്ളിയില്‍ മത പ്രഭാഷണം ഉണ്ടാകും .. ആ മസ്ജിദിന്. തൊട്ടു തന്നെയാണു വല്യുപ്പാടെ അനിയന്‍മാരുടെ കൂട്ടു കുടുംബം .വല്യുപ്പാടെ രണ്ടനിയന്‍മാരും വല്യുമ്മാടെ രണ്ടനിയത്തിമാരെയാണു കല്യാണം കഴിച്ചിട്ടുള്ളത്.അതിനാല്‍ തന്നെ ആ കുടുംബങ്ങളുമായി ഞങ്ങള്‍ക്ക് അഭേദ്യമായൊരു ബന്ധം തന്നെയാണുള്ളത്.ഈഷാ നമസ്കാരത്തിനു ശേഷം ജീരകക്കഞ്ഞിയും മീന്‍ മുളകിട്ടതും കഴിച്ചതിനു പിറകെ തറവാട്ടിലെ സ്ത്രീകള്‍ മത പ്രഭാഷണം ശ്രവിക്കാനായ് ഞങ്ങള്‍ സ്നേഹത്തോടെ ഇഞ്ഞയെന്നും ഇയാപ്പയെന്നും വിളിക്കുന്ന ഈ സഹോദര ദമ്പതികളുടെ വീട്ടില്‍ പോകും .ആ ചുറ്റുവട്ടത്ത് നിന്നുള്ള ചില സ്ത്രീ ജനങ്ങളും ഈ പ്രഭാഷണം കേള്‍ക്കാനായ് അവിടെയുണ്ടാകും .
അവിടെ ഇളയ സഹോദരിയായ സുഹറ ഇഞ്ഞയുണ്ടാക്കുന്ന ഖാവ എന്ന പാനീയം പ്രഭാഷണം കേള്‍ക്കാന്‍ വരുന്നവര്‍ക്കു വേണ്ടിയുള്ളതാണ്.പ്രത്യേക ഖാവ മസലയിട്ട് കാപ്പിപൊടിയും ചക്കരയും ഇട്ട് തിളപ്പിക്കുന്ന ഈ പാനീയത്തില്‍ നെയ്യില്‍ ചെറിയ ഉള്ളിയിട്ട് മൂപ്പിച്ചെടുക്കുന്നതിന്റെ നറുഗന്ധം ഇന്നുമെന്നെ ആ ഖാവയുടെ രുചി രഹസ്യത്തെ നിഗൂഢമായി തന്നെ തുടരട്ടെ എന്നു ചിന്തിപ്പിക്കുന്നു.അടുത്ത കാലത്ത് ആ സഹോദരകണ്ണിയില്‍ ആകെ ശേഷിച്ച സുഹറ ഇഞ്ഞാനെ കണ്ടപ്പോള്‍ ഞാനാ ഖാവക്കൂട്ട് ചോദിച്ച് മനസ്സിലാക്കിയെങ്കിലും കൂട്ടുങ്ങലങ്ങാടിയിലെ പനക്കലെ പീടികയില്‍ മാത്രം അന്നു കിട്ടിയിരുന്ന ആ ഖാവക്കൂട്ട് എനിക്കിന്നും അപരിചിതമായി തന്നെ നില്‍ക്കുന്നു.

ഇങ്ങനെ വല്യുപ്പാടേയും വല്യുമ്മാടേയും സംരക്ഷണത്തില്‍ എന്റെ രണ്ട് റമദാന്‍ മാസങ്ങള്‍ കൂടി കടന്നു പോയി.ഏഴു വയസ്സുകാരിയില്‍ നിന്നും കുറച്ച് കൂടെ പക്വതയുള്ള ഒമ്പത് വയസ്സുകാരി പഴയ തൊട്ടാവാടിയായിരുന്നില്ല. ഞാന്‍ നാലാം ക്ലാസുകാരിയായ അതേ കൊല്ലമാണു എന്റെ വാപ്പ ഖത്തറില്‍ നിന്നും ഒരു ജൂലായ് മാസത്തില്‍ വരുന്നതും വാപ്പ തൃശ്ശൂരില്‍ അമ്പാടി ലൈനില്‍ വാങ്ങിയ വീട്ടിലേക്ക് ഞങ്ങളൊരുമിച്ച് താമസം മാറ്റാന്‍ തീരുമാനിച്ചതും .എന്റെ ഹൃദയം പറിഞ്ഞു പോകുന്ന വേദനയോടെയാണു എം ആര്‍ സ്കൂളിനേയും എന്റെ പ്രിയപെട്ട കൂട്ടുകാരേയും അതിലുപരി സ്നേഹനിധികളായ എന്റെ വല്യുപ്പാനേയും വല്യുമ്മാനേയും പിരിഞ്ഞ് ഒരു പാട് ദൂരെ കഴിയണമല്ലോ എന്നത് ഉള്‍കൊള്ളേണ്ടി വന്നത്.

ഓഗസ്റ്റില്‍ വാപ്പ ഖത്തറിലേക്ക് തിരിച്ച് പോയതോടെ ഞങ്ങള്‍ അമ്പാടി ലൈനിലെ സാജിദ മന്‍സിലില്‍ വാപ്പാടെ അമ്മായിയും ലീല എന്ന ജോലിക്കാരിയും അടങ്ങുന്ന ഒരു കുടുംബമായൊതുങ്ങി.എന്റെ ഒരേയൊരനിയനെ കൂട്ടുങ്ങലില്‍ ഉമ്മാടെ തറവാട്ടില്‍ തന്നെ നിറുത്തി.നാലു വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കിടയിലെ ഒരേയൊരാണ്‍ തരിയായ ആ വികൃതിയെ നഗരത്തിന്റെ തിരക്കിലേക്ക് വിടാന്‍ എന്റെ വല്യുപ്പയും വല്യുമ്മയും സമ്മതിച്ചില്ല ..പോരാത്തതിനു എന്റെ ഒരു കുഞ്ഞനിയത്തി ഉമ്മയുടെ വയറ്റില്‍ താമസവുമാരംഭിച്ചിരുന്നു..വൈകിയ അഡ്മിഷന്‍ ആയതിനാല്‍ എനിക്കും അനിയത്തിക്കും വീടിനടുത്തുള്ള പ്രൈമറി സ്കൂളില്‍ പഠിക്കേണ്ടി വന്നു.അങ്ങനെ ആ വര്‍ഷം ഒക്ടോബറിന്റെ ആദ്യ പകുതിയോടെ തുടങ്ങിയ റമദാനില്‍ എനിക്കെന്തോ പഴയ ഉല്‍സാഹമെല്ലാം എന്നെ കൈവിട്ടു എന്ന തോന്നല്‍ .അപരിചിത നഗരജീവിതം , പുതിയ കൂട്ടുകാര്‍ ഒന്നും എനിക്കാശ്വാസമായി തോന്നിരുന്നില്ല. എന്റെ വല്യുപ്പ.വല്യുമ്മ.കുഞ്ഞുമ്മമാര്‍ എന്നെ എപ്പോഴും കളിയാക്കുന്ന മാമമാര്‍ ,റമദാനില്‍ ഞാന്‍ കാതോര്‍ത്ത് കിടക്കാറുള്ള അത്താഴം വെയ്ച്ചോളെ എന്ന ശബ്ദം എല്ലാം എനിക്കന്യമാവുന്നത് പോലെ തോന്നി.നോമ്പു തുടങ്ങുന്നതിനു മുന്പ് ഉമ്മാടെ തറവാട്ടില്‍ നിന്നും നോമ്പു തുറ വിഭവങ്ങള്‍ക്കുള്ള സാമഗ്രികളുമായി വല്യ മാമ വന്നു.എനിക്ക് മാമാടെ കൂടെ പോകണമെന്ന അദമ്യമായ ആഗ്രഹം.. മാമയും അതിനെ പിന്താങ്ങി. .പക്ഷെ സ്കൂള്‍ മുടങ്ങുന്നതിനെ കുറിച്ച് ഉമ്മ പറഞ്ഞപ്പോള്‍ മാമ അതും ശരിവെച്ചു എന്നെ കൂടാതെ തിരിച്ചു പോയി..
നിരാശയോടെ തൃശ്ശൂരിലെ എന്റെ ആദ്യത്തെ നോമ്പിനു തുടക്കമായി.ഇവിടെ അത്താഴത്തിനെണീപ്പിക്കാന്‍ മുട്ടും വിളിക്കാരെന്ന് പറയുന്ന ഒരു സംഘം ആളുകള്‍ പാതിരാവോടെ ഓരോ വീടിനു മുന്നിലും വന്നു ബദരീങ്ങളുടെ വീരഗാഥകള്‍ അറബനയെന്ന ഉപകരണത്തില്‍ ഉറക്കെ തട്ടി പാടുമായിരുന്നു.എന്നാലെനിക്കിതിലൊന്നും ഒരു പുതുമയും തോന്നിയില്ല.എന്റെ മനസ്സിലപ്പോഴും കൂട്ടുങ്ങലിലെ അമ്പത്തെ പാടത്തിന്റതിരിലൂടെ സൈക്കിളില്‍ റാന്തല്‍ വിളക്കും തോളില്‍ ചാക്കുമായ് അത്താഴം വെയ്ച്ചോളെ എന്ന ഭീതിയുണര്‍ത്തുന്ന ശബ്ദമായിരുന്നു..

റമദാന്‍ പകുതി കഴിഞ്ഞപ്പോഴേക്കും എന്നിലും അനിയത്തിയിലും ഉന്‍മേഷമുണര്‍ത്തുന്ന ഒരു വാര്‍ത്ത ഉമ്മ പറഞ്ഞു.ഇരുപത്തേഴാം രാവിനു നമ്മള്‍ കൂട്ടുങ്ങല്‍ തറവാട്ടിലേക്ക് പോകും ,പിന്നെ പെരുന്നാളൊക്കെ കഴിഞ്ഞിട്ടേ വരൂ..വല്യുപ്പ കൂട്ടുങ്ങലിലെ ഭാനു ടെക്സ്റ്റൈലില്‍ നിന്നും ഞങ്ങള്‍ക്കു വേണ്ടി പുത്തനുടുപ്പുകള്‍ക്കുള്ള തുണിയെടുത്ത് ശേഖരേട്ടന്റെ കയ്യില്‍ തയ്ക്കാന്‍ കൊടുത്തിട്ടുണ്ടെന്നും പറഞ്ഞു.വല്യുപ്പ ഉമ്മാക്കയച്ചിരുന്ന കത്തിലാണതു സൂചിപ്പിച്ചിട്ടുള്ളത് ഈ സന്തോഷ വാര്‍ത്തയില്‍ ഞാനും എന്റെ അനിയത്തി ഷഫിയും തുള്ളിച്ചാടി.ഞങ്ങളോടി ചെന്നു ഞങ്ങളുടെ അയല്‍വാസികളായ നഗര സഭയില്‍ ജോലി നോക്കുന്ന രാധചേച്ചിയോടും ടെലിഫോണ്‍ ഡിപ്പാര്‍ട്ട്മെന്റില്‍ സേവനമനുഷ്ഠിക്കുന്ന ആമിനത്താടും തൃശ്ശൂരില്‍ പഴങ്ങളുടെ കച്ചവടം നടത്തുന്ന മോമുട്ടിക്കാടെ ഭാര്യയും ഞങ്ങളുടെ ചങ്ങാതികളായ സൌദയുടേയും ഷൈമോളുടേയും ഉമ്മയുമായ റുക്കിയാബിത്താടും ഈ സന്തോഷ വാര്‍ത്ത അറിയിച്ചു.അവരൊക്കെ ഞങ്ങളുടെ ഉല്‍സാഹത്തില്‍ സന്തോഷത്തോടെ പങ്കു ചേര്‍ന്നെങ്കിലും പെരുന്നാളിനു അവരുടെ കൂടെയുണ്ടാവില്ലല്ലോ എന്ന് കുണ്ഠിതപെട്ടു. അന്നു വൈകുന്നേരം നോമ്പു തുറക്കുന്നതിനു മുന്‍പായി വീടിനടുത്തുള്ള സ്റ്റാര്‍ ഹൌസിലെ തൃശ്ശൂര്‍ മഹരാജാസ് ഇന്സ്റ്റിറ്റുട്ട് ഓഫ് പോളി ടെക്നിക്കിലെ പ്രിന്‍സിപ്പള്‍ പരീദ് മാസ്റ്ററുടെ മക്കളും ഞങ്ങളുടെ കളികൂട്ടുകാരുമായ റസിയയോടും ആരിഫയോടും ഈ വിവരം പങ്കിടാനായ് ഞാനും ഷഫിയും ചെന്നു.അവരുമായി കളിച്ചു നില്‍ക്കുന്നതിനിടയില്‍ നോമ്പു തുറക്കാനായ് ഇടവഴിയിലുണ്ടായിരുന്നവര്‍ എല്ലാവരും അവരവരുടെ വീടുകളിലേക്ക് കയറി .ഞങ്ങളും വീട്ടിലേക്ക് പോയി.നോമ്പു തുറന്ന് തിരിച്ച് ഇടവഴിയിലേക്ക് നോക്കിയപ്പോഴും ആരിഫയും റസിയയും അവരുടെ വീടിനു മുറ്റത്ത് തന്നെ നില്‍പ്പുണ്ടായിരുന്നു.നോമ്പു തുറന്നില്ലേ എന്ന ചോദ്യത്തിനവര്‍ പറഞ്ഞത് അന്തിമാനം ശരിക്കും ചുവന്നിട്ടില്ല.മഗ്രിബ് ആയിട്ടില്ല എന്നു.അന്നു കാലങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗം കുറവായിരുന്നു.കൊക്കാല ജുമാ മസ്ജിദില്‍ നിന്നുള്ള ബാങ്ക് വിളി ശരിക്കും ശ്രദ്ധിച്ചാലെ ശ്രവിക്കാന്‍ കഴിയുമായിരുന്നുള്ളൂ.അമ്പാടി ലൈനിന്റെ തുടക്കത്തില്‍ തന്നെയുള്ള അവരുടെ വീട് കൊക്കാല പള്ളിയുമായി കുറച്ച് ദൂരമുള്ളതിനാല്‍ അവര്‍ ബാങ്ക് കേള്‍ക്കാതെ പോയതാണു അന്തിമാനത്തിന്റെ അരുണിമയെ കാത്തു നില്‍ക്കാന്‍ അവരെ പ്രേരിപ്പിച്ചത്.

അങ്ങനെ ഞാനും അനിയത്തിയും കൂട്ടുങ്ങല്‍ തറവാട്ടിലെ മുറ്റത്തെ ഗോമാവില്‍ ഊഞ്ഞാലിടുന്നതിനെ കുറിച്ചും അമ്പത്തെ പാട വരമ്പിലൂടെ വളകൊട്ടകളേന്തി വരുന്ന വളക്കാരികളെ പറ്റിയും ,കന്നാലി പറമ്പിലെ ചെഞ്ചോപ്പ് മൈലാഞ്ചിയിടുന്നതിനെ കുറിച്ചും പെരുന്നാളിന്റെ സദ്യക്ക് ശേഷം അയല്‍പ്പക്കത്തേയും ഇയാപ്പാടെ തറവാട്ടിലേയും കുട്ടികളെ കൂട്ടി കടല്‍ കാണാന്‍ പൊകുന്നതിനെ കുറിച്ചും ഉല്‍സാഹത്തോടെ പറഞ്ഞു കൊണ്ടേയിരുന്നു.റമദാന്‍ ഇരുപതാം ദിവസം ഞങ്ങള്‍ സ്കൂളിലായിരിക്കെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഞങ്ങളുടെ ജോലിക്കാരി ലീലേച്ചി റ്റീച്ചറോട് ഞങ്ങളെ വീട്ടിലേക്ക് കൂട്ടി ചെല്ലാനുള്ള അനുവാദം ചോദിച്ചു വന്നു.റ്റീച്ചര്‍ സമ്മതം തന്നതും ബാഗുമെടുത്ത് ഞങ്ങള്‍ ലീലേച്ചിയോടൊപ്പം വീട്ടിലേക്ക് നടക്കുമ്പോളാണു അവര്‍ പറയുന്നത് വല്യുപ്പ വീട്ടില്‍ വന്നിട്ടുണ്ട് അദ്ദേഹത്തിനു ഞങ്ങളെ കാണണമെന്ന് പറയുന്നുണ്ടെന്നും .ഞാന്‍ ഉപ്പ എന്നു വിളിക്കുന്ന എന്നെ സജുമ്മായെന്നു വിളിക്കുന്ന എനിക്കീ ലോകത്തേറ്റവും പ്രിയപെട്ട എന്റെ വല്യുപ്പ..ഞാന്‍ സന്തോഷത്തോടെ ഓടി ചെന്നു ഉപ്പാടെ അടുത്തേക്ക്. വല്യുപ്പ കസേരയിലിരിക്കുന്നു.ഉമ്മ അടുത്ത് നില്‍ക്കുന്നുമുണ്ട്.ഞങ്ങളെ കണ്ടതും ആ സ്നേഹനിധിയുടെ കണ്ണുകള്‍ സന്തോഷത്താല്‍ വിടര്‍ന്നു.എന്നേയും അനിയത്തിയേയും രണ്ട് കൈകള്‍ക്കുള്ളില്‍ അടക്കി പിടിച്ച് കൊണ്ട് പറയാന്‍ തുടങ്ങി.മക്കള്‍ നന്നായി പഠിക്കണം .ഉമ്മാനെ വിഷമിപ്പിക്കരുത്..നല്ല കുട്ടികളാവണം എന്നൊക്കെ ..ഞങ്ങള്‍ അദ്ദേഹത്തിന്റെ ആ നല്ല ഉപദേശങ്ങള്‍ക്ക് തലയാട്ടി കൊണ്ട് നിന്നു.നോമ്പ് തുറന്ന് പോകാമെന്ന ഉമ്മാടെ സ്നേഹക്ഷണം നിര്‍ബന്ധമായപ്പോഴും വല്യുപ്പ തന്റെ ചില പരിമിതികളും ഏതൊക്കെയോ കച്ചവട പങ്കാളികള്‍ വൈകുന്നേരത്തിനെത്തുന്നുണ്ടെന്നും പറഞ്ഞു.ഉമ്മ ചോദിക്കുന്നുണ്ടായിരുന്നു പിന്നെയെന്തിനാ ഉപ്പ ഇന്നു വന്നതെന്ന്..സ്വതസിദ്ധമായ പൊട്ടിച്ചിരിയോടെ പറഞ്ഞു എനിക്കിന്നു സുബുഹിക്ക് ശേഷം നിന്നേയും മക്കളേയും കാണണമെന്നു തോന്നി.പീടികയില്‍ പോയി കുറച്ചു കാര്യങ്ങളൊതുക്കി നേരെ ഇങ്ങോട്ട് പോന്നു സത്യം പറഞ്ഞാല്‍ ഞാന്‍ മോളുടെ അടുത്തേക്കാണു വരുന്നതെന്ന് നിന്റെ ഉമ്മാട് പോലും പറഞ്ഞിട്ടില്ല. ഉമ്മ പിന്നെ വല്യുപ്പാനെ നിര്‍ബന്ധിച്ചില്ല.ഉച്ചയ്ക്ക് തന്നെ വല്യുപ്പ തിരിച്ചു പോയി.പോകുമ്പോള്‍ ഞങ്ങളെ കെട്ടിപിടിച്ചുമ്മ വെച്ചു കൊണ്ട് പറഞ്ഞു വേഗം തന്നെ കാണാമെന്ന്.അന്നു രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ വല്യുപ്പാനെ കുറിച്ച് ഞാന്‍ കുറേ ചിന്തിച്ചു.വല്യുപ്പയാണ് എനിക്ക് എന്റെ വിരലുകള്‍ പിടിച്ച് ആദ്യാക്ഷരങ്ങള്‍ എഴുതിപ്പിച്ചിട്ടുള്ളത്.വാപ്പാക്ക് ഖത്തറിലേക്ക് കത്തെഴുതുമ്പോള്‍ അടിയില്‍ രണ്ട് വരി എന്നെ കൊണ്ട് അദ്ദേഹം എഴുതിപ്പിക്കും .ഒരെഴുത്തെങ്ങനെ എഴുതണമെന്ന് എന്നെ പഠിപ്പിച്ചത് വല്യുപ്പയാണ്.വല്യുപ്പാടെ കൂടെ പോയി ഡി രത്ന ഹോട്ടലില്‍ നിന്ന് പഞ്ചസാരയിട്ട ഉപ്പുമാവു തിന്നിട്ടുള്ളതും ,മുഴുവന്‍ പാവാട ഇടാത്തതിനു ഹംസ മുസ്ലിയാരില്‍ നിന്നും വഴക്കു കേട്ട ഞാന്‍ കരഞ്ഞു കൊണ്ട് ഫുള്‍ സ്കേര്‍ട്ട് വേണമെന്ന് വാശി പിടിച്ചപ്പോള്‍ ഏനുക്കാടെ കടയില്‍ നിന്നും ഒറ്റയിരുപ്പില്‍ ഇരുന്ന് പാവാട തയ്പിച്ചു തന്നതും ,വല്യുപ്പാടെ കൂടെ കൂട്ടുങ്ങലങ്ങാടിയില്‍ കൂടി നടക്കുമ്പോള്‍ കൊമ്പന്റെ പീടികയില്‍ നിന്നും കൊമ്പനും ,മണപ്പുറം ഹോട്ടലിലെ സ്വാമിയും എന്നെ ചൊടിപ്പിക്കാനായ് വല്യുപ്പാട് ചോദിക്കും മൂപ്പാ ഈ കുട്ട്യെ ഇങ്ങക്ക് നിലമ്പൂര്‍ കാട്ടീന്ന് കിട്ടീതാ. ല്ലെ.എന്റെ മുഖം ദേഷ്യം കൊണ്ട് ചുമക്കുമ്പോള്‍ അവര്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങും. കൂട്ടുങ്ങലില്‍ വല്യുപ്പാടെ കൂടെ കഴിഞ്ഞ ഓരോ നിമിഷവും എല്ലാവരാലും ഞാന്‍ ഒരു രാജകുമാരിയെ പോലെയാണു അംഗീകരിക്കപെട്ടിരുന്നത്.തറവാട്ടിലെ ആദ്യ ചെറുമകള്‍ .എല്ലാവരുടേയും കണ്ണിലുണ്ണിയായ്..ഇപ്പോഴൊ ഇവിടെ എന്നെ ആര്‍ക്കും ഒരു വിലയുമില്ല. നിരാശയോടെ .തലയിണയില്‍ മുഖമമര്‍ത്തി നെടുവീര്‍പ്പിട്ടു കൊണ്ട് ഞാന്‍ ഉറക്കത്തെ ആശ്ലേഷിച്ചു.

അങ്ങനെ ഉമ്മാടെ തറവാട്ടില്‍ പോയി പെരുന്നാളോഘോഷിക്കുന്ന ആനന്ദ ചിന്തയില്‍ രണ്ട് ദിവസം കൂടി കഴിഞ്ഞു.നോമ്പ് ഇരുപത്തി രണ്ടാം ദിവസം നോമ്പു തുറക്ക് ശേഷം സ്കൂളിലേക്കുള്ള ഗൃഹപാഠങ്ങള്‍ ചെയ്യലും ബാഗൊതുക്കലുമൊക്കെ കഴിഞ്ഞു ഞാനും അനിയത്തിയും ജീരക കഞ്ഞി കുടിച്ചതിനു ശേഷം ഉറങ്ങാന്‍ കിടന്നു.ഉറക്കത്തിലേക്ക് വഴുതിയ ഞാന്‍ ഉച്ചത്തിലുള്ള ഉമ്മാടെ കരച്ചില്‍ കേട്ടു കൊണ്ടാണ്‍ കണ്ണു തുറന്നത്.വേഗമെഴുന്നേറ്റ് ഉമ്മറത്തേക്ക് ചെന്നപ്പോള്‍ അവിടെ വല്യുപ്പാടെ സഹോദരനായ വല്യ ഇയാപ്പ ഇരുന്നു കൊണ്ട് ഉമ്മാനെ സമാധാനിപ്പിക്കുന്നുണ്ട്."ഒന്നൂല്ല മോളെ ചെറിയ ഒരു പനി.അനക്കറിയണതല്ലെ ഇക്കാക്ക് എടക്കെടക്ക് കയലപ്പനി വരണത്.അതന്നെ ഈ പനി.പിന്നെ മൂപ്പര്‍ക്ക് എല്ലാരും അടുത്ത് വേണന്ന് പറേണെണ്ട്.അന്നെ കുട്ട്യോളേം കാണണന്ന് പറയുന്നുണ്ട്..അതാ ഞാം വന്നെ".ഇയാപ്പാടെ ആശ്വാസങ്ങള്‍ക്കിടയിലും ഉമ്മ വിതുമ്പി കൊണ്ടിരിക്കുന്നുണ്ടായിരുന്നു.ഞാനോടി ചെന്ന് അനിയത്തിയെ ഉണര്‍ത്തി ,"വാ നമ്മള്‍ കൂട്ടുങ്ങല്‍ക്ക് പൊവേണ്."ലീലേച്ചി വീടിന്റെ വാതിലുകളൊക്കെ പൂട്ടുന്നുണ്ട്.വാപ്പാടെ അമ്മായിയും ഉമ്മയും ഞങ്ങളും ലീലേച്ചിയും കൂടെ ഇയാപ്പ വാടകക്കെടുത്ത് വന്ന അംബാസ്സഡറില്‍ കയറി ഇരുന്നു .കണ്ണീരൊഴുക്കിയിരിക്കുന്ന ഉമ്മയ്ക്കിരുവശങ്ങളിലായ് ഞാനും അനിയത്തിയും ഇരുന്നു.രാത്രി പതിനൊന്നു മണീയായിക്കാണും.വിജനമായിരുന്നു വീഥികള്‍ .പാതയോരങ്ങളിലെ അരണ്ട നിയോണ്‍ ബള്‍ബുകള്‍ നല്‍കുന്ന മങ്ങിയ പ്രകാശത്തില്‍ തിരക്കൊഴിഞ്ഞ റോഡുകള്‍ ദുരൂഹങ്ങളായി തോന്നി.പുഴയ്ക്കല്‍ പാടങ്ങള്‍ക്ക് നടുവിലൂടേയുള്ള യാത്ര.ഇരുവശങ്ങളിലും നില്‍ക്കുന്ന മരങ്ങള്‍ ഭീകര സത്വങ്ങളെ പോലെ ..മനസ്സിനെ ഏതോ ഒരജ്ഞാത ഭയം കീഴ്പ്പെടുത്തിയിരിക്കുന്നു.കനത്ത ഇരുട്ടിലിലൂടെ നോക്കുമ്പോള്‍ പാടത്തിനപ്പുറത്തെവിടേയൊ മുനിഞ്ഞ് കത്തുന്ന റാന്തല്‍ വെളിച്ചം .മുകള്‍ ഭാഗം ഇത്തിരി താഴ്ത്തി വെച്ച കാറിന്റെ ചില്ലു ജാല്കത്തിനെ ചൂഴ്ന്നു മുഖത്തെ തലോടുന്ന തണുത്ത കാറ്റ്.ഇയാപ്പ പറയുന്നുണ്ട് അപ്പോഴും ,ഡോക്ടര്‍ സെയ്തലവിയുണ്ടവിടെ.വല്യുപ്പാടെ കൂട്ടുകാരനും കെമിസ്റ്റുമായ ജോണേട്ടനുണ്ടവിടെ .ഒന്നും പേടിക്കാനില്ല എന്നു.ഇതു കേട്ട ഉമ്മ പറയുന്നുണ്ടായിരുന്നു."അല്ല ഇയാപ്പ ഉപ്പ മിനിഞ്ഞാന്നല്ലെ എന്നേം കുട്ട്യോളേം കാണാന്‍ വന്നത്.അപ്പോഴൊന്നും ഒരു കുഴപ്പവുമില്ലേര്ന്നല്ലാ.ഇതിപ്പൊ ന്താന്റെഉപ്പാക് പറ്റീത്.".ഇയ്യ് വെഷമിക്കാണ്ടിരിക്ക് മോളേ ഉപ്പാനെ കാണുമ്പൊ അനക്ക് സമാധാനാവും .ഇതിപ്പൊ പെരുന്നാളും വരണതല്ലെ അപ്പൊ ഇയ്യും കുട്ട്യോളും കൊറച്ച് നേരത്തവിടെണ്ടായാലും ഒരു കൊഴപ്പോം ഇല്ലല്ല.ഇതു കേട്ടു ഉമ്മ പിന്നെയൊന്നും പറഞ്ഞില്ല.

ഇരുട്ടിനെ ചൂഴ്ന്നു കൊണ്ട് മുന്നോട്ട് പായുന്ന വാഹനം ,ദൂരെ കാണുന്ന വിലങ്ങന്‍ കുന്നു പിന്‍ നിലാവിന്‍ വെട്ടത്തില്‍ ഒരു രാക്ഷസനെ പോലെ വഴിമുടക്കി നില്‍ക്കുന്നതായ് തോന്നി.അനിയത്തി വീണ്ടും ഉറക്കത്തിലേക്ക് വീണിരുന്നു.ലീലേച്ചിയുടെ മടിയില്‍ സുഖ നിദ്രയിലാണവള്‍ .ഉമ്മാടെ സാരിയുടെ തലപ്പിനെ പുതപ്പാക്കി ഞാനിരുന്നു.അങ്ങകലെ നിന്നും അപ്പോള്‍ കെട്ടു റൂഹാനിക്കിളിയുടെ കരച്ചില്‍ .അള്ളാ..ഉമ്മ ഉറക്കെ വിളിച്ചു.ലീലേച്ചി പറയുന്നുണ്ടായിരുന്നു "അയ്യോ കാര്‍ക്കോടന്‍ ചാതീടെ കരച്ചിലല്ലെ കേള്‍ക്കണത്."ഞാനും തെല്ലു ഭയത്തോടെ ഞങ്ങളെ പിന്തുടരുന്ന ആ ശബ്ദം കേട്ടു.പൂവ്വാ..പൂവ്വാ എന്നുറക്കെ പറഞ്ഞു കൊണ്ടിരിക്കുന്ന പോലെ.കാറിലിരിക്കുന്ന അമ്മായി പ്രാകാന്‍ തുടങ്ങി,നശിപ്പ് ഈ ശവിയെന്തിനാ ഇപ്പൊങ്ങനെ കരേണത്.ഉമ്മ വീണ്ടും വിതുമ്പി കൊണ്ട് ഖുറാനിലെ സൂക്തങ്ങള്‍ ഉരുവിടാന്‍ തുടങ്ങി.
പാതിരാവോടെ കൂട്ടുങ്ങലിലെത്തിയ ഞങ്ങള്‍ പ്രധാന വീഥിയില്‍ നിന്നും ഇയാപ്പ തെളിച്ച ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഇടവഴിയിലൂടെ തറവാട് മുറ്റത്തെത്തി.വീട്ടില്‍ ഒരുപാടാളുകളെ കണ്ടു.
ഉമ്മറത്തേക്ക് ഞങ്ങള്‍ കയറി. അവിടെ തന്നെ നിന്നിരുന്ന വല്യ മാമാനെ ഉമ്മ കണ്ടതും ഉറക്കെ കരഞ്ഞു കൊണ്ട് ചോദിക്കാന്‍ തുടങ്ങി.. "ഉണ്ണ്യേ എന്താ നമ്മട ഉപ്പാക്ക് പറ്റീത്". ഉമ്മാനെ കരവലയത്തിലൊതുക്കി മാമ പറയാന്‍ തുടങ്ങി "നമ്മള്ടെ ഉപ്പാക് ഒന്നൂല്ല താത്ത ഒന്നും പറ്റീട്ടില്ല.ദേ ഉപ്പാനെ നോക്ക്യേ"..ഞാനും ഉമ്മാടെ കൂടെ ഉപ്പ കിടക്കുന്ന കട്ടിലിനടുത്തേക്ക് ചെന്നു.ചുറ്റും ആരൊക്കെയോ ഉണ്ട്.വല്യുപ്പ ഞങ്ങളെ കണ്ടതും അടുത്തേക്ക് വിളിച്ച് അവശത നിറഞ്ഞ മുഖത്തോടെ ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു."ഒന്നൂല്ല എനിക്ക് മക്കളെ ചെറിയൊരു നെഞ്ച് വേദന.അത്രേയുള്ളൂ.നാളെ നേരം വെളുക്കുമ്പോഴെക്കും മാറും .മക്കളു അത്താഴം കഴിച്ചിട്ട് കെടന്നോ.ഉപ്പ സുബുഹിക്ക് വിളിക്കാം" .ഉമ്മ വല്യുപ്പാടെ നെറ്റിയില്‍ ഉമ്മ വെച്ചതിനു ശേഷം വല്യുമ്മയും കുഞ്ഞുമ്മമാരും വല്യുപ്പാടെ ഒരേയൊരു സഹോദരിയും ഞങ്ങള്‍ പെറ്റയെന്നു വിളിക്കുന്ന ഉമ്മാടെ അമ്മായിയും തറവാട്ടിലെ മറ്റു സ്ത്രീകളും ഇരിക്കുന്ന നടുമുറിയിലേക്ക് പോയി.ഞാന്‍ ഉപ്പാടെ കട്ടിലിന്റെ തലക്കല്‍ നില്‍ക്കുകയാണ്.ഉപ്പ എന്നെ കയ്യുയര്‍ത്തി അടുത്തേക്ക് വിളിച്ചു.ഒന്നും മനസ്സിലാകാതെ നിന്നിരുന്ന ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു.ഇത്തിരി തണുത്ത ആ കൈത്തലം കൊണ്ട് എന്റെ മുഖം തലോടി.ഞാനുപ്പാക്ക് ആ കവിളിലൊരുമ്മ കൊടുത്തു,പിന്നെ എന്നോട് പറഞ്ഞു "സജുമ്മ പോയി ഒറങ്ങിക്കോട്ടാ വല്യുമ്മാടെ അടുത്ത് പോയി കെടന്നോ".ആരൊ പിടിച്ചെന്നെ വല്യുമ്മാടെ അടുത്തേക്ക് കൊണ്ടു പോയി.തറവാട്ടിലെ ജോലിക്കാരിയായ ബീവുത്ത തളത്തില്‍ പായ വിരിച്ചു തന്നു കുട്ടികളെല്ലാവരും കൂടി അവിടെ കിടന്നു.

കൂട്ടത്തോടെയുള്ള നിലവിളികള്‍ ക്കിടയിലാണു ഞാനെണീക്കുന്നത്..കടവത്തെ പള്ളിയില്‍ നിന്നും സുബുഹി ബാങ്കിന്റെ ഒലി കേള്‍ക്കാനുണ്ടായിരുന്നു .ഓടി ചെന്നു ഉപ്പാടെ മുറിയിലേക്ക് വെളുത്ത തുണി കൊണ്ട്ട് മുഖം മൂടി ഉറങ്ങുന്ന വല്യുപ്പ . തിരിച്ച് ഞാന്‍ നടു മുറിയിലെത്തി അവിടെ കുന്തിരിക്കവും ചന്ദനത്തിരികളും പുകയുന്നുണ്ട്.വല്യുപ്പാനെ കുറേ പേര്‍ താങ്ങി കൊണ്ടു വന്നു നടുമുറിയില്‍ വെറും മെത്തപ്പായയില്‍ കിടത്തി.ഇതു കണ്ട ഞാന്‍ എന്തോ പന്തി കേട് തോന്നി ഉമ്മാടെ അടുത്തേക്കോടി.ഉമ്മ തളത്തില്‍ ബോധമില്ലാതെ കിടക്കുന്നു.കുഞ്ഞുമ്മമാരും പെറ്റയും ഇഞ്ഞാമാരും പരസ്പരം കെട്ടിപിടിച്ച് കരയുന്നു.വല്യുമ്മാനെ നോക്കിയപ്പോള്‍ ഒന്നുമുരിയാടാതെ അസ്ത പ്രജ്ഞയായിരിക്കുന്നു.പെട്ടെന്നു വല്യുമ്മയെണീറ്റ് അംഗ ശുദ്ധി വരുത്തി.നമസ്കരിക്കാന്‍ തുടങ്ങി.ഞാന്‍ വല്യുമ്മാനെ മാത്രം ശ്രദ്ധിച്ചു.നമസ്കാരത്തിനു ശേഷം അവര്‍ കരയുന്നവരോടൊക്കെ നമസ്കരിച്ചിരുന്ന് ഓതാന്‍ നിര്‍ദ്ദേശം നല്‍ കി.കുഞ്ഞുമ്മാട് ഞാന്‍ ചോദിച്ച് എന്താണുപ്പാക്ക് പറ്റിയതെന്നു.കുഞ്ഞുമ്മയെന്നെ പുണര്‍ന്നു കൊണ്ട് പറഞ്ഞു നമ്മളുടെ ഉപ്പ സ്വര്‍ഗത്തിലേക്ക് പോയി .ഇനി നമ്മള്‍ക്കൊരിക്കലും ഉപ്പാനെ കാണാന്‍ കഴിയില്ല.ഇതും പറഞ്ഞ് അവര്‍ പൊട്ടിക്കരയുന്നുണ്ടായിരുന്നു .റമദാന്‍ ഇരുപത്തി മൂന്നു പ്രഭാതം കൂട്ടുങ്ങലില്‍ പുലര്‍ന്നത് അവിടുത്തെ പ്രശസ്ത വ്യാപാരിയും പൌര പ്രമുഖനും സര്‍വോപരി നല്ലൊരു മനുഷ്യനുമായിരുന്ന അബു മൂപ്പന്റെ നിര്യാണ വാര്‍ത്തയുമായിട്ടായിരുന്നു.ഇനിയെന്റെ ഉപ്പയെന്നോട് ഒരിക്കലും സംസാരിക്കില്ലല്ലോ.കാണാന്‍ കഴിയില്ലല്ലോ.എന്നെ സജുമ്മാന്ന് വിളിക്കാനിരിയാരുമില്ലല്ലോ ഈ വക ചിന്തകളില്‍ സങ്കടം സഹിക്കാനാവാതെ ഞാന്‍ കുറേ നേരം കിഴക്കേ കോലായില്‍ പോയിരുന്നു വാവിട്ട് കരഞ്ഞു.പിന്നീട് മയ്യത്തിനടുത്തിരുന്നു മറ്റെല്ലാവര്‍ക്കുമൊപ്പം യാസീനോതാന്‍ തുടങ്ങി.

പല പ്രമുഖ വ്യക്തികളും വന്നു വല്യുപ്പാടെ നിര്യാണത്തില്‍ നേരിട്ട് വന്നു അനുശോചിക്കുന്നുണ്ടായിരുന്നു.ചാവക്കാട്ടെ പ്രശസ്ത ബിസിനെസ്സ് കാരനായ(കാജ ബീഡി)രാജ മുതലാളി വല്യുപ്പാടെ വളരെ അടുത്ത കൂട്ടുകാരനായിരുന്നു.അദ്ദേഹം വന്നു ഉപ്പാടെ മയ്യത്ത് കണ്ട് പൊട്ടിക്കരഞ്ഞത് ഇന്നുമെനിക്ക് അവരുടെ സൌഹൃദത്തിന്റെ ആഴത്തെ വിസ്മയത്തോടെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു."മൂപ്പാ"എന്നു മാത്രമെ അദ്ദേഹം വല്യുപ്പാനെ സംബോധന ചെയ്യുമായിരുന്നുള്ളൂ.വല്യുപ്പാടെ വിയോഗത്തിനു ശേഷവും ആ നല്ല മനുഷ്യന്‍ കൂട്ടുങ്ങല്‍ തറവാടിനെ പ്രത്യേക ശ്രദ്ധയോടെ കണ്ടിരുന്നു. വല്യുപ്പാടെ ജനാസ പൌര പ്രമാണിമാരുടേയും പ്രമുഖരുടേയും അകമ്പടിയോടേയുള്ള വന്‍ ജനാവലിയുമായി അസര്‍ നമസ്ക്കാര ശേഷം മണത്തല ജുമാ മസ്ജിദിനെ ലക്ഷ്യമാക്കി നീങ്ങി. പള്ളിയുടെ മുന്‍വശത്തായിട്ട് നില്‍ക്കുന്ന പൂവരശെന്ന വലിയ മരത്തിന്റെ തണലില്‍ വല്യുപ്പാക്ക് അന്ത്യ വിശ്രമത്തിനുള്ള കബര്‍ ഒരുക്കിയിരുന്നു.അസ്തമയ സൂര്യന്‍ ദുഃഖം ഘനീഭവിക്കുന്ന ഭാവത്തോടെ അറബിക്കടലിലേക്ക് താഴുന്നുണ്ട്.ഒരു കാലഘട്ടത്തിന്റെ പ്രതാപമായിരുന്ന ഞങ്ങളുടെ വല്യുപ്പ ആ അസ്തമയ സൂര്യനൊപ്പം തന്റെ ഉജ്ജ്വല പ്രകാശവുമായി കാലയവനികക്കുള്ളില്‍ ഓര്‍ക്കാനൊത്തിരി സുവര്‍ണ്ണ നിമിഷങ്ങള്‍ ഞങ്ങളിലവശേഷിപ്പിച്ച് മറഞ്ഞു.

കബറടക്കം കഴിഞ്ഞെല്ലാവരും തിരിച്ചെത്തുമ്പോഴേക്കും നോമ്പു തുറക്കാറായിരുന്നു.അതു വരെ ആ തറവാട്ടിലെ ഓരോ നോമ്പു തുറയും ഒരുല്‍സവ പ്രതീതി ജനിപ്പിച്ചിരുന്നെവെങ്കില്‍ അന്നത്തേത് തികച്ചും വ്യത്യസ്ഥമായതായിരുന്നു.ഞാന്‍ ആരോടും മിണ്ടാനില്ലാതെ വല്യുമ്മാടെ അരികില്‍ ചെന്നു.നിശ്ശബ്ദം വിങ്ങി കരഞ്ഞിരിക്കുന്ന ശുഭ്ര വസ്ത്രധാരിയായി വല്യുമ്മ.. അവരുടെ വേഷ പകര്‍ച്ചയില്‍ എനിക്കും സങ്കടവും അത്ഭുതവും തോന്നി.അതിനു ശേഷം ഞാനൊരിക്കലും എന്റെ വല്യുമ്മാനെ നിറപകിട്ടോടെ കണ്ടിട്ടില്ല. എനിക്ക് ഓര്‍മ വെച്ച കാലം മുതല്‍ എന്റെ ഉമ്മയും ഉപ്പയുമായി ഞാന്‍ കണ്ടിരുന്നതും വിശ്വസിച്ചിരുന്നതും ഇവരെയാണു.ചെറുപ്പത്തില്‍ തന്നെ വിവാഹിതയാവുകയും ഒരു വയസ്സിന്റെ വ്യത്യാസത്തില്‍ ഞാനും അനിയത്തിയും ജനിക്കുകയും ചെയ്തപ്പോള്‍ എന്റെ ഉമ്മ എന്നെ എനിക്ക് അഞ്ച് മാസം പ്രായമുള്ളപ്പോള്‍ തന്നെ ഈ മുത്തശ്ശനേയും മുത്തശ്ശിയേയും ഏല്‍പ്പിച്ചു തൃശ്ശൂരിലുള്ള ഭര്‍തൃ ഗൃഹത്തിലേക്ക് പോയി. പിന്നീട് ഞാനും എന്റെ ഉപ്പയും ഉമ്മയുമായി പറഞ്ഞറിയിക്കാനാവാത്ത ഒരു അടുപ്പം രൂപപെട്ടു.ആ അടുപ്പം എന്റെ വിവാഹം വരെ ആ തറവാട്ടില്‍ ഞാനുണ്ടാകുന്നതിനു കാരണമായി. തൃശ്ശൂരിലെ വീട്ടില്‍ നിന്നും ഞാന്‍ പിന്നീട് അഞ്ചാം ക്ലാസിലേക്ക് ജയിച്ചതിനു ശേഷം മമ്മിയൂരിലെ എല്‍ .എഫ് കോണ്‍ വെന്റ് സ്കൂളില്‍ വന്നു ചേരുകയും എന്റെ സ്ഥിര താമസം കൂട്ടുങ്ങല്‍ തറവാടിലാവുകയും ചെയ്തു.വല്യുപ്പാടേയും വല്യുമ്മാടേയും സ്നേഹം ഒരുമിച്ച് ഞാനനുഭവിച്ചു എന്റെ ഉമ്മ അഥവാ വല്യുമ്മയില്‍ നിന്നുമാണു.വളരെ പക്വമതിയും തന്റേടവുമുള്ള ഒരു സ്ത്രീയായിരുന്നു എന്റെ വല്യുമ്മ.പിന്നെ ആ തറവാടിനെ ഭരിച്ച് എല്ലാ കാര്യങ്ങളും നോക്കി നടത്തിയത് അവരുടെ മിടുക്ക് കൊണ്ടായിരുന്നു.എന്റെ റോള്‍ മോഡലായി ഞാന്‍ കാണുന്നതും ആ സാധ്വിയെ തന്നെ.

അന്നു മഗ്രിബിനു ശേഷം ഞങ്ങളെല്ലാവരും ഉമ്മറത്തെ തിണ്ണയിലിരുന്ന് ഖുറാന്‍ ഓതുകയാണു.തുലാവര്‍ഷത്തിന്റെ ഇടിമുഴക്കങ്ങള്‍ അമ്പത്തെ പാടത്തിനപ്പൂറത്ത് പതിക്കുന്ന പോലെ ..മിന്നല്‍പ്പിണറുകള്‍ ഗോമാവിന്റെ ചില്ലയിലൂടെ മുറ്റത്തെ പഞ്ചാരമണലിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കടന്നു പോയി.ഇടവഴിയിലൂടെ അരിച്ചെത്തുന്ന ഇരുട്ട്.പടിഞ്ഞാറു മുറ്റത്തെ അത്തിമരത്തില്‍ നിന്നും അപ്പോള്‍ കേട്ടു വലിയൊരു ചിറകടി.ഒപ്പം പേടിപ്പെടുത്തുന്ന ഒരു ശബ്ദവും .അതെ ആ കുറ്റിച്ചൂലാന്‍ അഥവാ കാര്‍ക്കോടന്‍ ചാതി ഇരുന്നു കരയുകയാണു.ഞങ്ങള്‍ കുട്ടികള്‍ ഭയത്തോടെ പരസ്പരം നോക്കി.പിന്നെ ഉറക്കെ ഉറക്കെ ഖുറാന്‍ ഓതി .വീണ്ടും കേട്ടു ചിറകടി ആ റൂഹാനിക്കിളി അടുത്ത മരച്ചില്ല തേടി ദൂരേക്ക് പറന്നു പോകുകയായിരുന്നു.

പിന്നെ ഒരു മാസക്കാലത്തോളം ഞങ്ങള്‍ കൂട്ടുങ്ങല്‍ തറവാട്ടില്‍ തന്നെയുണ്ടായിരുന്നു.പെരുന്നാള്‍ ദിനം വന്നതും പോയതുമൊന്നും ഞങ്ങള്‍ അറിഞ്ഞില്ല.മുറ്റത്തെ ഗോമാവിലെ കൊമ്പില്‍ മാന്തളിരുണ്ണാനായ് കുയിലും ചെമ്പോത്തുമൊക്കെ വന്നിരിക്കുന്നത് കണ്ടെങ്കിലും ആ കൊമ്പില്‍ ഞങ്ങളിടാനുദ്ദേശിച്ച ഊഞ്ഞാലിനെ കുറിച്ച് ഓര്‍ത്തതു പോലുമില്ല.വളക്കാരികള്‍ കുട്ടകളേന്തി പാടവരമ്പിലൂടെ വരുന്നത് ഞാനും അനിയത്തിയും കണ്ടില്ലെന്നു നടിച്ചു.ശേഖരേട്ടന്‍ പെരുന്നാളിന്റെ തലേ ദിവസം ഉടുപ്പുകളുമായെത്തിയെങ്കിലും ഉമ്മ ഞങ്ങളോട് പറഞ്ഞു ഇതു വല്യ പെരുന്നാളിനിടാം .നമുക്ക് ഈ പെരുന്നാളാഘോഷമില്ല എന്നു.അയല്‍പ്പക്കത്തെ കുട്ടികള്‍ പുതിയ രൂപങ്ങളില്‍ മൈലാഞ്ചി ഇട്ടത് സന്തോഷത്തോടെ ഞങ്ങളെ കാണിച്ചെങ്കിലും അതു പോലെ മൈലാഞ്ചി അണിയണമെന്ന് എനിക്ക് തോന്നിയില്ല.ഇടക്കൊക്കെ ഞാനും അനിയത്തിയും വീട്ടിലെ മുതിര്‍ന്നവരുടെ കണ്ണു വെട്ടിച്ച് ചെറിയ പാലം കയറി മണത്തല പള്ളിയില്‍ പോയി വല്യുപ്പാടെ കബറിടം സന്ദര്‍ശിക്കുകയും .വല്യുപ്പാട് അന്നന്നു നടക്കുന്ന വിശേഷങ്ങള്‍ പറയുകയും ചെയ്യുമായിരുന്നു.

ഒരു മാസത്തിനു ശേഷം ഞങ്ങള്‍ തിരിച്ച് അമ്പാടി ലെയ്നിലെ വീട്ടിലേക്ക് പോയി.
പക്ഷെ വല്യുപ്പയും കൂട്ടുങ്ങല്‍ തറവാടും സമ്മാനിച്ചിട്ടുള്ള കുറേ നല്ല ഓര്‍മകള്‍ ഞങ്ങള്‍ വിഷമത്തോടെ അയവിറക്കി കൊണ്ടിരുന്നു.ഓരോ റമദാന്‍ മാസങ്ങളും കടന്നു പോകുമ്പോഴും പഴയ ആ പ്രതാപ കാലവും സ്മരണകളും ഒന്നു കൂടെ മനസ്സിലേക്കോടിയെത്തും . റമദാന്‍ ഇരുപത്തി മൂന്നിനു വല്യുപ്പ ഞങ്ങളെ പിരിഞ്ഞ ആ ഓര്‍മയില്‍ ഞങ്ങളെല്ലാവരും ഒത്തുകൂടാറുണ്ട്.വല്യുപ്പാക്ക് വേണ്ടി യാസീനോതാറുണ്ട്.എന്റെ ഓര്‍മകളുടെ നടുമുറ്റത്ത് സ്വര്‍ണ്ണ സിംഹാസങ്ങളിലിരിക്കുന്ന രണ്ട് വ്യക്തിത്വങ്ങള്‍ എന്റെ പ്രിയപെട്ട വല്യുപ്പയും വല്യുമ്മയും അഥവാ ഞാന്‍ ഉമ്മയെന്നും ഉപ്പയെന്നും മാത്രം വിളിക്കാനാഗ്രഹിക്കുന്ന സ്നേഹനിധികള്‍ ..ഒരിക്കലും മറവിയുടെ അകത്തളത്തില്‍ ക്ലാവു പിടിക്കാന്‍ വിടാതെ ഇന്നും തേച്ചു മിനുക്കുന്നു ഞാനീ ഓര്‍മകള്‍ ..

==================================================================

Monday 15 August 2011

പ്രയാണം

                                                                                                      
                                                                                                   


                                                            പ്രയാണം
                                                            ======
                                                     അറിയുന്നൂ അന്യയാണ്
                                                       ഞാനിന്നെനിക്കെന്ന്..
                                                    തുണയായ് നിഴലുകളെനി-

                                                ക്കൊപ്പമെന്നതെന്‍ വ്യാമോഹം ..

                                                       മിഴികളിന്‍ ദീപ്തിയെ 
                                                  തമസ്സെന്നോ സ്വന്തമാക്കി..
                                               എനിക്കിണയായൊരെന്‍ 
ന്ദഹാസം

                                                     വഴിമാറിയെന്‍ ചൊടികളില്‍ 
                                                 വിഷാദഛവി കലര്‍ന്നതെപ്പോള്‍ ...
                                              സാന്ത്വന സ്വരത്തിനായ് വെമ്പിയപ്പോഴും 
                                                       കാതില്‍ വന്നണഞ്ഞത് 
                                                       മൌന മന്ത്രങ്ങള്‍ മാത്രം 
                                                  
                                                 ഒരു തലോടലിന്‍ മൃദുലതയിലെല്ലാം 
                                                                  മറക്കാമെന്ന് നിനച്ചൊരെന്‍
                                                       കരാംഗുലികളെനിക്കപരി-
                                                           ചിതരായതെന്തിനു..
                                                    

                                                    എന്നെയെന്നാണു ഞാനറിയാതെ 
                                                                   പോയത്..
                                                         നിദ്രയകന്ന രാവുകളില്‍ 
                                                    സ്വപ്നങ്ങളെന്നോട് വിട ചൊല്ലുന്നു..
                                                     ദേഹം വിടാനാവാത്ത ദേഹിയായ്; 
                                                      ചിരന്തനമാം ചിന്തകളെന്നില്‍ .                                 
                                                      
                                                      ആത്മാര്‍ത്ഥതയില്ലാത്തൊ-
                                                         രാത്മാവിനെയോര്‍ത്ത് 
                                                            മനസ്സ് വിതുമ്പുന്നു..
                                                    ജനിമൃതിക്കുള്ളിലെ നെടുവീര്‍പ്പിന്‍

                                                        മാറാപ്പുമായ് മോക്ഷം തേടി
                                                           പ്രയാണമാരംഭിക്കട്ടെ 
                                                         ഞാനൊരു യതാത്മാവായ് .
                                                       ==================

Monday 8 August 2011

അപക്വ ചിന്തകള്‍


                                                              അപക്വ ചിന്തകള്‍ 
                                                                 ===========


                                                 തകര്‍ത്ത് പെയ്തിരുന്ന വേനല്‍ മഴയിലാണ്
                                                         എന്നെ നീയാദ്യമായ് കണ്ടത്..
                                                      ആ മഴയപ്രതീക്ഷിതമായതിനാല്‍
                                                       അരളിചുവട്ടില്‍ നനഞ്ഞ് ഞാന്‍
                                                        ശീതകാറ്റില്‍ വിറ പൂണ്ടയെന്‍
                                                      മിഴികളില്‍ കണ്ട കൂവള പൂക്കളിന്‍
                                                         നീലിമയെ പ്രണയാതുരമായ്
                                                 നീ താലോലിച്ചതെന്തിനെന്നറിഞ്ഞില്ല.
                                                  പിന്നെ ഒരു നിഴല്‍ പോലെയെന്നെ
                                                   പിന്തുടര്‍ന്നതുമെന്തിനെന്നറിഞ്ഞില്ല..


                                                 യൌവ്വനം വാകപൂക്കും വീഥിയില്‍
                                                        പൂത്തുലഞ്ഞു നില്‍ക്കെ;
                                              എന്നിലെ ഞാനൊരു നവോഢയായ്
                                                       മാറിപ്പോയതുമറിഞ്ഞില്ല.
                                                ചരല്‍ പാതകളുടെ ചുവപ്പെന്നില്‍
                                             ആശയുടെ തീനാളമായ് നൃത്തം വെക്കുന്നു..

                                              സ്വപ്നങ്ങളില്‍ കാണുന്ന മുഖവും തേടി..
                                                  ഞാനിരുന്നാ കുള പടവുകളില്‍ ;
                                                           നറും നിലാവില്‍
                                              ഗന്ധര്‍വനായാരോ വരുമെന്ന് നിനച്ച്..


                                             കാലവര്‍ഷം താണ്ഡവമാടിയ നാളുകളില്‍
                                              എന്റെ പ്രണയമുറ്റത്ത് പടുത്തുയര്‍ത്തിയ
                                                കളിമണ്‍ കൊട്ടാരം തകര്‍ത്തെറിഞ്ഞ്
                                                              നീ മറഞ്ഞപ്പോള്‍
                                                         മനസ്സിനുരുള്‍ പൊട്ടലില്‍
                                              മണ്ണിനൊപ്പം ഒലിച്ച് പോയതെന്റെ
                                                   വ്യര്‍ത്ഥ സ്വപ്നങ്ങളായിരുന്നു..


                                            യാമക്കിളിയുടെ തേങ്ങലോ ഈണമോ
                                                 തിരിച്ചറിയാതെപോയൊരെന്‍
                                                നിദ്രവിഹീനങ്ങളാം രാവുകളില്‍
                                           എല്ലാം മിഥ്യയെന്ന് സമാധാനിക്കാന്‍
                                                എനിക്കാവുന്നില്ല എന്ന സത്യം
                                         നെഞ്ചിലേറ്റി ഏകായായ് ഞാനീ തുരുത്തില്‍ ..


Monday 1 August 2011

മല്‍സ്യപുരാണത്തിലെ ഉത്തരമില്ലാ ചോദ്യങ്ങള്‍



                                                              സ്വര്‍ണ്ണ മല്‍സ്യമേ
                                                        നീന്തി തുടിക്കും സ്ഫടികപാത്രം
                                                          മനോഹരമെന്ന് കരുതുന്ന
                                                                   നീയന്ധയോ
                                                      കുമിളകളില്ലാത്ത നീര്‍ തടത്തിലെ
                                                         ഉള്‍ തുടിപ്പുകള്‍ കേള്‍ക്കാത്ത
                                                                     ബധിരയോ
                                                         മോഹങ്ങളും മോഹഭംഗങ്ങളും
                                                             പറയാനാവാത്തതിനാല്‍
                                                                        മൂകയോ..


                                                           അഴകു ശാപമായതിനാലോ
                                                             നിനക്കീ തടവറ ജീവിതം ..
                                                            ചില്ലു പാത്രത്തിനപ്പുറത്തെ
                                                             വര്‍ണശബളമാം ലോകം
                                                          നിന്നെ മായക്കാഴ്ച്ചകള്‍ക്കായ്
                                                                 മോഹിപ്പിക്കുന്നുവോ..


                                                            ക്ഷണികമാം ആയുസ്സില്‍
                                                               ചെകിളയും പിളര്‍ത്തി
                                                         ജീവവായുവിനായ് തുടിക്കുമ്പോഴും
                                                               കേഴുന്നുവോ നീ ഇത്തിരി
                                                                   ജീവിതത്തിനായ്..


                                                           ഓരോ കുതിപ്പിനൊടുവിലും
                                                           കൂപ്പു കുത്തി ഊളിയിടുമ്പോഴും
                                                           ചിറകുകള്‍ പിടപ്പിച്ച് വീണ്ടുമൊരു-
                                                           യര്‍ത്തെഴുന്നേല്‍പ്പിനു നീ ശക്തയോ..

                                                          വിങ്ങുന്ന മനമോടെ മിഴികളില്‍
                                                          തൂങ്ങും ഇരുട്ടില്‍ ഉറക്കം നടിച്ചാലും
                                                          നീയറിയുന്നില്ലാ കണ്ണാടിക്കപ്പുറത്തെ
                                                                         കപടലോകം..


                                                          വശ്യസൌന്ദര്യത്തിന്‍ ആധിക്യമോ
                                                               മസ്തിഷ്കരഹിത മന്ദതയോ നിന്‍
                                                                              മുഖമുദ്ര..
                                                               വെറുമൊലങ്കാരവസ്തുവായ്
                                                                നീ അധഃപതിക്കുമ്പോഴും
                                                                നിനക്കില്ലാതാവുന്നതെന്ത്.?
                                                          തന്‍ പോരിമയിലൂറ്റം കൊള്ളാനാവാതെ
                                                                ദുര്‍ബലപ്പെടുന്ന വ്യക്തിത്വമോ;
                                                                സ്നേഹിക്കപ്പെടാനാവാത്തൊരു
                                                                              ഹൃദയമോ..

=========================================================================

തീരം തേടുന്ന മഴനൂലുകള്‍


                                                              തീരം തേടുന്ന മഴനൂലുകള്‍ :-
                                                                    ================
                                                 മഴ മുത്തമിട്ട ചില്ലു ജാലകത്തിനപ്പുറത്തെ
                                                           കിളിപ്പാട്ടിന്നീണം അലയടിച്ച
                                                            വീഥികളില്‍ രക്ത വര്‍ണമാം
                                                          വാക പൂക്കള്‍ ചിതറികിടക്കുന്നു.

                                                          പെയ്തൊഴിഞ്ഞ രാത്രി മഴയില്‍
                                                            നനഞ്ഞതെന്റെ ഹൃദയമോ
                                                                ഇലഞ്ഞി മരച്ചില്ലയോ..

                                                    സന്ധ്യയില്‍ നിന്നും രാത്രിയിലേക്ക്
                                                   ആവേശിക്കാന്‍ തിടുക്കപെട്ട മഴയില്‍
                                                                    എനിക്കു നിന്നെ
                                                            നഷ്ടപെട്ടെന്ന നിനവെന്നില്‍
..                                                
                                                       ശൂന്യമാം അംബരം എന്നിലെ
                                                    നിറം കെട്ട പ്രണയ സ്വപ്നങ്ങളായ്
                                                              ഉള്‍ വലിഞ്ഞിരിക്കുന്നു.


                                                       ജീവിതത്തിന്‍ അടിയൊഴുക്കില്‍
                                                       ഇല്ലാതായതെന്റെ ആത്മാവോ
                                                              ഹൃദയത്തില്‍ നിലച്ച
                                                              വേദനയുടെ ഒഴുക്കോ..

                                                      പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തെ
                                                             പുനര്‍ ജനിക്കായ്
                                                            കല്‍പാന്തരങ്ങളോളം
                                                          കാത്തിരിക്കാനാവുമോ..


                                                 ഓളങ്ങളിലുലയുന്ന ഓടങ്ങളെ തേടി
                                                   മറുകരയെത്താതെ വിതുമ്പുമ്പോഴും
                                                    മഴ നൂലുകള്‍ തോരണങ്ങളാക്കി
                                                            തൂങ്ങിയാടുമാത്മാക്കള്‍
                                                         നിവാപത്തിനായ് മൌന
                                                                തീരങ്ങള്‍ തേടുന്നു...

=========================================================================