Tuesday 31 January 2012

കഥകള്‍ നിലാവിലുണരുന്ന മഞ്ഞുരുട്ടിക്കിളി:-

നിലാവിലുണരുന്ന മഞ്ഞുരുട്ടിക്കിളി:-


പുറത്തപ്പോള്‍ ഇളം നിലാവിനൊപ്പം മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു .മരുഭൂമിയിലെ ശൈത്യം വിചിത്രമാണ്.തണുപ്പ് കാലത്തും പകലൊക്കെ സൂര്യന്‍ കത്തിജ്ജ്വലിക്കും ..അഞ്ച് മണിയാകുമ്പോഴേക്കും  അസ്തമിക്കുന്ന സൂര്യനോടൊപ്പം അരിച്ചെത്തുന്ന തണുപ്പ് പാതിരാവില്‍ അതിന്റെ പൂര്‍ണ്ണതയിലെത്തുന്നു..സ്വെറ്ററിന്റെ ബട്ടണ്‍ മുഴുവനും ഇട്ടു തണുപ്പിനെ പ്രതിരോധിച്ചു. നാളെ പുതിയ മാനേജുമെന്റിന്റെ മുന്നില്‍ അവതരിപ്പിക്കേണ്ട പ്രെസെന്റേഷന്‍ ഫയലുകള്‍ അടുക്കി വെക്കുമ്പോഴാണെന്റെ ഫോണ്‍ ശബ്ദിച്ചത്..ചുമരിലെ ക്ലോക്കിലേക്ക് നോക്കി. ഒരു മണിയായല്ലോ ആരാണീ നേരത്തെന്നോര്‍ത്ത് മൊബൈലെടുത്തു "ചാന്ദ്നി കാളിങ്ങ് "എന്നു കണ്ടപ്പോളെനിക്ക് മനസ്സിലായി..ഇന്നും കാണും എന്തെങ്കിലും ഇമോഷണല്‍ മാറ്റര്‍ ..പതുക്കെ ഹലൊ പറഞ്ഞു..പിന്നെയെനിക്കൊന്നും പറയേണ്ടി വന്നില്ല..മറുതലക്കല്‍ നിറുത്താതെ അവള്‍ തുടങ്ങി..
"ഡാ നീയെന്റെ ആരാ...എന്റെ വിഷമം പങ്കു വെക്കാന്‍ നീയല്ലെ ഉള്ളൂ.. ഞങ്ങളിന്നു പിരിഞ്ഞെഡാ.അവനെന്റെ മോനെ കൊണ്ടു പോയി ..അവന്‍ വാദിക്കുകയാ എന്റെ കൂടെ നിന്നാല്‍ എന്റെ മോന്‍ എന്നെ പോലെ നശിച്ച് പോകുമെന്ന് ..പറയെഡാ ഞാന്‍ അത്രക്ക് പോക്കാണോ."..

ഇടക്ക് ശ്വാസമെടുക്കാന്‍ എടുത്ത ഇടവേളയില്‍ ഞാനവളോട് പറഞ്ഞ് തുടങ്ങി.."നോക്കു ചാന്ദ്നി നീ ആകെ ഫിറ്റാണു..എനിക്ക് നാളെ അര്‍ജന്റ് ജോലിയുള്ളതാണു.. നമുക്ക് പിന്നെ സംസാരിക്കാം .നീ ഫോണ് വെക്കു."

അവളുടെ മറുപടിക്ക് കാത്ത് നില്കാതെ ഫോണ്‍ വെച്ചു.സൈലന്റ് മോഡാക്കിയിട്ടു..ചെറുതായി തുറന്നു വെച്ച ജന്നലിലൂടെ അരിച്ചെത്തുന്ന തണുപ്പ്..പുതപ്പ് കാലിലേക്ക് വലിച്ചിട്ട് നെറ്റിയുടെ മേലെ വലത് കൈ വെച്ച് കണ്ണടച്ച് കിടന്നു..രണ്ട് വര്‍ഷമായിരിക്കുന്നു ഞാനിവളെ പരിചയപെട്ടിട്ട്.ഞാന്‍ ജോലി ചെയ്യുന്ന അതേ കമ്പനിയിലെ മറ്റൊരു ശാഖയിലാണു അവള്‍ ജോലി ചെയ്യുന്നതെങ്കിലും മാസത്തിലൊരിക്കല്‍ നടക്കാറുള്ള മീറ്റിങ്ങുകളിലെ ഇടപഴകല്‍  അവളെന്റെ അടുത്ത സുഹൃത്തായി .മാറുന്നതിനു വഴിയൊരുക്കി..മലയാളിപെണ്‍കുട്ടിയാണെങ്കിലും പാശ്ചാത്യസംസ്കാരത്തിന്റെ ആകെത്തുകയായ് അവളെയെനിക്ക് തോന്നി.പിന്നീടെപ്പോഴൊ ഒരു തുറന്ന സംസാരത്തിന്റെ മൂര്‍ദ്ധന്യത്തിലാണ്.മനസ്സിനുള്ളില്‍  നന്മയും നിഷ്കളങ്കതയും ഉള്ള ഒരു സ്ത്രീയാണ് ചാന്ദ്നിയെന്ന്  ഞാന്‍ മനസ്സിലാക്കിയത്.സ്വപ്നനഗരിയിലെ ഏതാനും ക്ലബ്ബുകളുടെ ഉടമയായ പിതാവിന്റെ ഏകമകള്‍ ..പഠനകാലത്തെ അന്യമതസ്ഥനുമായുള്ള പ്രണയത്തിന്റെ തുടര്‍ച്ചയെന്നോണം  പക്വത വരാത്ത ജീവിതത്തിലെ ഏറ്റവും വികലമായൊരു തീരുമാനമായ് തന്റെ വിവാഹത്തെ അവള്‍ വിശേഷിപ്പിക്കുമ്പോള്‍ എനിക്കവളോട് തെല്ലൊരു സഹതാപം തോന്നി..
ഒരു മകന്‍ പിറന്നതിനു ശേഷവും ചാന്ദ്നിയിലെ സ്ത്രീ പക്വതയില്ലാത്തവളായി തന്നെ ജീവിച്ചു.പ്രണയത്തിന്റെ ആവേശമൊക്കെ യഥാര്‍ത്ഥ ജീവിതത്തിന്റെ ഒഴുക്കില്‍ പാഴ്ത്തടികളെ പേറുന്ന ഓളങ്ങളില്‍ എന്ന പോലെ ഉഴറി..
സ്വപ്നം  കണ്ടതല്ല സത്യമെന്ന തിരിച്ചറിവിന്റെ ഇടവഴിയില്‍ ചാന്ദ്നിയും അവളുടെ ഭര്‍ത്താവ് വിവേകും രണ്ട് വഴികളിലൂടെ സഞ്ചരിക്കാം എന്ന തീരുമാനം കൈക്കൊണ്ടതായ് കഴിഞ്ഞ വര്‍ഷത്തെ പുതുവര്‍ഷ പാര്‍ട്ടിക്കിടയില്‍ കോന്യാക്കിലേക്ക് ക്വാട്രൊ ഒഴിച്ച് നാരാങ്ങാനീരു ചേര്‍ത്ത ഗ്ലാസ്സ് ചുണ്ടോടപ്പിക്കുന്നതിനിടയില്‍ എന്നെ നോക്കി കണ്ണിറുക്കി കൊണ്ടവള്‍ ആ മദ്യം ഇറക്കുന്ന ലാഘവത്തോടെ പറഞ്ഞത് കേട്ടപ്പോള്‍ നടുക്കം തോന്നി..ഇവള്‍ക്കെങ്ങനെ കഴിയുന്നു ഇതൊക്കെ.പിന്നീടെന്റെ കസേരക്കടുത്ത് വന്നിരുന്നു അവള്‍ക്കും വിവേകിനും സഞ്ചരിക്കേണ്ടി വരുന്ന വ്യത്യസ്ഥ ദിശയിലെ വീഥികളുടെ മാര്‍ദ്ദവത്തേയും പരുക്കന്‍ പ്രതലത്തേയും സമന്വയിപ്പിക്കാനാവില്ലെന്ന വസ്തുത മനസ്സിലാക്കിയതിനു ശേഷം രണ്ട് പേരും കൈകൊണ്ട തീരുമാനമാണിതെന്നു പറഞ്ഞെണീറ്റ് കമ്പനിയുടെ സി ഇ ഒ മുബഷ്റിന്റെ കൈകളില്‍ കൈകോര്‍ത്ത് അവിടെ മുഴങ്ങി കേട്ട പാശ്ചാത്യ സംഗീതത്തിനൊപ്പം ചുവടുകള്‍ വെച്ചു തുടങ്ങി.മുന്നിലിരിക്കുന്ന പ്ലേറ്റിലെ നിലക്കടലയില്‍ നിന്നൊരെണ്ണമെടുത്ത് വായിലിട്ട് കയ്യിലെ ബീര്‍ പതുക്കെ മൊത്തുമ്പോഴും എന്റെ കണ്ണുകള്‍ ചാന്ദ്നിയുടെ ചലനങ്ങളിലായിരുന്നു.ഒന്നു പ്രസവിച്ചിട്ടും ഉലയാത്ത അവളുടെ ശരീരത്തിന്റെ വടിവുകള്‍ക്കിടയില്‍ മുബഷറിന്റെ കൈകള്‍ താളത്തോടെ ഇഴയുന്നത് എന്നില്‍ അസഹ്യതയുളവാക്കിയെങ്കിലും മദ്യത്തിന്റെ ലഹരിയില്‍ സ്വയം മറന്ന ചാന്ദ്നി അതാസ്വദിക്കുന്നുവോ അതോ അറിയാതിരിക്കുന്നുവോ എന്നെനിക്ക് മനസ്സിലാക്കാനായില്ല.ഞാനൊരു വേള നാട്ടില്‍ എന്നെ കാത്തിരിക്കുന്ന എന്റെ കാമുകിയെ കുറിച്ചോര്‍ത്തു..മൊബൈല്‍ എടുത്ത് പുതുവല്‍സരാശംസകള്‍ എന്നെഴുതി അയക്കുമ്പോള്‍ തുമ്പപ്പൂവിന്റെ നൈര്‍മ്മല്യമുള്ള എന്റെ ദീപ്തിയുടെ തെല്ലു നാണമൊളിപ്പിച്ച മുഖം ഓര്‍മ്മ വന്നിരുന്നു.

പിന്നീടുള്ള ചാന്ദ്നിയുടെ രാവുകള്‍ നഗരത്തിലെ പ്രശസ്തമായ ക്ലബ്ബുകളില്‍ രാജകുടുംബാംഗങ്ങളടക്കമുള്ള വമ്പന്‍ സ്രാവുകള്‍ക്കൊപ്പമയിരുന്നുവെന്ന് എന്നെ ഫോണില്‍ വിളിച്ച് പറയുമായിരുന്നു.പതിവ് മാസാന്ത മീറ്റിങ്ങിനിടെ കണ്ടു മുട്ടിയപ്പോള്‍ അവളുടെ ഈ പോക്ക് ശരിയല്ലെന്ന് ഓര്‍മ്മപ്പെടുത്തിയതും  തെല്ലൊരു നിരാശയും പ്രതികാരവും അടങ്ങിയ സ്വരത്തില്‍ എന്നോട് പറഞ്ഞു,"ഞാന്‍ ഇപ്പൊ ഇങ്ങനെയൊക്കെ ആയിപ്പോയി എന്താ ചെയ്യുക.ഏതായാലും എനിക്കിനി ഒരുത്തന്റേയും അടിമയാവാന്‍ വയ്യ"."അപ്പൊ നിന്റെ മോന്‍ ?" ..എന്റെ വേവലതിയോടേയുള്ള അന്വേഷണത്തിനു ഒരു ദീര്‍ഘശ്വാസത്തിന്റകമ്പടിയോടെ അവള്‍ പറഞ്ഞു..അവനെ മമ്മിയുടെ കയ്യിലേല്പിച്ചിരിക്കയാണെന്നു.ഒരിക്കല്‍ ഞാനവളോട് ഓര്‍മിപ്പിച്ചു "ചാന്ദ്നി ഈ യൌവനം ഒരിക്കല്‍ നശിക്കും .നിന്റെ ഈ ശീലങ്ങളൊക്കെ വിട്ട് നീ മോനേയും നോക്കി നിന്റെ ഡാഡി സമ്പാദിച്ചതും അനുഭവിച്ച് അടങ്ങിയൊതുങ്ങി കഴിയൂ "എന്നു.പുഛത്തോടെ എന്റെ ഉപദേശത്തെ നിരസിച്ച് കൊണ്ടവള്‍ പറയാന്‍ തുടങ്ങി.."നോക്കു അരുണ്‍ എന്റെ ജീവിതം എങ്ങനെയൊക്കെയോ തലതിരിഞ്ഞ് പോയി..ഒരു പക്ഷെ അതിനു കാരണക്കാര്‍ അമിത സ്വാതന്ത്ര്യം തന്ന എന്റെ ബാല്യത്തിലെ എന്റെ ആവശ്യങ്ങളെന്തെന്നറിയാന്‍ ശ്രമിക്കാതെ വാരിക്കൂട്ടുക എന്ന ആര്‍ത്തിയോടെ പണം സമ്പാദിക്കാന്‍ ദേശങ്ങളില്‍ നിന്നും ദേശങ്ങളിലേക്ക് പറന്നിരുന്ന  മാതാപിതാക്കളാകാം ..അല്ലെങ്കില്‍ തന്നേക്കാള്‍ വിശ്വസിച്ച എന്നെ ദുശ്ശീലങ്ങളൂടെ ലഹരിയില്‍ മുക്കിയ സുഹൃത്തുക്കളാകാം ..അതുമല്ലെങ്കില്‍ ലോകത്തുള്ള മറ്റെന്തിനേക്കാളുമേറെ പ്രണയിച്ച കാമുകനായിരിക്കാം ..അതോ ജീവിതം ഒരു അപ്പൂപ്പന്‍ താടി പോലെയെന്ന് കരുതി അതിന്റെ പിറകെ മുന്നിലെ ദുര്‍ഘടങ്ങളെ അറിയാതെ പായുന്ന ഈ ഞാനെന്ന ചാന്ദ്നി തന്നെയാവാം .എന്തായാലും എനിക്കീ ജീവിതം കുറച്ചാസ്വദിച്ചേ പറ്റൂ"...ഇതു കേട്ട് എന്റെ ദേഷ്യം പതഞ്ഞ് പൊന്തിയെങ്കിലും ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുള്ള ഒരു കാര്യം അവള്‍ വെറും ഒരു പൊട്ടിയും പാവവും ആണെന്ന ചിന്തയില്‍  അതവളോടുള്ള സഹതാപം മാത്രമായി താഴ്ന്നു..

ദൈവമേ ഈ കുട്ടി ഒരിക്കലും രക്ഷപ്പെടില്ലല്ലോ .എന്റെ മനസ്സു എന്തിനെന്നില്ലാതെ പുകഞ്ഞു.എങ്കിലും അവളോട് ഞാന്‍ പറഞ്ഞു "ചാന്ദ്നി നീ ഒറ്റക്കുള്ള നിന്റെ ജീവിതം മതിയാക്കണം മാതാപിതാക്കളുടെ അടുത്ത് പോയി താമസിക്കണം .പിന്നെ ഈ മദ്യപാനവും മയക്കമരുന്നുപയോഗവും തീര്‍ത്തും ഉപേക്ഷിക്കണം ..ബാക്കി ദുശ്ശീലങ്ങളൊക്കെ ഒക്കെ അതിന്റെ പിറകെ നിന്നെ വിട്ടു പൊയ്ക്കോളൂം "...അന്നു പിരിഞ്ഞതിനു ശേഷം കുറേ ദിവസത്തേക്കവള്‍ എന്നെ ഫോണ്‍ ചെയ്തില്ല..പിന്നീടുള്ള ഓഫീസിലെ തിരക്ക് പിടിച്ച ദിനങ്ങളും പുതിയ മാനേജ്മെന്റ് റ്റേക് ഓവര്‍ ചെയ്യുന്നതിന്റെ തിരക്കുമായി ദിവസങ്ങള്‍ മാസങ്ങളായതറിഞ്ഞില്ല..കൊടും ചൂട് വിടവാങ്ങിയതും പതുക്കെ ശൈത്യം മരുഭൂമിയുടെ മാറിലേക്ക് പടര്‍ന്നതും ഒരു ദീര്‍ഘ നിശ്വാസത്തിനെടുക്കുന്ന ഇടവേളകളിലെന്ന പോലെ അറിയാന്‍ കഴിഞ്ഞു.ഇതിനിടയില്‍ ചാന്ദ്നി ഇടക്കൊക്കെ വിളിച്ച് പരിഭവങ്ങളും പരാതികളും പങ്കു വെച്ചിരുന്നുവെങ്കിലും അവളുടെ വാരാന്ത്യങ്ങളുടെ ആര്‍ഭാഡങ്ങളില്‍ ഒരു കുറവും വരുത്തുന്നില്ലായെന്ന് അവളില്‍ നിന്നു തന്നെ അറിയാന്‍ കഴിയുമായിരുന്നു..ഞാനോര്‍ത്തിട്ടുണ്ട് ഒരു സ്ത്രീജന്മം എന്തിനാണിങ്ങനെ സ്വയം പകപോക്കുന്നതെന്ന്..അതോ സുഖലോലുപതയില്‍ ആറാടുമ്പോള്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ മനഃപൂര്‍വം തടയിണയിട്ട് ഒതുക്കുന്നതോ..

എന്തായാലും ചാന്ദ്നി എന്ന പെണ്‍കുട്ടി എനിക്ക് പിടികിട്ടാത്ത ഒരു സമസ്യ തന്നെ..
നാളെ അവളോട് കര്‍ശനമായി തന്നെ പറയണം എന്നെ അവളിത്ര വലിയ ആത്മമിത്രമായി കാണുന്നുണ്ടെങ്കില്‍ എന്റെ ഉപദേശത്തിനും ഇത്തിരിയെങ്കിലും വില കല്പിക്കണമെന്ന്.പറ്റുമെങ്കില്‍  അവളെ ഒരു നല്ല സൈക്കോളജിസ്റ്റിന്റെ അടൂത്ത് കൊണ്ടു പോകണം ..അവളുടെ മാതാപിതാക്കളോട് മകള്‍ കടന്നു പോകുന്ന മാനസികപ്രതിസന്ധികളെ കുറിച്ച് ബോധ്യപ്പെടുത്തണം ..
പെട്ടെന്നാണെന്റെ ചിന്തയില്‍ നാളെ അവതരിപ്പിക്കേണ്ട പ്രസന്റേഷനെ കുറിച്ചുള്ള ബോധം വന്നത്..സമയം ഒരുപാടായിരിക്കുന്നു .. മൂന്നു മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ പിന്നെ ഒന്നിനും ഒരു ഉല്‍സാഹം കാണില്ല.പുതപ്പ് തലക്ക് മുകളിലൂടെ വലിച്ചിട്ട് കണ്ണിറുകെയടച്ച് നിദ്രയുടെ ആഴങ്ങളെ തേടി ഞാനൂളിയിട്ടു....

തലക്ക് മുകളിലൂടെ ഇരമ്പികൊണ്ട് പോയ വിമാനത്തിന്റെ ശബ്ദം കേട്ടാണു ഉറക്കത്തില്‍ നിന്നുണര്‍ന്നത്..എയര്‍പോര്‍ട്ടിനടുത്തുള്ളൊരു കെട്ടിടത്തില്‍ താമസമായതു കൊണ്ട് തലങ്ങും വിലങ്ങും ഇടതടവില്ലാതെ പായുന്ന വിമാനങ്ങളുടെ ഇരമ്പല്‍ ഒരു ശല്യമായി തന്നെ തോന്നാറൂണ്ട്..ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ ഇരുട്ട് വിട്ടു മാറാന്‍ മടിക്കുന്നതായ് കണ്ടു .ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തില്‍ ക്ലോക്കിലേക്ക് നോക്കി സമയമുറപ്പ് വരുത്തി..ആറര മണിയായിരിക്കുന്നു.വേഗമെഴുന്നേറ്റ് ചായയുണ്ടാക്കി അതുമായ് ബാല്‍ക്കണിയിലേക്ക് കടന്നു.ഇരുട്ടിനെ ഭേദിച്ച് വെളിച്ചം വിതറുന്ന വീഥികള്‍ ..സ്വപ്നനഗരിയാകെ ദീപാലംകൃതമാണ്..ദേശീയദിനമാചരിക്കുന്നതോടൊപ്പം ശീതകാല ഉല്‍സവങ്ങളും നടത്തുന്നതിന്റെ ഭാഗമായ് തെരുവുകള്‍ മനോഹരങ്ങളാക്കിയിട്ടിരിക്കുകയാണ്..ഉയരത്തില്‍ നിന്നുള്ള ഈ കാഴ്ച്ച നയനാനന്ദകരമെങ്കിലും പാഴായി പോകുന്ന ഊര്‍ജ്ജത്തെ കുറിച്ചോര്‍ത്തപ്പോള്‍ എന്റെ ഗ്രാമത്തിലെ മുനിഞ്ഞ് കത്തുന്ന വഴി വിളക്കുകള്‍ കണ്മുന്നില്‍ തെളിഞ്ഞു..വൈദ്യുതിയില്ലാതെ ഈ നഗരത്തിലെ ഒരു ദിവസത്തെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല...എല്ലാത്തിലും വിധേയത്വത്തോടെയുള്ള ഒരടുപ്പം കാണാനാകുന്നു. ..മനുഷ്യരുടെ സ്വഭാവങ്ങള്‍ പോലും വിചിത്രമായി തോന്നും ..എല്ലാവരും എന്തൊക്കെയോ വെട്ടിപിടിക്കാനുള്ള നെട്ടോട്ടത്തിലാണ്..പറ്റിച്ചും വഞ്ചിതരായും ജീവിതത്തെ തുലക്കുന്നവര്‍ ...മാനുഷിക മൂല്യത്തിനു മാത്രം ഒരു വിലയുമില്ല...ചായ കുടിച്ച് തീര്‍ന്നപ്പോഴേക്കും കിഴക്ക് ചക്രവാളത്തില്‍ ഉദയാര്‍ക്കന്റെ ആദ്യ വീചികള്‍ ശോണ വര്‍ണ്ണം വിതറാന്‍ തുടങ്ങിയിരുന്നു...

മെട്രോയിലിരിക്കുമ്പോഴും താഴെ നഗരം ഉണര്‍ന്നതിന്റെ തിരക്ക് കാണുന്നുണ്ടായിരുന്നു..ആയിരക്കണക്കിനു വാഹനങ്ങള്‍ തലങ്ങും വിലങ്ങും അരിച്ചരിച്ച് നീങ്ങുന്നുണ്ട്.ബിസിനെസ്സ് സെന്ററില്‍ ആയിരുന്നു മീറ്റിങ്ങ്..ലിഫ്റ്റില്‍ കയറി ചുറ്റുമുള്ള കണ്ണാടിയില്‍ നോക്കി കോട്ടിന്റെ പുറത്തേക്ക് വരാന്‍ തിടുക്കപെട്ട റ്റൈ ശരിയാക്കി.ലാപ് ടോപ്പ് കേസും പ്രെസന്റേഷന്‍ ഫയലും ഒരു കയ്യില്‍ പിടിച്ച് കൊണ്ട് മൊബൈല്‍ ഫോണ്‍ സ്വിച്ചോഫാക്കി..ഇനി രണ്ട്മൂന്നു മണിക്കൂര്‍ ഗൌരവമായ മീറ്റിങ്ങാണ്..റിസഷന്‍ ബാധിച്ച മേഖലക്ക് താല്ക്കാലിക വിരാമമിട്ട് ലാഭമുള്ള ബിസിനെസ്സ് മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന ഒരു തീരുമാനം കൂടിയാണു പുതിയ മാനേജ്മെന്റ് കൈക്കൊള്ളാന്‍ പോകുന്നുവെന്നത് നേരത്തെ അറിഞ്ഞിരുന്നു.ആര്‍ക്കൊക്കെ ജോലി നഷ്ടപ്പെടുമെന്ന് അടുത്ത് തന്നെ അറിയാനാകും ..എനിക്കെത്തേണ്ട നിലയില്‍ ഒരനക്കം പോലുമില്ലാതെ ലിഫ്റ്റ് നിന്നു.എട്ട് മണിയാകുന്നു.നേരെ മീറ്റിങ്ങ് ഹാളിലേക്ക് കയറി..ഓഫീസ് ബോയ് ലോബോയോട് കൈകാണിച്ചു സീറ്റിലേക്കമര്‍ന്നു ഞാനെന്റെ ലാപ് ടോപ്പ് ഓണ്‍ ചെയ്തു..ഒപ്പം ഫയലുകളും നിരത്തി മേലാധികാരികളുടെ ആജ്ഞക്കായ് കാത്തിരുന്നു...
സംഘര്‍ഷം നിറഞ്ഞ മൂന്നു മണിക്കൂര്‍ എങ്ങനെ അവസാനിച്ചെന്നറിഞ്ഞില്ല..എന്തായാലും എന്റെ റോള്‍ അവര്‍ക്ക് നന്നേ ബോധിച്ചിരിക്കുന്നു.പുതിയ സി ഇ ഒ സ്കോട്ട്ബാരി എന്ന സായിപ്പ് എന്റെ പുറത്ത് തട്ടി ജോലിയിലെ വൈദഗ്ധ്യത്തെ പ്രശംസിച്ചത് എന്നേയും സന്തോഷിപ്പിച്ചു..കുറച്ച് നാളത്തെ രാപ്പകലില്ലാത്ത അധ്വാനം ഫലവത്തായല്ലോ..ഇനിയെന്തെങ്കിലും കഴിക്കണം അതിനു ശേഷം എന്റെ ഓഫീസിലേക്ക് പോകണം ..അപ്പോഴേക്കും എന്തായാലും ഉച്ച കഴിയും ..പുറത്ത് കടന്നു മാളിലെ ജാപ്പനീസ് റെസ്റ്ററന്റിനെ ലക്ഷ്യമാക്കി നടന്നു..ഇന്നൊരു നല്ല ദിവസം ..ഞാനതിനെ ആഘോഷിക്കാനുറച്ചു എന്റെ പ്രിയപെട്ട സുഷി ഓര്‍ഡര്‍ ചെയ്തു ..പോക്കറ്റില്‍ കിടന്ന മൊബൈല്‍ എടുത്ത് ഓണാക്കിയപ്പോഴേക്കും ഒരു മെസ്സേജ് കയറി വന്നു..ഓഫീസിലെ സിസ്റ്റെം അനാലിസ്റ്റ് ദാമോദര്‍ ആണ്.."കാള്‍ മി അര്‍ജന്റ്ലി"..എന്ന സന്ദേശം രണ്ട് മണിക്കൂര്‍ മുന്പയച്ചതാണ്. എന്തായിരിക്കും ഇത്ര അര്‍ജന്റ് എന്നോര്‍ത്ത് ഞാനവന്റെ മൊബൈലിലേക്ക് ഡയല്‍ ചെയ്തു.എന്റെ ഹലൊക്ക് മുന്‍പെ മറുതലക്കല്‍ അവന്റെ വേവലാതി നിറഞ്ഞ ശബ്ദം ..നീയെവിടെ അരുണ്‍ ..മീറ്റിങ്ങ് കഴിഞ്ഞെങ്കില്‍ ഒന്നു വേഗം വരൂ അപ്പോളൊ ഹോസ്പിറ്റലിലേക്ക്..ഞാനിവിടെയുണ്ട്.ഒക്കെ നീ ഇവിടെ വന്നിട്ട് പറയാം ..ഓര്‍ഡര്‍ കൊടുത്ത സുഷി അവിടെത്തന്നെ ഉപേക്ഷിച്ച് ഞാന്‍ വേഗം അപ്പോളൊയിലെത്തി.ലോബിയില്‍ നിന്നു തന്നെ ദാമുവിനെ വിളിച്ചു.ലിഫ്റ്റിനടുത്തെത്തുമ്പോഴേക്കും  അവനും എന്നെ കണ്ടു വിറക്കുന്ന ശബ്ദത്തോടെ പറയാന്‍ തുടങ്ങി."അരുണ്‍ നമ്മുടെ ചാന്ദ്നി ..അവള്‍ പൊയെഡാ..പ്രജ്ഞയറ്റ എന്റെ മുഖത്തേക്ക് നോക്കി.ദാമു വീണ്ടും പറയാന്‍ തുടങ്ങി സൂയിസൈഡ് ആയിരുന്നു.മദ്യത്തില്‍ ഉറക്ക ഗുളിക ചേര്‍ത്ത് കഴിച്ചിട്ടുണ്ടാകുമെന്നാണു ഡോകടര്‍മാരുടെ പ്രാഥമിക നിഗമനം ...
"ഇന്നലെ അവരുടെ വിവാഹമോചനം നടന്ന ദിവസമായിരുന്നല്ലൊ..മകനെ ചാന്ദ്നിയുടെ ഭര്‍ത്താവിനൊപ്പം അയക്കാനാണ്.കോടതി വിധിച്ചത്..ചാന്ദ്നിയുടെ സ്വഭാവ വൈകല്യത്തെ കുറിച്ച് ശക്തമായ തെളിവുകള്‍ അയാള്‍ കോടതിയില്‍ ഹാജരാക്കിയത്രെ..അതിനു ശേഷം അവള്‍ വല്ലാത്ത പാനിക്കായിരുന്നു പോലും  .. ഫ്ലാറ്റില്‍ ഒറ്റക്കിരുന്നു മദ്യപാനമായിരുന്നുവെന്നു പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഹൌസ് മെയിഡു പറഞ്ഞതാണ്" .ദാമു പിന്നേയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..പക്ഷെ എന്റെ മനസ്സിലപ്പോഴും ചാന്ദ്നിയുടെ ശബ്ദമായിരുന്നു.തേങ്ങലടക്കാന്‍ പാടു പെടുന്ന അവളുടെ ദയനീയമായ കരച്ചില്‍ ..എന്തൊ എനിക്കാ നിമിഷം വല്ലാത്തൊരു കുറ്റബോധം തോന്നി..ഞാനൊന്നവളെ ആ സമയത് ആശ്വസിപ്പിച്ചിരുന്നുവെങ്കില്‍ അവളിങ്ങനെയൊരു കൃത്യം ചെയ്യില്ലായിരുന്നേനെ എന്ന് വെറുതെ തോന്നി ..ഇങ്ങനെ നശിക്കാനായിരുന്നോ അവള്‍ ജന്മമെടുത്തത്..ചുറ്റിലും ആരൊക്കെയോ അവളുടെ മാതാപിതക്കളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു...ഞാന്‍ പതുക്കെ പുറത്തിറങ്ങുമ്പോഴേക്കും ദാമു വന്നു ചോദിച്ചു "നിനക്ക് അവളുടെ ബോഡി കാണണ്ടേ"..വേണ്ടെന്നു തലയാട്ടി കൊണ്ട് ഞാന്‍ ബസ് സ്റ്റേഷനിലേക്ക് നടന്നു..മധ്യാഹ്ന സൂര്യന്‍ കത്തിജ്വലിക്കുന്നുണ്ടെങ്കിലും എന്റെ കൈകാലുകളില്‍ വല്ലാത്തൊരു ശൈത്യമനുഭവപ്പെട്ടു.ബസ്സില്‍  കയറിയിരുന്നു പുറത്തേക്ക് നോക്കി. എതിര്‍ വശത്തെ തെരുവിലെ ഭക്ഷണശാലക്ക് മുന്നില്‍ ഒരാള്‍ നിന്നു വയലിന്‍ വായിക്കുന്നുണ്ടായിരുന്നു.ഏതോ പുരാതന പ്രണയഗാനം ....ആ വയലിന്‍ നാദത്തിലൂടപ്പോഴൊഴുകുന്നത് ഇന്നലെ കേട്ട തേങ്ങലാണോ..ഒരു നിമിഷത്തേക്ക് എനിക്കെന്റെ ദീപ്തിയോട് സംസാരിക്കാന്‍ തോന്നി..മൊബൈലില്‍ ഞാനവളുടെ നമ്പര്‍ പരതുമ്പോള്‍ ബസ്സ് വേഗത്തെ തേടുകയായിരുന്നു........

11 comments:

  1. അത്യന്താധുനിക ജീവിത ശൈലി ഉണ്ടാക്കിയ മാറ്റങ്ങളും ബന്ധങ്ങളുടെ ഉലച്ചിലും അത് ഒരു ദുരന്തത്തില്‍ അവസാനിച്ചതും നന്നായി പറഞ്ഞിരിക്കുന്നു.. ബന്ധങ്ങളുടെ ഉലച്ചില്‍ സാധാരണമായ ഇന്നത്തെ സമൂഹത്തിലെ പലര്‍ക്കും ഒരു മനസിലാക്കല്‍ കൂടി ആവണം ഈ കഥ ....ഇഷ്ടായി സാജിദാത്ത

    ReplyDelete
  2. ബന്ധ ങ്ങളുടെ ചങ്ങല കണ്ണികള്‍ തുരുമ്പിച്ചു ഉത്തരാധുനിക യുഗ ജീവിതത്തിന്റെ ഒരുഭാഗത്തെ ആണ് കഥയിലൂടെ പറഞ്ഞത് വളരെ നാന്നായി എയുതി ആശംസകള്‍

    ReplyDelete
  3. Eee kadhayil puthiaya thalamuraku nalla oru message undu. ആശംസകള്‍

    ReplyDelete
  4. കൊള്ളാം... നന്നായി അവതരിപ്പിച്ചു. ഇന്നത്തെ കോര്‍പറേറ്റ് ജീവിതത്തില്‍ ഇത് പോലെ ഉള്ള കഥാ പാത്രങ്ങള്‍ ഏറെ ഉണ്ടാവുന്നുണ്ട്

    ReplyDelete
  5. വളരെ ദുഖതോട് കൂടിയാണ് മറുപടി എഴുതുന്നത്....
    സമാനമായ എന്നാല്‍ മറ്റൊരു രീതിയില്‍ എനിയ്ക്കും അരുണിനെ പോലെ ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്...
    അന്ന് എന്നെ വിട്ടകന്നത് ഒരു കൂട്ടുകാരനായിരുന്നു....
    വളരെ നന്നായി എഴുതി....

    ReplyDelete
  6. സ്വപ്ങ്ങളും സങ്കല്പങ്ങളും ജീവിതത്തില്‍ വരുത്തുന്ന നിറങ്ങളെ ഉള്‍ക്കൊള്ളാന്‍ സമയമെടുക്കുമ്പോള്‍ എങ്ങിനെയെങ്കിലും ജീവിക്കുക എന്നൊരു വാശി അറിയാതെ മനസ്സില്‍ കയറിക്കൂടുന്നു എന്നും കണ്ടെത്താമെന്നു തോന്നുന്നു.

    ReplyDelete
  7. നല്ല കഥ, ഇന്നുകളില്‍ നിറഞ്ഞാടുന്ന കഥാപാത്രങ്ങള്‍.

    ReplyDelete
  8. വര്‍ത്തമാനം വായനയാകുമ്പോള്‍ പകര്‍ത്തിയെഴുത്തില്‍ പകച്ചു നില്‍ക്കുന്നു.

    ReplyDelete
  9. സ്വയം പര്യാപ്തരെന്ന സ്വാർത്ഥ്താല്പര്യങ്ങൾ ദാമ്പത്യത്തിനു വിള്ളലുകൾ സൃഷ്ടിക്കുന്ന പുതിയലോകത്തിൽ, ലഹരിയുടെ മായിക പ്രപഞ്ചത്തിൽ മനസ്സുഖം കണ്ടെത്തുന്ന വിദ്യാസമ്പന്നരുടെ ഒരു മു:ഖം നല്ലരീതിയിൽ വരച്ചു വെച്ചിരിക്കുന്നു.ഇത്താ അഭിനന്ദനങ്ങൾ..

    ReplyDelete
  10. ചുറ്റിലും ദിനവും കാണുന്ന മുഖങ്ങള്‍ ഈ കഥാപാത്രങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്.ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആവുന്ന ,ഒരു മെട്രോ ലൈഫിന്റെ പൂര്‍ണ ചിത്രം.ഈ എഴുത്ത് ഇഷ്ട്ടപെട്ടു, അഭിനന്ദനങ്ങള്‍...

    ReplyDelete