Sunday 30 December 2012


മല്‍സ്യകന്യകയുടെ ഉദ്യാനവിരുന്ന്:- (Aussie memoir part 4.മലയാളം ന്യൂസിന്റെ സണ്‍ഡേ സ്പെഷ്യലില്‍ പ്രസിദ്ധീകരിച്ചത്)




അരയന്നങ്ങളുടെ താഴ്വരയില്‍  (സ്വാണ്‍ വാലി,സിറ്റി ഓഫ് സ്വാണ്‍ ജില്ല) നിന്നും മാര്‍ഗരെറ്റ് റിവറിലേക്ക് യാത്ര പുറപ്പെടുമ്പോള്‍ പുതുവര്‍ഷത്തിലെ ആദ്യകിരണങ്ങള്‍ പിച്ച വെക്കുന്നതേയുണ്ടായിരുന്നുള്ളൂ..മൂന്നു ദിവസത്തെ പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍  മുന്തിരിപ്പാടങ്ങള്‍ക്കും വീഞ്ഞിനും പ്രാചീന ഗുഹകള്‍ക്കും  പേര് കേട്ട അത് വരെ ചിത്രത്തില്‍ മാത്രം കണ്ടിട്ടുള്ള മാര്‍ഗരെറ്റ് റിവറിന്റെ പ്രകൃതി ഭംഗിയായിരുന്നു മനസ്സില്‍ ..അരയന്നങ്ങളുടെ താഴ്വരയില്‍ നിന്നും ഏകദേശം മുന്നൂറ് കിലോമീറ്ററോളം  സഞ്ചരിക്കണം ലക്ഷ്യത്തിലെത്താന്‍ .. മാര്‍ഗരെറ്റ് റിവര്‍ എത്തുന്നതിനു മുന്‍പ് ബസ്സള്‍ട്ടണ്‍ ജെട്ടിയിലും ഒരു സന്ദര്‍ശനം ..അവിടെ കടലാഴങ്ങളിലെ നിഗൂഢതകളെ അനുഭവിക്കണം .പിന്നെ അഗസ്തയിലെ ലൈറ്റ് ഹൌസിനു മുന്നില്‍ നിന്ന് കൊണ്ട്  ഇരട്ട സമുദ്രങ്ങളുടെ സംഗമം ആസ്വദിക്കണം ..മനസ്സ് ആഹ്ലാദത്തിന്റെ ജലതരംഗം മീട്ടുകയായിരുന്നു.പാതയോരങ്ങള്‍ക്കിരുവശങ്ങളിലും വിളഞ്ഞ് കിടക്കുന്ന മുന്തിരിപ്പാടങ്ങള്‍ ..ഗ്രീഷ്മത്തിന്റെ വിഹ്വലതകളൊന്നും തന്നെ പ്രകൃതിയില്‍ പ്രകടമല്ല..പുതുവര്‍ഷത്തെ സ്വാഗതം ചെയ്തതിന്റെ ആലസ്യത്തില്‍ നഗരം ഉറങ്ങുകയാണ്..നഗരാതിര്‍ത്തി വിടുമ്പോഴേക്കും സൂര്യന് യൌവനത്തിളക്കം കൈവന്നിരുന്നു.. ഇരുവശങ്ങളിലേയും  റിസര്‍വ്ഡ് വനങ്ങള്‍ താണ്ടി നാലുവരിപ്പാതയിലൂടെ കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ നാലുവരിപ്പാത ചുരുങ്ങി രണ്ടുവരിപ്പാതയായി .ഇരട്ടവരയിട്ട് അങ്ങോട്ടും ഇങ്ങോട്ടുമുള്ള വാഹനങ്ങളുടെ ക്രമം തെറ്റിയുള്ള സഞ്ചാരത്തെ നിയന്ത്രിച്ചിരിക്കുന്നു..ഇടയിലെവിടെയൊക്കെയോ വരയുടെ കട്ടിക്കുറച്ച് ഓവര്‍ റ്റേക്ക് ചെയ്യാനുള്ള സൌകര്യത്തിനു വേണ്ടിയുള്ള അടയാളങ്ങളുമുണ്ട്...ജനബാഹുല്യം കുറഞ്ഞ പ്രദേശങ്ങള്‍ ..തികച്ചും പുരാതന കാലത്തെ ഓര്‍മിപ്പിക്കുന്ന ഗ്രാമങ്ങളിലൂടെയാണ് യാത്ര തുടരുന്നത്..ഇരു വശങ്ങളിലും വിളഞ്ഞ് കിടക്കുന്ന ഗോതമ്പ് ;ചോളവയലുകള്‍ ..വിളവെടുപ്പ് കഴിഞ്ഞ ചില പാടങ്ങളില്‍ കറ്റ കെട്ടി വെച്ചിരിക്കുന്നത് കണ്ടു..ദീര്‍ഘചതുരാകാരത്തില്‍ യന്ത്രമുപയോഗിച്ച് അമര്‍ത്തി മനോഹരമായ് ഉരുട്ടി വെച്ചിരിക്കുന്ന വൈക്കോല്‍ കച്ചികള്‍ ..പുല്‍മേടുകളില്‍ കുതിരകളും കാലികളും ചെമ്മരിയാടുകളും (അറബ് രാജ്യങ്ങളില്‍ പ്രശസ്തമായ ഓസ്ട്രേലിയന്‍ ലാമ്പ്) മേയുന്നുണ്ട്...പഞ്ഞികെട്ട് പോലെ നീലാകാശത്തില്‍ ഒഴുകുന്ന മേഘങ്ങള്‍ തണല്‍ വിരിച്ചതിനടിയില്‍ കാലിക്കൂട്ടങ്ങള്‍ വിശ്രമിക്കുന്നുണ്ട്..ആധുനികതയുടെ കടന്നു കയറ്റത്തില്‍ ഒട്ടും മലിനപ്പെടാത്ത പ്രകൃതി ദൃശ്യങ്ങള്‍ നിറഞ്ഞ മനസ്സോടെ മിഴികളൊപ്പുമ്പോള്‍ ഈ നീലഗ്രഹം എത്ര മനോഹരമായാണ്.സ്രഷ്ടാവ് ഒരുക്കിയിരിക്കുന്നുവെന്ന് കൃതാര്‍ത്ഥതയോടെ ഓര്‍ത്തു പോയി ....



ആദ്യം ഞങ്ങള്‍ക്കെത്തേണ്ടത് ബസ്സള്‍ട്ടണ്‍ ജെട്ടി എന്ന സ്ഥലത്താണ് .അവിടെ എത്തുന്നതിനു മുന്‍പ് ആ പ്രദേശത്തിന്റെ ചരിത്രത്തിലൂടെ നമുക്കൊന്നു സഞ്ചരിക്കാം. ബസ്സള്‍ട്ടണ്‍ നഗരത്തില്‍ നിന്നും കടലിലേക്ക് ആയിരത്തി എണ്ണൂറ്റിയമ്പത് മീറ്ററോളം  അതായത് ഏകദേശം രണ്ട് കിലോമീറ്ററോളം നീളത്തില്‍   മരത്തടിയില്‍ പണിത കടല്‍പ്പാലം ദക്ഷിണാര്‍ദ്ധഗോളത്തിലെ ഏറ്റവും നീളമേറിയതാണ്.."ജിയോഗ്രഫി ബേ" എന്ന പേരുള്ള ഉള്‍ക്കടലിന്റെ തീരത്തെ ആഴം കുറഞ്ഞ  ഓളപ്പരപ്പുകള്‍ കടല്‍ നൌകകള്‍ വന്നണയാന്‍ മാത്രം കെല്പ്പുള്ളതായിരുന്നില്ല..ഈ തീരപ്രദേശം പക്ഷെ വാണിജ്യാടിസ്ഥാനത്തിലുള്ള കയറ്റുമതിക്കുതകുന്ന ഒരു പാട് ഉല്പ്പന്നങ്ങളാല്‍ സമൃദ്ധവുമായിരുന്നു.മറ്റു ഗതാഗത സൌകര്യങ്ങള്‍ നിലവിലില്ലാതിരുന്ന ആ കാലഘട്ടത്തില്‍ കപ്പല്‍ച്ചാലുകള്‍ വഴിയുള്ള വാണിജ്യസമ്പര്‍ക്കം ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള അകലം ഇല്ലാതാക്കിയിരുന്നു എന്നു ചരിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ടല്ലോ.. ശാന്തമായ് കിടക്കുന്ന തീരക്കടലില്‍ നിന്നും  ഉള്‍ക്കടലിലേക്കൊരു കടല്‍പ്പാലം പണിത് തുറമുഖമാക്കിയാല്‍  ലഭിക്കാനിടയുള്ള സാമ്പത്തികലാഭം ആ പാലത്തിന്റെ നിര്‍മ്മാണചിലവിനേക്കാള്‍ എന്തു കൊണ്ടും അധികം തന്നെ എന്ന് ഭരണകര്‍ത്താക്കള്‍ ചിന്തിച്ചതില്‍ അതിശയിക്കാനില്ല.കയറ്റുമതിയോടെ ലഭ്യമാകുന്ന സാമ്പത്തിക നേട്ടങ്ങള്‍ മനസ്സിലാക്കിയ അന്നത്തെ ഗവര്‍ണ്ണര്‍ ആയിരുന്ന ജോണ്‍ ഹട്ട് , "ബസ്സള്‍ട്ടണ്‍" അഥവ"വസ്സെ" എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തെ കയറ്റിറക്കുമതിക്കുള്ള അംഗീകാരം നല്കി നിയമം പുറപ്പെടുവിച്ചു..

മരത്തടി വ്യവസായം വിപുലീകരിക്കാനാഗ്രഹിച്ചിരുന്ന വസ്സെയിലെ കച്ചവടക്കാര്‍ ഈ തീരുമാനത്തെ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചു..കൂടാതെ കൃഷി -ക്ഷീരോല്പ്പന്നങ്ങളും ആടുമാടുകളുടെ മാംസത്തിന്റെ കയറ്റുമതിയും   ഈ ജെട്ടി മുഖേന നടത്താനാവുമെന്നത് അവിടുത്തെ സമ്പദ് വ്യവസ്ഥിതിയില്‍ പ്രകടമായൊരു മാറ്റത്തിനു തന്നെ കാരണമാകുമെന്ന് തിരിച്ചറിയാന്‍ ഭരണത്തലവന് രണ്ടാമതൊന്നു ചിന്തിക്കേണ്ടിവേണ്ടി വന്നില്ല.ഇതിന്റെ ആദ്യപടിയായുള്ള നിര്‍മ്മാണം കഴിഞ്ഞ് (നൂറ്റിയെഴുപത്തഞ്ച് മീറ്റര്‍ )കപ്പലുകള്‍ക്ക് വേണ്ടി തുറന്നു കൊടുത്തത് 1865 ല്‍ .പക്ഷെ പിന്നേയും കടല്‍പ്പാലത്തിന്റെ നീളം കൂട്ടുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏകദേശം ഒരു നൂറ്റാണ്ടോളം തുടര്‍ന്നു.അതിന്റെ അവസാനഘട്ടം പൂര്‍ത്തിയായത് 1960ല്‍ .തികച്ചും പൌരാണികനിര്‍മ്മാണസമ്പ്രദായത്തില്‍ പണിത കടല്‍പ്പാലത്തിന്റെ മരാമത്തു പല ഘട്ടങ്ങളിലൂടെയാണു ഫലപ്രാപ്തി കണ്ടത്.1911 ഓടെ അറുനൂറു മീറ്റര്‍ പൂര്‍ത്തിയായപ്പോളേക്കും അക്കാലത്തെ തിരക്ക് പിടിച്ച തടിവ്യവസായത്തിനായ് വലിയ കപ്പലുകള്‍ അഴിമുഖത്തണയുമെന്നായി.അതിനു വേണ്ടി അന്നത്തെ ഭരണാധികാരികളും തച്ച കരുവാന്‍ വിദഗ്ദ്ധരും അഹോരാത്രം തലപുകച്ചിട്ടുണ്ട്..ജെട്ടിയിലെ വിളക്ക് മാടത്തിലുപയോഗിച്ചിരുന്നത് മണ്ണെണ്ണ വിളക്കായിരുന്നു എന്നത് കൌതുകമുളവാക്കുന്ന ഒരറിവായിരുന്നു.ഇരുപത് മീറ്റര്‍ നീളമുള്ള വിളക്കു കാലില്‍ തൂക്കിയിട്ടിരുന്ന ഈ ശരറാന്തലിന്റെ വെളിച്ചം കടലില്‍ ഇരുപത് മൈല്‍ ദൂരത്തില്‍ ദര്‍ശിക്കാനാകുമായിരുന്നുവെന്നു ചരിത്രം അവകാശപ്പെടുന്നു..

1933 ല്‍ മാത്രമാണു ജെട്ടിയില്‍ ആധുനിക രീതിയിലുള്ള ബിക്കണ്‍ ഘടിപ്പിച്ച ലൈറ്റ് ഹൌസ് സ്ഥാപിച്ചത്..എന്നാല്‍ ഒരു നൂറ്റാണ്ട് നീണ്ട് നിന്ന ആ തുറമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് മേലെ കാലക്രമേണ തിരശ്ശീല വീഴാന്‍ തുടങ്ങി..1971 ല്‍ ഒക്ടോബര്‍ 17 നാണു അവസാനമായ് ഒരു വാണിജ്യകപ്പല്‍ ബസ്സള്‍ട്ടണില്‍ നകൂരമിട്ടത്.ന്യൂസിലാന്‍ഡില്‍ നിന്നുള്ള എം .വി .കഫിറ്റൊയ എന്ന കപ്പലായിരുന്നു അത്..പിന്നീടുള്ള ചരക്ക് നീക്കങ്ങളൊക്കെ പെര്‍ത്ത് നഗരത്തില്‍ തന്നെയുള്ള ഫ്രിമാന്റല്‍ എന്ന തുറമുഖം വഴിയാണ് നടന്നത്.(പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ ചരിത്രത്തില്‍ അവിടുത്തെ ബ്രിട്ടീഷ് കോളണിവല്ക്കരണത്തിനു സുപ്രധാന പങ്കു വഹിച്ച   ചാള്‍സ് ഹൊവ് ഫ്രിമാന്റല്‍ എന്ന നാവികത്തലവന്റെ പേരിലറിയപ്പെടുന്ന പെര്‍ത്തിന്റെ സ്വന്തം തുറമുഖമായ.ഫ്രിമാന്റല്‍ തുറമുഖമാണ് പടിഞ്ഞാറന്‍ ഓസ്ട്രേലിയുടെ പ്രധാനതുറമുഖം) ..

ഒരു നൂറ്റാണ്ടിനിടയില്‍ അയ്യായിരത്തോളം ചരക്ക് നീക്കങ്ങളുണ്ടായ  ഈ ജെട്ടിയില്‍ പിന്നീട് കയറ്റുമതി വ്യവസായം പാടെ നിലച്ചതിനെ തുടര്‍ന്ന്  1972 ജൂലൈ മാസത്തില്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ ഗവര്‍ണ്ണര്‍ ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ ബസ്സള്‍ട്ടണ്‍ തുറമുഖം അടച്ചു പൂട്ടുന്നതായി പ്രഖ്യാപിച്ചു...എന്നാല്‍ വിധി വൈപരീതമെന്നു പറയട്ടെ 1978 ഏപ്രില്‍ നാലിനു തുറമുഖത്തേക്കഞ്ഞടിച്ച ആല്‍ബി എന്ന കൊടുങ്കാറ്റില്‍ കടല്‍പ്പാലം ഭാഗികമായ് തകര്‍ന്നപ്പോള്‍  ഒരു നൂറ്റാണ്ടോളം ആശയങ്ങളുടേയും സംസ്കൃതിയുടേയും പ്രകൃതി വിഭവങ്ങളുടേയും വിനിമയത്തിനു സാക്ഷ്യം വഹിച്ച ഒരിടത്താവളമായിരുന്നു ചരിത്രത്താളുകളിലേക്ക് ഒളിച്ചത്..പിന്നീട് നടന്ന  അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ബോട്ട് സര്‍വീസുകള്‍ മാത്രമുണ്ടായിരുന്ന ജെട്ടിയുടെ 65 മീറ്റര്‍ കൂടി 1999 ഡിസമ്പറില്‍ അഗ്നിനാളങ്ങള്‍ വിഴുങ്ങി..ഏകദേശം ഒരു മില്യണ്‍ നഷ്ടം കണക്കാക്കിയ ജെട്ടിയെ പുനരുഥാനം ചെയ്ത് അതൊരു വിനോദ സഞ്ചാര കേന്ദ്രമാക്കി . നാലു മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ ചിലവഴിച്ച് നിര്‍മ്മിച്ച  അണ്ടര്‍ വാട്ടര്‍ ഒബ്സെര്‍വേറ്ററിയെ  2003 ഡിസമ്പര്‍ 13നാണ് പൊതു ജനങ്ങള്‍ക്കായ് തുറന്നു കൊടുത്തത്.. . ഇന്നും ബസ്സള്‍ട്ടണ്‍ കടല്‍ പാലം പ്രശസ്തമാണ്..ഉള്‍ക്കടലിലേക്കെത്തി നില്ക്കുന്ന കടല്‍പ്പലത്തിന്റെയറ്റത്ത് കടലാഴങ്ങളിലേക്കു ഇറങ്ങി ചെന്നു ആഴിയിലെ നിഗൂഢതകള്‍ ആസ്വദിക്കാനുള്ള അണ്ടര്‍ വാട്ടര്‍ ഒബ്സര്‍വേറ്ററി അനേകായിരം സന്ദര്‍ശകരുടെ മനം കവരുന്നു..എട്ട് മീറ്ററോളം സമുദ്ര നിരപ്പിനു താഴെ ഒരു ചേമ്പറും പതിനൊന്നു ചില്ലുജാലകങ്ങളും വിവിധ തട്ടുകളിലായ് ഒരുക്കിയ കടലാഴത്തിലെ ജലജീവിശാലയില്‍ നിന്നാല്‍ മുന്നൂറില്‍ പരം സമുദ്രജീവികളും  നിരവധി കടല്‍ വര്‍ണ്ണ വിസ്മയങ്ങളും ഇമകള്‍ക്ക് മുന്നില്‍ ഒഴുകുന്നത് കാണാനാകും ...  



(അണ്ടര്‍വാട്ടര്‍ ഒബ്സെര്‍വേറ്ററിയിലേക്ക് കടക്കുന്നതിനു വേണ്ടിയൊരുക്കിയ ചവിട്ടു പടികളുടെ ആരംഭം )


ബസ്സള്‍ട്ടണില്‍ എത്തുമ്പോള്‍ മധ്യാഹ്ന സൂര്യന്‍ നിറഞ്ഞാടുകയായിരുന്നു..ഗ്രീഷ്മത്തിന്റെ ചുട്ടു പൊള്ളുന്ന ചുംബനങ്ങള്‍ക്കൊപ്പം തഴുകുന്ന കടല്‍ക്കാറ്റും ഏറ്റ് വാങ്ങി ടിക്കറ്റ് കൌണ്ടറിനടുത്തേക്ക് ഞങ്ങള്‍ നീങ്ങി..നാലു സിലിണ്ടര്‍ പെട്രോള്‍ എഞിചിനോട് കൂടിയ ജെട്ടി ട്രെയിന്‍ സര്‍വീസുണ്ടെങ്കിലും ജിയൊഗ്രഫി ബേയുടെ ശാന്തമായൊഴുകുന്ന അലകളുടെ സൌന്ദര്യം നുകര്‍ന്ന് രണ്ട് കിലോമീറ്റര്‍ നടന്നു പോകാന്‍ തന്നെ ഞങ്ങള്‍ നിശ്ചയിച്ചു..ക്യാപ്പുകളും സണ്‍ഗ്ലാസ്സുകളുമൊക്കെയായ് തീക്ഷ്ണമായ സൂര്യകിരണങ്ങളെ പ്രതിരോധിച്ച് കൊണ്ട് ഞങ്ങള്‍ നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന കടല്പ്പാലത്തിലൂടെ ഒബ്സെര്‍വേറ്ററി ലക്ഷ്യമാക്കി നടന്നു തുടങ്ങി..കടല്‍ തീരത്ത് നൂറുകണക്കിനാളുകള്‍ സൂര്യസ്നാനത്തിന്റെ അനുഭൂതിയില്‍ ധ്യാനനിമഗ്നരായ് കിടക്കുന്നുണ്ട്..കുട്ടികളടങ്ങിയ കുടുംബങ്ങള്‍ കളികളിലും നീന്തലിലും മുഴുകിയിട്ടുള്ളത് കാണാം ..ചെറുപ്പക്കാരുടെ സംഘങ്ങള്‍ തിരമാലക‍ള്‍ക്ക് മീതെ സ്കീയിങ്,ജെറ്റ് സ്കീയിങ് ,സര്‍ഫിങ് എന്നീ വിനോദങ്ങളിലേര്‍പ്പെട്ടിട്ടുണ്ട്..ഇന്ദ്രനീല വര്‍ണ്ണത്തില്‍ കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന പാരാവാരം കസവ്ചേലയുടുത്തൊരുങ്ങിയിരിക്കുന്ന കാഴ്ച്ചയില്‍ തിളക്കുന്ന സൂര്യന്റെ ചൂടിനെ തീര്‍ത്തും മറന്നിരുന്നു..തികഞ്ഞ ഉന്മേഷത്തോടെ ഇടക്കൊക്കെ അവിടവിടെ ദ്രവിച്ച മരത്തടിയിലൂടെ താഴെയുള്ള അലകള്‍ ചാഞ്ചാടുന്നതും നോക്കി നടന്നു നീങ്ങവെ പാലത്തിന്റെ അരിക് ചേര്‍ന്ന് ഒരു സായിപ്പിരുന്നു ചൂണ്ടയിടുന്നത് കണ്ടു.ഞങ്ങളടുത്തെത്തിയതും അഭിവാദ്യം പറഞ്ഞ് അയാള്‍ അഭിമാനത്തോടെ അരികില്‍ വെച്ചിട്ടുള്ള  ബക്കറ്റ് കണിച്ച് തന്നു.അതില്‍ മുക്കാല്‍ ഭാഗത്തോളം അയാള്‍ ചൂണ്ടയിട്ട് പിടിച്ചിട്ടുള്ള കണവ മീന്‍ (കൂന്തള്‍ )ആയിരുന്നു..കൂന്തള്‍ മീനിനെ ചൂണ്ടയിട്ട് പിടിക്കുന്നത് ഞാന്‍ ആദ്യമായാണ്  കാണുന്നത്.ഒരു ഗുഡ് ഡേ ആശീര്‍വദിച്ച് ഞങ്ങള്‍ നടത്തം തുടര്‍ന്നു....






ചേമ്പറിനു മുന്നില്‍  ചെറിയൊരു അകത്തളം ..അതിന്റെ ചുമരില്‍ പഴയ ജെട്ടിയുടെ ചരിത്രം വിളിച്ചോതുന്ന ഫോട്ടോകളും ഛായാ ചിത്രങ്ങളും മനോഹരമായി തൂക്കിയിട്ടിരിക്കുന്നു..കൂടാതെ കടല്‍ ജീവികളായ സ്റ്റാര്‍  ഫിഷ്‌ .മുത്തു ചിപ്പി ,ശംഖ് ,കടല്‍ക്കുതിര എന്നിവയുടേയും ,പവിഴം ,ടര്‍ക്കോയിസ് ,മുത്ത് തുടങ്ങിയ അമൂല്യരത്നങ്ങളില്‍ പണിത ആഭരണങ്ങളും കൌതുകവസ്തുക്കളുടെയും ഒരു വില്പ്പനശാലയുമുണ്ട്..ജെട്ടിയുടെ പുരാവൃത്തങ്ങളും ബസ്സള്‍ട്ടണിന്റെ പ്രാചീന ജീവിതശൈലിയേയുമൊക്കെ പ്രതിപാദിക്കുന്ന ഒരു പാട് പുസ്തകങ്ങളും കൂടാതെ ഒബ്സെര്‍വെറ്ററിയിലെ അന്തേവാസികളുടെ ചിത്രങ്ങളടങ്ങിയ വിവിധരൂപത്തിലും ഭാവത്തിലുമുള്ള കലണ്ടറുകളും തൊപ്പി സണ്‍ ഗ്ലാസ് ഇത്യാദികളും  സുവനീറുകളായി വില്പ്പനക്ക് വെച്ചിരിക്കുന്നു....തനത് ശൈലിയില്‍ കൌതുകം തോന്നിയ കുറച്ച് വസ്തുക്കള്‍ ഓര്‍മ്മക്കായ് അവിടെനിന്നും ശേഖരിച്ചു..ഒരേ സമയം നാല്പ്പതാളുകളെ മാത്രം ഉള്‍ക്കൊള്ളുന്ന ചേമ്പറിലേക്ക്  ഇറങ്ങുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം ഒരു ഗൈഡും ഉണ്ടായിരുന്നു.ഗ്രൂപ്പുകളായാണു സന്ദര്‍ശകരെ അവര്‍ താഴേക്ക് കൊണ്ടു പോകുന്നത്..ജെട്ടിയുടെ ചരിത്രത്തിനും  ഭൂമിശാസ്ത്രത്തിനുമൊപ്പം  ഓരോ ചില്ലു ജാലകത്തിലൂടേയും കാണുന്ന ആഴിയദ്ഭുതങ്ങളെ കുറിച്ചും  സരസമായിത്തന്നെ അവര്‍ വിവരിക്കുന്നുണ്ട്..പവിഴപുറ്റുകളും കടല്‍ സസ്യജാലങ്ങളും കടല്പ്പലത്തിന്റെ തടിയുടെ കാലുകളിലള്ളി പിടിച്ചു വളര്‍ന്നിരിക്കുന്നു..ഓറഞ്ചു, ചുവപ്പു,ഇളം നീല ,മഞ്ഞ പച്ചനിറങ്ങളിലും പാടലവര്‍ണ്ണത്തിലും ഉള്ള പവിഴപുറ്റുകളും സ്പോഞ്ചുകളും അടങ്ങിയ സാഗരോദ്യാനം മുത്തശ്ശിക്കഥകളിലെ കടല്‍ കൊട്ടാരത്തിലെ മല്‍സ്യ കന്യകക്ക് വേണ്ടിയൊരുക്കിയതാണെന്നു തോന്നി.. .അതിനിടയില്‍ നിരവധി വര്‍ണ്ണ മല്‍സ്യങ്ങള്‍ നീന്തിത്തുടിക്കുന്നുണ്ട്..ഓരോ ജാലകവും സമ്മാനിക്കുന്നത് ഓരോ വിസ്മയങ്ങളായിരുന്നു..കൂട്ടത്തോടെ പായുന്ന മീനുകളെ നീര്‍പക്ഷികള്‍ ഊളിയിട്ട് കൊത്തിയെടുക്കുന്ന കാഴ്ച്ചയും അതിശയിപ്പിക്കുന്ന ഒന്നായി..ചിറകുകള്‍ പറ്റെ ഒതുക്കി ഊളിയിടുന്ന നീര്‍പക്ഷികള്‍ വാനത്തില്‍  ചിറകുകളടിച്ച് പറക്കുമ്പോള്‍ നമ്മളൊരിക്കലും കരുതുന്നില്ല വെള്ളത്തിനടിയിലും ഇവര്‍ മിടുക്കരാണെന്നു..നനയാതെ ഓക്സിജന്‍ സിലിണ്ടര്‍ ചുമക്കാതെ നീന്തലറിയാത്ത ഞാന്‍ കടലാഴങ്ങളിലെ വിസ്മയങ്ങള്‍ കണ്ടത് ഒരിക്കലും മറക്കാനവാത്തോരനുഭവമായി .കണ്ണഞ്ചിപ്പിക്കുന്ന ആ വര്‍ണ്ണലോകത്തെ കാഴ്ച്ചകളില്‍ നിന്നും മടങ്ങുമ്പോള്‍ നാലു കിലോമീറ്റര്‍ നടത്തവും വിശപ്പും മൂലം ശരിക്കും തളര്‍ന്നിരുന്നു...മല്‍സ്യ വിഭവങ്ങള്‍ മാത്രം ലഭ്യമാകുന്ന ഭക്ഷണശാലകള്‍ ജെട്ടിയുടെ അകത്തളങ്ങളിലൊരുക്കിയിട്ടുണ്ട്..ഏകദേശം മൂന്നുമണിയോടെ ഉച്ചഭക്ഷണവും കഴിഞ്ഞ് ഞങ്ങളുടെ അടുത്ത ലക്ഷ്യമായ അഗസ്തയിലേക്ക് അപരാഹ്നത്തിലെ വെയില്‍ നാളങ്ങളെ ഭേദിച്ച് നീലാകാശത്തിലൂടെ വട്ടമിട്ട് പറക്കുന്ന കടല്‍ പക്ഷികളുടെ കൂട്ടത്തേയും പിന്നിലാക്കി കടലോരപ്പാതയിലൂടെ ഞങ്ങളുടെ വാഹനം മുന്നോട്ട് കുതിക്കുമ്പോള്‍ അടഞ്ഞ എന്റെ ഇമകള്‍ക്ക് മുന്നില്‍ കടല്‍ കൊട്ടാരത്തില്‍ നിന്നും വഴിതെറ്റി തീരമണഞ്ഞ മല്‍സ്യകന്യകയുടെ വേവലാതി പൂണ്ട മുഖമായിരുന്നു..







16 comments:

  1. വാക്കുകളിലൂടെ വിവരിക്കാനാവാത്ത ദൃശ്യമുഹൂര്‍ത്തങ്ങള്‍ ..ഇനിയും ഒരു പാട് കാഴ്ച്ചകളെ മിഴികള്‍ക്ക് പിന്നിലാക്കി നടത്തിയ ഒരു യാത്രയുടെ നനുത്ത ഓര്‍മ്മകളിലൂടെ..........!!

    ReplyDelete
  2. ബ്യൂട്ടിഫുള്‍ ആസ്ത്രേലിയ
    ബ്യൂട്ടിഫുള്‍ ചിത്രങ്ങള്‍
    ബ്യൂട്ടിഫുള്‍ വിവരണം

    ReplyDelete
    Replies
    1. നന്ദി അജിത്ത്..എന്റെ കുറിപ്പുകളിലൂടെ സഞ്ചരിച്ച് നല്ല വാക്കുകള്‍ ഈ താഴ്വരയില്‍ കോറിയിടുന്നതിനു നന്ദി..:)

      Delete
  3. ഗ്രേറ്റ്..നല്ല വിവരണം സാജിദാ.

    ReplyDelete
  4. മലയാളം ന്യൂസ് സ്ഥിരമായി വാങ്ങാറില്ലാത്തതിനാല്‍ ഇപ്പോള്‍ വായിച്ചു.
    നന്നായിരിക്കുന്നു വിവരണം.

    ReplyDelete
  5. നല്ല വിവരണം. മികവാര്‍ന്ന ചിത്രങ്ങളും കൂടി ആയപ്പോള്‍
    ഈ പോസ്റ്റ്‌ വളരെ മനോഹരമായി.
    ആയിടങ്ങളില്‍ ഒന്ന് ചുറ്റിക്കറങ്ങി വന്ന പ്രതീതി !
    വാക്കുകളുടെ ശക്തി അപാരം തന്നെ! അല്ലെ?

    ReplyDelete
  6. നന്ദി ജിത്തു...ഈ കുറിപ്പുകള്‍ എഴുതുമ്പോള്‍ എനിക്കേറ്റവും സന്തോഷം തന്ന ഒരിടത്ത് ഒന്നു കൂടി സഞ്ചരിച്ച പ്രതീതി എനിക്കും ..

    ReplyDelete
  7. നല്ല വിവരണം.കൂടെ യാത്ര ചെയ്തതുപോലെ ഞാനെല്ലാം കണ്ടാസ്വദിച്ചു ഇത്താ..

    ReplyDelete
  8. മനോഹരമായ വിവരണം.. ശരിക്കും ആസ്വദിച്ചു..

    ReplyDelete