Monday 20 May 2013

അമ്പലപ്രാവുകള്‍ കുറുകുമ്പോള്‍


അമ്പലപ്രാവുകള്‍ കുറുകുമ്പോള്‍ :-
----------------------------------------------------------------------------

എന്റെ തൃസ്സന്ധ്യകളുടെ ജാലകപ്പടിയിലാണന്നും 
അമ്പലപ്രാവുകള്‍ ചേക്കേറിയത്
പ്രണയശൈത്യമുറങ്ങുന്ന മച്ചകത്തപ്പോള്‍ 
തന്തികള്‍ പൊട്ടിയ തംബുരു 
അംഗുലാഗ്രത്തിന്‍ താപത്തെ തേടുന്നുണ്ടായിരുന്നു..

പെയ്തു തോരാത്ത രാമഴയില്‍ 
തരളിതയായ ഇലച്ചാര്‍ത്തിന്റെ നിശ്വാസം 
പകല്‍ കിനാവിന്റെ ചില്ലയില്‍ തട്ടിയുടയവെ
ഞാന്‍ കേട്ടു പടിയിറങ്ങുന്ന 
രാവിന്റെ ചിറകടിയൊച്ച..

എന്റെ ഉഷഃസ്സന്ധ്യകളുടെ ഞാറ്റുപുരയിലാണ്
പൊഴിഞ്ഞ പീലികള്‍ തിരയാനായ് മയിലുകളണഞ്ഞത്;
പക്ഷെ കാക്കപൊന്നു വിളഞ്ഞ മരക്കരുത്തില്‍ 
അടയിരുന്ന പീലിത്തുണ്ടുകളപ്പോള്‍ 
ഉച്ചവെയില്‍ കാഞ്ഞ് പെറ്റു പെരുകുകയായിരുന്നു..

വഴിമരങ്ങള്‍ക്കിടയിലേക്കൂര്‍ന്ന് 
വീണ അപരാഹ്നചിന്തകള്‍ 
പാതയോരത്ത് തളര്‍ന്നിരുന്ന നിറം മങ്ങിയ 
നാളങ്ങളില്‍ വര്‍ണ്ണങ്ങള്‍ വാരിപ്പൂശവെ ,
രാപ്പകലുകളുടെ ആവര്‍ത്തനങ്ങളിലേക്ക് 
ചായുന്ന നിഴലുകള്‍ക്ക് നീളമേറുന്നുണ്ടായിരുന്നു..

പ്രണയം എരിഞ്ഞടങ്ങിയ ചിതയില്‍ 
അണയാതെ നീറുന്ന കനലിനെ തേടി 
ഞാനും എന്റെ കനവുകളും 
മൂവന്തിയിലേക്ക് യാത്രയായകവെ 
രാവിന്റെ സാന്ത്വനവുമായെത്തിയ ഇരുള്‍ പക്ഷി
പകല്‍ കൂടണയുന്ന കുന്നിന്‍ ചെരുവില്‍ 
കിതപ്പണക്കുന്നുണ്ടായിരുന്നു..