Wednesday 6 November 2013

കവിത (എരിയുന്ന വേനല്‍ ചിന്തുകള്‍ )

എരിയുന്ന വേനല്‍ ചിന്തുകള്‍ :-
----------------------------------
മഴക്കുഞ്ഞുങ്ങളെ മാറോറടുക്കി നീ വന്നു
വീണത് ഞാനെന്ന വേനല്‍ കുടീരത്തിലാണ്.
കുമിളകള്‍ വിതുമ്പുന്ന മണ്ണിലെവിടെയോ
പൊട്ടിമുളക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന
ബീജങ്ങളെ ഗര്‍ഭത്തില്‍ ഞാനൊളിപ്പിച്ചിട്ടുണ്ട്..

മലമടക്കിലുരുണ്ട് വീണ കല്ലുകളേന്തി
ഇനിയും മതിവരാത്ത ഉന്മാദത്തിന്റെ
മഴ തരംഗങ്ങളെ കണ്ണില്‍ നിറച്ച്
നീ കൊടുമുടികള്‍ താണ്ടുമ്പോള്‍
ഒരു ഭ്രാന്തന്‍ ചിന്ത മലമുകളില്‍ നിന്നുരുണ്ട്
വീഴുന്നതും കണ്ട് കൈ കൊട്ടി ചിരിക്കുന്നുണ്ട്
നാറാണത്ത് ഭ്രാന്തന്മാരിവിടെ ..

ഇലമണം ശ്വസിക്കുന്ന മഴത്തുള്ളിയെ
വഴിതെറ്റിക്കാന്‍ തെക്ക് നിന്നുമെത്തുന്നുണ്ടൊരു കാറ്റ്
പതറി തെറിച്ച് വീണ നീര്‍ത്തുള്ളിയിലള്ളി
ഒരു മണല്‍ത്തിട്ടയടര്‍ന്നു വീഴുന്നുണ്ടിവിടെ..

പുഴയൊഴുകാന്‍ മറന്ന വഴിയിലെ കള്ളിച്ചെടികളില്‍
ഊഷരക്കിനാക്കള്‍ പൂത്തുലയുന്നുണ്ട്
വഴിമാറി സഞ്ചരിക്കും മേഘശകലങ്ങളില്‍
വേപഥുവായ് മൌനനൊമ്പരങ്ങള്‍ കൂടോരുക്കുന്നുണ്ട്,

പാഥേയവുമായെത്തുന്നയെന്നെ കാത്ത് നീ
വഴിയമ്പലത്തില്‍ രാവു മുഴുവന്‍ ഉണര്‍ന്നിരിക്കുക
പകലറുതികളില്‍ അടയിരിക്കുന്ന കൊടും വേനല്‍
പെരുമഴക്കാലത്തിനായ് മുറവിളികൂട്ടുന്നതും കേട്ട്
ഇമകളില്‍ ചേക്കേറിയ പാഴ്ക്കിനാക്കള്‍ മയങ്ങട്ടെ .

2 comments:

  1. നല്ല വരികള്‍!

    ReplyDelete
  2. പാഥേയവുമായി ഒരാള്‍ എത്തുന്നതെത്ര സന്തോഷം!

    ReplyDelete