Tuesday 12 June 2012

തണലേകിയ വന്മരത്തിന്റെ ഓര്‍മ്മയില്‍

തണലേകിയ വന്മരത്തിന്റെ ഓര്‍മ്മയില്‍ :-(ജൂണ്‍ 4 മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ കണ്‍മഷി എന്ന പരമ്പരയില്‍ പ്രസിദ്ധീകരിച്ചത്)


സ്ത്രീയൊരു ദുര്‍ബല ജന്മം അഥവാ അവളൊരു രണ്ടാം കിട വ്യക്തിത്വം എന്ന അലിഖിത സാമൂഹ്യ വ്യവസ്ഥിതി സ്ത്രീകള്‍ക്ക് വെല്ലുവിളിയായുണ്ടെങ്കിലും ചുറുചുറുക്കോടെ ആണുങ്ങള്‍ക്കൊപ്പം തങ്ങളുടെ കഴിവുകള്‍ തെളിയിക്കുന്ന ഒരു പാട് സ്ത്രീകള്‍ നമുക്ക് ചുറ്റുമുള്ളതിനെ കാണുന്നില്ലെന്ന് നടിക്കാനാവില്ല.ഇന്ത്യ മഹാരാജ്യത്തിന്റെ ഭരണാധികാരിയായും,കേരളത്തിന്റെ ഗവര്‍ണ്ണറായും, ഇംഗ്ലണ്ടിന്റെ പ്രധാനമന്ത്രിയായും  സ്ത്രീസാന്നിധ്യം അവരവരുടെ കഴിവുകള്‍ തെളിയിച്ച കാലത്താണു  ശാരീരികമായും മാനസികമായും  ഞാനെന്റെ വളര്‍ച്ചയുടെ പടവുകള്‍ കയറിയിരുന്നത്.ഇങ്ങനെയൊക്കെ സ്ത്രീശക്തികള്‍ വിരാജിച്ചിരുന്ന ആ കാലത്ത് ഇന്നത്തെയത്ര അവഹേളനം സ്ത്രീകള്‍ നേരിട്ടിരുന്നില്ലെങ്കിലും അത്ര ലാളനയും അവളനുഭവിച്ചിരുന്നില്ല എന്നത് ഒരു പരമാര്‍ത്ഥം .

ഞാന്‍ ജനിച്ച നാട്ടില്‍ ഗള്‍ഫിലേക്കൊഴുകുന്നവരുടെ എണ്ണം ദിനം പ്രതിയെന്നോണം ഉയര്‍ന്നു കൊണ്ടിരുന്ന ഒരു സമയം  ..ഒട്ടു മിക്ക വീടുകളിലേയും പുരുഷന്മാര്‍ എണ്ണപ്പാടങ്ങളെ തേടി കപ്പലും വിമാനവുമൊക്കെ കയറി ഉറ്റവരേയും ഉടയവരേയും തനിച്ചാക്കി പോകുകയും ; ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ അതിഥികളെ പോലെ അവധി ചിലവഴിക്കാന്‍ വന്നിരുന്നതുമായ കാഴ്ച്ച അന്ന് സര്‍വ സാധാരണം  ..അതിനാല്‍ തന്നെ ഈ വീടുകളില്‍ സ്ത്രീകളായിരുന്നു കുടുംബനാഥന്റെ റോള്‍ ഏറ്റെടുത്തിരുന്നത്..എന്റെ വീട്ടിലെ സ്ഥിതിയും മറിച്ചായിരുന്നില്ല.പ്രാഥമിക വിദ്യഭ്യാസം പോലും ഇല്ലാത്ത എന്റെ ഉമ്മൂമയും അപ്പര്‍ പ്രൈമറി വിദ്യഭ്യാസം മാത്രം ചെയ്തിട്ടുള്ള എന്റെ ഉമ്മയും ബാങ്കിടപാടുകളടക്കം  സര്‍ക്കാര്‍  സ്ഥപനങ്ങളിലും മറ്റും വീട്ടിലെ പുരുഷന്മാര്‍ ചെയ്യേണ്ടിയിരുന്ന ഓരോരോ ആവശ്യങ്ങള്‍ക്ക് ഒരു കുടയുമായി സധൈര്യം ഇറങ്ങിയത് അകത്തളങ്ങളില്‍ ഒതുങ്ങി പാചകവും പ്രസവവും കുട്ടികളെ നോക്കലും മാത്രമല്ല സ്ത്രീത്വം ,ഒരു കുടുംബത്തിന്റെ ഭദ്രതക്കും ഉന്നമനത്തിനും പുരുഷനൊപ്പം സ്ത്രീയും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന ചിന്തയുമായിട്ടായിരുന്നു.

ഇങ്ങനെയൊക്കെ സ്ത്രീക്കരുത്ത് മാന്യമായ രീതിയില്‍ എല്ലാ സമുദായങ്ങളിലേയും വനിതകള്‍ പ്രകടമാക്കിയിരുന്ന ഒരു കാലഘട്ടട്ടത്തില്‍  ആരാധനയോട് കൂടി മാത്രം എനിക്ക് കാണാന്‍ കഴിഞ്ഞിരുന്ന ഒരു സ്ത്രീ വ്യക്തിത്വമായിരുന്നു ഞങ്ങളുടെ കൊച്ചു നഗരത്തിലെ തിരക്കേറിയ തെരുവിന്റെ ഒരിടവഴിയില്‍ റ്റൈപ്പ് റൈറ്റിങ് ലേണിങ്ങ് സെന്റര്‍ നടത്തുന്ന രാധ റ്റീച്ചര്‍ .അമ്മയും നാലനിയത്തിമാരും ഒരു മകനും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി .ആ പഞ്ചായത്തിലെ സ്ത്രീകളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും അതു നിവര്‍ത്തിക്കാനും തയ്യാറായിരുന്ന കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതയായൊരു പൊതു പ്രവര്‍ത്തക;ഞങ്ങളുടെ നാട്ടിലുള്ളവരോട് ചോദിച്ചാല്‍ റ്റീച്ചറെ കുറിച്ച് ചുരുങ്ങിയ വാക്കുകളിലുള്ള വിവരണം ഇതാണ്..

തുറന്ന അതിരുകളുള്ള എന്റെ  വീട്ടുമുറ്റത്തു കൂടെ എന്നും രാവിലെ ചുറുചുറുക്കോടെ നടന്നു പോയിരുന്ന റ്റീച്ചര്‍ ,തോളിലൊരു ചെറിയ ബാഗും കയ്യില്‍ ചോറ്റുപാത്രവുമായി വെള്ളമിറ്റ് വീഴുന്ന നീളന്‍ മുടിത്തുമ്പില്‍ തുളസിക്കതിര്‍ അല്ലെങ്കില്‍ ഒരു പനിനീര്‍ പൂവ്...നെറ്റിയിലെ ചന്ദനക്കുറിക്ക് താഴെ വട്ടത്തിലൊരു പൊട്ട്..കൊലുന്നനെയുള്ള ശരീരത്തില്‍ ആഭരണമായുണ്ടായിരുന്നത് നേരിയ ഒരു മാലയില്‍ ആലിലയിലിരുന്നു വിരലുണ്ണുന്ന ഉണ്ണിക്കണ്ണന്റെ രൂപം കൊത്തിയ താലി. ..എപ്പോഴും ഉന്മേഷവതിയായ റ്റീച്ചര്‍ ഞങ്ങള്‍ക്ക് വളരെ വേണ്ടപ്പെട്ടവളായിരുന്നു..പൊതുവിജ്ഞാനപരമായ എന്റെ എന്ത് സംശയങ്ങളും ദുരീകരിച്ചിരുന്നത് അവരായിരുന്നു.. ദൃശ്യ മാധ്യമം കേരളത്തില്‍ പ്രചാരത്തിലില്ലാതിരുന്ന അക്കാലത്തെ ലോക വൃത്താന്തങ്ങള്‍ എന്റെ വീട്ടിലറിഞ്ഞിരുന്നത് റ്റീച്ചറിലൂടെയായിരുന്നു..ആ കുടുംബവുമായ് ഞങ്ങള്‍ക്ക് അഭേദ്യമായൊരു സ്നേഹസൌഹൃദ ബന്ധം ഉണ്ട്..വീട്ടിലെ എല്ലാക്കാര്യങ്ങള്‍ക്കും റ്റീച്ചര്‍ മുന്‍പന്തിയില്‍ കാണും .അതു കൊണ്ട് തന്നെ അവധികളിലെ റ്റീച്ചറൂടെ അഭാവം ഞങ്ങളെ ഉന്മേഷരഹിതരാക്കിയിരുന്നു. ഒരു ബുധനാഴ്ച്ച ഞാന്‍ കോളേജ് വിട്ടു വന്ന വൈകുന്നേരത്ത് ഉമ്മ ചെറിയൊരു ആകുലതയോടെ പറയുന്നുണ്ട് .."ഇന്നെന്ത് പറ്റിയാവോ രാധ റ്റീച്ചര്‍ക്ക്..കണ്ടില്ല..പാവം അയിനു സൂക്കേടൊന്നും ഇല്ലാണ്ടിരിക്കട്ടെ" .ഉമ്മൂമയും  പ്രാര്‍ത്ഥനയോടെ അതേറ്റ് പറയുന്നുണ്ടായിരുന്നു.ഒരു ശീലം പോലെ അവരെ രാവിലേയും വൈകുന്നേരവും വീടിനു പിന്നിലെ മുറ്റത്ത് കാണുകയെന്നത് ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളിലൊന്നായിരുന്നു.അതിനാല്‍ തന്നെ ആ അസാന്നിധ്യം എന്നിലും മ്ലാനതയുണ്ടാക്കി.പിന്നേയുള്ള കുറച്ച് ദിവസങ്ങളിലും മുറ്റത്ത് കൂടെ എന്തെങ്കിലുമൊക്കെ വിശേഷങ്ങള്‍ ആരാഞ്ഞ് കൊണ്ട് പോകുന്ന റ്റീച്ചറെ കാണാന്‍ ഞങ്ങള്‍ക്കായില്ല.ഏക്കറോളം പരന്നു കിടക്കുന്ന പാടശേഖരങ്ങള്‍ക്കപ്പുറത്തെ റ്റീച്ചറുടെ വീട്ടില്‍ പോയി എന്തു പറ്റിയാവോ എന്നു തിരക്കാന്‍ എന്റെ ഉള്ളം തുടിച്ചു.പക്ഷെ കോളേജിലേക്കുള്ള യാത്ര മാത്രം അനുവദിച്ചിട്ടുള്ള പുരുഷന്മാരുടെ സംരക്ഷണമില്ലാത്ത ഒരു യാഥാസ്ഥിതിക വീട്ടിലെ അംഗമായ എനിക്കെന്റെ പരിധികള്‍ക്കപ്പുറം ചിന്തിക്കാനല്ലാതെ പ്രവര്‍ത്തിക്കാനാകുമായിരുന്നില്ല..

മുളം കൂട്ടങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങിയ സൂര്യകിരണങ്ങള്‍ മുറ്റത്ത് കോലം കോറിയിടുന്നുണ്ട്..കോളേജില്‍ പോകാനുള്ള തയ്യാറെടുപ്പില്‍ ധൃതിയിലോരോന്ന് ചെയ്യുന്നതിനിടയിലാണ് അടുക്കളത്തിണ്ണയില്‍ നിന്നും പൊട്ടിച്ചിരികളും ആഹ്ലാദത്തോടെയുള്ള സംസാരങ്ങളും കേള്‍ക്കുന്നത്.. റ്റീച്ചറുടെ ശബ്ദമാണെന്നു തോന്നിയപ്പോള്‍ വേഗം തന്നെ അങ്ങോട്ട് ചെന്നു..അതു വരെ കാണാത്ത തിളക്കം കണ്ണില്‍ പ്രകാശിപ്പിച്ചു കൊണ്ട് റ്റീച്ചറും ചുറ്റിലും എന്റെ ഉമ്മയും കുഞ്ഞുമ്മമാരും ..എന്തെ ഇന്നലെ കണ്ടില്ല എന്ന എന്റെ ചോദ്യത്തിനു കുഞ്ഞുമ്മയാണു മറൂപടി പറഞ്ഞത്.."റ്റീച്ചറുടെ ഭര്‍ത്താവ് എട്ട് കൊല്ലം കഴിഞ്ഞ് ബോംബേന്നു‍ എത്തിട്ടുണ്ട്.അതോണ്ടാ വരാതിരുന്നത്"..അപ്പോഴാണു ഞാനും ഓര്‍ക്കുന്നത്..ഭര്‍ത്താവിനെ കുറിച്ച് പരാതിയോ പരിഭവങ്ങളോ പറയാതെ നീണ്ട എട്ട് വര്‍ഷം അയാളെ കാത്തിരുന്ന ഒരു ഭാര്യ...എന്റെ ചിന്തകളെ ഭേദിച്ച് കൊണ്ട് റ്റീച്ചര്‍ പൊട്ടിച്ചിരിയോടെ പറയാന്‍ തുടങ്ങി രാവിലെ മുറ്റമടിച്ച് കൊണ്ടിരുന്ന അവരുടെ അനിയത്തി പടി തുറന്ന് പെട്ടിയും ബാഗുമൊക്കെയായ് വരുന്ന ദീക്ഷയുള്ള ഒരപരിചതനെ കണ്ട് നിലവിളിച്ചുവത്രെ.പിന്നേയുള്ള ദിവസങ്ങളില്‍ റ്റീച്ചറുടെ അനിയത്തിമാര്‍ ഒരു ഗൃഹനാഥന്റെ സംരക്ഷണമെന്തെന്നും മകന്‍ പിതാവിന്റെ വാല്സല്യത്തണലെന്തെന്നും അറിയാന്‍ തുടങ്ങി...വീട്ടുകാരെ അതിശയിപ്പിച്ച് കൊണ്ട് വന്നു കയറിയ അദ്ദേഹം രണ്ട് മാസം കൂടി അവിടെ ഉണ്ടായിരുന്നു...പരീക്ഷച്ചൂടില്‍  തലയും മേടച്ചൂടില്‍ ശരീരവും തപിച്ചിരുന്ന ഒരപരാഹ്നത്തില്‍ അടുക്കളത്തിണ്ണയില്‍ നിന്ന് തേങ്ങലോടു കൂടിയ അടക്കിപ്പിടിച്ച സംസാരം കേള്‍ക്കുന്നുണ്ടായിരുന്നു..വെള്ളം കുടിക്കാനെന്ന വ്യാജേന അവിടെ ചെന്നപ്പോള്‍ കണ്ടു ഉമ്മ റ്റീച്ചറെ ആശ്വസിപ്പിക്കുന്നത്..എന്നെ കണ്ട ഉമ്മ അവിടെ നിന്നും പോകാന്‍ കണ്ണ് കൊണ്ടംഗ്യം കാണിച്ചു..

ഒരില പോലുമനങ്ങാന്‍ വിസമ്മതിക്കുന്ന രാത്രി..വിഷുവിനു ശേഷമുള്ള മഴയെ കാത്തു കിടക്കുന്ന ഭൂമി ഉള്‍താപത്താല്‍ ഉരുകുകയായിരുന്നു..ഉറക്കം കിട്ടാതെ ഞാന്‍   ഉമ്മയുടെ കട്ടിലില്‍ ചെന്നിരുന്നു.  ദീര്‍ഘനിശ്വാസം കേട്ടപ്പോള്‍ ഉമ്മ ഉറങ്ങിയിട്ടില്ലെന്നു മനസ്സിലാക്കി ഞാന്‍ പതുക്കെ ആ ശരീരത്തോട് ഒട്ടിക്കിടക്കാന്‍ ശ്രമിച്ചു..പെട്ടെന്നെന്റെ കൈത്തണ്ടയില്‍ ഉരുണ്ട് വീണ വെള്ളത്തുള്ളി വിയര്‍പ്പല്ല ;കണ്ണുനീരാണെന്നു‍  തോന്നിയപ്പോള്‍ ,ഉമ്മയെ പുണര്‍ന്ന് ഞാന്‍ പതുക്കെ ചോദിച്ചു "എന്തെ ഉമ്മ കരയുന്നത്..വയറു വേദനയെന്തെങ്കിലും ഉണ്ടോ"..."ഊഹും .".സങ്കടം അടക്കിയ ഒരു മൂളല്‍ മാത്രം ..പിന്നെന്താ പറ...കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം അവര്‍ പറയാന്‍ തുടങ്ങി..റ്റീച്ചറുടെ ഭര്‍ത്താവു ബോംബേക്ക് തിരിച്ചു പോയി...റ്റീച്ചര്‍ പ്രതീക്ഷിച്ചില്ലായിരുന്നു അങ്ങനെയൊരു മടക്കം ..ഉള്ളതു കൊണ്ട് നമുക്കൊരുമിച്ച് കഴിയാം എന്നു പറഞ്ഞിട്ടും ഏതോ ഒരുള്‍പ്രേരണ അയാളെ മടക്കയാത്രക്ക് നിര്‍ബന്ധിച്ചു പോലും ...പാവം റ്റീച്ചര്‍ ഗര്‍ഭിണിയുമാണ്.. എത്രകാലം കഴിഞ്ഞാണാവോ അയാളിനി വരിക..ഇങ്ങനെ ആ പാവത്തിനെ ബുദ്ധിമുട്ടിപ്പാക്കാനായിരുന്നെങ്കില്‍ അയാള്‍ക്ക് വരാതിരിക്കായിരുന്നു..ഇതിപ്പൊ ഇത്രകാലം കിട്ടാത്തതൊക്കെ അവറ്റകള്‍ക്ക് ആശയായി കൊടുത്തിട്ട് ..ഉമ്മ എന്നെ ഒന്നു കൂടെ കെട്ടിപ്പിടിച്ചു.ഒരു തണുത്ത നിശ്വാസം എന്റെ നെറ്റിയില്‍ പടരാന്‍ തുടങ്ങി.ഉറക്കം എന്റെ കണ്ണൂകളെ തഴുകുമ്പോള്‍ ഉമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു "മൂപ്പര്ടെ കത്തു വന്നിട്ട് മൂന്നാഴ്ച്ചയായല്ലൊന്റെ റബ്ബേ."..

ഇടവപ്പാതിയും കര്‍ക്കിടകവാവുമൊക്കെ മുടക്കം വരുത്താതെ കടന്നു പോയി.. വെയില്‍ നാളങ്ങള്‍ കതിര്‍മണികളില്‍ അള്ളിയിരിക്കുന്ന മഞ്ഞു കണങ്ങളെ ഉമ്മ വെക്കുന്ന പ്രഭാതങ്ങളില്‍ പാടവരമ്പത്ത് കൂടെ ഉയര്‍ന്ന ഉദരവുമായ് റ്റീച്ചര്‍ നടന്നു വരുന്ന കാഴ്ച്ച എന്നെ തെല്ലലോസരപ്പെടുത്തിയിരുന്നു..ഇതിനിടയില്‍ അവരുടെ മകന്‍ ഉയര്‍ന്ന മാര്‍ക്കോടെ പത്താം തരം ജയിച്ചു സ്കൂളിന്റെ അഭിമാനമായി.. ഗര്‍ഭക്ഷീണം ആ മുഖത്തിന്റെ പ്രസരിപ്പിനെ ബാധിച്ചുവെങ്കിലും റ്റീച്ചര്‍ പഴയ ഉല്‍സാഹത്തോടെ എല്ലാ കാര്യങ്ങളും ചെയ്തു പോന്നു.ഒരു രാത്രിയില്‍ മകരക്കൊയ്ത്തും കാത്ത്  വിളഞ്ഞ് കിടക്കുന്ന വയലിന്നപ്പുറത്ത് കെട്ടു നിറയുടെ ഭക്തിയില്‍ ഉയര്‍ന്ന ശരണം വിളികള്‍ക്കൊപ്പം മുഴങ്ങിയ തുടികൊട്ടിനൊപ്പം ഒരു പൈതലിന്റെ കരച്ചില്‍ ഞാന്‍ കേട്ടു..റ്റീച്ചര്‍ക്ക് വീണ്ടുമൊരാണ്‍കുട്ടി ജനിച്ചിരിക്കുന്നു..ഞങ്ങളും ആ കുടുംബത്തോടൊപ്പം ആഹ്ലാദിച്ചു..കുഞ്ഞു മോന്റെ കയ്യും കാലും വളരുന്നത് നോക്കി നാളുകള്‍ കൊഴിയുന്നതാരും അറിഞ്ഞില്ല.വീണ്ടും പഴയത് പോലെ കുടുംബ പ്രാരാബ്ധങ്ങളെ ഉന്മേഷത്തോടെ നിവര്‍ത്തിച്ച് പോന്ന റ്റീച്ചര്‍ അവരുടെ വിരുന്നുകാരനായി എത്തുന്ന ഭര്‍ത്താവിന്റെ അഭാവം തികച്ചും മറന്നതു പോലെ തോന്നി.ഇതിനിടയില്‍  അവരുടെ മകന്‍ തുശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വൈദ്യ പഠനം ആരംഭിച്ചിരുന്നു‍..

എന്റെ ദാമ്പത്യവും പ്രവാസജീവിതവും പിന്നീട് അവരില്‍  നിന്നൊക്കെ എന്നെ  ഒരുപാട് അകലത്താക്കിയെങ്കിലും ഉമ്മക്കെഴുതുന്ന എഴുത്തുകളിലൂടെ ആ കുടുംബത്തെ കുറിച്ചന്വേഷിക്കന്‍ ഞാന്‍ മറന്നില്ല. പിന്നീടെപ്പോഴൊ ഞാനും എന്റെ കുടുംബവുമെന്ന സ്വാര്‍ത്ഥതയിലേക്ക് ചുരുങ്ങിയപ്പോള്‍ പഴയതെല്ലാം എനിക്കെന്റെ ഓര്‍മ്മകളുടെ ഭാണ്ഡത്തില്‍ കെട്ടി വെക്കേണ്ടി വന്നു.ജീവിതത്തിന്റെ കുരുക്കുകളില്‍ ഉഴലുമ്പോള്‍ ;പ്രതീക്ഷകള്‍ പിടി തരാത്ത മരീചികയായ് തോന്നുമ്പോള്‍ ,ചില ഗൃഹാതുരസ്മരണകള്‍ ഊര്‍ജ്ജമായ് മനസ്സിലേക്ക് പെയ്തിറങ്ങാറുണ്ട്.അങ്ങനെ മനസ്സിനെ സാന്ത്വനപ്പെടുത്തുന്നതിനിടയില്‍ ഒരു സ്വപ്നം പോലെ രാധ റ്റീച്ചറുടെ ഓര്‍മകളെന്റെ മനസ്സിലേക്കെത്തി .അവരിപ്പോളെവിടെയെന്നും എങ്ങനെയെന്നുമൊക്കെ അറിയാനുള്ള അദമ്യമായ മോഹം എന്നെ എന്റെ പഴയ തറവാട്ടിലെത്തിച്ചു.പുതിയ തലമുറകള്‍ അവരുടെ പുത്തന്‍ ചിന്താഗതികള്‍ കൊണ്ട് മാറ്റിയെടുത്ത നഗരത്തിന്റെ പുതിയ മുഖം എനിക്കപരിചിതമായി തോന്നി.യാത്ര പോയ നേരം സായന്തനം .അന്തിവെയിലില്‍ നിഴലിനൊപ്പം ചാഞ്ചാടുന്ന ഉമ്മറത്തിണ്ണയിലിരുന്നു ജരവീണ നെറ്റിയില്‍ കൈവെച്ചെന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി, തിളക്കം കുറയാത്ത ആ കണ്ണുകളില്‍ സ്ഫുരിച്ച വിസ്മയഭാവങ്ങളോടെ ഓര്‍മ്മയും മുഖവും ചികഞ്ഞെടുക്കുമ്പോള്‍ ..വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ അറിയുന്ന ഞങ്ങളുടെ പ്രിയപ്പെട്ട റ്റീച്ചര്‍ അനിയത്തിമാര്‍ക്കെല്ലാം നല്ല വിദ്യഭ്യാസം കൊടുത്ത് ഉദ്യോഗത്തിലാക്കിയതിനു ശേഷം അവരെയെല്ലാം ഓരോ സുരക്ഷിത കരങ്ങളിലെത്തിക്കുകയും ചെയ്തുവെന്നാണു..തന്നെയുമല്ല മൂത്ത മകന്‍ വിദഗ്ധനായൊരു ഡോക്ടറായ് കോഴിക്കോട് പ്രവര്‍ത്തിക്കുന്നു.ഇളയ മകന്‍ നാട്ടില്‍ തന്നെയുള്ള  ബാങ്കില്‍ ജോലി ചെയ്യുന്നു..ഇതിനിടയിലെപ്പോഴോ അവരുടെ ഭര്‍ത്താവു പ്രായാധിക്യം ഏല്പ്പിച്ച അവശതകളോടെ രാധ റ്റീച്ചറെ തേടി വീണ്ടുമെത്തി.സന്തോഷത്തോടെ അവര്‍ അദ്ദേഹത്തെ സ്വീകരിച്ച്   പരിചരിച്ചു.അടുത്തകാലത്ത് ഇനിയൊരിക്കലും റ്റീച്ചര്‍ക്ക് അപ്രതീക്ഷിതമായൊരു വരവു സമ്മാനിക്കാന്‍ സാധിക്കാത്തിടത്തേക്ക് യാത്രയായി.മുന്‍ നിരയിലെ പല്ലുകളില്‍ ചിലതില്ലെങ്കിലും ഇപ്പോഴും തെളിഞ്ഞ ചിരിയോടെ ആരോടും നിഷ്കളങ്ക സൗഹൃദം  കാണിക്കുന്ന റ്റീച്ചര്‍ ഉത്തരവാദിത്തങ്ങളുടെ കെട്ടുപാടുകളില്ലാതെ പാടങ്ങള്‍ കെട്ടിടങ്ങളായ പ്രദേശത്തിനപ്പുറത്തെ തന്റെ ചെറിയ വീട്ടില്‍ സന്തോഷത്തോടെ കഴിയുന്നു...പുരുഷന്റെ തണലില്ലാതെ നാട്ടുകാരുടെ പ്രിയപ്പെട്ടവളായ് തന്റെ നാലനിയത്തിമാരേയും ഒരു പേരുദോഷവും കേള്‍പ്പിക്കാതെ ഉത്തമ ജീവിതം നയിക്കുന്നവാരാക്കി തീര്‍ത്തതില്‍ റ്റീച്ചറുടെ സഹനത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തോടൊപ്പം  അവരുടെ പ്രാര്‍ത്ഥനയും അടുക്കും ചിട്ടയുമുള്ള ജീവിതവും തന്നെയാണു ഹേതുവായത്..ജീവിതത്തില്‍ ഭര്‍ത്താവുണ്ടായിട്ടും ഭര്‍തൃസുഖം എന്തെന്നറിയാതെ ഒരു കുടുംബത്തിന്റെ നെടുംതൂണായ് ആര്‍ക്കും ഒരു അധികപറ്റാവാതെ ജീവിച്ച റ്റീച്ചറെ ഓര്‍ക്കുമ്പോള്‍ ഇന്നത്തെ കാലഘട്ടത്തിലെ എന്തിനും ഏതിനും ആത്മഹത്യക്കൊരുങ്ങുന്ന സ്ത്രീകള്‍ അവശ്യം മാതൃകയാക്കേണ്ട ഒരു വ്യക്തിത്വമാണവര്‍ എന്നെനിക്കു തോന്നി.യാത്രാമൊഴിയുടെ പിടച്ചിലില്‍ ആശ്ലേഷത്തിന്റെ ചൂടില്‍ നിന്നും പതുക്കെ വേര്‍പെടുമ്പോള്‍  തലയില്‍ കൈവെച്ചനുഗ്രഹിച്ച സുകൃതം ചെയ്ത ആ ജന്മം ഇനിയും തലമുറകള്‍ക്ക് കരുത്ത് പകരാന്‍ നൂറു ജന്മമെടുക്കട്ടേയെന്ന് ഉള്ളില്‍ നിന്നുയര്‍ന്ന തേങ്ങലിനെയടക്കി പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ ഇരുള്‍ പരന്ന നാട്ടുവഴിയിലേക്കിറങ്ങി.. ...

2 comments:

  1. വാരികയില്‍ വായിച്ചിരുന്നു. എന്നാലും ബ്ലോഗില്‍ വായിക്കുമ്പോള്‍ ഒരു പ്രത്യേക സന്തോഷമാണ്. ഇഷ്ടപെട്ടു എന്നൊരു വാക്ക് പറയാമല്ലോ.

    ReplyDelete
  2. അനുകരണീയമായ മാതൃകയും ആത്മവിശ്വാസം നല്‍കുന്ന പ്രവൃത്തികളും സമ്മാനിച്ച ടീച്ചര്‍.
    ഉമ്മയുടെ മനസ്സ്‌ വായിച്ചപ്പോള്‍ സ്നേഹത്തിന്റെ നനവ്‌ പടര്‍ന്നു.
    നന്നായി അവതരിപ്പിച്ചു.

    ReplyDelete