Saturday 10 March 2012

സമാവര്‍ത്തനം:-

സമാവര്‍ത്തനം:- 
===========

"ഡാ ഹമുക്കെ എണീക്കടാ"പുറത്ത് വന്നു പതിഞ്ഞ ചവിട്ടിനൊപ്പം കാതില്‍ അവ്യക്തമായ് വന്നലച്ച ശകാരം.നജീബ് പുതപ്പിനുള്ളില്‍ നിന്നും ഞെട്ടലോടെ ചാടിയെണീറ്റു.അവന്റെ ഉപ്പ;പാതിരാവിലെപ്പോഴോ വന്നു കയറിയതായിരിക്കണം. പെരുമ്പിലാവ് ചന്തയില്‍ പോത്തിനെ വാങ്ങാന്‍ പോകുവാനായി തയ്യാറായി നില്‍ക്കുന്നു.
അള്ളോ.ഇന്ന് ഞാനല്ലെ ബാങ്ക്*കൊടുക്കേണ്ടത്. നജീബ് ഒരാന്തലോടെ ചാടിയെണീറ്റു. പായ തെറുത്ത് കഴുക്കോലില്‍ ഒരേ വരിയില്‍ തൂങ്ങിയാടുന്ന രണ്ട് കയറിന്റെ ഉറിയില്‍ കയറ്റി വെച്ച കിടക്കക്ക് മുകളിലേക്ക് തിരുകി കയറ്റി.. അയയില്‍ കിടന്നിരുന്ന ഷര്‍ട്ട് തോളിലിട്ട് അടുക്കള കോലായിലെ തകരപാത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള ഉമിക്കരി എടുത്ത് പുറത്തേക്കിറങ്ങി.
ഓവുങ്ങല്‍ പള്ളിയില്‍ നിന്നുമുള്ള ബാങ്ക് അവസാനിക്കുന്നു.അസ്സലാത്തു ഹൈറും മിനന്നൌം (നമസ്കരിക്കല്‍ ഉറക്കത്തേക്കാള്‍ ശ്രേഷ്ടമാകുന്നു ).നജീബ് കന്നി മുക്ക് പള്ളിയെ ലക്ഷ്യമാക്കി ഓടുമ്പോള്‍ മുക്രിയുടെ* ആജ്ഞാപിക്കുന്നത് പോലുള്ള ശബ്ദത്തില്‍ ബാങ്കിന്റെ അവസാന വാചകങ്ങള്‍ അവന്റെ നെഞ്ചിടിപ്പ് കൂട്ടി.കിഴക്ക് ചക്രവാളത്തില്‍ അപ്പോഴും മിന്നുന്ന ധ്രുവനക്ഷത്രം .അവനത് കുറച്ചു നേരം നോക്കി നിന്നു.കയ്യില്‍ കരുതിയിരുന്ന ഉമിക്കരി തുറക്കാന്‍ മടി കാണിച്ച വായ് തുറന്ന് കട്ട പല്ലില്‍ തേച്ച് പിടിപ്പിച്ചു കൊണ്ടവന്‍ പള്ളിക്കുളത്തിലേക്കിറങ്ങി.
മകരമഞ്ഞില്‍ കോച്ചി വിറങ്ങലിച്ച് കിടക്കുന്നു കുളത്തിലെ വെള്ളം.കയ്യും മുഖവും കഴുകി പള്ളി മുറ്റത്തെ ഹൌളില്‍ *തലേ ദിവസം കോരി നിറച്ചിട്ടിട്ടുള്ള വെള്ളത്തില്‍ നിന്നും വുളു*എടുത്തു. അകത്തു കയറി ഖിബലയ്ക്ക്*തിരിഞ്ഞ് രണ്ട് കയ്യിലേയും ചൂണ്ടാണി വിരല്‍ ചെവിയില്‍ തിരുകി നജീബ് ബാങ്ക് വിളിക്കാന്‍ തുടങ്ങി..ബാങ്കിന്റെ അവസാനത്തില്‍ മടി പിടിച്ചുറങ്ങുന്നവരെ ആരാധനയിലേക്കെത്തിക്കാന്‍ വേണ്ടി പറയേണ്ട ശ്രേഷ്ടമായ വാചകങ്ങള്‍ മറക്കാതിരിക്കാന്‍ അവന്‍ ശ്രമിച്ചു..ചിലപ്പോഴൊക്കെ അവനത് പറയാന്‍ മറക്കാറുളതും അതിനവനു ഉസ്താദിന്റെ കയ്യിലുള്ള കാര വടി കൊണ്ട് തൊലി പൊട്ടുന്നത് വരെ കിട്ടാറുള്ളതു മനസ്സിലേക്ക് വന്നതും നജീബിന്റെ സ്വരം ഒന്നിടറി...

സുബുഹി* നമസ്കാരത്തിനു ശേഷം അവനിരുന്നു ഖുറാന്‍ പാരായണം ചെയ്തു. കൈകള്‍ രണ്ടും മേലോട്ടുയര്‍ത്തി തന്റെ കഷ്ടപ്പാടൂകളില്‍ നിന്നും മോചനം കിട്ടാനായി കരളുരുകി പ്രാര്‍ത്ഥിച്ചു. പിന്നീട് ഉസ്താദിനുള്ള ചായ വാങ്ങാനായി അലുമിനിയത്തിന്റെ തൂക്കു പാത്രവുമായി സെയ്ദാലിക്കാടെ ചായ പീടികയിലേക്ക് നടന്നു.സൂര്യന്റെ ആദ്യ കിരണങ്ങള്‍ കന്നി മുക്കിലേക്കെത്തി നോക്കുന്നതേയുണ്ടായിരുന്നുള്ളൂ.കാക്കകള്‍ കൂട്ടത്തോടെ ബഹളമുണ്ടാക്കി തീറ്റയന്വേഷിച്ച് പറന്നു പോകുന്നു.സെയ്ദാലിക്കാടെ പീടിക കടവിനടുത്താണ്.ആദ്യ തോണിക്കുള്ള യാത്രക്കാരേയും കാത്ത് അന്ത്രുമാന്‍ക്ക ബീഡിയും കത്തിച്ച് നെഞ്ച്ച് തടവി കൊണ്ട് ഓളപരപ്പിലേക്ക് നോക്കിയിരിക്കുന്നുണ്ട്.നജീബവിടെയെത്തുമ്പോള്‍ സെയ്ദാലിക്ക സമോവറിലേക്ക് വെള്ളം ഒഴിച്ച് തുടങ്ങുകയായിരുന്നു.അവനവിടെ കണ്ട കീറാനിട്ടിരുന്ന മരത്തടിയിലിരുന്നു..”എന്താഡ നജീബെ അന്റെ ഉസ്താദിനുള്ള ചായടെ ബെള്ളത്തിനാവും ല്ലെ ഇയ്യ് ബന്നത്”.കൊക്കി കൊക്കി ചുമച്ച് കൊണ്ട് അന്ത്രുമാന്‍ക്ക അവനോട് തിരക്കി.അതേയെന്നവന്‍ തലയാട്ടി സമോവറിനെ പുണരുന്ന അഗ്നി നാളങ്ങളെ നോക്കിയിരുന്നു.. .”അല്ലഡ ചെക്ക അന്റെ ഉപ്പ എങ്ങനെ അന്നോട്.അന്നെ തല്ലലുണ്ടാ.”.അവനത് കേട്ട് ഒന്നും മിണ്ടാതിരിക്കുമ്പോള്‍ സെയദാലിക്ക പറയുന്നുണ്ട്."ഇങ്ങളോനോട് ചൊയിച്ചിറ്റെന്താ.ഓന്റെ കാര്യം കസ്റ്റാ .അതിലും കസ്റ്റാ ഒന്റെ ഉമ്മാന്റെ കാര്യം.എത്രായാലും രണ്ടാം കെട്ടല്ലെ.ഓന്റെ ഉപ്പാക്കൊക്കില്ലല്ലോ ഉമ്മാന്റെ രണ്ടാം കെട്ട്യോന്‍ .പടച്ച തമ്പുരാന്‍ ഓര്ക്കെന്തെങ്കിലും ബയി കാണിച്ച് കൊടുക്കേരിക്കും .ആ ഹമുക്കെന്നും കുടിച്ചോണ്ടാ പൊരേ ചെല്ലണത്..എന്നിറ്റ് ഇബറ്റനെ തല്ലി ചതക്കലന്നെ .ഇന്റെ ബീടര്. എപ്പളും ഇബന്റെ ഉമ്മാന്റെ കാര്യം പറഞ്ഞ് ബെശമിക്കണത് കാണാം.കള്ള ഹിമാര്‍ .. പോത്തോളെ അറുത്തറുത്ത് ഓന്റെ സൊഭാവം ബെടക്കെട്ടതായി.കണ്ണീ ചോരല്ലാത്തോന്‍ ." ..
"സെയ്ദാലിക്കാ ചായ തെളച്ചാ"..അവന്‍ ആ സംഭാഷണങ്ങളുണ്ടാക്കിയ നീരസത്തോടെ തിരക്കി."ദാ ഇപ്പാവും "അതും പറഞ്ഞ് സെയ്ദാലിക്ക തിളച്ച എരുമപ്പാലെടുത്ത് ചായ കൂട്ടനുള്ള വലിയ കോപ്പയിലേക്കൊഴിക്കാന്‍ തുടങ്ങി."ഇയ്യബടിരിക്കട ചെക്കാ അനക്കെന്താ ഇത്തര ദിര്‍ദി". അന്ത്രുമാന്‍ക്കാടെ ചോദ്യത്തിന് അവന്‍ പറഞ്ഞു "എനിക്കവിടേയൊക്കെ അടിച്ചോരണം നേരം വൈകിയാല്‍ ഉസ്താദിന്റെന്ന് ചീത്ത കേക്കും".അതും കേട്ടുകൊണ്ടവിടെ എത്തിയ മമ്മദുക്ക അതേറ്റ് പിടിച്ച്  പറയാന്‍ തുടങ്ങി."ഇങ്ങള്.ഓനെ ബെക്കം വിട്ടോളീ.ഉസ്താദിന്. ഇബന്‍ എണ്ണയിട്ട് കുളിപ്പിച്ച് കൊടക്കണ്ടതാ അയാള്‍ക്ക് ബീടരും കുട്ട്യോളൊന്നും ഇല്ലങ്കിലെന്താ ഒക്കെ ഇപ്പ ഇബനല്ലെ".അതും പറഞ്ഞയാള്‍ ഒരു കൊലച്ചിരി ചിരിച്ചു.അതിന്റെ അര്‍ത്ഥം മനസ്സിലാക്കി മറ്റുള്ളവരും.എല്ലാം കേട്ട് നജീബ് തല താഴ്ത്തി ഇരുന്നതേയുള്ളൂ. അവന്റെ മൌനത്തില്‍ രസം പിടിച്ച മമ്മദ് വീണ്ടും അവനെ ചൊടിപ്പിക്കാന്‍ തുടങ്ങി "അല്ല സെയ്ദാലേ ഇബനിപ്പൊരു കുണ്ടനായിട്ടിണ്ട് ല്ലെ.പോത്തെറച്ചി തിന്ന് തിന്നു ഓനൊന്ന് കൊയുത്തറ്റ്ണ്ട് ല്ലെ".ഇതു കേട്ട് അന്ത്രുമാന്‍ക്ക അയാളുടെ കൊക്കി കൊക്കിയുള്ള ചുമയ്ക്കൊപ്പം ശ്വാസം കിട്ടാതെ ചിരിക്കുന്നുണ്ട്.നജീബിരുന്ന് പല്ലിറുമ്മി."അല്ല നജീബെ ഇയ്യ് ഉസ്താദിന്റൊപ്പരല്ലെ ഒറങ്ങണത്".മമ്മദുക്ക അവനെ വിടാനുള്ള ഭാവമില്ലായിരുന്നു. അവന്‍ അയാളെ രൂക്ഷമായൊന്ന് നോക്കി."ഇന്റെ നജീബെ ഇതിബടെ എല്ലര്ക്കും അറിയാം ഇയ്യ് ബെശമിച്ചിറ്റ് കാര്യൊന്നുല്ല.ഇയ്യ് അയാളേക്കന്നു രണ്ട് കായുണ്ടാക്കാന്‍ നോക്ക്".നജീബിന്റെ രോഷം പുകഞ്ഞാളി .അവന്‍ ചായയെടുക്കാതെ ഇറങ്ങി നടന്നു."ഡാ ചെക്ക ഇതു കൊണ്ടോഡാ"സെയ്ദാലിക്ക ചായ പാത്രവുമായി അവന്റെ പിന്നാലെ വന്നു..അവന്റെ കയ്യില്‍ തൂക്കു പാത്രം കൊടുക്കുമ്പോള്‍ സെയ്ദാലിക്ക അവനെ നോക്കി കരുണയോടെ പറഞ്ഞു."മോന്‍ ബെശമിക്കണ്ട ആരെങ്കിലും എന്തെങ്കിലൊക്കെ പറഞ്ഞോട്ടെ..ഇയ്യത് കാര്യാക്കണ്ട".നജീബ് പാത്രവും വാങ്ങി ഒന്നും മിണ്ടാതെ ചരല്‍ നിറഞ്ഞ ഇടവഴിയിലേക്ക് കയറി.

നേരം നന്നായി പുലര്‍ന്നിരുന്നു. പള്ളിയുടെ പുറകിലൂടൊഴുകുന്ന പുഴയ്ക്കിരുവശവും വളര്‍ന്നു നില്‍ക്കുന്ന കൈതകളില്‍ വെയില്‍ നാളങ്ങള്‍ വെട്ടിത്തിളങ്ങുന്നു.നജീബ് ഉസ്താദിന് ചായ കൊടുത്ത ശേഷം മദ്രസ്സ* അടിച്ച് വൃത്തിയാക്കി കൂജയില്‍ വെള്ളം നിറച്ച് മേശപ്പുറത്ത് വെച്ചു.
" ഡാ കെലിവേ ഇബടെ ബന്നെ".ഉസ്താദവനെ വിളിച്ചു തന്റെ മൊട്ടത്തല തടവി കൊണ്ട്പറഞ്ഞു "ഞാന്‍ ഒരായ്ച്ച ഇബടുണ്ടാവില്ല ,ഇജ്ജ് നേരത്തിനും കാലത്തിനും ബന്ന് ഇബട്ത്തെ കാര്യങ്ങള്‍ നോക്കണം ".
അവന്‍ തന്റെ സന്തോഷം പുറത്ത് കാണിക്കാതെ തലയാട്ടി.ചൂലുമെടുത്ത് പള്ളിമുറ്റമടിച്ച് വൃത്തിയാക്കാന്‍ തുടങ്ങി..

ഉസ്താദ് കുറച്ച് ദിവസത്തേക്കവിടെയുണ്ടാവില്ല എന്ന വാര്‍ത്ത നല്കിയ സന്തോഷത്തിലാണ് നജീബ് വീട്ടിലെത്തിയത്.തലേ ദിവസം വെള്ളത്തിലിട്ട് വെച്ചിരുന്ന ചോറ്.കാന്താരി മുളകും ഉപ്പും കൂട്ടി വാരിതിന്നുന്നതിനിടയില്‍ ഉമ്മ അവനെ വിളിച്ചു, "നജീബേ മോനെ തലയിലീ എണ്ണ പൊരട്ടടാ"..ഉമ്മയുടെ സ്നേഹസ്വരത്തിനു മുന്നില്‍ അവനിന്നും ശൈശവം വിടാത്ത ബാലനാണു..എണ്ണ കുപ്പിയെടുത്ത് ഉമ്മ അവന്റെ തലയിലേക്ക് എണ്ണ ഒഴിച്ചു..പിന്നെ പോത്തുകളെ പരിചരിച്ച് തഴമ്പ് വീണ കൈവിരല്‍ കൊണ്ടവര്‍ അവന്റെ മുടിയിഴകളിലൂടെ തലോടി..ഉമ്മായുടെ ചെറു ചൂടുള്ള ശ്വാസം അവന്റെ കഴുത്തിലേറ്റപ്പോള്‍ നജീബിന്റെ കണ്ണുകള്‍ അറിയാതെ അടഞ്ഞു പോയി..
തോര്‍ത്തും സോപ്പുമെടുത്തു കൊണ്ട് പുഴയിലേക്ക് നടക്കുമ്പോള്‍ കണ്ടു പുഴയുടെ കുറുകെയുള്ള പാലത്തിലൂടെ വടക്കോട്ടേക്കുള്ള പാസ്സഞ്ചര്‍ ട്രയിന്‍ പോകുന്നത്..മണല്‍ തിട്ടകളിലെ അലക്കു കല്ലില്‍ മണ്ണാത്തികള്‍ തങ്ങളുടെ നിത്യ വൃത്തിയില്‍ മുഴുകിയിരുന്നു.അവരുടെ കുഞ്ഞുങ്ങള്‍ പുഴയുടെ തീരത്ത് മണ്ണപ്പം ചുട്ടു കളിക്കുന്നുണ്ട്.അവന്‍ മെല്ലെ പുഴയിലേക്കിറങ്ങി.കൈകള്‍ കൊണ്ട് ഓളങ്ങളെ വകഞ്ഞ് മുങ്ങാം കുഴിയിട്ട് നിവര്‍ന്നു.

ശരീരത്തില്‍ സോപ്പ് തേച്ച് പിടിപ്പിക്കുമ്പോഴാണതവന്‍ ശ്രദ്ധിച്ചത്.അവന്റെ ശരീരം പുരുഷത്വത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയിരിക്കുന്നു.ഉള്ളില്‍ തോന്നിയ ആനന്ദം അവന്റെ ഇത്തിരി തടിച്ച ചുണ്ടുകളില്‍ ഒരു മന്ദസ്മിതമായ് വിരിഞ്ഞു.അവന്‍ ചുറ്റും നോക്കി .ഇല്ല ആരും തന്നെ ശ്രദ്ധിക്കുന്നില്ല.എല്ലവരും തങ്ങളൂടെ ജോലികളില്‍ വ്യാപ്രുതരാണ്.അവനത് വരെ ശ്രദ്ധിക്കാതിരുന്ന അവന്റെ പൌരുഷത്തെ നിറഞ്ഞ ആനന്ദത്തോടെ വീണ്ടും വീണ്ടും നോക്കി.അവന്‍ തന്റെ ചെറുതായി വിരിഞ്ഞു തുടങ്ങിയ നെഞ്ചിലേക്ക് കയ്യോടിച്ചു നോക്കി ;ഇളം കറുപ്പ് നിറത്തില്‍  മുളച്ചിരിക്കുന്ന രോമങ്ങളില്‍ പൈതങ്ങളോടെന്ന പോലെ തലോടി ഏറെ നേരം നിന്നവന്‍ ഉസ്താദിനു പ്രാതല്‍ കൊണ്ട് കൊടുക്കുന്നതിനെ കുറിച്ച് മനഃപൂര്‍വം മറന്നു.പക്ഷെ അയാളുടെ വട്ടത്താടിയും പരുപരുത്ത വിരലുകളുടെ ബലവും ഓര്‍ത്തപ്പോള്‍ നജീബിന്റെ സന്തോഷം പുഴയിലെ ഓളങ്ങളെ  പോലെ പാതി വഴിയില്‍ നിലച്ചു.

സത്യത്തില്‍ ഉസ്താദിനു വേണ്ടിയുള്ള പരിചരണങ്ങളില്‍ നജീബ് ഒട്ടും തൃപ്തനായിരുന്നില്ല.നാട്ടുകാര്‍ പലതും പറയുന്നതില്‍ കഴമ്പില്ലാതില്ല എന്നത് നജീബ് നടുക്കത്തോടെ മാത്രം ചിന്തിക്കുന്ന ഒരു സത്യം അഥവാ അവനിന്നോളം ആരുമായും പങ്ക് വെയ്ക്കാത്ത ഒരു സ്വകാര്യ ദുഃഖം മാത്രം.അവനീ കാര്യത്തില്‍ സങ്കടം മാത്രമല്ല സ്വയം പുഛവുമാണു. ഒന്നര കൊല്ലമായി അവന്‍ അയാളുടെ വൈകൃതങ്ങള്‍ക്കിരയാവാന്‍ തുടങ്ങിയിട്ട് എന്നിട്ടും തിരിച്ച് എന്തെങ്കിലും പറയാനോ;ഒരു ചെറുത്തു നില്‍പ്പ് നടത്താനോ തന്നെ കൊണ്ടാവുന്നില്ലല്ലൊ എന്നത് അവനെ ഒരു അന്തര്‍മുഖനാക്കി മാറ്റി.പള്ളിപറമ്പിനോട് ചേര്‍ന്ന് തന്നെയാണു ഉസ്താദിന്റെ ഒറ്റമുറി താമസവും . അവനവിടുത്തെ രാത്രി താമസക്കാരനായത് സ്വന്തം വീട്ടിലവനനുഭവിക്കുന്ന ദുരിതത്തില്‍ നിന്നാശ്വാസം തേടിയായിരുന്നു.രണ്ടാം ഭര്‍ത്താവുമായിട്ടുള്ള പൊറുതി ഉമ്മ തുടങ്ങിയത് കഷ്ടപാടുകള്‍ക്കിടയിലും മാറി പോകാനിഷ്ടപെടാത്ത യൌവനത്തെ കഴുക കണ്ണുകളില്‍ നിന്നും രക്ഷിക്കാനായിരുന്നു.എന്നാല്‍ രണ്ടാം ഭര്‍ത്താവിന്റെ കൊടും പീഠനങ്ങള്‍ക്ക് ഉമ്മയും മകനും ഒരു പോലെ ഇരയായപ്പോള്‍ ഉമ്മ തന്നെയാണ് ഉസ്താദിനോട് സങ്കടം പറഞ്ഞതും അവനവിടെ അയാളൂടെ പരിചരണങ്ങള്‍ക്കാക്കിയതും.പക്ഷെ ആ സാധു ഉമ്മ അറിയുന്നില്ലല്ലൊ മകന്റെ നിഷ്കളങ്ക ബാല്യത്തെ കാമത്തിന്റെ തീ നാളങ്ങള്‍ വിഴുങ്ങുന്നത്.
ഉസ്താദിനുള്ള പ്രാതലും കൊടുത്ത് ഒതുക്കു കല്ലുകള്‍ ഇറങ്ങുമ്പോള്‍ നജീബ് മനസ്സില്‍ ചില തീരുമാനങ്ങള്‍ കണ്ട് തുടങ്ങി. അവന്റെ ഉള്ളിലിരുന്നാരോ പറയുന്നു."നജീബെ നീ ഇപ്പോള്‍ ഒത്ത ഒരു പുരുഷനാണ്.നിന്റെ പൌരുഷത്തിനെ വൈകൃതങ്ങള്‍ക്കിരയാക്കാന്‍ നീയാരെയും സമ്മതിക്കരുത്.ചെറുത്ത് നില്ക്കുക അല്ലെങ്കില്‍ പ്രതികരിക്കുക".വഴിയില്‍ കിടന്ന കല്ലു തട്ടി മുന്നോട്ടാഞ്ഞ് വീഴാന്‍ പോയപ്പോഴാണു നജീബ് ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടത്.

വീട്ടില്‍ എത്തിയ നജീബവന്റെ വെളുത്ത് തുടുത്ത മുഖത്തും നെഞ്ചത്തും കാണപെട്ട രോമരാജികളില്‍ നോക്കി നിര്‍വൃതി കൊണ്ടു.പിന്നെ ഉമ്മ കാണാതെ അടുക്കളയില്‍ ചെന്ന് അടുപ്പിന്റെ തിണ്ണയില്‍ കമഴ്ത്തി വെച്ചിരുന്ന കലത്തിന്റെ മൂട്ടില്‍ ചൂണ്ട് വിരലും നടു വിരലും അമര്‍ത്തി തോണ്ടി യെടുത്ത കരി കൊണ്ട് ഉമ്മറക്കോലായില്‍ തൂക്കിയിട്ടിരുന്ന ചിന്നിയ മുഖ കണ്ണാടിയുടെ മുന്നില്‍ ചെന്ന് നിന്ന് സൂക്ഷ്മതയോടെ ചുണ്ടുകള്‍ക്ക് മേലെയുള്ള നീലിച്ച രോമങ്ങളെ കറുപ്പിച്ചു..ഷര്‍ട്ടിടുമ്പോള്‍ അവനറിയാതെ തന്നെ അവന്റെ വിരിഞ്ഞു തുടങ്ങുന്ന മാറിടം വിജ്രുംഭിച്ച് പിടിക്കാന്‍ തുടങ്ങി.അന്നു വരെ മടക്കി കുത്താതെ മുണ്ടുടുത്തിരുന്ന നജീബ് പുസ്തക കെട്ട് തോളില്‍ വെച്ച് മുണ്ടും മടക്കി കുത്തി മുഖത്തൊരാത്മ വിശ്വാസം വരുത്തി തലയുയര്‍ത്തി നടന്നു.ഇടവഴിയിലൂടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടം കൂടി സ്കൂളിലേക്ക് പോകുന്നുണ്ടായിരുന്നു.നജീബ് ഒളികണ്ണിട്ട് പെണ്‍കുട്ടികളെ നോക്കി.അവര്‍ എന്തൊക്കെയോ കലപില കൂട്ടി പറയുകയല്ലാതെ തന്നെ ഒന്നു നോക്കുന്നില്ലല്ലോ എന്നവന്‍ കുണ്ഠിതപെട്ടു.

കന്നിമുക്കില്‍ മകരകൊയ്ത്ത് പാട്ടിന്റെ ഈരടികള്‍ അലയടിച്ചു. അവന്റെ ജീവിതത്തിലെ അലോസരങ്ങളായ രണ്ടാളൂകള്‍ ;വീട്ടില്‍ നിന്ന് പോത്ത് കച്ചവടത്തിനു പോയ ഉപ്പയും എവിടെയോ മന്ത്രവദത്തിന് പോയ ഉസ്താദും ഇല്ലാതെയുള്ള ദിനങ്ങള്‍ . നജീബ് ന്റെ ജീവിതത്തില്‍  സന്തോഷമെന്തെന്നറിയാന്‍ തുടങ്ങി..ക്രിസ്മസ്സ് പരീക്ഷയുടെ അവസാന ദിവസം ക്ലാസ്സില്‍ വെച്ച് അവനോട് ഹിന്ദി നോട്ട് ബുക്ക് ചോദിച്ച് ചെന്ന ആ പെണ്‍കുട്ടിയുടെ നാണം ഒളിപ്പിച്ചു വെച്ച കണ്ണുകളിലെ സുറുമ പരന്നത് കണ്ട് അവനു കൌതുകം തോന്നി.അവള്‍ മെല്ലെ അവനോട് പറഞ്ഞു നജീബിന്റെ മീശയ്ക്ക് നല്ല കറുപ്പ് എന്ന് .  അവന്‍ ആണായെന്നാദ്യം അംഗീകരിച്ച ആ പെണ്‍കുട്ടിയോട് നജീബിനെന്തെന്നില്ലാത്ത ഒരു സ്നേഹാദരവ് തോന്നി.അന്നു മുഴുവന്‍ ക്ലാസ്സിലിരുന്നവന്‍ നിറമുള്ള സ്വപ്നങ്ങള്‍ കാണുകയായിരുന്നു.ആ പെണ്‍കുട്ടിയുടെ വാക്കുകളിലൂടെ പെയ്ത മഴയില്‍ അനുരാഗത്തിന്റെ ബീജങ്ങള്‍ അവന്റെയുള്ളില്‍ പൊട്ടി മുളച്ചിരുന്നു .അന്നു അവര്‍ രണ്ടു പേരും ക്ലാസ്സില്‍ കണ്ണുകളിലൂടെ അന്യോന്യം അവരുടെ മനസ്സ് കൈമാറി കളിച്ചു.

പതിവിലധികം സന്തോഷത്തോടെയാണ്.നജീബന്ന് സ്കൂള്‍ വിട്ട് വന്നത്..മുറ്റത്തിരുന്നു ഓല മെടഞ്ഞിരുന്ന ഉമ്മയെ അവന്‍ പിറകിലൂടെ ചെന്ന് വട്ടം പിടിച്ച് അവരുടെ കരുവാളിച്ചതും ഭര്‍ത്തവിന്റെ തല്ലു കൊണ്ട് നിറം മങ്ങിയതുമായ കവിളുകളില്‍ തെരു തെരെ ഉമ്മ വെച്ചു.."എന്താഡ ചെക്ക അനക്കൊരെളക്കം'.ഉമ്മ ആഹ്ലാദത്തോടെ ചോദിച്ചു..ഒന്നൂല്ലുമ്മാ..അവന്‍ അകത്ത് ചെന്ന് ഷര്‍ട്ടൂരി വന്നു വീണ്ടും കണ്ണാടിക്ക് മുന്നില്‍ നിന്നു.അപ്പോളവന്റെ ഉമ്മ പരിതപിക്കുന്നുണ്ടായിരുന്നു..മോനെ അധികം സന്തോശിക്കണ്ട ഇന്നാ പഹയന്‍ കച്ചോടം കയിഞ്ഞ് കള്ളും കുടിച്ചോണ്ടാവും വരണത്.ഇന്റെ മോനിന്നു ഉസ്താദിന്റടുത്ത് കെടന്നാല്‍ മതീറ്റാ. ഉസ്താദ് എത്തീട്ടുണ്ടന്ന് പറയണത് കേട്ട്"..ങെ..ആ ചിന്ത അവനിലൊരു വെറുപ്പുളവാക്കി.വേണ്ടുമ്മ ഞാനിവിടെ കെടന്നോളാം…
"ന്റെ മൊനെ അന്നെ ആ പഹയന്‍ തല്ലി ചതക്കണത് കാണന്ള്ള കരുത്ത് ന്റെ മുത്തിന്റുമ്മാക്കില്ല..അതോണ്ടാ". അവനത്.വരെ അനുഭവിച്ചിരുന്ന ആനന്ദമെല്ലാം നിമിഷങ്ങള്‍ കൊണ്ടപ്രത്യക്ഷമായി.വാടിയ മുഖവുമായി നജീബ് മഗ് രിബ് * ബാങ്ക് കൊടുക്കാന്‍ വേണ്ടി പള്ളിയിലേക്ക് നടന്നു.

നമസ്കാരം കഴിഞ്ഞ് ആളുകളൊക്കെ പിരിഞ്ഞു.അന്തി ചുവപ്പില്‍ മാനം തുടുത്തിരിക്കുന്നു..അവന്‍ പള്ളിയുടെ ചവിട്ടു പടിയില്‍ വന്നിരുന്നു.ആകാശത്തേക്ക് നോക്കി.മിന്നി തിളങ്ങുന്ന ശുക്ര നക്ഷത്രം,അതിനടിയിലായി ചിരിച്ച മുഖവുമായി അമ്പിളിക്കീറ് പടിഞ്ഞാറോട്ട് കുതിക്കുന്ന മേഘങ്ങള്‍ക്കിടയിലൂടെ എത്തി നോക്കുന്നത് പോലെ തോന്നി അവന്.. കന്നി മുക്കിലേക്ക്  പതുക്കെ ഇരുട്ടു തന്റെ പുതപ്പുമായെത്തി. പള്ളി മുറ്റത്തെ താണി മരത്തിന്റെ ചില്ലകളില്‍ കൂടുള്ള കിളികളൊക്കെയും ചേക്കേറാനെത്തിയിരിക്കുന്നു.. അത്രയ്ക്കകലെയല്ലാതെ കാണുന്ന മീസാന്‍ * കല്ലുകള്‍ക്കിടയിലൂടെ പാറി പറക്കുന്ന മിന്നമിനുങ്ങുകള്‍ .നജീബ് തന്റെ ദുര്‍വിധിയില്‍ നെടുവീര്‍പ്പിട്ടു.ഉപ്പാടെ സ്നേഹത്തിന്റെ കണങ്ങള്‍ ഇപ്പോഴും അവന്റെ കൈകളില്‍ അത്തറിന്റെ മണമായിട്ടുണ്ട്.അവന്‍ ഇരുട്ടിലൂടെ തന്റെ ഉപ്പാടെ കബറിടത്തിലേക്ക് നടന്നു.പള്ളിത്തൊടിയുടെ പടിഞ്ഞാറ്.മൂലയിലുള്ള ഇലഞ്ഞി മരത്തിന്റെ ചുവട്ടിലാണാ കബര്‍ .അവനവിടെ ചെന്ന് നിന്ന് യാസീനോതാന്‍ * തുടങ്ങി. ഓതുന്നതിനിടയില്‍ അണപൊട്ടി ഒഴുകിയ കണ്ണുനീരിനെ തടഞ്ഞു നിര്‍ത്താന്‍ അവന്‍ നന്നെ പാടു പെട്ടു.ഉപ്പാന്റെ മുന്നില്‍ നജീബിന്റെ വ്യസനങ്ങള്‍ പെരുമഴയായ് പെയ്തിറങ്ങി. എത്ര നേരം അവനാ മീസാന്‍ കല്ലിനു ചുവട്ടില്‍ ഇരുന്നെന്നറിഞ്ഞില്ല.ഈഷാ*ബാങ്കിന്റെ വിളിയില്‍ അവനു പരിസരബോധമുണ്ടായി. പതുക്കെ എണീറ്റ് ഹൌളില്‍ പോയി അംഗ ശുദ്ധി വരുത്തി.പള്ളിക്കുള്ളിലേക്ക് കയറി.

"ഡാ ഹിമാറെ ഇയ്യെബടെ പോയി മജ്ജത്തായി കെടന്നിര്ന്നത്".ഉസ്താദ് ദേഷ്യത്തോടെ ഉറഞ്ഞ് തുള്ളുന്നു.നജീബൊന്നും മിണ്ടാതെ മുസല്ലകള്‍ * നേരെയാക്കി നിന്നു.

അന്നവന്‍ നമസ്കാരത്തിനു ശേഷം വേഗം തന്നെ വീട്ടിലേക്ക് പോയി.മുറ്റത്തേക്ക് കയറുമ്പോഴെ കേട്ടു ആ ക്രൂരന്റെ അട്ടഹാസം .ഇടക്കിടെ കിട്ടുന്ന തല്ലില്‍ ഉമ്മയുടെ അള്ളോ അള്ളോ എന്ന ദയനീയ നിലവിളിയും ..നജീബ് മുറ്റത്ത് കുറച്ച് നേരം നിന്നു .അയാളുടെ അസഭ്യ വര്‍ഷങ്ങളുടെ ഇന്നത്തെ കാരണം തന്റെ ഉമ്മായ്ക്കൊരിക്കലും ഇല്ലാത്ത ഒരു അവിഹിത ബന്ധത്തിന്റെ പേരിലാണെന്ന് മനസ്സിലായപ്പോള്‍ നജീബ് തന്റെ പല്ലുകളിറുമ്മി കൈകള്‍ കൂട്ടി തിരുമ്മി..പിന്നെ തഴെ കിടന്ന ഒരു കല്ലെടുത്ത് മുറ്റത്തെ മൂലയില്‍ കിടന്നിരുന്ന അവനിടക്ക് ഇറച്ചിയുടെ അവശിഷ്ടങ്ങള്‍ തീറ്റിക്കാറുള്ള പട്ടിയുടെ നേര്‍ക്കെറിഞ്ഞ് അരിശം തീര്‍ത്തു. മോങ്ങി കൊണ്ട് പട്ടി ഇരുളിലേക്കെങ്ങോ മറഞ്ഞു. ശബ്ദമുണ്ടാക്കാതെ ഉമ്മറത്തേക്ക് കയറിയ നജീബ് അവിടെ ഇറയത്ത് പട്ടികക്കുള്ളില്‍ തിരുകി വെച്ചിട്ടുള്ള പേനക്കത്തിയെടുത്ത് എളിയില്‍ തിരുകി അവിടെ നിന്നും ഇറങ്ങി നടന്നു..

ഇടവഴിയില്‍ മുനിഞ്ഞ് കത്തുന്ന വഴി വിളക്കിന്റെ അടിയില്‍ കുറച്ച് നേരം നിന്നു.പിന്നെ നേരെ സെയ്ദാലിക്കാടെ ചായ പീടികയിലേക്ക് ചെന്നു.കച്ചവടമെല്ലാം കഴിഞ്ഞ് എല്ലാം ഒതുക്കി വെക്കുന്ന തിരക്കിലായിരുന്നു സെയ്ദാലിക്ക."എന്താ മോനെ പൈക്കണ്ടാ".ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോള്‍ സെയ്ദാലിക്ക ഒരു പാത്രത്തില്‍ ചോറും ഉണക്ക മീന്‍ കറിയും ആയി അവന്റെ മുന്നില്‍ വെച്ചു കൊടുത്തു."തിന്നൊ മോനെ, ഇന്ന് പച്ച മീനൊന്നും കിട്ടിയില്ല..ഊം..ആ പഹയന്‍ തോണിയെറങ്ങി പോണത് കണ്ടിരിക്കണ്.ഞമ്മള്,,അബടെ നല്ല അങ്കാവും ല്ലെ..ഇജ്ജ് അന്തി പഷ്ണി കെടക്കണ്ട .ആ ചോറു ബെയ്ചാളെ"..നജീബൊന്നും മിണ്ടാതെ ചോറ്.വേഗത്തില്‍ വാരി തിന്നു.സെയ്ദാലിക്ക പാത്രങ്ങളൊക്കെ എടുത്ത് വെച്ച് ഓലവാതില്‍ അടക്കാന്‍ തുടങ്ങിയപ്പോള്‍ നജീബവിടെ നിന്നും പുഴയുടെ തീരത്തേക്ക് നടന്നു."മഞ്ഞു കൊള്ളണ്ട നജീബെ പള്ളിയിലെങ്കിലും പോയി കെടന്നാള"..സെയ്ദാലിക്ക അയാളുടെ വീട്ടിലേക്കുള്ള യാത്രക്കിടെ അവനെ ഓര്‍മപെടുത്തി.

തന്റെ ഭാവി പോലെ ഇരുളടഞ്ഞ വീഥിയിലൂടെ കുറേ നടന്നു ഒടുക്കം അവനെത്തി ചേര്‍ന്നത്  അവന്റെ വീട്ടു മുറ്റത്ത്. പനയോല തട്ടിക കൊണ്ടുണ്ടാക്കിയ വാതില്‍ മെല്ലെ തള്ളിതുറന്ന് അകത്ത് കടന്നവന്‍ കരിന്തിരിയാളുന്ന വിളക്കിന്റെ വെളിച്ചത്തില്‍ അവന്റെ ഉമ്മയെ നോക്കി .കമഴ്ന്ന് കിടക്കുന്ന ഉമ്മയുടെ ചെരിഞ്ഞ തലയ്ക്കടിയില്‍ തളം കെട്ടിക്കിടക്കുന്ന രക്തം കണ്ടവന്‍ നെഞ്ചിടിപ്പോടെ ചെന്നു ആ ചേതനയറ്റ ശരീരത്തെ കുലുക്കി.റൂഹ്* പോയ പാതി തുറന്ന കണ്ണിലെ ദയനീയത മുറ്റുന്ന ഭാവം കണ്ട് നജീബിന്റെ ഉള്ളം കലങ്ങി.തന്റെ ഉമ്മയെ രക്ഷിക്കാനായില്ലല്ലോ എന്ന കുറ്റബോധം അവനെ ഉന്മാദത്തിന്റെ പാരമ്യത്തിലെത്തിച്ചു.തന്റെ കുഞ്ഞു സ്വപ്നങ്ങളെ നിര്‍ദാക്ഷിണ്യം കശക്കിയെറിഞ്ഞ കട്ടിലില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന ആ കശാപ്പുകാരനെ കണ്ടപ്പോള്‍ അവന്റെ കണ്ണിലെ പ്രതികാരം ആളിക്കത്തി.കട്ടിലിനടുത്തേക്ക് നീങ്ങി അവനയാളെ സൂക്ഷിച്ചു നോക്കി.അപ്പോളയാളില്‍ നിന്നും വമിക്കുന്ന മദ്യത്തിന്റേയും പോത്ത് നെയ്യിന്റേയും സമ്മിശ്ര ഗന്ധം അവനില്‍ വെറുപ്പും അറപ്പുമുളവാക്കി.അയാള്‍ക്ക് സമീപം കിടന്നിരുന്ന പോത്തിനെ കൊല്ലാനുപയോഗിക്കുന്ന കത്തിയെടുത്ത് ശാസ്വോഛ്വാസത്തിനൊപ്പം ഉയര്‍ന്നു താഴുന്ന അയാളുടെ തൊണ്ടക്കുഴിയില്‍ കുത്തിയിറക്കുമ്പോളുണ്ടായ ശബ്ദം അറുക്കുന്ന നേരം വെപ്രാളപ്പെടുന്ന പോത്തുകളുടെ പിടച്ചിലോടെയുള്ള നിലവിളിപോലെ അവനു തോന്നി.അയാളുടെ ആ വികൃത ശബ്ദത്തില്‍ ജീവനു വേണ്ടിയുള്ള ആര്‍ത്തി കണ്ട് പുഛവും ദേഷ്യവും ആനന്ദവുമൊക്കെ അവനനുഭവിച്ചു .ഒരു ചെറു ചിരിയോടെ അവസാനത്തെ പിടയ്ക്കലും നിലച്ചെന്നുറപ്പു വരുത്തി അവിടെ നിന്നുമിറങ്ങി നടന്നു.

ഏതോ ശക്തിയുടെ പ്രേരണയാലെന്ന പോലെയുള്ള നജീബിന്റെ പ്രയാണം.അവന്റെ ഉള്ളിലെ ആ ശക്തി ലോകത്തെ സകലമാന അനീതികളോടും പകപോക്കാന്‍ മാത്രം വളര്‍ന്നിരുന്നു.ഒരു പുരുഷനായ് സര്‍വോപരി ഒരു മനുഷ്യനായ് ജീവിക്കാന്‍ അവന്‍ കൊതിച്ചു.ചിന്തളിലൂടെ തീരുമാനങ്ങള്‍ കൈകൊണ്ടവന്‍ ഉസ്താദിന്റെ വീട്ടു മുറ്റത്തേക്ക് കയറി.വരാന്തയില്‍ ഉലാത്തുകയായിരുന്ന അയാള്‍ അവനെ കണ്ടതും ഉറക്കെ ചോദിച്ചു.." ഇജ്ജെബടെ പോയി കെടക്കര്ന്നെഡാ ഇബിലീസെ..കേറി വാഡ കെലിവെ"..അവനൊന്നും മിണ്ടാതെ അയാളോടൊപ്പം മുറിയിലേക്ക കയറി.അയാള്‍  തന്റെ ബനിയനും പച്ച ബെല്‍റ്റും  ഊരി വാതിലിന്റെ പിറകിലെ ആണിയില്‍ തൂക്കി,നജീബയാളുടെ കിടക്ക കുടഞ്ഞ് വിരിച്ചിട്ട് കൊടുത്തു.പിന്നെ കട്ടിലിനടിയില്‍ നിന്നും അവന്റെ പായയെടുത്ത് താഴെ വിരിച്ചു.ഉസ്താദ് ബദറുല്‍ മുനീറിന്റെ വര്‍ണനകള്‍ പാടി തകര്‍ക്കുന്നുണ്ട്."ഹമുക്കെ ആ വെളക്ക് കെടുത്തെഡാ"അയാളുടെ ആജ്ഞ.നജീബ് 40 വാട്ടില്‍ കത്തിയിരുന്ന ബള്‍ബ് കെടുത്തി.തുറന്നിട്ട ജനലിലൂടെ അരിച്ച് വന്നിരുന്ന ഇളം കാറ്റുണ്ടായിട്ടും നിസ്സംഗതയുടെ മേലാപ്പില്‍ അവന്‍ വല്ലാതെ  വിയര്‍ക്കുന്നുണ്ടായിരുന്നു.

"ഡാ ഇജ്ജെബടെ ന്റെ കാലൊന്നുയിഞ്ഞെഡാ ഹമുക്കെ".ഉസ്താദിന്റെ കല്‍പ്പിക്കല്‍ കേട്ടവന്‍ പല്ലിറുമ്മി ഒന്നും മിണ്ടാതെ കാലുഴിയാന്‍ തുടങ്ങി.അയഞ്ഞ് തൂങ്ങിയിട്ടുള്ള പേശികള്‍ അവന്റെ കുഞ്ഞു കൈപ്പത്തികളുടെ അമര്‍ത്തലില്‍ ചൂട്പിടിക്കാന്‍ തുടങ്ങിയിരുന്നു..അയാളുടെ ശ്വാസോച്ഛാസത്തിന്റെ വേഗതയേറുന്നത് ഒരു നടുക്കത്തോടെ നജീബറിഞ്ഞു.അയാള്‍ ചെറിയൊരു വിറയലോടെ പറയാന്‍ തുടങ്ങി "ഹിമാറെ കുറച്ചും കൂടി കേറ്റി ഉയ്യടാ",,നജീബരിശം കൊണ്ടു.. അവന്‍ തന്റെ കൈകള്‍ ശക്തിയോടെ അയാളുടെ ജര ബാധിച്ച തുടയില്‍ അമര്‍ത്തി.അയാളിലെ ഇബിലീസപ്പോഴെക്കും ഉണര്‍ന്നിരുന്നു,അവനെ പിടിച്ച് തന്റെ പരുപരുത്ത കൈകള്‍ കൊണ്ട്  വരിഞ്ഞു മുറുക്കുമ്പോഴെക്കും എളിയില്‍ തിരുകിയിരുന്ന പേനക്കത്തിയെടുത്ത് പൈശാചിക താണ്ഡവമാരംഭിച്ച അയാളുടെ പൌരുഷത്തില്‍ നജീബ് ശക്തിയോടെ തലോടി.വരിയുടക്കുമ്പോഴുള്ള കാളകളുടെ അമറല്‍ പോലെയുള്ള അയാളുടെ നിലവിളിക്ക് ചെവി കൊടുക്കാതെ കട്ടിലില്‍ നിന്നും ഇറങ്ങി പള്ളിക്കുളത്തെ ലക്ഷ്യമാക്കി ഓടി. പിടയുന്ന കാലുകളോടെയവന്‍ കുളത്തിന്റെ അഗാധതയിലേക്ക് ഊളിയിട്ട് പാപക്കറ പുരണ്ട ആ ത്തിയെ കബറടക്കം നടത്തി മുങ്ങി നിവര്‍ന്നു.
അന്ത്യ വിധിയും കാത്തു കിടക്കുന്ന പരേതാത്മക്കളോട് തന്റെ വിജയം പങ്കിട്ട നജീബ് ദൂരെ തിളങ്ങുന്ന നക്ഷത്രത്തെ വഴി കാട്ടിയാക്കി തലയും നെഞ്ചുമുയര്‍ത്തി പിടിച്ച് എങ്ങോട്ടെന്നില്ലതെ നടന്നു. മകര മഞ്ഞിനൊപ്പം വീശുന്ന തണുത്ത കാറ്റ് അപ്പോള്‍ കന്നിമുക്കിനെ  കുളിരണിയിക്കുന്നുണ്ടായിരുന്നു...


========================================================================
------------------------------------------------------------------------------------------------------------
[കഥയില്‍ ഉപയോഗിച്ച അറബ് പദങ്ങളുടെ ഏകദേശ മലയാള അര്‍ത്ഥങ്ങള്‍ ]:-
======================================================
*ബാങ്ക്=ആരാധനയ്ക്കുള്ള സമയമായെന്നറിയിക്കാന്‍ വേണ്ടി പറയുന്ന ദൈവ സ്ത്രോത്രങ്ങള്‍ .
*മുക്രി=ദേവാലയങ്ങളിലെ ആരാധനാവിധികള്‍ നിര്‍വഹിക്കാന്‍ ചുമതലപെടുത്തുന്നയാള്‍ .
*ഹൌള്=അംഗ ശുദ്ധി വരുത്തുന്നതിനുള്ള ജലം ശേഖരിച്ച് വെക്കുന്നിടം .
*വുളു=അംഗ ശുദ്ധി വരുത്തുക.
*ഖിബല=വിശുദ്ധ കാഅബ ദേവാലയത്തിനു നേരെ.
*സുബുഹി=പ്രഭാത നമസ്കാരം .
*മദ്രസ്സ=മതപഠനം നടക്കുന്ന സ്ഥലം .
*മഗ് രിബ്= സന്ധ്യാ സമയത്തെ പ്രാര്‍ത്ഥന.
*മീസാന്‍ = സ്മാരകശില.
*യാസീന്‍ =വിശുദ്ധഖുറാനിലെ ശ്രേഷ്ടമായ ഒരു സൂക്തം .
*ഈഷാ= രാത്രിയിലെ നമസ്കാരം .
*മുസല്ല=പ്രാര്‍ത്ഥനക്കായ് ഉപയോഗിക്കുന്ന വിരിപ്പ്
*റൂഹ്    = ജീവന്‍ അഥവാ ആത്മാവ്

7 comments:

  1. വളരെ നന്നായി എഴുതി.....നന്ദി..:)

    ReplyDelete
  2. നജീബിന്റെ ചരിതം ഇത്തിരി നീണ്ടുപോയതിനാല്‍ ഒരു ലാഗിംഗ് അനുഭവപ്പെട്ടു. അല്പം കൂടി ഒതുക്കിയാല്‍ ഇനിയും ഭംഗിയായേനെ എന്നെന്റെ അഭിപ്രായം

    ReplyDelete
  3. ഒരു കഥ എത്രത്തോളം മനോഹരമാക്കാമോ അത്രത്തോളം മനോഹരമായി
    തുടക്കം മുതല്‍ അവസാനം വരെ ആസ്വദിച്ച് വായിച്ചു എയുത്തിന്റെ ശൈലിയും മികവുറ്റ ഒന്നായി കൂടെ നാട്ടില്‍ പുറത്തിന്റെ നിഷ്കളങ്കതയും പൌരോഹത്ത്യത്തിന്റെ നീച മുഖവും മദ്യം വരുത്തിവെച്ച ദുരന്തവും എല്ലാം ഉഷാറായി ബഹുത് ശുക്രിയാജി

    ReplyDelete
  4. പാളിപ്പോയെക്കാവുന്ന, സംബവബഹുലാത്ത അല്പം നിറഞ്ഞ കഥ, കയ്യടക്കത്തോടെ ഉജ്ജ്വലമാക്കി. അടുത്ത കാലത്ത് വായിച്ച മികച്ച കഥകളില്‍ ഒന്ന്. അറബി വാക്കുകളെ അര്‍ഥം തന്നതിനു നന്ദി.
    കൊമ്പന്റെ വാക്കുകള്‍ക്കു അടിവര ഇടുന്നു.

    ReplyDelete
  5. ഒരു സുബഹിയില്‍ തുടങ്ങി മറ്റൊരു സുബഹിയോടടുത്ത സമയം കഥ അവസാനിപ്പിക്കുമ്പോള്‍... കഥയുടെ നീളമല്ലാതെ വേറൊന്നും പ്രശ്നമായി തോന്നിയില്ല...
    പിന്നെ വേറൊരു കാര്യം...തുടക്കത്തില്‍ പറഞ്ഞ പല കാര്യങ്ങളും പരിചിതമായി തോന്നി... ചായ വാങ്ങാന്‍ പോകുന്നതും.. രാവിലെ ബാങ്ക് വിളിക്കാന്‍ പോകുന്നതുമൊക്കെ... പഴയ നാട്ടിന്‍ പുറങ്ങള്‍...

    നല്ല എഴുത്തിനു ഭാവുകങ്ങള്‍..

    ReplyDelete
  6. ഇടക്കിടെയുണ്ട്
    മിന്നല്‍പിണരുപോലെ
    ചിലത്.
    പൊള്ളിക്കുന്നത്.
    ചിലയിടത്ത്
    ഭാഷ മനസ്സിലാക്കാന്‍
    ബുദ്ധിമുട്ടി

    ReplyDelete